കഥാസാരം
ഒരച്ഛനു് രണ്ടമ്മമാരില്‍ ഉണ്ടായ മക്കളാണു് മാധവ മേനോനും, രാഘവന് നായരും. അച്ഛന് നാട്ടുനടപ്പനുസരിച്ച് നിറപറയും നിലവിളക്കും വെച്ചു് നാട്ടുകാരുടെ മുന്നില്‍ താലികെട്ടിയ സ്ത്രീയല്ല രാഘവന് നായരുടെ മാതാവു് എന്നതുകൊണ്ടു് അയാളെ മേനോന് തന്റെ അനുജനായി സ്വീകരിക്കുവാന്‍ തയ്യാറായില്ല. പക്ഷെ, തങ്ങള്‍ ചേട്ടാനിയന്മാരാണെന്നാണു് രാഘവന് നായരുടെ വാദം. എങ്കിലും മേനോന്, രാഘവന് നായരെ ആട്ടിപ്പുറത്താക്കി.
രാഘവന് നായരിൽ പ്രതികാരാഗ്നി ആളിക്കത്തി. ചേട്ടന്റെ പ്രവൃത്തികളെക്കുറിച്ചെല്ലാം അയാള്‍ നേരത്തേ മനസ്സിലാക്കിയിരുന്നു. വനാന്തര്ഭാഗത്തുള്ള പാതയില്‍ക്കൂടി യാത്രചെയ്തുപോന്ന കച്ചവടസംഘങ്ങളെ ആക്രമിക്കുകയായിരുന്നു മേനോന്റെയും അനുയായികളുടെയും പ്രധാനതൊഴില്‍. ഈ അക്രമത്തിനെതിരെ പോരാടുവാന്‍ ഒരു സംഘടനയുണ്ടാക്കി, അനീതിക്കും അക്രമത്തിനും എതിരായി നാട്ടില്‍ ശബ്ദമുയർത്തുവാന്‍ രാഘവന് നായർക്കു സാധിച്ചു. അങ്ങനെ മാധവമേനോന്റെ സ്വൈരവിഹാരത്തിനു് തടസ്സമിട്ടു. ഇതില്‍ കുപിതനായ അയാള്‍ രാഘവന് നായരെ വധിച്ചുകളയുവാന്‍ തന്റെ കിങ്കരന്മാരെ ഏർപ്പാടുചെയ്തു. അവര്‍ തങ്ങളെ ഏല്‍പ്പിച്ച കൃത്യം വിജയകരമായി നിര്‍വ്വഹിച്ചു എന്നവകാശപ്പെട്ടുകൊണ്ടു് മേനോനില്‍ നിന്നും പാരിതോഷികങ്ങള്‍ സ്വീകരിച്ചു.
മാധവമേനോന്റെ ഭാര്യ കാമാക്ഷിയുടെ സഹോദരിയാണു് രാധ. അവള് ജീവിതസഖാവായി ഒരുവനെ തിരഞ്ഞെടുത്തിട്ടുണ്ടു് - രവി. പക്ഷെ, കാമാക്ഷിക്കും മേനോനും അതിഷ്ടമല്ല. പല വിവാഹാലോചനകളും വന്നുകൊണ്ടിരുന്നു. കുതന്ത്രശാലിയായ മേനോന് പല കാരണങ്ങളാലും അതെല്ലാം തള്ളിക്കളഞ്ഞു. അവസാനം ഭാര്യയുടേയും നാട്ടുകാരുടേയും സംശയങ്ങള്‍ ദൂരീകരിക്കുവാന്‍ മേനോൻ തന്നെ ഒരു വിവാഹാലോചനയുമായി വന്നു. വരമ്പത്തു ഗോവിന്ദനായിരുന്നു വരന്. ഗോവിന്ദനുമായുള്ള വിവാഹത്തിനു രാധ വിസമ്മതം പ്രകടിപ്പിച്ചു. വിവരമറിഞ്ഞ രവി ഗോവിന്ദനേയും അയാളുടെ അച്ഛനേയും കണ്ടു വിവരമറിയിക്കുവാന്‍ ശ്രമിച്ചു. എങ്കിലും രാധയും ഗോവിന്ദനും തമ്മിലുള്ള വിവാഹം മേനോന്റെ നിര്ബന്ധബുദ്ധികൊണ്ടു് തീരുമാനിക്കപ്പെട്ടു.
കല്യാണമുഹൂർത്തത്തിനു് അണിഞ്ഞൊരുങ്ങി വന്ന ഗോവിന്ദന് വഴിമദ്ധ്യേ വെടിയേറ്റു മരണമടഞ്ഞു. സ്വാഭാവികമായും സംശയിക്കപ്പെട്ട രവി ഒളിവിലായി. രാഘവന് നായരാണു് രവിക്കു് അഭയം നല്കിയതു്. സഹോദരന്റെ നിരപരാധിത്വം മനസ്സിലാക്കിയ ലീല -രവിയുടെ സഹോദരി - ഒരു ഊമയായി നടിച്ചു് മാധവമേനോന്റെ വീട്ടില്‍ വേലക്കാരിയായി കൂടി. അവിടെവെച്ചു് അവള് വളരെയധികം കാര്യങ്ങള്‍ ഗ്രഹിച്ചു. രാധയുടെ സ്വത്തുക്കള്‍ കൂടി തട്ടിയെടുക്കുവാന്വേണ്ടിയാണു് മേനോന്റെ കരുനീക്കങ്ങള്‍ എന്നു് ലീലയ്ക്കു മനസ്സിലായി. രാധയ്ക്കു വന്ന വിവാഹാലോചനകള്‍ എല്ലാം തട്ടിനീക്കിയതു് തന്റെ പദ്ധതി തകരാറിലാകാതെ സൂക്ഷിക്കുവാനുള്ള വ്യഗ്രതയിലാണെന്നും ഗോവിന്ദനെ വധിച്ചതു് മേനോന് തന്നെയാണെന്നും ലീലയ്ക്കു ബോദ്ധ്യമായി.
യുക്തിയും ബുദ്ധിയും ആത്മധൈര്യത്തോടുകൂടിയുള്ള പ്രവര്‍ത്തനവും കൊണ്ടു് മേനോന്റെ പ്രവൃത്തികളെല്ലാം മനസ്സിലാക്കിയ ലീല വിവരങ്ങളെല്ലാം രാഘവന് നായരെ അറിയിച്ചുകൊണ്ടിരുന്നു. മേനോനെതിരായി എല്ലാ തെളിവുകളും ശേഖരിച്ചുകഴിഞ്ഞിരുന്ന രാഘവന് നായർ മേനോനുമായി ഏറ്റുമുട്ടി. മാധവമേനോനും അയാളുടെ അക്രമിസംഘവും അറസ്റ്റു ചെയ്യപ്പെട്ടു. രാഘവന് നായരുടെ അനുഗ്രഹാശിസ്സുകളോടെ രാധയും രവിയുമായുള്ള വിവാഹം നടന്നു.
വയലാര്‍ രാമവര്‍മ്മ രചിച്ചു്, പരവൂര്‍ ദേവരാജന്‍ സംഗീതം പകർന്നു്, കമുകറ പുരുഷോത്തമന്, യേശുദാസ്, പി.ലീല, പി.സുശീല, എസ്.ജാനകി എന്നിവര്‍ പിന്നണിയില്‍ പാടിയ അഞ്ചു ഗാനങ്ങള്‍ ഉണ്ടു് ഈ ചിത്രത്തില്‍. ഇ.എൻ.സി.നായര്‍ ഛായാഗ്രഹണവും, കൃഷ്ണ ഇളമൺ ശബ്ദലേഖനവും, പി.കെ.ആചാരി കലാസംവിധാനവും, ഗോപാലകൃഷ്ണന് ചിത്രസംയോജനവും, കെ.നാരായണന് വസ്ത്രാലങ്കാരവും, ഭാസ്ക്കരന്‍ വേഷസംവിധാനവും നിര്‍വ്വഹിച്ച 'വിപ്ലവകാരികള്‍' കുമാരസ്വാമി ആന്‍ഡ് കമ്പനിയാണു് വിതരണം നടത്തിയതു്.
മധു, ടി.കെ.ബാലചന്ദ്രന്, ബഹദൂര്‍, മുതുകുളം രാഘവന് പിള്ള, നെല്ലിക്കോടു് ഭാസ്ക്കരന്‍, പറവൂര്‍ ഭരതന്, ശ്രീനാരായണപിള്ള, രാധാകൃഷ്ണന്, രാമചന്ദ്രന്, സോമന്, വിജയലളിത, ശാന്തി, കമലാദേവി, സരസമ്മ എന്നിവര്‍ ചിത്രത്തിലഭിനയിച്ചു. 12-1-1968 ൽ വിവിധ സിനിമാശാലകളില്‍ 'വിപ്ലവകാരികള്‍' പ്രദര്‍ശനമാരംഭിച്ചു .
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|