കഥാസാരം
ഒരു ഫുട്ബാൾ ടൂർണ്ണമെന്റ് കാണികൾ വാശിയോടെ ജയപരാജയ ഫലമറിയാൻ കാത്തു നിന്നു.കൂട്ടുകാരികളായ റോസിയും അന്നയും ഓരോ ടീമിന്റെ പേരിൽ പന്തയം വെച്ചിരുന്നു. ചാക്കോ നയിച്ച ടീം വിജയം നേടി. അന്ന മറിച്ചാണ് വാതു കെട്ടിയിരുന്നത്. അന്ന റോസിയ്ക്ക് സമ്മാനം നൽകി. ക്രൂശിത രൂപമുള്ള കുരിശ്. ആ സമ്മാനം ചാക്കോയുടെ കൈകളിൽ എത്തിച്ചേർന്നു.പള്ളിയും പ്രാർത്ഥനയും കാര്യമായി കണക്കാക്കാതെ സ്വതന്ത്രനായി കഴിഞ്ഞ ചാക്കോ മറ്റു പ്രാധാന്യമൊന്നും ആ കുരിശിനു കല്പിച്ചില്ലെങ്കിലും അന്നയുടെ മുഖം അതിലൂടെ അവനു കാണാൻ കഴിഞ്ഞു. റോസി ഹൃദയത്തിൽ വെച്ചു പൂജിച്ചിരുന്ന ചാക്കോ അന്നമ്മയുടെ കാമുകനായി മാറുന്ന കാഴ്ച ഒന്നും പറയാനും ചെയ്യാനുമാവാതെ നോക്കി നിൽക്കാനേ അവൾക്കു കഴിഞ്ഞുള്ളൂ.ചാക്കോ പ്രേമഗീതം പാടി നടക്കുന്നതിൽ വിശ്വസിച്ചില്ല.നേരേ അന്നയുടെ പിതാവിനെ സമീപിച്ച് വിവാഹാഭ്യർത്ഥന നടത്തി. പക്ഷേ അവിശ്വാസിയും അലസനുമായ ചാക്കോയെ തന്റെ ജാമാതാവായിക്കാണാൻ വർക്കിച്ചേട്ടൻ തയ്യാറായില്ല. മനസ്സിനുള്ളിൽ ആദ്യമായി നൊമ്പരമനുഭവപ്പെട്ട ചാക്കോ ആഗ്രഹിക്കുവാൻ അർഹത വേണം എന്ന സ്വസഹോദരവാക്യം ഓർമിച്ചു കൊണ്ട് റോസിയുടെ ഉപദേശപ്രകാരം നല്ല ഈശ്വരഭക്തനാവാൻ തീരുമാനിച്ചു.വേദനകളുടെ രണ്ടു പാതയിലൂടേ റോസിയുടെയും അന്നയുടേയും ഹൃദയങ്ങൾ ചാക്കോയെ ലക്ഷ്യമാക്കി നീങ്ങിയിരുന്നു. ഒരു ദിവസം സംസാരവേളയിൽ റോസി തന്റെ ഹൃദയരഹസ്യം അന്നയെ അറിയിച്ചു. തന്റെ കൂട്ടുകാരിയുടെ അനുരാഗത്തിനു മുന്നിൽ ഒരു തടസ്സമായി നിൽക്കാൻ ഇഷ്ടമില്ലാതിരുന്ന അന്ന ജോസഫ് എന്ന മറ്റൊരു യുവാവിന്റെ വിവാഹാലോചനയ്ക്ക് സമ്മത് മൂളി അയാളുടെ ഭാര്യയാവുന്നു.അന്നയുടെ വിവാഹക്കാര്യമറിഞ്ഞ ചാക്കോ സമനില തെറ്റി അവളയച്ച പ്രേമലേഖനങ്ങൾ ജോസഫിനയച്ചു കൊടുത്തു. റോസിയെ വിവാഹം കഴിക്കുവാൻ തീരുമാനിച്ച് ആ വിവരമറിയിക്കുവാൻ അന്നയുടെ വീട്ടിലെത്തി.അവിടെ വെച്ച് ജോസഫുമായി വാക്കുതർക്കവും സംഘട്ടനവും ഉണ്ടായി. ജോസഫ് ചാക്കോയെ ലക്ഷ്യമാക്കി വെച്ച വെടി ഇടയിൽ ചാടി വീണ അന്നയ്ക്കാണേൽക്കുന്നത്.അന്ന പ്രാണവേദനയിൽ കിടന്നു പിടയ്ക്കുന്നതു കാണാൻ മുരടനെങ്കിലും സ്നേഹധനനായ ചാക്കോയ്ക്ക് കഴിഞ്ഞില്ല. അവൻ തോക്കെടുത്തു കാഞ്ചി വലിച്ചു. ജോസഫ് വെടിയേറ്റു താഴെ വീണു. അവന്റെ ചലനവും നിലച്ചു. ഹതഭാഗ്യനായ ചാക്കോ തന്റെ ജീവിതവും നൊടിനേരം കൊണ്ടവസാനിപ്പിച്ചു.സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും ആരുമില്ലെന്നു തോന്നിയ റോസി കന്യാസ്ത്രീ യായിക്കഴിയുവാൻ മഠത്തിൽ ചേരുന്നതോടെ കഥയവസാനിച്ചു.
എഴുതിയത് : ജിജാ സുബ്രമണ്യന്‍
അവലംബം: സിനിമാ ഡയറക്ട്ടറി
കടപ്പാട് : ബി വിജയകുമാര്‍