പക്ഷേ രവിയുടെ കരൾ കവർന്നെടുത്തത് ശ്രീദേവി എന്നൊരു നാടൻ പെൺകിടാവാണ്.ദാമുവിന്റെ ഭാര്യ കാർത്ത്യായനിയുടെ ഇളയ സഹോദരിയാണൂ ആരു കണ്ടാലും മോഹിക്കുന്നൊരു സുന്ദരിയായ ശ്രീദേവി.ദാമുവിനും ശ്രീദേവിയിൽ ഒരു കണ്ണുണ്ട്.കാർത്ത്യായനി ഒരു ദിവസം അതു മനസ്സിലാക്കുകയും ചെയ്തു.കുഴപ്പങ്ങൾ ആരംഭിക്കാൻ മറ്റെന്തെങ്കിലും വേണോ ? കാർത്ത്യായനിയും ദാമുവും അക്കാര്യം പറഞ്ഞ് പലപ്പോഴും ഇടഞ്ഞു.
മാലിനി വേണുവിനെ മനസ്സിൽ ധ്യാനിച്ചു കഴിയുകയായിരുന്നു.ഇക്കാര്യമറിഞ്ഞ രവി അവരുടെ പ്രേമസാഫല്യത്തിനു എല്ലാ സഹായവും വാഗ്ദാനം ചെയ്തു. രവിയുടെ നിർദ്ദേശാനുസരണം വേണുവിന്റെ അച്ഛൻ പെണ്ണു ചോദിക്കാൻ കുട്ടൻ നായരെ കാണാൻ പോയി.മാലിനിയും രവിയുമായുമുള്ള വിവാഹം നിശ്ചയിച്ചു കഴിഞ്ഞു എന്നു പറഞ്ഞ് പണിക്കരെ നായർ മടക്കിയയച്ചു.തന്നെ അപമാനിച്ച കുട്ടൻ നായരോട് ഏതു വിധവും പകരം ചോദിച്ചേ അടങ്ങൂ എന്ന പിടിവാശിയുമായാണ് പണിക്കരുടെ തിരിച്ചു വരവ്.
കാമുകീകാമുകന്മാർ - രവിയും ശ്രീദേവിയും , വേണുവും മാലതിയും – ഒത്തു കൂടി. അനന്തര നടപടികളെക്കുറിച്ച് അവഗാഢം ആലോചിച്ചു.കല്യാണക്കാര്യത്തിനു രഹസ്യമായി ചില തീരുമാനങ്ങളൊക്കെ എടുത്തു.എടുത്ത തീരുമാനങ്ങൾ ഓരോന്നോരോന്നായി നടപ്പാക്കാനും ആരംഭിച്ചു. പാൽ ഗോപാലനും അവരുടെ സഹായത്തിനെത്തി.ഒരു കാറപകടത്തിൽ തലയ്ക്ക് അപകടം പറ്റി മാനസിക ക്ഷതമേറ്റതു പോലെ മാലിനി അഭിനയിച്ചു.വേണു കുട്ടൻ നായരോട് അവളെ ബാംഗ്ലൂരിൽ കൊണ്ടു പോയി ഏതെങ്കിലും മനോരോഗ ചികിത്സകന്റെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കാൻ ഉപദേശിച്ചു.രവി മാലിനിയെ ചികിത്സക്കായി ബാംഗ്ലൂരിലേക്ക് കൊണ്ടു വരുന്നു.മുൻ പരിപാടിയനുസരിച്ച് മറ്റുള്ളവരും അവിടെയെത്തി. ഒരു വിദേശ വ്യാപാരിയായി പാൽ ഗോ ഗോപാലനും അയാളുടെ മക്കളായി ശ്രീദേവിയും മാലിനിയും മരുമകനായി രവിയും വേഷം കെട്ടി.പാൽഗോയുടെ ലേഡി സെക്രട്ടറിയായി ശ്രീലതയും..വീട്ടിലും നാട്ടിലും ശ്രീദേവിയെ കാണാഞ്ഞ് തിരക്കിയിറങ്ങിയ ദാമുവും ഒടുവിൽ ബാംഗ്ലൂരിലെത്തി.രവിയോടും കൂട്ടരോടുമൊപ്പം ശ്രീദേവിയെക്കണ്ട് അയാൾ ക്രുദ്ധനായി. അതൊരു ഘോരസംഘട്ടനത്തിന്റെ ആരംഭമായിരുന്നു.രവിയുടെ അരികിൽ നിന്നും ശ്രീദേവിയെ കൂട്ടിക്കൊണ്ടു പോകാൻ ദാമു ഒരവസാന ശ്രമം തന്നെ നടത്തി.സംഘട്ടനം മുറുകിയപ്പോൾ ആരോ വിവരം പോലീസിൽ അറിയിച്ചു.പോലീസ് അരക്ഷണം കൊണ്ട് പാഞ്ഞെത്തി.ദാമുവിന്റെ പരാതിയനുസരിച്ച് ശ്രീദേവിയെ തട്ടിക്കൊണ്ടു വന്നു എന്ന കുറ്റത്തിന്മേൽ പോലീസ് രവിയെയും കൂട്ടരെയും അറസ്റ്റു ചെയ്തു…പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങൾക്ക് തിരി കൊളുത്തുന്ന ശേഷം ഭാഗങ്ങൾ വെള്ളിത്തിരയിൽ…