ഒരേ ദിവസം ഒരു സംവിധായകന്റെ രണ്ട് ചിത്രങ്ങൾ ഒരുമിച്ച് റിലീസ് എന്ന അപൂർവത 1983 മെയ് 6 നുണ്ട്. പികെ ജോസഫ് എന്ന സംവിധായകന്റെ 'ഒരു മുഖം പല മുഖം', 'എന്റെ കഥ' എന്നീ ചിത്രങ്ങൾ ഒരേ ദിവസമാണ് ഒരുമിച്ച് പ്രദർശനത്തിനെത്തിയത്. രണ്ട് ചിത്രങ്ങളിലും രതീഷും, മോഹൻലാലും മമ്മൂട്ടിയും, ഉണ്ണിമേരിയുമുണ്ടായിരുന്നു. ഇരുചിത്രങ്ങളുടെയും ഗാനവിഭാഗം ചെയ്തത് പൂവച്ചൽ ഖാദറും എ റ്റി ഉമ്മറുമാണ്.
'ഒരു മുഖം പല മുഖം' ഫാമിലി ഡ്രാമയാണ്. സ്വന്തം കുഞ്ഞിനെ സമ്പന്നവീട്ടിലും സമ്പന്ന കുഞ്ഞിനെ സ്വന്തം മകനായും വളർത്തുന്ന സുഭദ്ര തങ്കച്ചി (ശ്രീവിദ്യ) ഒടുവിൽ തെറ്റ് തിരുത്തി മരണത്തിന് കീഴടങ്ങുന്നതാണ് കഥ. സ്വത്തവകാശത്തിന് വേണ്ടി ജ്യേഷ്ഠന്റെ മകനെ കൊല്ലാൻ ഒത്താശ ചെയ്യുകയും അനന്തരാവകാശിയായ കുഞ്ഞിനേയും തന്റെ കുഞ്ഞിനേയും തമ്മിൽ മാറ്റുന്ന സ്ത്രീയാണ് സുഭദ്ര. വളർത്തുമകൻ (രതീഷ്) താൻ വാസ്തവത്തിൽ സമ്പന്നനായ തമ്പിയുടെ (മമ്മൂട്ടി) മകനാണെന്നും, തന്റെ യഥാർത്ഥ വീട്ടിൽ ധനികപുത്രനായി വളരുന്ന സുകുമാരൻ (മോഹൻലാൽ) തന്റെ വളർത്തമ്മയുടെ മകനാണെന്നും അറിയുന്നു. അയാൾ വളർത്തമ്മയോട് പ്രതികാരം ചെയ്യാനുറച്ചു. തെറ്റുകൾ തിരുത്തലുകളായി മാറുമ്പോഴേയ്ക്കും സുഭദ്രാമ്മയ്ക്ക് ജീവിതം, ജീവൻ തന്നെ നഷ്ടപ്പെട്ടിരുന്നു.
മണിമാരൻ എഴുതിയ കഥയ്ക്ക് ആലപ്പി ഷെറീഫാണ് തിരക്കഥയെഴുതിയത്. ഗാനങ്ങളിൽ 'ഒരു സ്നേഹവാരിധി പോലെ', 'തൂമഞ്ഞിൻ തൂവൽ വീശി' ശ്രദ്ധിക്കപ്പെട്ടു.