കാലങ്ങൾ കഴിഞ്ഞു.നാഗൻ കൊള്ളസംഘത്തിന്റെ നേതാവായി.അവനെ ജയിക്കാൻ ആർക്കും കഴിയാതെ വന്നു.നാഗന്റെ പേരു കേട്ടാൽ ഞെട്ടാത്തവരില്ല.പക്ഷേ കൊള്ളക്കാരനെങ്കിലും സ്നേഹസമ്പന്നനായിരുന്നു നാഗൻ. സാധുക്കളെ ദ്രോഹിക്കാതെ ദുർബുദ്ധികളായ പണക്കാരനെയും പൂഴ്ത്തി വെയ്പുകാരെയും കൊള്ളയടിച്ചു. സാധു ജന സംരക്ഷണം നടത്താനായി നാഗൻ കാടുപേക്ഷിച്ചു നാടു ചുറ്റാനിറങ്ങി.അറിവിലും ബുദ്ധിശക്തിയിലും തമ്പി അരുവിക്കരയിലും പരിസരപ്രദേശങ്ങളിലും പ്രസിദ്ധനായി.തന്റെ ബുദ്ധി കൊണ്ടും അറിവു കൊണ്ടും സമ്പാദിച്ച ധനമെല്ലാം അവൻ അവശതയിൽ കഴിയുന്ന അരുവിക്കരയിലെ ജനങ്ങൾക്കായി ഉപയോഗിച്ചു.വീണ്ടും അവർക്ക് അഭിവൃദ്ധി ഏർപ്പെടുത്താനായി തമ്പി ഗൗരിയുടെ അനുമതിയോടു കൂടി ദേശസഞ്ചാരത്തിനു പുറപ്പെടുന്നു.
ചിത്തഭ്രമം പിടിപെട്ട ലക്ഷ്മിക്കുട്ടി തമ്പുരാട്ടി ഇതിനകം തന്നെ പല്ലനക്കൊട്ടാരത്തിൽ നിന്നും എന്നോ പോയിക്കഴിഞ്ഞിരുന്നു.അവരുടെ കാതുകളിൽ എന്നും തന്റെ ഇരട്ടക്കുഞ്ഞുങ്ങളുടെ കരച്ചിലേ അലയടിച്ചിരുന്നുള്ളൂ. ആ കരച്ചിൽ കേട്ട് തന്റെ കുഞ്ഞിങ്ങളെയും തേടിയുള്ള ആ യാത്ര അവിശ്രമം തുടർന്നു.പുത്രദുഃഖവും പത്നീവിരഹവും മാർത്താണ്ഡൻ തിരുമനസ്സിനെ ഹതാശനാക്കിയിരുന്നു. ഭാര്യാസഹോദരനായ ഗിരിവർമ്മനാകട്ടെ തന്റെ പുത്രൻ ഉഗ്രവർമ്മനെ കിരീടാവകാശിയാക്കുവാൻ തക്കം നോക്കിക്കഴിയുന്നു.മാത്രമല്ല തമ്പുരാന്റെ കഴുത്തിൽ കിടക്കുന്ന പതക്കമാലയുടെ സഹായത്തോടെ എങ്ങോ വനാന്തരത്തിലുള്ള ഒരു അമൂല്യ നിധി കൈക്കലാക്കാനുള്ള പരിപാടിയ്ക്ക് കരുനീക്കങ്ങൾ ചെയ്യുന്നു.ഇതിനിടെ ലക്ഷ്മിക്കുട്ടി തമ്പുരാട്ടി പല പ്രാവശ്യം തന്റെ അരുമക്കുഞ്ഞുങ്ങളെ കണ്ടു മുട്ടിയെങ്കിലും അമ്മയ്ക്ക് മക്കളെയും മക്കൾക്ക് അമ്മയെയും തിരിച്ചറിയാൻ കഴിയുന്നില്ല.ഇതിനിടെ നാഗൻ നെടുമംഗലത്ത് സ്വരൂപത്തിലെ മങ്കമ്മ റാണിയെ പരിചയപ്പെടുന്നു.മങ്കമ്മ റാണിയും നാഗനും മങ്കമ്മ റാണിയുടെ കഴുത്തിലെ പതക്കമാലയിൽ എഴുതിയിരിക്കുന്നതനുസരിച്ച് വനാന്തരത്തിലുള്ള ആ അമൂല്യനിധി കൈക്കലാക്കുവാൻ തീർച്ചപ്പെടുത്തുന്നു.
തമ്പിയാകട്ടെ ദേശസഞ്ചാരത്തിനിടയിൽ വേളിമല മൂപ്പന്റെ മകൾ അല്ലിദേവിയുമായി പ്രണയത്തിലാകുന്നു.അവരുടെ ആഗ്രഹം നിറവേറ്റുവാൻ വേലിമലമൂപ്പന്റെ നിബന്ധന തടസ്സമായി.അല്ലി, തന്റെ കഴുത്തിലെ പതക്കമാലയിലെ നിർദ്ദേശത്തെപ്പറ്റിയും വനാന്തരത്തിലുള്ള ആ മഹാനിധി കൊണ്ടു വരുന്ന ആൾക്കു മാത്രമേ തന്നെ വിവാഹം ചെയ്തു കൊടുക്കൂ എന്ന അച്ഛന്റെ നിർബന്ധത്തെയും തമ്പിയെ അറിയിക്കുന്നു. സമർത്ഥനും ബുദ്ധിമാനുമായ തമ്പി ആ നിധി കൈക്കലാക്കുവാൻ വേന്റി അല്ലിയോട് വിട വാങ്ങുന്നു.
പല്ലനയിലെ ഗിരിവർമ്മയുടെ പുത്രൻ ഉഗ്രവർമ്മൻ തന്റെ സൈന്യാധിപൻ വിക്രമനെ അയച്ച് അല്ലിദേവിയെയും വേലിമലയിലെ ആ പതക്കമാലയും കൊണ്ടു വരുവാൻ ഏർപ്പാടു ചെയ്യുന്നു.അതേത്തുടർന്ന് ഗിരിവർമ്മനും ഉഗ്രവർമ്മനും ചേർന്ന് മാർത്താണ്ഡൻ തിരുമനസ്സിനെ തുറുങ്കിലടക്കുന്നു. ഗിരിവർമ്മൻ തന്റെ മകന്റെ പട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങളെല്ലാം ദ്രുതഗതിയിൽ ചെയ്യുന്നു.
ഗിരിവർമ്മയുടെ അഭിലാഷങ്ങൾ നിറവേറുമോ ? ഉഗ്രവർമ്മൻ അല്ലിദേവിയെ വിവാഹം ചെയ്യുമോ ? അരക്കള്ളനാര് ; മുക്കാക്കള്ളനാര് ? തുറുങ്കിലടക്കപ്പെട്ട മാർത്താണ്ഡൻ തിരുമനസ്സിനു എന്തു സംഭവിച്ചു ? നാടു വിട്ടു പോയ ലക്ഷ്മിത്തമ്പുരാട്ടി വീണ്ടും നാടു കാണുമോ ? ഇരട്ട പെറ്റ ആൺകുട്ടികളുടെ ഗതിയെന്തായി ? വെള്ളിത്തിരയിൽ കണ്ടറിയുക !!
കടപ്പാട് : പാട്ടുപുസ്തകം