കഥാസാരം
നൃത്ത വേദികളില്‍ ആടിപ്പാടി തകര്‍ക്കുന്ന വിലാസിനി എന്ന സുന്ദരി ധനവാനും, എസ്റ്റേറ്റുടമയുമായ വിക്രമന് കര്‍ത്താവിനെ വല്ലാതെ വശീകരിച്ചു. കര്‍ത്താവു് അവളെ വിവാഹം കഴിച്ചു. പക്ഷെ വിലാസിനിക്കു് മറ്റൊരു കാമുകനുണ്ടായിരുന്നു. തന്റെ ' കസിൻ' ആണെന്നുപറഞ്ഞു് വിലാസിനി അയാളുമൊത്തു് ഉല്ലസിക്കുവാന്‍ പോകുക പതിവായിരുന്നു. വിക്രമന്റെ അമ്മയ്ക്കും വേലക്കാരിക്കും വിലാസിനിയെ ഇഷ്ടമാണു്. സഹോദരി മധുമതിക്കു് അത്ര അടുപ്പമില്ല.
ഒരുനാള്‍ വിക്രമന് കര്‍ത്താവായ ഭര്‍ത്താവു് താന്‍ കയറിച്ചെല്ലുന്ന റസ്റ്റോറണ്ടില്‍ കൂട്ടുകാരുമൊത്തു് മദ്യപിച്ചു രസിക്കുന്ന വിലാസിനിയെയാണു കണ്ടതു്. വീട്ടില്‍ തിരിച്ചെത്തിയശേഷം വിലാസിനിയുമായി അയാള്‍ ഏറ്റുമുട്ടി. വീടുവിട്ടിറങ്ങിയ വിലാസിനി കടപ്പുറത്തുള്ള തന്റെ ബോട്ട്ഹൗസിലേക്കു് പോയി. പിന്നീടു് അവളെ ആരും കണ്ടില്ല. വിലാസിനി മരിച്ചുവെന്നും, കൊല്ലപ്പെട്ടതാണെന്നും വിക്രമന് കര്‍ത്താവാണു് കാരണക്കാരനെന്നും നാട്ടുകാരുടെ ഇടയില്‍ സംശയം ഉണ്ടായി. പക്ഷെ വിലാസിനി കടലില്‍ വീണുമരിച്ചതാണെന്നു് പൊലീസ് എഴുതിത്തള്ളി.
നിരാശനും, വിഭാര്യനുമായ കര്‍ത്താവു് ഒരു ദിവസം കടപ്പുറത്തു് ഏകനായി ഇരിക്കുമ്പോള്‍ മാനമായി ജീവിക്കുന്നതിനുള്ള മാര്‍ഗ്ഗം ഇല്ലാതെ അലയാഴിയില്‍ തന്റെ ജീവിതം അവസാനിപ്പിക്കുവാന്‍ ശ്രമിച്ച പ്രഭാവതി എന്ന യുവതിയെ കണ്ടുമുട്ടി. അവളെ ആത്മഹത്യയില്‍നിന്നും പിന്തിരിപ്പിച്ചു് വിവാഹം കഴിക്കുകയാണു് കര്‍ത്താവു് ചെയ്തതു്.
പക്ഷെ കര്‍ത്താവിന്റെ ഭവനമായ സാഗരനിവാസില് വന്നതു മുതല്‍ പ്രഭാവതിയുടെ മോഹന സ്വപ്നങ്ങള്‍ ഓരോന്നായി തകര്‍ന്നു. തന്റെ ഭര്‍ത്താവിന്റെ മനസ്സില്‍ വിലാസിനിയുടെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുകയാണെന്നും അതിനുള്ളില്‍ പ്രവേശിക്കുവാന്‍ തനിക്കു സാധിക്കുകയില്ലെന്നും അവള്‍ക്കു തോന്നിത്തുടങ്ങി. ഭര്‍ത്താവിനെ ആകര്‍ഷിക്കുവാന്‍ അവള് ചെയ്ത ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. വിക്രമന് കര്‍ത്താവിന്റെ അമ്മയും വേലക്കാര്‍ പോലും അവളെ ഇഷ്ടപ്പെട്ടിരുന്നില്ല. മരിച്ചുപോയ വിലാസിനിയുടെ സാമർത്ഥ്യത്തെയും, അവളുടെ പരിഷ്ക്കാരത്തെയും പുകഴ്ത്തുന്നതിലായിരുന്നു അവര്‍ക്കും താല്പര്യം. വിക്രമന്റെ സഹോദരി മധുമതി മാത്രമായിരുന്നു പ്രഭാവതിക്കു് അവലംബം.
രാത്രികാലങ്ങളില്‍ വിലാസിനിക്കു് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗാനവും പാടി പ്രേതം വിക്രമന്റെ ഭവനത്തില്‍ നടന്നിരുന്നതും പ്രഭാവതിയെ പരിഭ്രാന്തയാക്കി. ഒരു ദിവസം ഏറ്റവും പരിഷ്ക്കാരരീതിയില് വേഷം അണിഞ്ഞ പ്രഭാവതിയെ വിക്രമൻ കഠിനമായി ശകാരിച്ചു. തന്റെ എല്ലാ ആശകളും നശിച്ച പ്രഭാവതി വീടുവിട്ടിറങ്ങിപ്പോയി. പക്ഷെ വിക്രമൻ അവളെ തടഞ്ഞു. തന്റെ ഹൃദയ വ്യഥയുടെയും മറ്റും കാര്യങ്ങള്‍ അവളെ പറഞ്ഞു മനസ്സിലാക്കി. വിക്രമൻ വിലാസിനിയെ കഠിനമായി വെറുത്തിരുന്നു എന്നറിഞ്ഞ പ്രഭാവതിക്കു സമാധാനമായി.
മധുമതിയുടെ സഹായത്തോടുകൂടി പ്രേതത്തിന്റെ യഥാർത്ഥസ്ഥിതി മനസ്സിലായി. പ്രഭാവതിയെ വെറുത്തിരുന്ന, അമ്മയും വേലക്കാരിയുംകൂടി വിലാസിനിക്കിഷ്ടപ്പെട്ട ഗാനം ടേപ്പ് റിക്കാർഡു ചെയ്തതു് ഉപയോഗിച്ചു് വേലക്കാരി പ്രേതമായി വന്നു പ്രഭാവതിയെ വീട്ടില്‍ നിന്നും ഓടിക്കുവാന്‍ എടുത്ത ഒരു അടവാണെന്നു മനസ്സിലാക്കിയതോടുകൂടി പ്രഭാവതിക്കു് കൂടുതല്‍ മനസമാധാനത്തിനു കാരണമായി.
ഒരു ദിവസം വിലാസിനിയുമായി ഉള്ള തന്റെ ജീവിതം വിക്രമന് വിശദീകരിക്കുന്നതിനിടയില്‍ വിക്രമന്റെ ഒരു ബോട്ടു് കടലിനടിയില്‍ നിന്നും കണ്ടെത്തിയതില്‍ ഒരു അസ്ഥിപഞ്ജരം ഉണ്ടെന്നും അതു വിലാസിനിയുടെതാണെന്നു് സംശയമുണ്ടെന്നും, അതിനുള്ള വിശദീകരണം കൊടുക്കണമെന്നും ആവശ്യപ്പെട്ടു പോലീസ് വിക്രമന്റെ വീട്ടിലെത്തി. അവരെ മടക്കി അയച്ച വിക്രമന് താന്‍ തന്നെയാണു് വിലാസിനിയെ കൊന്നു ബോട്ടില്‍ക്കയറ്റി, കടലില്‍ താഴ്ത്തിയതെന്നു് പ്രഭാവതിയോടു പറഞ്ഞു. ഇതിനിടയില്‍ വിലാസിനിയുടെ പഴയ കാമുകന് വിക്രമനെ സമീപിച്ചു് ഒരു വന്‍തുക ആവശ്യപ്പെട്ടു. വിക്രമന് അയാളെ അടിച്ചോടിച്ചു.
വിലാസിനിയുടെ കൊലപാതകത്തിനു വിക്രമന് അറസ്റ്റു ചെയ്യപ്പെട്ടു. കോടതിയില്‍ തെളിവുകളെല്ലാം വിക്രമനെതിരായിരുന്നു. എങ്കിലും കടപ്പുറത്തു് അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ഒരു ഭ്രാന്തനില്നിന്നും വിലാസിനിയുടെ മരണത്തിന്റെയും മറ്റും കാരണങ്ങള്‍ കോടതിക്കു ബോദ്ധ്യമായി. വിക്രമനുമായി വഴക്കുണ്ടായ രാത്രിയില്‍ കടപ്പുറത്തേക്കുപോയ വിലാസിനിയെ അവളുടെ കാമുകന് കണ്ടുമുട്ടുകയും, അവർതമ്മിലുണ്ടായ സംഘട്ടനത്തില്‍ കൈയിലിരുന്ന തോക്കു നിറയൊഴിച്ചു വിലാസിനി മരണപ്പെടുകയും, പരിഭ്രാന്തനായ കാമുകന് വിലാസിനിയുടെ ജഡം വിക്രമന്റെ ബോട്ടില്‍ ഒളിച്ചുവെക്കുകയും, ബോട്ടുമായി കടലിലേക്കു തിരിച്ച വിക്രമന് യാദൃശ്ചികമായി ബോട്ടുമുങ്ങിയെങ്കിലും രക്ഷപെടുകയും മറ്റും ചെയ്ത വിവരങ്ങളാണു് ഭ്രാന്തന് കോടതിയില്‍ വിവരിച്ചതു്.
നിരപരാധിയെന്നു് തീര്പ്പുകല്പ്പിച്ചു് കോടതി വിക്രമന് കര്‍ത്താവിനെ മോചിപ്പിച്ചു. പ്രഭാവതിയും കര്‍ത്താവും ഒരുമിച്ചുചേർന്നു.
ഇ. എന്‍. സി. നായര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ഈ ചിത്രത്തിന്റെ ശബ്ദലേഖനം കൃഷ്ണ ഇളമണ്ണും, കലാസംവിധാനം പി. കെ. ആചാരിയും, ചിത്രസംയോജനം ഗോപാലകൃഷ്ണനും, മേക്കപ്പ് ഭാസ്ക്കരനും, വസ്ത്രാലങ്കാരം കെ. നാരായണനും, നൃത്തസംവിധാനം പാർത്ഥസാരഥിയും കൈകാര്യം ചെയ്തു. പി. കൃഷ്ണന് നായര്‍ പ്രോസസ് ചെയ്ത ഉറങ്ങാത്ത സുന്ദരിയുടെ നിശ്ചലഛായാഗ്രഹണം വേലപ്പന് നടത്തി. വി. കരുണാകരന് (ഛായാഗ്രഹണം), ഭാസ്ക്കര്‍, മൊയ്തീന്, പരമേശ്വരന് (ശബ്ദലേഖനം), സോമശേഖരന്‍ നായര്‍ (കല), വി. ചെല്ലം (സംയോജനം) എന്നിവര്‍ സഹായികളായി വര്‍ത്തിച്ചു.
1- 5-1969 - ൽ പ്രദര്‍ശനം ആരംഭിച്ച ഈ ചിത്രത്തിന്റെ വിതരണം കുമാരസ്വാമി ആന്‍ഡ് കമ്പനി നടത്തി.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍