കഥാസാരം
സയൻസിൽ ഗവേഷണ വിദ്യാർത്ഥിയായ മോഹനന്റെ യുവസഹജമായ പ്രസരിപ്പിലും ആകാരഭംഗിയിലും മതിമയങ്ങിയ ജൂണിയർ വിദ്യാർത്ഥിനിയായ രമ ബാഹ്യ സൗന്ദര്യമല്ല ആന്തരിക ചൈതന്യമാണ് ശാശ്വത പ്രേമത്തിനു നിദാനമെന്ന് മോഹനനോട് പറയാറുണ്ടായിരുന്നെങ്കിലും പരീക്ഷണത്തിനിടയിൽ തിളച്ച വെള്ളം വീൺ മുഖം വികൃതമായപ്പോൾ അനുരാഗമുപേക്ഷിച്ച് മോഹനന്റെ സഹപാഠിയായ ഡോക്ടർ വേണുവിനെ മോഹവലയിൽ കുടുക്കാനുള്ള ലക്ഷ്യത്തോടെ അകന്നു മാറി. വികൃതവദനം കണ്ണാടിയിൽ കണ്ട മോഹനന്റെ ഹൃദയം വേദന കൊണ്ടു നീറി. തന്റെ മരിച്ചു പോയ സഹോദരിയുടെ ഓമനപ്പുത്രി മിനിയുടെ സ്നേഹമോ അമ്മയുടെ ശ്രദ്ധാപൂർവമുള്ള പരിചരണമോ ഒന്നും ആ വികാരജീവിയെ ശാന്തനാക്കിയില്ല.ബാല്യകാലത്ത് അനാഥാലയം കത്തിയെരിഞ്ഞപ്പോൾ കാഴ്ച നഷ്ടപ്പെട്ട അമ്മിണിയും അവളുടെ ഏലാവലംബമായ കൂട്ടുകാരനായ മുടന്തൻ വാസുവും തെരുവിലൂടെ പാട്ടു പാടി നടന്നു കാലം കഴിച്ചു വന്നു.മോഹനന്റെ വീട്ടുപടിക്കലും ആ ഗായക യാചകർ എത്തി. സംഗീത പ്രിയനായ മോഹനൻ അമ്മിണിയുടെ ഗാനധാരയിൽ അലിഞ്ഞു ചേർന്നു.അവഗണിച്ചു തള്ളിയിരുന്ന തന്റെ ഗിത്താർ അയാൾ വീണ്ടും എടുത്തു.മകനു ആശ്വാസം നൽകുമെന്ന പ്രതീക്ഷയിൽ കാഴ്ച നശിച്ചവളെങ്കിലും കണ്ടാൽ കൊള്ളാവുന്ന ആ സാധു പെൺകുട്ടിയെ മോഹനന്റെ അമ്മ വീട്ടിൽ താമസിപ്പിച്ചു.ഗാനലോലരായ മോഹനനും അമ്മിണിയും പരസ്പരാകൃഷ്ടരായി.അന്ധയായ അമ്മിണി മോഹനന്റെ ഹൃദയസൗന്ദര്യത്തിലും.അവൾക്ക് തന്റെ വൈരൂപ്യം കാണാനാവുകയില്ലെന്ന കാരണത്താൽ ആ കുറവ് ഒരനുഗ്രഹമായി കരുതി മോഹനനും പ്രേമസായൂജ്യം കണ്ടെത്തി.അവരുടെ വിവാഹം നടന്നു. ആ ദാമ്പത്യം പൂത്തു കായ്ച്ചു.നേത്ര രോഗ ചികിത്സയിൽ പ്രത്യേക വിദേശ പരിശീലനം നേടിയെത്തിയ ഡോക്ടർ വേണു തനിക്കു കടപ്പാടുള്ള ഉറ്റ സ്നേഹിതന്റെ സഹധർമ്മിണിയുടെ അന്ധത്വം നീക്കാൻ നടത്തിയ ശസ്ത്രക്രിയ വിജയിച്ചു.അമ്മിണിയുടെ കണ്ണിനു കാഴ്ച ലഭിച്ചാൽ അവൾ തന്റെ ഭീകരവദനം കണ്ടു തന്നെ വെറുക്കുമെന്ന് മോഹനൻ വിശ്വസിച്ചുറച്ചു. അയാൾ ഭയന്ന പടി കാഴ്ച വീണ്ടു കിട്ടിയ സഹധർമ്മിണി മോഹനന്റെ ഭീകരമുഖം കണ്ട് ഞെട്ടിപ്പോയി. അവൾ ബോധമറ്റു നിലം പതിച്ചു.ഇതിനിടയിൽ ബാഹ്യസൗന്ദര്യത്തിൽ മാത്രം വിശ്വസിക്കുന്ന രമയെ വിവാഹം ചെയ്യുവാൻ ഹൃദയമുള്ളവർക്ക് കഴിയുകയില്ലെന്ന് വേണു അറിയിച്ചു. വേണു പുറം തള്ളിയതോടെ അവൾ വാസുവിന്റെ മേൽനോട്ടത്തിൽ നടക്കുന്ന അനാഥാലയത്തിലേക്കു തിരിച്ചു.ബോധം വീണ അമ്മിണി ഭർത്താവിന്റെ മുഖത്തെയല്ല ഹൃദയത്തെയാണു താൻ സ്നേഹിക്കുന്നതെന്ന് മോഹനനോട് മനമുരുകി അപേക്ഷിച്ചു. മോഹനനു വിശ്വാസമായില്ല. ഈ സമയം വാസുവും രമയും അവിടെ എത്തുന്നു.ചേട്ടനെ സ്വീകരിക്കാൻ അമ്മിണി പടിക്കലേക്കോടുന്നു.മോഹനൻ മിനിക്കുട്ടിയുടേയും അമ്മയുടെയും തടസ്സങ്ങൾ തട്ടി നീക്കി തോക്കിന്റെ നിറയൊഴിച്ചു. പിടഞ്ഞു താഴെ വീണു.ഈ ദുരിതങ്ങൾക്കെല്ലാം കാരണക്കാരി താനാണെന്ന തോന്നൽ ഉണ്ടായ അമ്മിണി പഴയ യാചകവേഷം ധരിച്ച് മോഹനനോട് കണ്ണീരൊഴുക്കിക്കൊണ്ട് വിട ചോദിച്ചു. മോഹനനു തന്റെ സംശയം തീർന്നു. തോട്ടായില്ലാത്ത വെടി അയാളെ ഒന്നും ചെയ്തിരുന്നില്ല. ഗുരുവായൂരപ്പന്റെ മുൻപിൽ ആ ദമ്പതികൾ കൈ കൂപ്പി നിൽക്കുന്നതോടെ ചിത്രം അവസാനിക്കുന്നു.
എഴുതിയത് : ജിജാ സുബ്രമണ്യന്‍
അവലംബം: മലയാള സിനിമാഡയറക്ടറി
കടപ്പാടു് : ബി വിജയകുമാര്‍