കഥാസാരം
നമ്മുടെ നാട്ടിലെ ഒരാശുപത്രിയും ചുറ്റുപാടുമാണ് പ്രധാന രംഗം. അവിടുത്തെ സീനിയർ ഡോക്ടർ പണം മുടക്കി പഠിച്ചത് പണമുണ്ടാക്കാനാണ് എന്നു വിശ്വസിച്ച് അതിനായി ജീവിക്കുന്ന ഒരാളാണ്. അവശന്മാർ പണക്കാരല്ലെങ്കിൽ അയാൾ അവഗണിയ്ക്കും.മുഖ്യമായും ചികിത്സ വീട്ടിലാണ്. തങ്കമ്മ നേഴ്സും അറ്റൻഡർ സ്ഥാനത്തു നിന്നും കുറുക്കുവഴിയിൽ കമ്പൗണ്ടറായി കഴിയുന്ന കേശവനും കൂടി ആശുപത്രി മരുന്നുകൾ ഡോക്ടറുടെ വീട്ടിലെത്തിക്കുവാൻ സഹായിക്കുന്നു.കമ്പൗണ്ടറുടെ തസ്തികയിൽ നിയമിതനായ ഡോക്ടറുടെ അനന്തിരവൻ ജോലിയെടുക്കാതെ ശമ്പളം പറ്റിക്കഴിയുന്നു.ഡോക്ടറുടെ മകൻ വേണു തളർവാതം മൂലം ഡോക്ടർ പഠനം പൂർത്തിയാക്കാനാവാതെ ഊന്നുവടിയിലും പ്രിയപ്പെട്ട സിത്താറിലും , നൂൽ നൂല്പ്പുകാരൻ നാണുവിന്റെ മകൾ സീതയിലും ജീവിതസുഖം ദർശിച്ചു കഴിയുന്നു.മകൾ ജയശ്രീ ഡോക്ടർ ബിരുദം നേടി അച്ഛന്റെ ആശുപത്രിയിൽ ഒരു ജൂണിയറായി ജോലി നോക്കുന്നുണ്ട്. ആദർശപരമായി മക്കളിരുവരും കൈക്കൂലിക്കാരനായ അച്ഛനു എതിരാണ്. മനുഷ്യസേവനം വ്രതമായി സ്വീകരിച്ച ഡോ.രാജേന്ദ്രൻ ഈ ആസ്പത്രിയിലെ ആർ എം ഒ ആയി വന്നു ചേർന്നതോടെ അവിടുത്തെ അന്തരീക്ഷത്തിൽ ഗണനീയമായ ഒരു സംഘടനം നാമ്പെടുത്തു. നിസ്വാർത്ഥസേവനവും പണം പിഴിഞ്ഞെടുക്കലും തമിൽ പൊരുത്തപ്പെടുകയില്ലല്ലോ.ആദർശധീരനായ യുവഡോക്ടറിൽ ജയശ്രീയുടെ ഹൃദയം ചെന്നു പതിഞ്ഞു.ഏറെത്താമസിയാതെ അവർ അനുരാഗബദ്ധരായിത്തീർന്നു.നൃത്തപ്രവീണയായ സീതയെ വേണുവിന്റെ സിത്താറും സംഗീതലോലുപനായ രോഗിയെ സീതയുടെ കാൽച്ചിലമ്പൊലിയും അന്യോന്യം ആകർഷിപ്പിച്ചു.എങ്കിലും അവരുടേ പ്രേമയമുനയുടെ പ്രവാഹത്തിനു മുൻപിൽ സമുദായ സാമ്പത്തിക സ്ഥിതി വ്യത്യാസം വലിയ വിഘ്നമായി കലാശിച്ചു.സീത്െ തന്റെ കൂട്ടുകാരിയായി അംഗീകരിച്ചു സഹകരിച്ച് ജീവിക്കുവാൻ ജയശ്രീ തയ്യാറായി. സീതയുടെ സഹോദരൻ ആസ്പത്രിയിലെ അനീതിയ്കെകുതിരായി ശബ്ദമുയർത്തിയത് സീനിയർ ഡോക്ടറുടെ ക്രൂര നേത്രങ്ങൾ ആ കുടുംബത്തിന്റെ നേരേ തിരിയുവാൻ ഒരു കാരണവുമായി.മകന്റെ കാമുകിയായ പാവപ്പെട്ട സീത രോഗിണിയായി ആസ്പത്രിയിൽ വരുന്നു.ഹൃദയശൂന്യനായ ഡോക്ടർ തന്റെ പക പോക്ക്ൻ സന്ദരഭം കിട്ടിയത് പരമാവധി പ്രയോജനപ്പെടുത്തി.രണ്ടു ഡോക്ടർമാരുടെ ശീതസമരത്തില്പ്പെട്ട് ആ സാധു പെൺകുട്ടി മരിച്ചു. പ്രേമപരാജിതനായ വേണുവും ഹൃദയക്ഷോഭം താങ്ങാനാവാതെ ഇഹലോകവാസം വെടിഞ്ഞു. സീനിയർ ഡോക്ടർക്ക് ഹൃദയപരിവർത്തനം അല്പം താമസിച്ചാണെങ്കിലും സംഭവിച്ചു. രാജേന്ദ്ര – ജയശ്രീമാരുടെ അനുരാഗ പ്രയാണത്തിനു പുഷ്പപാതയൊരുക്കിക്കൊണ്ട് ഈ ചിത്രം അവസാനിച്ചു. കലാലയാ തന്നെയാണ് ഈ ചിത്രം വിതരണം ചെയ്തതും.
എഴുതിയത് : ജിജാ സുബ്രമണ്യന്‍
അവലംബം: സിനിമാ ഡയറക്ട്ടറി
കടപ്പാട് : ബി വിജയകുമാര്‍