കഥാസാരം
വിശ്വനാഥന് നായരും, ഗോപിയും, രാധയും വിധവയായ പാര്‍വ്വതിയമ്മയുടെ മക്കളായിരുന്നു. ഗോപി കോളേജ് വിദ്യാര്‍ത്ഥിയും, വിശ്വനാഥന് നായർ വക്കീലും ആയിരുന്നു.
കോളേജിലെ ഏറ്റവും സമര്‍ത്ഥനായ ഗോപി, വിദ്യാര്ത്ഥിനേതാവായിത്തീര്ന്നു. അമ്മയും സഹോദരീസഹോദരന്മാരും എതിര്‍പ്പുകള്‍
പ്രകടിപ്പിച്ചെങ്കിലും അയാള്‍ അതൊന്നും വകവെച്ചില്ല. വിജയന്, പത്രോസ് തുടങ്ങിയ തീവ്രവാദിവിദ്യാര്ത്ഥികളുടെ വലയിൽപ്പെട്ടു് ഗോപി, തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടാന്‍ തുടങ്ങി. പക്ഷെ, സമരങ്ങള്‍ക്കെല്ലാം വിരുദ്ധനും, അച്ചടക്കം നിലനിര്‍ത്താന്‍ കഴിവതും ശ്രമിക്കുന്നയാളുമായ പ്രിൻസിപ്പാള്‍ മേനോന്, അതിനെല്ലാം തടസ്സമിട്ടു. വിദ്യാര്‍ത്ഥികൾ അദ്ദേഹത്തെ ഘേരാവോ ചെയ്തു. ഗോപി സസ്പെൻഷനിലായി. ഗോപി തിരിച്ചു് ക്ലാസ്സില്‍ കയറാനായി വക്കീല്‍ വിശ്വനാഥന് നായരേയും കൂട്ടിക്കൊണ്ടു് പ്രിൻസിപ്പലിന്റെ അടുക്കല്‍ ചെന്നു. എന്നാല്‍ ഗോപിക്കു് പ്രതികൂലമായാണു് വക്കീല്‍ പ്രിന്സിപ്പലിനോടു് സംസാരിച്ചതു്. ഇതറിഞ്ഞ വിദ്യാര്‍ത്ഥികൾ വിശ്വനാഥന് നായരെ വളഞ്ഞു .അവസാനം ഒരുവിധത്തില്‍ രക്ഷപെട്ട വക്കീല്‍ വീട്ടിലെത്തി തന്റെ അനുജനെ കഠിനമായി ശാസിക്കുകയും, ഇനി വീട്ടില്‍ കയറിപ്പോകരുതെന്നും പറഞ്ഞു് അവിടെനിന്നു് ഓടിക്കുകയും ചെയ്തു. എങ്കിലും അമ്മയും സഹോദരിയും തങ്ങളുടെ കര്‍ത്തവ്യം മറന്നില്ല. അവര്‍ വിശ്വനാഥന് നായരെ കാണാതെ മകനു് ആഹാരം കൊടുത്തു പോന്നു. ഒരുദിവസം ഈ കാര്യം കണ്ടുപിടിച്ച വക്കീല്‍ അമ്മയേയും അനുജത്തിയേയും ശാസിച്ചു.
ഗോപിയുടെ ഉറ്റസ്നേഹിതനായിരുന്ന രവി, അനുജത്തി രാധയുടെ കാമുകനായിരുന്നു. പക്ഷെ, ഈ ബന്ധം അവളുടെ അമ്മയ്ക്കും ജ്യേഷ്ഠനും ഇഷ്ടമല്ല. ഗത്യന്തരമില്ലാതെ അവര്‍ ഒളിച്ചോടാന്‍ തീരുമാനിച്ചു. ഒരു ദിവസം അവരിരുവരും കൂടി ട്രെയിന്‍ കയറി. വിധിവൈപരീത്യത്താല്‍ ആ തീവണ്ടി മറിഞ്ഞു. രാധ മരണമടഞ്ഞു. തീവണ്ടി മറിഞ്ഞതു് അട്ടിമറിപ്രവര്‍ത്തനം മൂലമാണെന്നു് പോലീസ് കണ്ടുപിടിച്ചു. അവര്‍ ഗോപിക്കെതിരേ ക്രിമിനല്‍ കേസ്സ് ഫയല്‍ ചെയ്തു. ആ കേസ് ചെന്നതു്, ജഡ്ജിയായിത്തീര്ന്നിരുന്ന വിശ്വനാഥന് നായരുടെ മുന്നിലേക്കാണു്. അനുജന് കുറ്റവാളിയായി പ്രതിക്കൂട്ടിലും, അനുജനെതിരായുള്ള കേസില്‍ ചേട്ടന് ജഡ്ജിയും! വാസ്തവത്തില്‍ ഗോപി നിരപരാധിയുമായിരുന്നു.
ഈ വിവരമറിഞ്ഞ പാര്‍വ്വതിയമ്മ വിശ്വനാഥന് നായരോടു് തന്റെ മകനെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നു് അപേക്ഷിച്ചു. പോലീസിന്റെ പിടിയിൽപ്പെടാതെ നടന്ന ഗോപി, തന്റെ കാമുകിയും പ്രിൻസിപ്പലിന്റെ പുത്രിയുമായ ലീലയുടെ അടുത്തുചെന്നു. അവള് അവനു് തന്റെ വീട്ടിൽ അഭയം നല്കി. പക്ഷെ, മേനോന് അതിനു സമ്മതിച്ചില്ല. സമരത്തിനോടും അച്ചടക്കരാഹിത്യത്തോടും അങ്ങേയറ്റം വിരോധമുണ്ടായിരുന്ന ആ പ്രിന്‍സിപ്പാള്‍, തന്റെ കോളേജിലെ വിദ്യാര്‍ത്ഥിയെ പോലീസിനു പിടിച്ചുകൊടുത്തു.
ഗോപിയെ രക്ഷിക്കണം എന്ന അമ്മയുടെ അപേക്ഷ, ആദ്യമെങ്ങും വിശ്വനാഥന് നായർ വകവെച്ചില്ല. എന്നാല്‍ ഗോപി തന്റെ അനുജനാണെന്ന വസ്തുത ഓര്‍മ്മപ്പെടുത്തിയപ്പോള്‍ അയാള്‍ തന്റെ കടമയെപ്പറ്റി ചിന്തിച്ചു. എത്രയൊക്കെയായാലും അവന് തന്റെ അനുജനാണെന്ന ചിന്തയാല്‍ അയാള്‍ ഗോപിയെ രക്ഷിക്കാന്‍തന്നെ തീരുമാനിച്ചു. അതിനായി ആ ജഡ്ജി തന്റെ ഉദ്യോഗം രാജിവെച്ചു്, അനുജന്റെ വക്കീലായി, വാദിച്ചു. ഒടുവില്‍, അയാള്‍ ഗോപിയുടെ നിരപരാധിത്വം തെളിയിച്ചു്, അവനെ സ്വതന്ത്രനാക്കി.
ഇതിലഭിനയിച്ചവർ, പ്രേംനസീര്‍, തിക്കുറിശ്ശി സുകുമാരന്‍ നായർ, കെ.പി. ഉമ്മര്‍, മുതുകുളം രാഘവന് പിള്ള, കോട്ടയം ചെല്ലപ്പന്, പഞ്ചാബി, പ്രതാപചന്ദ്രന്, ഷീല, ജയഭാരതി, ആറന്മുള പൊന്നമ്മ, ടി.ആർ. ഓമന, രാധ, സുശീല, ജയന്തി, വത്സല, പ്രേമ.
സത്യാ, വീനസ്, ശ്യാമളാ എന്നീ സ്റ്റുഡിയോകളില്‍ വെച്ചു് നിര്‍മ്മിച്ച 'വിദ്യാര്‍ത്ഥി' യുടെ ഛായാഗ്രഹണം സി.ജെ. മോഹന്‍ നിര്‍വ്വഹിച്ചു .
വിമലാ ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 9-3-1968 ലാണു് പ്രദര്ശനമാരംഭിച്ചതു്.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍