കാലം മനസ്സിൽ ഏല്പിച്ച ഒരു ആഘാതത്തെത്തുടർന്ന് അയാളുടെ ജീവിതരീതി ഒട്ടാകെ മാറിപ്പോയി. മാനുഷികമായ വൈകാരിക ഭാവങ്ങൾക്കപ്പുറത്ത് , സ്വന്തം ഇച്ഛയ്ക്കും ചിന്താഗതികൾക്കുമനുസരിച്ച് ഒരു പുതിയ ജീവിത ക്രമം കെട്ടിപ്പടുക്കുവാൻ അയാൾ ശ്രമമാരംഭിച്ചു.യുഗാന്തരങ്ങൾക്കപ്പുറത്ത് നർമ്മദയുടെ തീരത്തുള്ള വനഭൂമികളീലൊന്നിൽ നിന്നും വിശ്വാമിത്രനെന്ന മഹർഷി ശ്രേഷ്ഠൻ ആരംഭിച്ച കഠിന തപസ്സിന്റെ ഉദാത്തമായ മറ്റൊരു മാതൃക.സ്വന്തം വികാരങ്ങളെ ചങ്ങലയിട്ട് സ്വയാർജ്ജിതമായ ജീവിത പ്രമാണങ്ങൾ ചൂണ്ടിക്കാട്ടിയ പുതിയൊരു പാതയിൽക്കൂടി മാർത്താണ്ഡൻ തമ്പി നടന്നു നീങ്ങി.
മുന്നും പിന്നും നോക്കാതുള്ള ആ യാത്രയിൽ തന്റെ ശിഷ്യൻ കൂടിയായ സെക്രട്ടറി ബാലചന്ദ്രൻ രണ്ടു കുഞ്ഞുങ്ങളുടെ മാതാവായ ഒരു സ്ത്രീയുടെ കാമുകനായിരുന്നെന്നും തന്റെ സിദ്ധാന്തങ്ങളെ നാഴിക മണി പോലെ അനുസരിക്കുന്ന വാല്യക്കാരൻ ശങ്കരന്റെ ഹൃദയം സ്ത്രീയുടെ ഗന്ധത്തിനു വേണ്ടി ദാഹിച്ചു കഴിയുകയായിരുന്നെന്നും അറിഞ്ഞില്ല.
കുസുമം :ശാലീനസുന്ദരിയും വിദ്യാസമ്പന്നയുമായ ഒരു പെൺകുട്ടി.അവളെയാണ് തന്റെ പരീക്ഷണങ്ങളുടെ പൂർണ്ണതയിലേക്കുള്ള പ്രയാണത്തിൽ മാർത്താണ്ഡൻ തമ്പി ജീവിത സഖിയാക്കാൻ കണ്ടെത്തിയത്. കുസുമത്തിനു തന്റെ ആദർശങ്ങളുമായി പൊരുത്തപ്പെടുവാനും തന്റെ ജീവിതത്തിലേക്ക് പകർത്താനാകുമെന്ന് മാർത്താണ്ഡൻ തമ്പി വിശ്വസിച്ചു.
തണുപ്പുള്ള ആദ്യരാത്രിയിൽ തന്നെ ഉന്മത്തമായ് വികാരങ്ങളുടെ സാഫല്യത്തിനു വേണ്ടി കൊതിച്ചു കിടക്കുന്ന ഭാര്യയോട് ഭർത്താവ് പറഞ്ഞു. നമ്മുടെ പ്രഥമ രാത്രിയാണ്.കുറേശ്ശെ തണുപ്പുമുണ്ട്.വികാരങ്ങൾ തല പൊക്കിയെന്നു വരും.രണ്ടു പേർക്കും . നാം നിയന്ത്രിക്കണം.നമ്മുടെ പരീക്ഷണം ഇന്നാരംഭിക്കുന്നു.ഉറങ്ങിക്കോളൂ..അയാൾകിടന്നു.ഉറങ്ങി.അവളുറങ്ങാൻ ശ്രമിച്ചു.പക്ഷേ….. എങ്ങനെയാണുറങ്ങുക.
സൃഷ്ടിയുടെ മഹത്വത്തിനലങ്കാരമായ എല്ലാ വികാരങ്ങളെയും ത്യജിച്ചു കൊണ്ട് ഒരു മനുഷ്യ യന്ത്രമായി മാറാനുള്ള ഭർത്താവിന്റെ ആഗ്രഹം കുസുമത്തിന്റെ മനസ്സിൽ ദുഃഖം സൃഷ്ടിച്ചു.വക്കീലായ അമ്മാവനെയും അമ്മയെയും കത്തയച്ച് വരുത്തി , തന്റെ ദാമ്പത്യ ജീവിതത്തിന്റെ അസുഖകരമായ കഥ അവൾ അവരോടു പറഞ്ഞു. അമ്മാവൻ അവളെ സാന്ത്വനപ്പെടുത്തി.തമ്പിയിൽ പരിവർത്തനമുണ്ടാക്കാൻ ശ്രമിക്കാം എന്നദ്ദേഹം ഏറ്റു.
മാർത്താണ്ഡൻ തമ്പിയ്ക്കൊരനുജനുണ്ട്. രമേഷ്.അയാളിപ്പോൾ ബോംബെയിലാണ്.രമേഷിനെ തന്റെ തത്ത്വ സംഹിതയനുസരിച്ച് തന്റെ പ്രഥമ അനുയായിയായാണ് തമ്പി വളർത്തിയത്.അയാൾ തന്റെ സിദ്ധാന്തങ്ങളുടെ പ്രമുഖ പ്രവാചകനായി തീരുമെന്ന് തമ്പിക്ക് ഉറച്ച വിശ്വാസമാണ്.ജ്യേഷ്ഠന്റെ ആദർശങ്ങളുടെ പ്രചാരത്തിനു വേണ്ടി താൻ ബോംബെയിൽ ഒരാശ്രമം സ്ഥാപിച്ചതായി രമേഷ് അറിയിച്ചപ്പോൾ തമ്പി , തന്റെയും തന്റെ ദർശനത്തിന്റെയും ആഗോള പ്രശസ്തിയുടെ പ്രഥമ കാൽ വെയ്പായി അതിനെ കരുതി.ആശ്രമത്തിന്റെ എല്ലാ ചെലവുകളും സ്വയം ഏറ്റെടുത്തു.
പത്മം : കുസുമത്തിന്റെ അനുജത്തി.കാലം പ്രകൃതിക്ക് കാഴ്ച വെച്ച ഒരു സുഗന്ധ പുഷ്പം.ദുഃഖമറിയാത്ത അവൾക്ക് മനോഹരമായി ചിരിക്കാനറിയാമായിരുന്നു.
നൃത്തവും പാട്ടുമായിരുന്നു അവളുടെ പ്രിയപ്പെട്ട സഖികൾ.അമേരിക്കയിൽ ഉപരിപഠനത്തിനു പോയിരുന്ന അവൾ അപ്രതീക്ഷിതമായി തമ്പിയുടെ ബംഗ്ലാവിൽ നക്ഷത്ര ശോഭ വിതറി കൊണ്ട് പൊട്ടി വീണു.പക്ഷേ സംഭവിച്ചത് പ്രതീക്ഷിക്കാത്തതായിരുന്നു.താളം തെറ്റി, ശ്രുതി തെറ്റി.
പൊരുത്തപ്പെടാൻ കഴിയില്ലെന്നുറപ്പായപ്പോൾ ദുഃഖത്തോടെയാണെങ്കിലും ഭാര്യാഭർത്താക്കന്മാർ വേർ പിരിയാൻ തന്നെ നിശ്ചയിച്ചു. ശേഷിക്കുന്ന കാലം ബോംബെയിലെ തന്റെ ആശ്രമത്തിനു വേണ്ടി ഉഴിഞ്ഞു വെയ്ക്കാൻ മാർത്താണ്ഡൻ തമ്പി തീരുമാനിച്ചു.ഇതിനിടയിൽ മറ്റു ചിലതു കൂടി സംഭവിച്ചു. ഒരു ഹോട്ടൽ മുറിയിൽ ആടിപ്പാടി രസിച്ചു കഴിയവേ , ബാലചന്ദ്രനെയും കാമുകി അലുവാലിയായെയും പോലീസ് അറസ്റ്റു ചെയ്തു.
വാല്യക്കാരൻ ശങ്കരൻ കുസുമത്തിന്റെ അമ്മയുടെ കൂടെ സഹായത്തിനു വന്ന പെണ്ണുമായി പ്രേമത്തിലായി.
രമേഷ് ബോംബെയിൽ നിന്നും മടങ്ങിയെത്തി.സ്വന്തം ദർശനങ്ങളുടെ പ്രചാരകനായി മറുനാട്ടിൽ പോയ അനുജൻ മറ്റൊരു ചിന്താശക്തിയുടെ വക്താവായിരുന്നുവെന്നറിയുവാൻ തമ്പിക്കധികം താമസമുണ്ടായില്ല.
തന്റെ ആദർശങ്ങൾക്ക് കടകവിരുദ്ധമായി , ഒരു ഹിപ്പി ക്യാമ്പിൽ ലഹരിയിൽ മുങ്ങി അർദ്ധനഗ്നകളൊത്ത് കഴിയുകയായിരുന്നു രമേഷ് എന്നറിഞ്ഞപ്പോൾ തമ്പിയുടെ പ്രജ്ഞ നശിച്ചു.എന്നിട്ടോ ???
കടപ്പാട് : പാട്ടു പുസ്തകം