പ്രസിദ്ധ ക്രിമിനൽ ലോയർ മേനോന്റെ പുത്രനും ലോ ഉദ്യോഗസ്ഥനുമായ ജയദേവന്റെ ഭാര്യയാണു സുശീല. അവർക്ക് ഒരോമന മകൾ..ബിന്ദു.
കാറ്റും കോളൂമില്ലാത്ത പ്രശാന്തമായ അന്തരീക്ഷത്തിൽ ഐശ്വര്യത്തിന്റെ പുത്തൻ പൂക്കൾ എന്നെന്നും വിരിഞ്ഞു നിന്നു.
പെട്ടെന്നൊരു ദിവസം ആ ഇരുനില കെട്ടിടത്തിന്റെ മുകളിലത്തെ ഫ്ലാറ്റിൽ വാടകയ്ക്കു താമസിക്കാനെത്തിയ ഡോ. ഗോപകുമാറിനെയും ഭാര്യയെയും കണ്ട് അവൾ ഞെട്ടി. ഭയത്തിന്റെ കരിനിഴലുകൾ അവളുടെ മിഴികളിൽ നിറഞ്ഞു. ആ മുഖം തുടുത്തു. അവളുടെ കൺ പീലികൾ പോലും വിറയ്ക്കുന്നതായി തോന്നി.സ്വർഗ്ഗഭൂമിയെന്നു കരുതിയ ആ ഭവനം നരകമായി മാറുകയാണോ ????
ഡോ.ഗോപകുമാറിനു ആ ഫ്ലാറ്റ് വാടകയ്ക്ക് കൊടുക്കുന്നതിൽ നിന്ന് കെട്ടിടം ഉടമസ്ഥനെ പിൻ തിരിപ്പിക്കുവാനുള്ള അവളുടെ ശ്രമം തെല്ലും വിജയിച്ചില്ല. സ്നേഹിക്കയും വിശ്വസിക്കുകയും ചെയ്യുന്ന ഭർത്താവിനോട് എല്ലാമെല്ലാം തുറന്നു പറയാൻ , അവളുടെ അന്തരാത്മാവ് തയ്യാറായില്ല. കാര്യമറിയാതെ ജയദേവനും , അഡ്വക്കേറ്റ് മേനോനും ധർമ്മ സങ്കടത്തിലായി. ദിനരാത്രങ്ങൾ കൊഴിഞ്ഞു വീണു.
ഒരു രാത്രി… വെടിയൊച്ച കേട്ട് ഉണർന്നു നോക്കിയ സമീപവാസികൾ കണ്ടത് വീടിനു മുന്നിൽ രക്തത്തിൽ കുളിച്ച് മരിച്ചു കിടക്കുന്ന ഡോ. ഗോപകുമാറിന്റെ ഭാര്യയെയും സമീപം നിൽക്കുന്ന ജയദേവനേയുമാണ്.ജയദേവൻ അറസ്റ്റു ചെയ്യപ്പെട്ടു.
ശ്മശാനമൂകത തളം കെട്ടിയ കോടതി മുറിയിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന ഭർത്താവിന്റെ നേരേ നോക്കാനാവാതെ അവൾ സാക്ഷിക്കൂട്ടിൽ തളർന്നു നിന്നു.
നിറമിഴികളോടെ കുനിഞ്ഞ ശിരസ്സുമായി നിന്ന അവളോട് അഡ്വക്കേറ്റ് മേനോൻ ചോദിച്ചു,നിങ്ങൾ മി. ജയദേവന്റെ ഭാര്യയാണല്ലേ ?സുശീലയെന്നു പേരുള്ള പരമ സുശീലയായ ഭാര്യ ! അവൾ ഞെട്ടി .കൊലപാതകം നടന്ന ദിവസം സുശീലയുടെ മുറിയിൽ നിന്നും കണ്ടെടുത്ത 25000 രൂപയെക്കുറിച്ച് അഡ്വക്കേറ്റ് ചോദിച്ചപ്പോൾ അത് ഗോപകുമാർ തന്നതാണെന്നും ഗോപകുമാറും സുശീലയും പൂർവ കാമുകീ കാമുകന്മാരാണെന്ന വിവരവും , വീട്ടിൽ ജയദേവൻ ഇല്ലാത്തപ്പോൾ ഗോപകുമാറുമായി പുലർത്തിപ്പോന്ന അവിശുദ്ധബന്ധത്തെപ്പറ്റിയും സുശീലക്കു തുറന്നു സമ്മതിക്കേണ്ടി വന്നു. അപ്പോൾ കുട്ടിയുടേ അച്ഛൻ ജയദേവനോ ഗോപകുമാറോ എന്നുള്ള വിവരം പറയണമെന്ന് അഡ്വക്കേറ്റ് കോടതിയിൽ ആവശ്യപ്പെട്ടു. ചെയ്യാത്ത കുറ്റത്തിനു മരണശിക്ഷ വരിക്കേണ്ടി വരുന്ന തന്റെ ഭർത്താവിന്റെ രക്ഷയ്ക്കായി അവൾ ആ കൊടതിമുറിക്കുള്ളിൽ ഒരു അഭിസാരികയുടെ മൂടുപടം അണിയുകയായിരുന്നു.
പക്ഷേ അത് മറ്റൊരു കഥയുടെ തുടക്കമായിരുന്നു.കോടതിയിൽ വ്യഭിചാരിയെന്ന് സ്വയം സമ്മതിച്ച സുശീലയെ വീണ്ടും തന്റെ ഭാര്യയായി കൊണ്ടു നടക്കാൻ ജയദേവൻ തയ്യാറായില്ല. തന്നെയും കുടുംബത്തെയും വിട്ട് നടന്നകലുന്ന ഭർത്താവിനെ അവൾ നിറകണ്ണുകളോടെ നോക്കി നിന്നു.ശാന്തമായൊഴുകിയ ആ കൊച്ചരുവി രണ്ടു കൈവഴികളായി പിരിഞ്ഞു. ഇതിനെല്ലാം മാപ്പുസാക്ഷിയായ അഡ്വക്കേറ്റ് മേനോൻ ജയദേവനെ മൂടി മറച്ചിരുന്ന , സംശയങ്ങളുടെ പുകമറ നീക്കം ചെയ്യാൻ കച്ച മുറുക്കി രംഗത്തിറങ്ങി.
ഒടുവിൽ ആ പതിവ്രതയുടെ പവിത്രത.. മനഃശുദ്ധി .. ആ കൈവഴികളെ വീണ്ടും ഒന്നാക്കി. അവിടെ നൃത്തം വെച്ച കുഞ്ഞോളങ്ങളിൽ സന്തോഷവും സംതൃപ്തിയും അലയടിച്ചു നിന്നു.ആ കൊച്ചരുവി വീണ്ടും സ്വച്ഛന്ദമായൊഴുകി.പാപവിമുക്തമായ പത്മതീർത്ഥം പോലെ..പരിപാവനമായ ഗംഗാനദി പോലെ……
കടപ്പാട്: പാട്ടുപുസ്തകം