സത്യൻ, മധു, ബഹദൂര്‍, ശങ്കരാടി, മുതുകുളം രാഘവന് പിള്ള, ശാരദ, അംബിക, മീന, ടി.ആർ. ഓമന, കുമാരി പത്മിനി മുതലായവര്‍ അഭിനയിച്ച പ്രസ്തുത ചിത്രത്തിനുവേണ്ടി കലാസംവിധാനം ആര്. ബി. എസ്. മണിയും, ഛായാഗ്രഹണം പി.ബി. മണിയും, ചിത്രസംയോജനം ശ്രീനിവാസുലുവും, വേഷവിധാനം എം.എസ്. നാരായണനും, വസ്ത്രാലങ്കാരം ആര്. നടരാജനും, നൃത്തസംവിധാനം ഇ. മാധവനും നിര്‍വ്വഹിച്ചു. ഗോള്‍ഡന്‍, അരുണാചലം, വീനസ് എന്നീ നിര്‍മ്മാണശാലകളില്‍ വെച്ചാണു് 'വെള്ളിയാഴ്ച' നിര്‍മ്മിച്ചതു്.
കഥാസാരം
നാട്ടിന്‍പുറത്തെ മുല്ലക്കല്‍ തറവാടു് പുരാതനവും സമ്പന്നവുമാണു്. തറവാട്ടിലെ കാരണവര്‍ മുത്തശ്ശിക്കഥകള്‍ കേട്ടുതഴമ്പിച്ച ശങ്കരന് മാസ്റ്റര്‍ ഭൂത പ്രേത പിശാചാദികളില്‍ വിശ്വസിച്ചിരുന്നു. വെള്ളിയാഴ്ചദിവസങ്ങൾ ഭയപ്പെടേണ്ടവയും തെക്കുവശത്തെ കാഞ്ഞിരവും, കരിമ്പനയും, ഏഴിലം പാലയുമെല്ലാം യക്ഷികളുടെയും ഭൂതങ്ങളുടെയും ആവാസകേന്ദ്രങ്ങളാണെന്നും മറ്റും അദ്ദേഹം കരുതിപ്പോന്നു. ആ ഗ്രാമത്തിന്റെ സര്‍വ്വ മനോഹാരിതയും കവര്‍ന്നെടുത്ത ഒരു അപ്സ്സരസ്സാണു് മാസ്റ്ററുടെ മകള്‍ രാധ. നിര്‍മ്മലയും നിഷ്ക്കളങ്കയുമായ ആ ഇരുപതുകാരി ഒരു പത്തുവയസ്സുള്ള ബാലികയെപ്പോലെ ഓടിക്കളിച്ചു. മാതാവില്ലാത്ത അവളെ ആ വിഷമം അറിയിക്കാതെ വളര്‍ത്തിക്കൊണ്ടുവന്നതു് മാസ്റ്ററുടെ അമ്മായിയായ കല്യാണിയമ്മയാണു്.
അച്ഛന്റെ വിശ്വാസങ്ങളുമായി ഒട്ടും പൊരുത്തപ്പെടാത്ത ഒരു പുരോഗമനവാദിയും മാനസിക ചികിത്സാവിദഗ്ദ്ധനുമായ ഡോക്ടര്‍ രാജന്, മാസ്റ്ററുടെ പുത്രനാണു്. മാസ്റ്ററും, രാധയും, കല്യാണിയമ്മയും, ഡോക്ടര്‍ രാജനുമടങ്ങിയ ആ കൊച്ചുകുടുംബം ഗ്രാമത്തിന്റെ ആശാകേന്ദ്രമായിരുന്നു.
തത്ത്വങ്ങളില്‍നിന്നും വ്യതിചലിക്കുന്നതു് പാപത്തേക്കാളേറെ സ്വമനഃസാക്ഷിയോടു ചെയ്യുന്ന തെറ്റാണെന്ന സങ്കല്‍പ്പവും തന്റേതായ ചില പ്രത്യേക സ്വഭാവരീതികളും വെച്ചുപുലര്‍ത്തിപ്പോന്ന ഒരു വ്യാവസായിക മനോഭാവക്കാരനാണു് രവി. അയാള്‍ക്കു് ഒരു മുറപ്പെണ്ണുണ്ടായിരുന്നു. അവളുടെ രഹസ്യപ്രേമത്തിന്റെ വിവരവും മരിച്ചുപോയ കാമുകന്റെ ബന്ധം മൂലം അവള് ഗര്‍ഭിണിയാണെന്ന വസ്തുതയും മനസ്സിലാക്കിയ രവി അവളുടെ കഴുത്തു ഞെരിച്ചു കൊല്ലുവാന്‍ ശ്രമിച്ചു. പക്ഷെ അപസ്മാരം ബാധിച്ച രവി ബോധം കെട്ടുവീണു. അതൊരു വെള്ളിയാഴ്ച്ച ദിവസമായിരുന്നു. പിന്നീടു് എല്ലാ വെള്ളിയാഴ്ച്ചകളിലും അയാള്‍ അസ്വസ്ഥനായി തുടങ്ങി. വൈവാഹിക ജീവിതം തന്നെ രവി വെറുത്തു. എങ്കിലും അമ്മയുടെ നിർബ്ബന്ധപൂര്‍വ്വമായ അപേക്ഷയെ മാനിച്ചു് രവി രാധയെ വിവാഹം കഴിച്ചു.
തന്റെ ഭര്‍ത്താവായ രവിയുടെ ആദ്യ ചുംബനം കൊണ്ടു് സ്ത്രൈണ വികാരങ്ങള്‍ ഉണര്‍ന്ന രാധയില്‍ മന്മഥ ചിന്തകള്‍ മൊട്ടിട്ടു തുടങ്ങി. വിവാഹം, ദാമ്പത്യം, ഭര്‍ത്താവു്, കുടുംബജീവിതം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ തികച്ചും അജ്ഞയായിരുന്ന രാധയുടെ ജീവിതത്തിനു് ആകെ മാറ്റം സംഭവിച്ചു.പക്ഷെ പണത്തിന്റെയും ആഡംബരങ്ങളുടെയും നടുവില്‍ ജീവിച്ചു ശീലിച്ച രവി നാട്ടിന്‍പുറത്തു് തുമ്പിയെപ്പോലെ തുള്ളിച്ചാടി നടന്നിരുന്ന രാധയുമായി പൊരുത്തപ്പെട്ടില്ല. രവിക്കു ഭൂത പ്രേത പിശാചാദികളുടെ ബാധയേറ്റെന്നു തെറ്റിദ്ധരിച്ച ശങ്കരന് മാസ്റ്റര്‍ ഹോമവും മറ്റും നടത്തുവാനുള്ള ഏര്‍പ്പാടില്‍ മുഴുകി.
ഡോക്ടര്‍ രാജനു് ഇതിനിടയില്‍ ഒരു പ്രേമബന്ധമുണ്ടായി. ഡോക്ടര്‍ ചിത്രയുമായി. അവരിരുവരും കൂടി രവിയെ നേര്‍വഴിയിലേക്കു നയിക്കുവാന്‍ ശ്രമിച്ചുതുടങ്ങി. അങ്ങിനെ രവിയും ചിത്രയുമായി അടുപ്പത്തിലായി. ഒരു ഡോക്ടറും രോഗിയും എന്നതില്‍ക്കവിഞ്ഞ വ്യാപ്തിയൊന്നും ആ അടുപ്പത്തിനില്ലായിരുന്നു. എങ്കിലും രാജനും ചിത്രയുമായുള്ള വിവാഹ നിശ്ചയം അലസിപ്പിരിഞ്ഞു. രാജന് ചിത്രയില്‍ സംശയാലുവായി. രാധയും രാജനെ തെറ്റിദ്ധരിച്ചു തുടങ്ങി. ഈ വിവരമറിഞ്ഞ രവി ചിത്രയുമായുള്ള അടുപ്പത്തെക്കുറിച്ചു് പറഞ്ഞു മനസ്സിലാക്കി രാജന്റെ തെറ്റിദ്ധാരണ നീക്കി. ചിത്രയാകട്ടെ നിരാശയിലും ദുഃഖത്തിലും ആണ്ടു. ജീവിതത്തെത്തന്നെ വെറുത്ത ആ ഡോക്ടര്‍ ആത്മഹത്യ ചെയ്തു.
ജിയോ പിൿച്ചേഴ്സ് ആണു് വെള്ളിയാഴ്ച കേരളത്തില്‍ വിതരണം നടത്തിയതു്. 31-10-1969 - ൽ ഈ ചിത്രം പ്രദര്‍ശനശാലകളില്‍ എത്തി.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍