കഥാസാരം
ഗ്രാമത്തെ പുണർന്നൊഴുകുന്ന നദി , നയനമനോഹരമായ കുന്നിൻ ചെരിവുകൾ. പൂ വിടർത്തി പുഞ്ചിരിച്ചു നിൽക്കുന്ന മാമരങ്ങൾ , ഇവയുടെ അന്തരീക്ഷത്തിൽ മനസ്സു നിറയെ കവിതയുമായി സേതുലക്ഷ്മി വളർന്നു. ആദ്യമാദ്യം പ്രകൃതിയെക്കുറിച്ചു കവിതയെഴുതിയ സേതുലക്ഷ്മിയെ കോൺവെന്റിലെ സിസ്റ്റർ ബ്രജിത്തും മുറച്ചെറുക്കനായ വിക്രമനും പ്രോത്സാഹിപ്പിച്ചു വന്നിരുന്നു.കാലത്തിനനുസരണമായി സേതുവിൽ ജീവിത വീക്ഷണവും സാമൂഹ്യബോധവും ഉണ്ടായി. അവ അവളുടെ കവിതകളിലും പ്രതിഫലിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായ വിക്രമന്റെ മാതുലനായ സേതുവിന്റെ അച്ഛൻ അവനെ വീട്ടിൽ നിന്നും പുറത്താക്കി .അച്ഛന്റെ ഹിതമനുസരിച്ച് നടന്ന ചേച്ചിയുടെ വിവാഹം അവളുടെ ഭർത്താവിന്റെ അമിതമായ മദ്യപാനം മൂലം തകർച്ചയുടെ വക്കിൽ എത്തിയിരുന്നു.അച്ഛൻ അവരെയും ആട്ടിപ്പുറത്താക്കി. എല്ലാ ദുഃഖങ്ങളും സേതുവിന്റെ ലോല മോഹനമായ മനസ്സിൽ വേദന ഒതുക്കി വന്നു.ഉപരി പഠനത്തിനായി സേതു എറണാകുളത്ത് ഒരു ബന്ധു ഗൃഹത്തിൽ താമസമാക്കി.ഗൃഹനാഥനായ വക്കീലിന്റെ മകൻ മുരളി വികലാംഗനെങ്കിലും അഹതാപത്തെ വെറുക്കുന്ന വായനാപ്രിയനാണു . സേതു മുരളിയിൽ ഒരു വലിയ തണൽ കണ്ടെത്തി.കവിതാ രചനയിൽ ഒരു പ്രചോദനമായിരുന്ന മുരളിയെ ജീവിതത്തിലെ പങ്കാളിയാകുവാൻ സേതു ക്ഷണിച്ചു.തളർന്നു പോയ ശരീരത്തിന്റെ ഉടമസ്ഥനോട് സഹതാപമല്ലാതെ സ്നേഹമെന്ന വികാരം ഉണ്ടാവുകയില്ലെന്ന് വിശ്വസിച്ച മുരളി ആ നിർദ്ദേശം ഖേദത്തോടെ നിരസിച്ചു.മനസ്സിൽ നിറഞ്ഞു നിന്ന ശൂന്യതയുമായി പഠിത്തം കഴിഞ്ഞു വീട്ടിലെത്തിയ സേതു കാവ്യങ്ങളുടെ ലോകത്തിൽ കഴിഞ്ഞു. സേതു എം എ പാസ്സായി. കോളേജിൽ ജോലി കിട്ടി.പുതുജീവിതത്തിനു ഉന്മേഷം പകരുവാൻ യുവാവായ പ്രൊഫസർ ബാലകൃഷ്നന്റെ സ്നേഹവും സേതുവിനെ സഹായിച്ചു. അഭയം, നിഴലുകൾ എന്ന രണ്ടു കവിതാസമാഹാരങ്ങൾ സേതുവിനു വെളിച്ചം കാട്ടുവാൻ കഴിഞ്ഞു.വിക്രമന്റെയും സഖാക്കളുടെയും ശ്രമം കൊണ്ട് സേതുവിന്റെ സഹോദരീ ഭർത്താവിന്റെ ദുശ്ശീലം മാറ്റി നല്ലവനാക്കുവാൻ കഴിഞ്ഞു എങ്കിലും കാരണവർ അവനെ അംഗീകരിക്കുവാൻ തയ്യാറായില്ല. ഇതിനിടയിൽ തെരഞ്ഞെടുപ്പിൽ ജയിച്ചു മന്ത്രിയായി തീർന്ന വിക്രമനെ സ്നേഹപുരസ്സരം സ്വീകരിക്കുവാൻ മാതുലനു സമ്മതമുണ്ടായി.സൽക്കരിച്ച് സ്വീകരിച്ച് മകളെ വിവാഹം ചെയ്തു കൊടുക്കുവാൻ കൂടി അദ്ദേഹം തയ്യാറായി. സേതു ക്ഷമാപണത്തോടെ അച്ഛന്റെ ആ നിർദ്ദേശം നിരസിച്ചു.കോളേജിൽ തിരിച്ചെത്തിയ സേതു രോഗിയായിട്ടാണ് വീട്ടിലേക്ക് മടങ്ങിയത് . മാറിൽ തോന്നിയ അസഹ്യമായ വേദന ക്യാൻസർ എന്ന മഹാവ്യാധിയുടെ തുടക്കമായിരുന്നു.സേതുവിന്റെ നേർമ്മയേറിയ മനസ്സ് ആകെ പിടഞ്ഞു പോയി.പ്രേമപുഷ്പം കൊണ്ട് അവളൊരുക്കിയ സ്വപ്നഹാരം ചാർത്താനാവാതെ കരിഞ്ഞു പോയി.മദ്രാസിലെ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും രോഗവിമുക്തയായി എന്ന അറിവോടു കൂടിയാണ് നാട്ടിൽ സേതു മടങ്ങിയെത്തിയത്.സേതുവിന്റെ “അഭയം“ എന്ന കൃതിക്ക് സാഹിത്യ അക്കാദമി അവാർഡ് നൽകി.പ്രൊഫസ്സർ ബാലകൃഷ്ണന്റെ നിർബന്ധപ്രകാരം അനുമോദന സമ്മേളനത്തിനു ശേഷം “അഭയ“ത്തിന്റെ നൃത്താവിഷ്കാരം കാണാൻ സേതുവും പോയി.ആ അവതരണം സേതുവിന്റെ മനസ്സിന്റെ മനോനില തകർത്തു.അർബുദരോഗം തന്നെ വിട്ടു പോയിട്ടില്ലെന്നു വിശ്വസിച്ചിരുന്ന സേതു ബാലകൃഷ്ണന്റെ ഭാവിക്കു താനൊരു ദുശ്ശകുനമാണെന്ന് കരുതി വേദനയുടെ ലോകത്തു നിന്നു നിത്യശാന്തിയുടെ ലോകത്തേക്ക് കടന്നു പോകുവാൻ ഉറക്കഗുളികകൾ അമിതമായി കഴിച്ച് മാർഗ്ഗം തേടി.അങ്ങനെ ആ പ്രേമനായിക മരണത്തിന്റെ മടിയിൽ അഭയം കണ്ടെത്തി.
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട്: ബി വിജയകുമാര്‍