വിവാഹം കഴിഞ്ഞ് രണ്ടു മാസം പോലും തികയുന്നതിനു മുൻപു തന്നെ ഭർത്താവായ ഡോക്ടർ ബാലചന്ദ്രൻ കാലിഫോർണിയായിലേക്ക് പോയി ഉപരിപഠനത്തിന്. മനുഷ്യ മനഃശാസ്ത്രം .അതാണ് ഡോക്ടർ ബാലചന്ദ്രന്റെ ഐച്ഛിക വിഷയം.
ഭാര്യ ഗിരിജയ്ക്ക് തലസ്ഥാനത്തെ ആശുപത്രിയിൽ ഉദ്യോഗം കിട്ടി.രോഗികളുടെ കാണപ്പെട്ട ദൈവമായി മാറി. അവരുടെ നോട്ടത്തിൽ വേദനകൾ മാറുന്നു എന്ന് രോഗികൾ പലരും പറഞ്ഞു. എന്താണീ അത്ഭുതത്തിനു കാരണം. മാസ്മരവിദ്യയൊന്നുമല്ല.അകം നിറഞ്ഞ സ്നേഹം. പൊന്നുമോനു നാലു വയസ്സു തികഞ്ഞപ്പോഴാണ് അച്ഛൻ മടങ്ങി വന്നത്. അമ്മയെയും മകനെയും കാണുവാനുള്ള ആവേശത്തോടെ കാലിഫോർണിയായിൽ നിന്നും പറന്ന് നാട്ടിലെ ഏയറോഡ്രോമിലെത്തി.വർഷങ്ങളായി തന്നെ കാത്തിരുന്ന തന്റെ ഭാര്യ.അവളുടെ മുഖം എവിടെ ? ഡോക്ടർ ബാലചന്ദ്രനു ആ മുഖം കണ്ടാൽ മതി. പക്ഷേ ഏയറോഡ്രോമിൽ ഗിരിജ ഉണ്ടായിരുന്നില്ല. തന്റെ സഹോദരി വത്സലയും ഓമനപ്പുത്രനും മാത്രം
“ ഗിരിജ എവിടെ “ ?
സഹോദരിയോട് അടക്കാനാവാത്ത ആവേശത്തോടെ ചോദിച്ചു.
ചേച്ചി ആശുപത്രിയിലാണു ചേട്ടാ.
ഒരു മേജർ ഓപ്പറേഷൻ നടത്തുകയാണ്.
ഒരു ഡോക്ടർക്ക് ഡോക്ടറെ അറിയാം.ജീവന്റെ വില അറിയാം.രോഗനിലയറിയാം.ഇതാണ് നമ്മുടെ വിശ്വാസം.ഈ വിശ്വാസം ശരിയാണോ?ഈ ചോദ്യത്തിനു സംഭ്രമജനകവും സംഭവബഹുലവുമായ ഉത്തരങ്ങളുടെ ചുരുൾ നിവർത്തിക്കൊണ്ട് കാവിലമ്മ വെള്ളിത്തിരയിലെത്തുന്നു.ഇന്നാട്ടിലെ ഭർത്തൃമതികളുടെ പ്രിയങ്കരിയാണ് കാവിലമ്മ.
എഴുതിയത് : ജിജാ സുബ്രമണ്യന്‍