മറ്റൊരാളുടെ സഹായമില്ലാതെ ആഹാരം പോലും കഴിക്കാൻ നിവർത്തിയില്ലാത്ത വിശ്വനാഥമേനോനെ പരിചരിക്കാനായി ഗോമതി എന്നൊരു നേഴ്സിനെ നിയമിച്ചിട്ടുണ്ട്.അവൾ രാപകൽ വിശ്വനാഥമേനോനോടൊത്തുണ്ടാകും.
ഭാസ്കരമേനോന്റെ സഹോദരിയാണു സുഭദ്രാമ്മ. ഭർത്താവ് മരിച്ചു പോയ അവരുടെ ഏകമകനാണു ഉണ്ണിക്കൃഷ്ണൻ.വളരെ ബുദ്ധിമുട്ടി ജീവിതം കഴിച്ചിരുന്ന , അമ്മയെയും മകനെയും വിശ്വനാഥമേനോന്റെ നിർബന്ധം കാരണം ഭാസ്കരമേനോൻ ഈ ബംഗ്ലാവിൽ താമസിപ്പിച്ചിരിക്കുകയാണ്.സുമിത്രയുടെ മുറച്ചെറുക്കനായ ഉണ്ണിക്കൃഷ്ണനെ പഠിപ്പിച്ച് ഉന്നത വിദ്യാഭ്യാസത്തിനായി കൽക്കട്ടയിലേക്കയച്ചു.സുമിത്രയും ഉണ്ണിക്കൃഷ്ണനും തമ്മിൽ പ്രേമബദ്ധരാണെന്നറിയാവുന്ന അവർ , ഉണ്ണിക്കൃഷ്ണൻ വിദ്യാഭ്യാസം കഴിഞ്ഞു മടങ്ങിയെത്തിയാലുടൻ അവരുടെ വിവാഹം നടത്തുവാനും തീരുമാനിച്ചിരിക്കുകയാണ്.
കൽക്കത്തയിൽ നിന്നും ഉന്നത ബിരുദം നേടിയ ഉണ്ണിക്കൃഷ്ണൻ മടങ്ങിയെത്തുന്ന വിവരം കമ്പി വഴി വീട്ടുകാർക്കു കിട്ടി.ഈ അവസരത്തിലാണു എസ്റ്റേറ്റ് സംബന്ധിച്ച ഏതോ ആവശ്യത്തിനായി ഭാസ്കരമേനോൻ പട്ടണത്തിലേക്ക് പോയത്.മടങ്ങിവരുമ്പോൾ ഉണ്ണിക്കൃഷ്ണനും സുമിത്രയും തമ്മിലുള്ള വിവാഹത്തിനു മുഹൂർത്തവും കുറിച്ചു കൊണ്ട് വരാം എന്നയാൾ ഏറ്റിട്ടാണു പോയത്.പക്ഷേ ബിസിനസ്സാവശ്യത്തിനു പട്ടണത്തിലെ ബാങ്കിൽ നിന്നും കുറെ പണവുമെടുത്തു കൊണ്ട് പോയ ഭാസ്കരമേനോൻ പിന്നീട് തിരിച്ചു വന്നില്ല. അന്വേഷണങ്ങൾ പലതും നടത്തി നോക്കി.ഒരു പരാതിയുടെ അടിസ്ഥാനത്തിൽ പോലീസുകാരും അന്വേഷണം ആരംഭിച്ചു.ഒരു വിവരവുമില്ല. സന്തോഷത്തിൽ മുങ്ങിയിരുന്ന ആ കുടുംബം ദുഃഖത്തിലാണ്ടു.
കൽക്കത്തയിൽ നിന്നും നാട്ടിലേക്ക് തിരിച്ച ഉണ്ണിക്കൃഷ്ണൻ ട്രെയിനിൽ വെച്ച് സന്ധ്യ എന്നൊരു നർത്തകിയുമായി പരിചയപ്പെട്ടു.അവളുടെ ക്ഷണം സ്വീകരിച്ച് അയാൾ അവളുടെ വീട്ടിൽ പോയി.അയാളെ രസിപ്പിക്കാൻ വേണ്ടി അവൾ നൃത്തം ചെയ്തു.
നർത്തകിയുടെ സ്വീകരണ സൽക്കാരങ്ങളിൽ പങ്കു കൊണ്ട ഉണ്ണിക്കൃഷ്ണനു ഉദ്ദേശിച്ച സമയത്ത് വീട്ടിലെത്തിച്ചേരാൻ കഴിഞ്ഞില്ല.ഭാസ്കര മേനോനെ കാണാത്ത ദുഃഖത്തിൽ കഴിഞ്ഞു കൂടിയിരുന്ന വിശ്വനാഥ മേനോനും സുഭദ്രാമ്മയ്ക്കും സുമിത്രയ്ക്കുമെല്ലാം ദുഃഖം ഇരട്ടിച്ചു.അവസാനം അവർക്കു കിട്ടിയത് ഒരു നദിയിലൂടെ ഒഴുകി വരുന്ന ഉണ്ണിക്കൃഷ്ണന്റെ പ്രേതമാണ്.ഒരു വലിയ പൊട്ടിത്തെറി തന്നെ ആ കുടുംബത്തിലുണ്ടായി.വേദനയിലും കണ്ണീരിലും വിശ്വനാഥമേനോന്റെ ബംഗ്ലാവ് മുങ്ങി നിന്നു.
പെട്ടെന്നൊരു ദിവസം മരിച്ചു പോയെന്ന് കരുതിയിരുന്ന ഉണ്ണിക്കൃഷ്ണൻ ബംഗ്ലാവിലേക്ക് കയറിച്ചെന്നു. സന്തോഷത്തേക്കാളേറെ അത്ഭുതമാണ് എല്ലാവർക്കും തോന്നിയത്.താൻ വന്നു ചേരുവാനുണ്ടായ താമസത്തിനുള്ള ന്യായമായ കാരണങ്ങൾ പറഞ്ഞപ്പോൾ എല്ലാവർക്കും വിശ്വാസവും ആശ്വാസവുമായി. ഉണ്ണിക്കൃഷ്ണൻ തിരിച്ചെത്തിയതു കൊണ്ട് ഭാസ്കരമേനോനെ കാണാതായ ദുഃഖം ബംഗ്ലാവിലുള്ളവർക്ക് സഹിക്കാനായി.
അങ്ങനെ കാര്യങ്ങൾ ഏകദേശം സമനിലയിലെത്തിക്കഴിഞ്ഞപ്പോഴാണു മറ്റൊരു ഉണ്ണിക്കൃഷ്ണൻ നർത്തകിയായ സന്ധ്യയുമൊത്ത് വിശ്വനാഥമേനോന്റെ ബംഗ്ലാവിലേക്ക് കയറി വന്നത്. സന്ധ്യ തന്റെ സഹപാഠിയാണെന്നും, തന്നോടൊന്നിച്ചു നാടുകാണാൻ വന്നതാണെന്നുമാണ് ഉണ്ണിക്കൃഷ്ണൻ പറഞ്ഞത്.പുതിയ ഉണ്ണിക്കൃഷ്ണന്റെ വരവോടു കൂടി ബംഗ്ലാവിലെ താളം ആകെ തെറ്റി.ഒരേ രൂപം.ഒരേ ശബ്ദം.കാര്യങ്ങൾ പറയുന്നതും ഒരുപോലെ തന്നെ.ഇവരിൽ ആരാണു യഥാർത്ഥ ഉണ്ണിക്കൃഷ്ണൻ എന്നറിയാതെ സുമിത്ര ഉൾപ്പെടെ എല്ലാവരും കുഴഞ്ഞു. താനാണു യഥാർത്ഥ ഉണ്ണിക്കൃഷ്ണനെന്നും അപരൻ കള്ളനാണെന്നും വാദിച്ചു കൊണ്ട് ഉണ്ണിക്കൃഷ്ണന്മാർ തമ്മിൽ ഏറ്റുമുട്ടലും നടന്നു.ബംഗ്ലാവിൽ ശേഷിച്ചിരുന്ന സ്വൈരത കൂടി നഷ്ടപ്പെട്ടു.തൊടുന്നിടത്തെല്ലാം ചിന്താക്കുഴപ്പം. അതിനിടയിലാണു സന്യാസിവേഷത്തിൽ ഭാസ്കരമേനോനും ബംഗ്ലാവിലേക്ക് കയറി വന്നത്. പ്രാപഞ്ചിക ജീവിതത്തോട് വിരക്തി തോന്നിയതിനാൽ ഒരു സന്യാസിയുടെ ശിഷ്യത്വം സ്വീകരിച്ച് താൻ നാടുവിട്ടു പോയിരുന്നു എന്നാണു ഭാസ്കരമേനോൻ പറഞ്ഞത്. അത് വിശ്വസിക്കുകയല്ലാതെ ബംഗ്ലാവിലുള്ളവർക്ക് മറ്റു മാർഗ്ഗങ്ങളൊന്നും ഇല്ലായിരുന്നു.
അന്നൊരു ദിവസം രാത്രിയിൽ സന്യാസിവേഷം ധരിച്ച ഭാസ്കരമേനോനെ ഒരു കറുത്ത രൂപം പിടികൂടി. ഉഗ്രമായ ഒരു ഏറ്റുമുട്ടലാണതിനു ശേഷം അവിടെ നടന്നത്. ഒടുവിൽ ആ കറുത്ത രൂപത്തിന്റെ മുഖം മൂടി വലിച്ചുമാറ്റിയപ്പോൾ കണ്ട രൂപം ഭാസ്കരമേനോനെ ഞെട്ടിച്ചു !! മേനോൻ അമ്പരന്നു !! ആ മുഖം മൂടിയുടെ പിന്നിൽ നടന്ന ഭീകരവും ഉദ്വേഗജനകവും സംഭ്രമജനകവുമായ കഥയാണ് ആരണ്യകാണ്ഡം
കടപ്പാട്: പാട്ടുപുസ്തകം