ആ അമ്മായിയമ്മ പറന്നോട്ടെ എന്ന് പേരിടാവുന്ന സിനിമയാണിത്.
ഇതിലെ വളരെ അപൂർവ്വമായ ആ കഥാപ്രസംഗഗാനത്തെക്കുറിച്ച് പറയട്ടെ
മകന്റെയും മരുമകളുടെയും ബെഡ്രൂമിൽ നിന്ന് റേഡിയോയില്‍, ക്രൂരയായ അമ്മായിയമ്മ
ഒരു കഥാപ്രസംഗം കേള്‍ക്കുന്നു
ആ കഥാപ്രസംഗതിലെ ചില പരാമര്‍ശങ്ങള്‍ തന്നെ കുറിച്ചാണോ
എന്ന് അവര്‍ അസ്വസ്ഥയാകുന്ന അവസാനഭാഗം രസകരമാണ്.
ഉപകഥകളോ ഉപാഖ്യാനങ്ങളോ ഒക്കെ ഒരു കാലത്ത് സിനിമകളുടെ ഭാഗം
ആയിരുന്ന പാരമ്പര്യം മലയാള സിനിമയ്ക്കുമുണ്ട്.
ജീവിതനൌകയിലെ മഗ്ദലനമറിയം കഥ പ്രശസ്തമായ ഒരു ഉദാഹരണം.
പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രത്തില്‍ കച-ദേവയാനി കഥമാത്രം കളറില്‍
വന്നത് അക്കാലത്ത് ഒരു കൌതുകവും ആകർഷണവും ആയിരുന്നു.
കവിതയോ നിന്റെ കണ്ണില്‍ എന്ന ഈ ഗാനം യയാതി-ശർമിഷ്ട- ദേവയാനി കഥയെ ആസ്പദമാക്കിയുള്ള
ഒരു കഥാപ്രസംഗം ആണ്.
ഗദ്യഭാഗങ്ങള്‍ പറയുന്ന കെ.ശിവദാസന്‍ ആണ് ഈ ചിത്രത്തിന്റെ തിരകഥയും സംഭാഷണവും എഴുതിയത്.
ദേവരാജ സംഗീതത്തിന്റെ മഹത്വം തീര്‍ച്ചയായും പി.ബി.ശ്രീനിവാസൻ ആലപിച്ച ഗാനഭാഗങ്ങള്ക്കുണ്ട്
കഥ പറച്ചിലില്‍ ശൃംഗാരക്കുഴമ്പു കുറച്ചു കൂടിപ്പോയോ എന്ന സംശയം എനിക്കുണ്ട്.
ഈ ഗാനത്തില്‍ തുകിലുണരാനെന്തു താമസം എന്നാണല്ലോ മാധുരി പാടുന്നത്.
അത് ശരിയാണോ?
ഉച്ചാരണത്തിന്റെ കാര്യത്തില്‍ അപാകത പറ്റാത്ത ദേവരാജനെന്തു പറ്റി?
കഥാസാരം
ഇരുപത്തിരണ്ടാമത്തെ മനസ്സിൽ ഗൗരിയമ്മയുടെ ഭർത്താവു മരിച്ചു. യൗവനം നശിച്ചിരുന്നില്ലെങ്കിലും സന്താനങ്ങളുടെ ഭാവിയെക്കരുതി വീണ്ടും ഒരു വിവാഹം കഴിക്കുവാൻ അവർ തയ്യാറായില്ല. മക്കളായിരുന്നു ഗൗരിയമ്മയുടെ എല്ലാം . മകൾ പൊന്നമ്മയെ പഠിപ്പിച്ചു ഉദ്യോഗസ്ഥയാക്കി സാമാന്യം ഭേദപ്പെട്ട ഒരു കുടുംബത്തിൽ വിവാഹം കഴിപ്പിച്ചയച്ചു. മകൻ ചന്ദ്രനു ഒരു വലിയ കമ്പനിയിൽ മാനേജരായി ജോലിയും ലഭിച്ചു.ചന്ദ്രൻ തന്റെ സഹപ്രവർത്തകയായ ഇന്ദിര എന്ന പെൺകുട്ടിയുമായി പ്രേമത്തിലായി.അവളെ വിവാഹം കഴിക്കുവാൻ തീരുമാനിച്ചു.എന്നാൽ ചന്ദ്രനു വേണ്ടി മറ്റൊരു പെണ്ണിനെ കണ്ടു വെച്ചിരുന്ന ഗൗരിയമ്മക്ക് ഈ ബന്ധം ഇഷ്ടപ്പെട്ടില്ല. എങ്കിലും ഒടുവിൽ മകന്റെ ഹിതത്തിനു വഴങ്ങി ആ വിവാഹം നടത്തി. ആഹ്ലാദഭരിതങ്ങളായിരുന്നു ചന്ദ്രന്റെയും ഇന്ദിരയുടെയും മധുവിധു ദിനങ്ങൾ.മകനും മരുമകളും മുറിക്കകത്ത് കലിച്ചു ചിരിച്ചുല്ലസിക്കുമ്പോൾ തനിക്കു നഷ്ടപ്പെട്ട ദാമ്പത്യസുഖത്തെ ഓർമിക്കുന്ന ഗൗരിയമ്മ പുതിയ ഒരു സ്ത്രീ ആയി മാറി.അവരുടെ ഉള്ളിലെ വികാരത്തള്ളൽ ഒരുതരം പ്രതികാരരൂപത്തിലാണു പുറത്തു വന്നത്.മകനെയും മരുമകളെയും ആ സ്ത്രീ ഒരുപോലെ വെറുത്തു.സാധാരണ അമ്മായിയമ്മമാർ മരുമകളോടു കാട്ടുന്ന ക്രൂരതയേക്കാൾ കഠിനമായിരുന്നു ഇന്ദിരയോടുള്ള ഗൗരിയമ്മയുടെ പെരുമാറ്റം .അവൾ ചിരിക്കുന്നതു കണ്ടാൽ അവർക്കു കലിയിളകും.ഇന്ദിരയെ അവർ ആക്ഷേപിച്ചു.വേദനിപ്പിച്ചു, കരയിച്ചു, പട്ടിണിക്കിട്ടു. അവൾ ഗർഭിണിയാണെന്നറിഞ്ഞിട്ടും മകളോടൊത്തു വീടു മാറിത്താമസിച്ചു. സ്വന്തം മകൾ അവരെ കൈവിട്ടപ്പോൾ ഹൃദയം തകർന്ന ആ വീട്ടമ്മ തന്റെ ജീവിതം അവസാനിപ്പിക്കുവാൻ തന്നെ തീരുമാനിച്ചു പുറപ്പെട്ടു. പ്രസവവേദനയനുഭവിക്കുന്ന സ്വന്തം ഭാര്യയെ ശുശ്രൂഷിക്കാനാവാതെ പെറ്റമ്മയെ രക്ഷിക്കുവാൻ പുറപ്പെട്ട ചന്ദ്രനു ഗുരുതരമായ ഒരപകടം സംഭവിച്ച് അയാൾ ആശുപത്രിയിലായി. അമ്മയുടെ മനസ്സലിഞ്ഞു.ചന്ദ്രന്റെ ഓമനക്കുഞ്ഞിന്റെ കരച്ചിൽ അവരുടെ ഹൃദയത്തിൽ പരിവർത്തനം സൃഷ്ടിച്ചു.ഗൗരിയമ്മക്ക് മാനസാന്തരമുണ്ടായി.കഴിഞ്ഞതെല്ലാം പൊറുത്തും മറന്നും ആ കുടുംബാംഗങ്ങൾ സ്നേഹത്തോടെ ജീവിതം തുടരാൻ തീരുമാനിക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍