കഥാസാരം
സുഖജീവിതത്തിനു് എല്ലാ സൌകര്യങ്ങളും ഉണ്ടായിരുന്ന കൃഷ്ണന് മുതലാളിയുടെ ഭാര്യ എട്ടും ആറും വയസ്സുപ്രായമുള്ള മോഹന്‍, രാജന് എന്ന മക്കളെ അദ്ദേഹത്തെ ഏല്പ്പിച്ചു് ഇഹലോകവാസം വെടിഞ്ഞു. കുട്ടികളുടെ ഭാവിയെക്കരുതി മുതലാളി പുനര്‍വിവാഹം ചെയ്തില്ല. കുട്ടികളുടെ സംരക്ഷക്കായി സഹോദരിയും അവരുടെ മൂന്നു വയസ്സു പ്രായമുള്ള മകള്‍ ശാന്തിയേയും വീട്ടില്‍ കൊണ്ടുവന്നു താമസിപ്പിച്ചു.
സാധുവായ കല്യാണിയുടെ സഹോദരന് മുതലാളിയുടെ ജോലിസ്ഥലത്തുവെച്ചു് അപകടത്തില്‍ മരണമടഞ്ഞു. അനാഥയായ ആ സാധുയുവതിക്കു സാന്ത്വനമരുളുവാന്‍ അവിടെ എത്തിയ മുതലാളി കല്യാണിയുടെ മാദകത്വം വിളങ്ങുന്ന രൂപം കണ്ടു് വികാരവിവശനായി. അവിഹിതമായ ആ ബന്ധത്തില്‍ കല്യാണി ഗര്‍ഭവതിയായി. അഭിമാനിയായ മുതലാളി തന്നെപ്പറ്റി നാട്ടില്‍ ദുഷ്പ്പേരു പരന്നു എന്നറിഞ്ഞു് സംശയകരമായ വിധത്തില്‍ മരണമടഞ്ഞു.
കാലം കല്യാണിക്കു് ഇരട്ടശിശുക്കളെ നല്കി. രഘുവും, രാജിയും തങ്ങളുടെ അച്ഛന് ആരാണെന്നറിയാതെ വളര്‍ന്നു. ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. മോഹനന് ഡി. എസ്.പി യും, രാജന് ഒരു ഡോക്ടറുമായി. ആഫീസ് പ്യൂണ്‍ ആയിക്കഴിയുന്ന രഘുവും രാജനും ആത്മ സുഹൃത്തുക്കളായിരുന്നു. ഡ്രൈവറായ കൃഷ്ണനുമായി രാജിയുടെ വിവാഹവും നിശ്ചയിച്ചിരിക്കെ പെട്ടെന്നു് രഘു രോഗശയ്യയിലായി. അന്ത്യശ്വാസം വലിക്കുന്ന രഘു തന്റെ സഹോദരിയുടെ വിവാഹം നടത്തുന്ന ചുമതല ഡോഃ രാജനെ ഏര്‍പ്പെടുത്തുന്നു. രഘു മരിച്ചു.
രാജനും രാജിയുമായുള്ള ബന്ധത്തില്‍ സംശയാലുവായിത്തീര്ന്ന ഡ്രൈവർ കൃഷ്ണന് ആ വിവാഹത്തില്‍ നിന്നും പിന്മാറി. താൻ മൂലം അപവാദത്തിനും അനാഥനിലയ്ക്കും ഇരയായ രാജിയെ വിവാഹം ചെയ്യുവാന്‍ രാജന് തീരുമാനിച്ചു. രാജനു ശാന്തിയെ വധുവായി നിശ്ചയിച്ചിരുന്ന അമ്മായിയും ജ്യേഷ്ഠന് മോഹനനും ഈ ബന്ധം ഇഷ്ടപ്പെട്ടില്ല. അവര്‍ എതിര്‍ത്തു.
രാജന് കല്യാണിയെ വിവരം അറിയിച്ചു. അവിഹിതമായ ആ ബന്ധത്തില്‍ നിന്നും അവരെ രക്ഷപെടുത്തുവാന്‍ അവര്‍ രാജിയുമായി നാടുവിട്ടു. യാത്രക്കിടയില്‍ ഒരു തോണിയപകടത്തില്പ്പെട്ടു് അമ്മയും മകളും വേര്‍പിരിഞ്ഞു.
അമ്മ മകളേയും, രാജി അമ്മയേയും, രാജന് രാജിയേയും തേടി പട്ടണങ്ങളിലും ഗ്രാമങ്ങളിലും അലഞ്ഞു നടന്നു. ഒരു വേശ്യാലയത്തില്‍ ചെന്നുപെട്ട രാജിയെ നല്ലവനായ ജോണ്‍ വക്കീല്‍ രക്ഷിച്ചു് രാജനെ വിവരം അറിയിച്ചു. മോഹനന്റെ അനുവാദം വാങ്ങി രാജന് രാജിയെ വിവാഹം ചെയ്തു.
പ്രഥമരാത്രിയില്‍ പ്രിയപത്നി തന്റെ മുറിയിലെത്തുന്നതിനു മുമ്പായി രാജന് പഴയ കത്തുകള്‍ വായിക്കാതെ ഇട്ടിരുന്നതു് തുറന്നു വായിച്ച കൂട്ടത്തില്‍ കല്യാണിയമ്മ എഴുതിയ ഒരു കത്തും വായിച്ചു. രാജി തന്റെ സഹോദരിയാണെന്ന സത്യം അറിഞ്ഞതോടുകൂടി സമനില തെറ്റിയ ഡോക്ടർ സ്വയം വിഷം കുത്തിവെച്ചു തന്റെ തെറ്റിനു പ്രായശ്ചിത്തം ചെയ്തു. തന്റെ ജീവിതത്തിലേക്കു് ദുർവ്വിധി വലിച്ചെറിഞ്ഞ ക്രൂരതയില്പ്പെട്ടു് അസ്തപ്രാണയായിത്തീര്ന്ന രാജി തളർന്നുവീണു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|