പ്രേംനസീര്‍, കെ.പി. ഉമ്മർ, അടൂര്‍ഭാസി, ഫ്രണ്ടു രാമസ്വാമി, കോട്ടയം ചെല്ലപ്പൻ, ഭരതന്, നിക്കോളാസ്, മോഹന്‍, രാഘവന്, വിന്‍സെന്റ്, ശ്രീധര്‍, മധു,ഫ്രെഡ്ഡി, ജസ്റ്റിന്, പി. ആര്. മേനോന്, ലക്ഷ്മണന്, ഷീല, സാധന, ശ്രീലത, മീന, ശോഭന, ലക്ഷ്മി, യൂമി, വിജയ കമലം, ഭാഗ്യശ്രീ, ഹംസവല്ലി, ഹേമ, നബീസ എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചു.
കെ.വി. ഭാസ്ക്കറും, ബോസും കൂടി വേഷവും, ആര്.ബി . എസ്. മണി കലയും, പാർത്ഥസാരഥിയും മൂര്‍ത്തിയും കൂടി നൃത്തവും സംവിധാനം ചെയ്ത റെസ്റ്റ് ഹൗസിനുവേണ്ടി മുത്തു വസ്ത്രാലങ്കാരം നിർവ്വഹിച്ചു. വാസുദേവന്‍ സ്റ്റണ്ടും, സി. ജെ. മോഹന്‍ ക്യാമറയും കൈകാര്യം ചെയ്ത ഈ ചിത്രത്തിനുവേണ്ടി അരുണാചലം, പ്രഭാ, പ്രകാശ്, വീനസ് എന്നീ സ്റ്റുഡിയോകൾ ഉപയോഗിക്കപ്പെട്ടു. ശ്രീനിവാസുലു ഫിലിം എഡിറ്റു ചെയ്തു. രാമന്‍കുട്ടി സഹ സംവിധായകനായി പ്രവര്‍ത്തിച്ചു.
ഈ ചിത്രം വിമലാഫിലിംസിന്റെ വിതരണത്തില്‍ 18 - 12 - 1969 - ൽ പ്രദര്‍ശനം ആരംഭിച്ചു.
കഥാസാരം
രണ്ടു വനിതാ പ്രൊഫസര്‍മാര്‍ പത്തു് പെണ്‍കുട്ടികളേയും കൊണ്ടു് ഒരു സസ്യശാസ്ത്രപഠനയാത്രക്കുവേണ്ടി പുറപ്പെട്ടു. അവര്‍ ഒരു റെസ്റ്റ് ഹൗസില്‍ എത്തിച്ചേര്‍ന്നു. ഇതേസമയം സ്ത്രീവിദ്വേഷിയായ പ്രൊഫസര്‍ ദാസ് പത്തു് വിദ്യാർത്ഥികളേയും കൊണ്ടു് അവിടെത്തന്നെ എത്തിയിരുന്നു. ബൊട്ടാണിക്കല്‍ പഠനമാണു് അവരുടേയും ഉദ്ദേശം. അവിവാഹിതയും കണിശക്കാരിയുമായ പ്രൊഫസര്‍ ലക്ഷ്മിക്കു് അവിടെ താമസിക്കുന്നതു് ഇഷ്ടമായില്ല. അവര്‍ വേറേ സ്ഥലമന്വേഷിച്ചു തുടങ്ങി.
അവിടെ അടുത്തുതന്നെ ഒരു സായ്പ്പ് താമസിക്കുന്ന ഒരൊഴിഞ്ഞ ബംഗ്ലാവുണ്ടെന്നും അവിടെ താമസിക്കാന്‍ അനുവാദം കിട്ടിയേക്കുമെന്നും പറഞ്ഞു് ആ വനിതാ പ്രൊഫസര്‍മാര്‍ അവിടെ ചെന്നു. പക്ഷെ സായ്പ്പിനെക്കണ്ട പ്രൊഫസര്‍ സിസ്റ്റര്‍ സോഫിയ പ്രതിമ പോലെ നിന്നുപോയി. മറ്റാരും അതറിഞ്ഞില്ല. ഏതായാലും സായ്പ്പിന്റെ അനുവാദം കിട്ടാതെ അവര്‍ മടങ്ങിവന്നു. റെസ്റ്റ് ഹൗസില്‍ത്തന്നെ താമസിക്കാന്‍ അവര്‍ നിശ്ചയിച്ചു.
വിദ്യാർത്ഥികളില്‍ പ്രധാനികളാണു് രഘുവും ബാലനും. ബീറ്റില്‍ അപ്പുവാണു് വേറൊരു നേതാവു്. അവര്‍ മൂവരും കൂടി ഒരുരാത്രി കാട്ടാളന്മാരുടെ വേഷം കെട്ടി വിദ്യാർത്ഥിനികള്‍ കിടന്നുറങ്ങുന്ന മുറിയില്‍ ജനല്മാര്ഗ്ഗം പ്രവേശിച്ചു. എന്നിട്ടു് അവരോടു് ആഭരണങ്ങള്‍ എല്ലാം ആവശ്യപ്പെട്ടു. ഭയപരവശരായ അവര്‍ അനുസരിച്ചു. അവിടെ നിന്നു് വെളിയില്‍ കടന്ന രഘുവും ബാലനും അപ്പുവും പെട്ടെന്നു് വേഷം മാറി, വലിയ സംഘട്ടനം കഴിഞ്ഞതുപോലെ വിയര്‍പ്പിനുപകരം ദേഹത്തു വെള്ളം കൊരിയൊഴിച്ചു് , ചെളിയും മറ്റും തേച്ചുപിടിപ്പിച്ചു പ്രൊഫസറുടേയും വിദ്യാർത്ഥിനികളുടേയും അടുക്കല്‍ ചെന്നു് തങ്ങള്‍ ആ കാട്ടാളന്മാരെ അടിച്ചോടിച്ചെന്നു് പറഞ്ഞു. അവര്‍ക്കു് ആഭരണങ്ങള്‍ തിരിച്ചു നല്കി. എന്നിട്ടു് പ്രതിഫലമായി അവിടെനിന്നു പോകണം എന്നുപറഞ്ഞുകൊണ്ടിരുന്ന പ്രൊഫസര്‍ ദാസിനോടു് അവിടെനിന്നു പോകണ്ട എന്ന് പറയണം എന്നാവശ്യപ്പെട്ടു. അതു സമ്മതിച്ചു് പ്രൊഫസറെ കാണാന്‍ ചെന്ന പെണ്‍കുട്ടികള്‍ കണ്ടതു് കാട്ടാളന്റെ വേഷത്തില്‍ പ്രൊഫസര്‍ അവിടെ നില്ക്കുന്നതാണു്. ദാസ് രഘുവിനേയും മറ്റും വഴക്കു പറഞ്ഞു.
അങ്ങാടിപ്പുറം തളിക്ഷേത്രം ഒരു പുരാതനക്ഷേത്രമാണു്. അതു് ഈ റെസ്റ്റ് ഹൗസിനു സമീപമാണു് സ്ഥിതി ചെയ്യുന്നതു്. പുരാതന കാലം തൊട്ടു് ആ ക്ഷേത്രം നാട്ടുകാരുടെ വകയായിരുന്നു. എന്നാല്‍ അവിടെ ബംഗ്ലാവില്‍ താമസിക്കുന്ന സായ്പ്പ് കുറേക്കാലമായി അതു വാങ്ങിക്കുവാന്‍ ശ്രമിക്കയായിരുന്നു. അതിനു പങ്കാളിയായി സ്ഥലത്തെ ഇന്‍സ്പെക്ടറും ഉണ്ടു്. പക്ഷെ ഇതിനെതിരായുള്ള പ്രക്ഷോഭണത്തില്‍ രഘുവും ബാലനും അപ്പുവും ചേര്‍ന്നു.
പണ്ടു് തളിക്ഷേത്രത്തില്‍ ധാരാളം ധനമുണ്ടായിരുന്നു. എന്നാല്‍ ഒരു മഹാരാജാവു് ഈ സ്ഥലം ആക്രമിച്ചപ്പോള്‍ നാട്ടുകാര്‍ നിധിയെടുത്തു കുഴിച്ചിട്ടു. ഇന്നു് ബംഗ്ലാവില്‍ താമസിക്കുന്ന ദുഷ്ടനായ സായ്പ്പിന്റെ സാധുവായിരുന്ന, മരിച്ചുപോയ ജ്യേഷ്ഠനും, അയാളുടെ മാനേജര്‍ക്കും മാത്രമേ നിധി കുഴിച്ചിട്ടിരിക്കുന്ന സ്ഥലം അറിയാമായിരുന്നുള്ളു. ആ സായ്പ്പ് തന്റെ അനുജനു് നിധി വെച്ചിരിക്കുന്ന സ്ഥലം പറഞ്ഞുകൊടുക്കാതിരുന്നതിനാല് അനുജന് അയാളെ ദേഹോപദ്രവം ഏല്‍പ്പിച്ചു കൊന്നു. കൊന്നതു് മാനേജരാണെന്നു് പറഞ്ഞു പരത്തി. എന്നിട്ടു് മാനേജരെ പിടിച്ചു് സ്വന്തം വീട്ടില്‍ തടങ്കലിലാക്കി. അവിടെയിട്ടു് അയാളേയും പീഡിപ്പിച്ചു. പക്ഷെ അയാള്‍ പറഞ്ഞുകൊടുത്തില്ല. മാനേജര്‍ ഒളിവിലാണെന്നു് ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചു.
സായ്പ്പിന്റെ പദ്ധതികള്‍ക്കു വിഘ്നം വരുത്തുന്നവരെ വകവരുത്താന്‍ അയാള്‍ ഒരു പദ്ധതി കണ്ടുപിടിച്ചു. തലയോട്ടിയുടെ ആകൃതിയിലുള്ള ഒരു മുഖം മൂടി വെച്ചു് കറുത്ത വസ്ത്രങ്ങളും ധരിച്ചു് രാത്രിയില്‍ കാവല്‍ നില്ക്കുന്ന പോലീസുകാരേയും മറ്റും അയാള്‍ കൊന്നുതുടങ്ങി. ആ നാട്ടുകാര്‍ ഭയചകിതരായി. പോലീസുകാര്‍ ആ പ്രദേശങ്ങളില്‍ ഡ്യൂട്ടിക്കുപോകാൻ വിസമ്മതിച്ചു. ഒരു കൂനനായ കടത്തുകാരന് മാത്രം ഇതിനെയൊന്നും വകവെച്ചില്ല.
ബന്ധനസ്ഥനായ മാനേജരുടെ പുത്രിയായിരുന്നു സിസ്റ്റര്‍ സോഫിയ. ഇതു മനസ്സിലാക്കിയ സായ്പ്പ്, മാനെജരെക്കൊണ്ടു് ഉത്തരം പറയിക്കാന്‍ ഒരു മാര്‍ഗ്ഗം കണ്ടുപിടിച്ചു. അച്ഛനെ കാണിച്ചുതരാമെന്നും പറഞ്ഞു് സോഫിയയെ ഒരു പ്രാർത്ഥനാ യോഗത്തിലേക്കു് ക്ഷണിച്ചു. അവിടെവെച്ചു് മാനേജര്‍ തന്റെ മകളെ കണ്ടു. പക്ഷെ, മകള്‍ അച്ഛനെ കണ്ടില്ല. അച്ഛനെ കാണാനായി മറ്റൊരുദിവസം വരാന്‍ ആവശ്യപ്പെട്ടു.
ഒരുദിവസം വിദ്യാർത്ഥീ വിദ്യാർത്ഥിനികള്‍ ഒരു പാര്‍ട്ടി കൂടിയിരുന്ന സമയത്തു്, സിസ്റ്റര്‍ എന്തോ ആവശ്യം പറഞ്ഞു് സായ്പ്പിന്റെ ബംഗ്ലാവിലേക്കു് ഇറങ്ങിത്തിരിച്ചു. വഴിമദ്ധ്യേ അവര്‍ പ്രേതത്തിനെ കണ്ടു വിളിച്ചുകൂവി. ശബ്ദം കേട്ടു് വിദ്യാർത്ഥികൾ തിരച്ചില്‍ ആരംഭിച്ചു. സിസ്റ്ററിനെ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ച 'പ്രേതം' ഗത്യന്തരമില്ലാതായപ്പോള്‍ സോഫിയയെ കൊന്നിട്ടു് അവിടെ ഉപേക്ഷിച്ചിട്ടു് ഓടി. രഘുവും ബാലനും അപ്പുവുംകൂടി സിസ്റ്ററിന്റെ മൃതദേഹം കണ്ടുപിടിച്ചു. പ്രേതം ആണു് ആ കൃത്യം ചെയ്തതെന്നു മനസ്സിലാക്കിയ അവര്‍ പിറകെ പോയി. ശവക്കല്ലറ വഴി താഴേക്കുള്ള ഗൂഢമാര്‍ഗ്ഗം അവര്‍ കണ്ടുപിടിച്ചു. തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ വെച്ചു് അവര്‍ ഇരുമ്പഴിക്കുള്ളില്‍ ആക്കപ്പെട്ടു.
ഈ സമയം സിസ്റ്ററിന്റെ ശവശരീരം പെട്ടിയിലാക്കി ചുറ്റും ദുഃഖവും ഭയവും നിറഞ്ഞ വദനങ്ങളോടെ നില്‍ക്കുകയായിരുന്ന വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും അദ്ധ്യാപകരും. പെട്ടെന്നു് മുറിയിലെ ലൈറ്റണഞ്ഞു. മെഴുകുതിരി കൊളുത്തിനോക്കിയപ്പോള് സോഫിയായുടെ ശവശരീരം അപ്രത്യക്ഷമായിരുന്നു. പോലീസിനെ വിളിക്കാന്‍ പോയ വിദ്യാർത്ഥി പ്രേതത്തിന്റെ പിടിയില്‍പ്പെട്ടു മരണമടഞ്ഞു.
സോഫിയുടെ ശവശരീരം ഒരു കസേരയില്‍ കെട്ടിവെച്ചു് അതിനുനേരേ തോക്കു ചൂണ്ടിക്കൊണ്ടു് സായ്പ്പ് മാനേജരോടു ചോദിച്ചു നിധിയെവിടെയെന്നു്. അയാള്‍ തന്റെ മകളുടെ ജീവനെ പേടിച്ചു് പറഞ്ഞുകൊടുത്തു. പക്ഷെ അയാള്‍ക്കും വെടിയേറ്റു. സായ്പ്പും മറ്റും അവിടെനിന്നു് പോയ തക്കത്തിനു് വെടിയേറ്റ അയാള്‍ രഘുവിനെയും മറ്റും മോചിപ്പിച്ചു. തുടര്‍ന്നു് അവരുടെ ധീര പരാക്രമങ്ങളാല്‍ ഒരു ബോട്ടില്‍ രക്ഷപെടുവാന്‍ ശ്രമിച്ച സായ്പ്പിനെയും കൂട്ടരേയും പിടികൂടി. കൂനനായ കടത്തുകാരന് ഒരു ഡിറ്റക്റ്റീവ് ഇന്‍സ്പെക്ടര്‍ ആണെന്നു തെളിഞ്ഞു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍