കഥാസാരം
വരൾച്ചയും കൃഷിപ്പിഴയും കൊണ്ട് ദുരിതമനുഭവിക്കുന്ന ഒരു ചെറുഗ്രാമമാണ് മുളങ്കാവ്.ഗ്രാമവാസികളിൽ വിരലിലെണ്ണാവുന്ന ചില ജന്മിമാരൊഴിച്ച് ബാക്കിയെല്ലാം മണ്ണുമായി പടവെട്ടി ജീവിതം കഴിക്കുന്ന പാവപ്പെട്ട കൃഷിക്കാരാണ്.കൃഷി നന്നാക്കുവാൻ അല്പം വെള്ളത്തിനു വേണ്ടി പാടുപെടുന്ന അവരിൽ കുഞ്ചുനായരും അയൽക്കാരനായ മത്തായിയും തമ്മിൽ ചിലപ്പോഴെല്ലാം ശണ്ഠ കൂടാറുണ്ട്. ഒരു ചിറ കെട്ടണമെന്നുള്ള നാട്ടുകാരുടെ ചിരകാലാഭീഷ്ടത്തിനു വേണ്ടി കുഞ്ചു നായരുടെ മകൻ ശങ്കരൻ കുട്ടി, തൊഴിലാളി നാണു, ചായക്കടക്കാരൻ മമൂട്ടി മുതലായവർ സൂപ്രണ്ടിംഗ് എഞ്ചിനീയറെക്കണ്ടു അനുവാദം വാങ്ങുവാൻ പട്ടണത്തിലെത്തി.വളരെ കഷ്ടപ്പാടുകൾക്കു ശേഷം മുളങ്കാവിൽ ചിറ കെട്ടുവാൻ ഗവണ്മെന്റ് സമതം കൊടുത്തു.ഈ വേളയിലാണ് ഉപരിപഠനത്തിനു ശേഷം എഞ്ചിനീയർ സുകുമാരൻ നാട്ടിലെത്തിയത്. വേളയാർ ഡാം വിപുലപ്പെടുത്താനുള്ള പദ്ധതി സംബന്ധിച്ച അന്വേഷണങ്ങൾക്കായി അദ്ദേഹം നിയോഗിക്കപ്പെട്ടു. തന്റെ ലാസ്ക്കർ ഹസനുമായി കടമാൻവിരട്ടിമല കയറിയിറങ്ങി അദ്ദേഹം മുളങ്കാവിലെത്തി.ദാഹം തീർക്കുവാൻ സുകുമാരൻ ചെന്നു കയറിയത് കുഞ്ചുനായരുടെ കുടിലിലാണ്.കുഞ്ചുനായർക്ക് പൊന്നമ്മ , രാജമ്മ എന്നു പേരായ രണ്ടു പെണ്മക്കൾ മാത്രമാണുള്ളത്.പൊന്നമ്മയുടെ ഭർത്താവായ ഗോപു ഒരു സിനിമാ പ്രൊഡ്യൂസറാകണമെന്ന് ആശിച്ചു നടക്കുന്ന വിഡ്ഢിയാണ്.പൊന്നമ്മയും രാജമ്മയും നർത്തകികളായതു കൊണ്ട് അവർ അയൽ വാസികളുടെ മുൻപിൽ ചീത്തയായി.ബ്ലഡ് പ്രെഷർ ഉള്ള സൂപ്രണ്ടിംഗ് എഞ്ചിനീയർ സുകുമാരന്റെ ഭാര്യാ പിതാവാണ്. അദ്ദേഹം റിട്ടയർ ചെയ്യുവാൻ കാലമായി.വേളയാർ ഡാമിന്റെ പണികൾ മുഴുവൻ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു.ഡാമിന്റെ ഉയരം കുറച്ച് കാവേരി എസ്റ്റേറ്റുടമ ജോൺസണും മറ്റും മനഃപൂർവം സഹായം ചെയ്തതിനു സൂപ്രണ്ടിംഗ് എഞ്ചിനീയർക്ക് ചില പാരിതോഷികങ്ങൾ ലഭിച്ചിട്ടുണ്ട്.അങ്ങിനെയാണു അദ്ദേഹം മകൾ ഉഷയുടെ ഭർത്താവായ സുകുമാരനെ വിദേശത്തയച്ചു പഠിപ്പിച്ചത്. സുകുമാരൻ ഇപ്പോൾ ഡാമിനെക്കുറിച്ചു അന്വേഷണം നടത്തുകയാണ്. അന്വേഷണത്തിൽ താൻ മനഃപൂർവം ചെയ്ത പല തെറ്റുകളും തെളിയുമെന്നും അങ്ങിനെ വന്നാൽ തന്റെ സ്വത്തുക്കളെപ്പറ്റി അന്വേഷണം നടത്തുമെന്നും വിചാരിച്ച് സ്വതേ രക്തസമ്മർദ്ദക്കാരനായ സൂപ്രണ്ടിംഗ് എഞ്ചിനീയർ വിവശനായി. അദ്ദേഹം ഇതിനേപ്പറ്റി സുകുമാരനോട് സംസാരിച്ചു. വിവരമറിഞ്ഞ സുകുമാരൻ ഇടിവെട്ടേറ്റതു പോലെ നിന്നു പോയി.സ്വന്തം ദേശത്തോടുള്ള കടപ്പാട് , തന്റെ സകല അഭ്യുദയത്തിനും കാരണക്കാരനായ ഭാര്യാപിതാവിനെക്കുറിച്ചുള്ള ചിന്ത, ഇവ രണ്ടിനുമിടയ്ക്ക് പെട്ടു സുകുമാരൻ വിയർത്തു പോയി. ഇതിൽ നിന്നും രക്ഷപ്പെടുവാനായി ഉദ്യോഗം രാജി കൊടുക്കുക എന്നദ്ദേഹം തീർച്ചയാക്കി.പക്ഷേ ഉത്തമയായ ഭാര്യ ഉഷ അതിനദ്ദേഹത്തെ അനുവദിച്ചില്ല.ബന്ധുജനങ്ങളോടുള്ളതിനേക്കാൾ വലുതാണ് നാട്ടിനോടുള്ള കടപ്പാടെന്നായിരുന്നു അവളുടെ അഭിപ്രായം.സുകുമാരനും അതു ശരിയെന്നു തോന്നി. വേളയാർ ഡാം വലുതാക്കുവാനുള്ള പദ്ധതി അദ്ദേഹം ഗവണ്മെന്റിനു സമർപ്പിച്ചു.
ഡാമിനു ഉയരം കൂട്ടുക, ടണൽ നിർമിച്ച് കൃത്രിമ വെള്ളച്ചാട്ടമുണ്ടാക്കി വിദ്യുത്ഛക്തി ഉല്പാദിപ്പിക്കുക ഇവയായിരുന്നു സുകുമാരന്റെ പ്രധാന നിർദ്ദേശങ്ങൾ.ഈ പദ്ധതി കൊണ്ട് മുളങ്കാവ് തുടങ്ങിയ പ്രദേശനങ്ങൾക്ക് ആവശ്യത്തിനുള്ള വെള്ളവും വിദ്യുഛക്തിയും ലഭിക്കുമെന്നു സുകുമാരൻ നാട്ടുകാരെ മനസ്സിലാക്കി.സന്തോഷാധിക്യത്താൽ അവർ കുറഞ്ഞ കൂലി വാങ്ങി ജോലിയ്ക്കു തയ്യാറായി.സുകുമാരനും തോളോടു തോൾ ചേർന്ന് അവരുടെ കൂടെ നിന്നു.സിനിമാഭ്രാന്ത് പിടി പെട്ടു രാജമ്മ ഗോപുവിന്റെ കൂടെ ഇറങ്ങിപ്പോയി.ബംഗ്ലാവുകളിലും മറ്റും എത്തി അവൾ സ്വയം അധഃപതിച്ചതിൽ കുഞ്ചുനായർക്ക് അഭിമാന ക്ഷതം ഏറ്റെങ്കിലും തന്റെ മകൾ പൊന്നമ്മയോടു കൂടി മത്തായി , ഏലിയാമ്മ, നാണു, മമ്മൂട്ടി ഇവരോടൊപ്പം അയാളും ജോലിയ്ക്കായി മലയിലെത്തി.കാവേരി എസ്റ്റേറ്റുടമ ജോൺസണും മറ്റും ഈ പദ്ധതി തീർന്നാൽ ചില ഉപദ്രവങ്ങളുണ്ടാകും.ഡാമിന്റെ ഉയരം കൂടിയാൽ ചില എസ്റ്റേറ്റുകൾ വെള്ളത്തിനടിയിലാകും.എങ്ങനെയും സുകുമാരന്റെ പ്രവർത്തനങ്ങൾ വിഘാതപ്പെടുത്തേണ്ടത് അവരുടെ ആവശ്യമായി തീർന്നു.മറ്റു പ്ലാനുകൾ എല്ലാം പരാജയപ്പെട്ടപ്പോൾ ടണലും മറ്റും തകർക്കുവാനായി ജി എൻ പിള്ള എന്ന ജൂണിയർ എഞ്ചിനീയറുടെ സഹായത്തോടെ അവർ ഒരു ടൈം ബോംബ് വെയ്ക്കുവാൻ തീരുമാനിച്ചു.ഈ വിവരം സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ശിപായി ഉഷയെ അറിയിച്ചു.കാർ സ്വയം ഓടിച്ച് അവൾ മലയിലേയ്ക്കു കുതിച്ചു.പക്ഷേ ഉഷ എത്തുന്നതിനു മുൻപ് അതു സംഭവിച്ചു.ഏലിയാമ്മയും കുഞ്ചുനായരുമടക്കം 37 ല്പരം തൊഴിലാളികളും കർഷകരും സ്ഫോടനത്തിനിരയായി. സുകുമാരനും മാരകമായ പരുക്കുകളേറ്റു മൃതിയടഞ്ഞു.ശോകമൂകമായ അന്തരീക്ഷത്തിൽ ടണൽ പണിക്കാരുടെ അകമ്പടിയോടെ ഉഷ തന്റെ ഭർത്താവിന്റെ ജഡം സംസ്കരിച്ചു.ഉഷയും സുകുമാരന്റെ പിഞ്ചുമകനും കൂടി കുഴിമാടത്തിൽ ആദരാജ്ഞലികളർപ്പിക്കുന്നതോടെ ചിത്രം അവസാനിക്കുന്നു.
രാഗിണി, ബി എസ് സരോജ, സത്യൻ, ബഹദൂർ, എസ് പി പിള്ള , ടി എസ് മുത്തയ്യ, ശ്രീ. നാരായണപിള്ള, കൊട്ടാരക്കര ശ്രീധരൻ നായർ, കോട്ടയം ചെല്ലപ്പൻ, തോപ്പിൽ കൃഷ്ണപിള്ള, അടൂർ ഭവാനി, പി കെ ലീല, ടി ജെ ജോസഫ്, കെടാമംഗലം സദാനന്ദൻ , നാണുക്കുട്ടൻ, കുണ്ടറ ഭാസി എന്നിവരാണ് അഭിനയിച്ചത്.പി ഭാസ്കരൻ രചിച്ച 9 ഗാനങ്ങൾക്ക് എം ബി ശ്രീനിവാസൻ ഈണം നൽകി. പി ലീല, പി സുശീല, കെ ജമുനാറാണി, ഉദയഭാനു, കെ എസ് ജോർജ്ജ്, സി കെ രേവമ്മ, എച്ച്. മെഹബൂബ് എന്നിവർ പിന്നണിയിൽ പാടി.യു രാജഗോപാലൻ ഛായാഗ്രഹണവും ആർ ബി എസ് മണി കലാസംവിധാനവും കെ രാമൻ വേഷസംവിധാനവും കലാമണ്ഡലം മാധവൻ, ഈ മാധവൻ എന്നിവർ നൃത്ത സംവിധാനവും നിർവഹിച്ചു. നരസു , ന്യൂട്ടോൺ എന്നീ സ്റ്റുഡിയോകളിൽ വെച്ചാണ് ചിത്രീകരണം നടന്നത്.ശ്രീ എം എസ് മണി ചിത്ര സംയോജനവും സംവിധാനവും ചെയ്തു,.അസോഷിയേറ്റഡ് പിക്ചേഴ്സ് ആണ് ചിത്രം കേരളത്തിൽ വിതരണം നടത്തിയത്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്