കഥാസാരം
കന്നി അയ്യപ്പന്മാർക്ക് ഗുരുസ്വാമി കഥ പറഞ്ഞു കൊടുക്കുന്നതായിട്ടാണ് ശ്രീ. അയ്യപ്പന്റെ കഥ ചിത്രീകരിച്ചിരിക്കുന്നത്, ഗാലവന്റെ പുത്രിയായ യോഗമായയെ ഭർത്താവായ ദത്തത്രേയൻ ശപിച്ചതിനാൽ കരംഭന്റെ മകളായി മഹിഷീമുഖത്തോടു കൂടി ഭൂമിയിൽ ജനിച്ചു. അവൾ ബ്രഹ്മദേവനെ തപസ്സു ചെയ്ത് വരം നേടി.ശിവവിഷ്ണു വേഴ്ചയിൽ നിന്നും ജനിക്കുന്ന ശിശു പന്ത്രണ്ടു വർഷം മനുഷ്യദാസനായി ഭൂമിയിൽ ജീവിച്ചാൽ ആ അത്ഭുതശിശുവിനാൽ മാത്രമേ തനിക്കു മരണം സംഭവിക്കൂ എന്നതായിരുന്നു വരം.മഹിഷി എന്ന ഘോരസ്വരൂപിണിയുടെ പരാക്രമങ്ങൾ അടക്കുന്നതിനു നാരദമുനി ശിവവിഷ്ണു ചൈതന്യങ്ങൾ കൂട്ടിയിണക്കി.അങ്ങനെ മോഹിനിയിൽ നിന്നും താരകബ്രഹ്മം അവതരിച്ചു.കുമാരൻ കൈലാസത്തു വളർന്നു.അന്നത്തെ ഭാർഗ്ഗവക്ഷേത്രത്തിലെ രാജശേഖര രാജാവ് പുത്രന്മാരില്ലാതെ ദുഃഖിച്ചു കഴിഞ്ഞു വന്നു.ഭക്തജനങ്ങളുടെ പ്രീതിക്കും തന്റെ കണ്ണുനീർ തുടക്കുന്നതിനുമായി വേട്ടക്ക് പമ്പാനദീതടത്തിൽ എത്തിയ മന്നന്റെ മുൻപിൽ മണികണ്ഠനെ കൈലാസപതി കൊണ്ടെത്തിച്ചു.പന്തളം കൊട്ടാരത്തിൽ മണികണ്ഠൻ വളർന്നു.നന്മയുടെയും സ്നേഹത്തിന്റെയും ചൈതന്യങ്ങൾ കേരളത്തിൽ വീശി.പ്രായപൂർത്തിയായ പുരുഷന്മാർ നാടിന്റെ സംരക്ഷണത്തിനായി കളരിയിലിറങ്ങി. പാണ്ഡ്യമലയാളത്തിന്റെ അതിർത്തിയിലുണ്ടായിരുന്ന ഉദയനൻ എന്ന മറത്തലവനെ നിഗ്രഹിക്കുവാൻ തയ്യാറെടുത്തു. വാവരെന്ന കടൽക്കൊള്ളക്കാരനു ഇസ്ലാം മതതത്ത്വങ്ങളുടെ ഉൾക്കനം മനസ്സിലാക്കിക്കൊടുത്ത് അയ്യപ്പൻ, അയാളെ തന്റെ വലം കൈയ്യാക്കി മാറ്റി.ഈഴവരുടെ ചിരപ്പൻചിറ കളരിയെ മറ്റു കളരിയുമായി കോർത്തിണക്കി.അങ്ങനെ ജാതിഭേദമില്ലാത്ത ഒരു ദൈവചൈതന്യത്തിൽ മനുഷ്യ വിശ്വാസങ്ങൾ പ്രതിഷ്ഠിതമായി.കൊട്ടാരത്തിൽ മണികണ്ഠനു ഒരു കൊച്ചനുജൻ പിറന്നതോടെ റാണിയുടെ മാതൃസ്നേഹം അലങ്കോലപ്പെട്ടു.സ്ഥാപിത താല്പര്യക്കാരനായ മന്ത്രിയുടെ ദുർബുദ്ധിയിൽ കുരുങ്ങി മാതാവിനു പുലിപ്പാൽ ആവശ്യമായി. മണികണ്ഠൻ പുലിപ്പാലിനായി കാട്ടിലേക്ക് യാത്രയായി.അയ്യപ്പൻ മനുസ്യദാസനായി പന്ത്രണ്ടു സംവത്സരം കഴിഞ്ഞു.സപ്തർഷിമാരും നാരദനും ഭഗവാനെ പൊന്നമ്പലമേട്ടിൽ രത്ന സിംഹാസനത്തിൽ ഇരുത്തി പൂജിച്ചു.ദേവലോക നൃത്ത സദസ്സിൽ കടന്നു ചെന്ന മഹിഷിയെ ഭഗവാൻ നിഗ്രഹിച്ചു.ശാപവിമുക്തയായ യോഗമായ മാളികപ്പുറത്തമ്മയായി അനുഗ്രഹിക്കപ്പെട്ടു.പന്തളം കൊട്ടാരത്തിൽ പുലികൾ കടന്നു ചെന്നു. പുത്രഭാവം വിട്ട് ശ്രീ ധർമ്മ ശാസ്താവ് പിതാവിനു തത്ത്വോപദേശങ്ങൾ നൽകി.ശബരി എന്ന തപസ്വിനി വസിച്ചിരുന്ന ശബരിമലയിൽ പതിനെട്ടാം പടി നിർമ്മിക്കപ്പെട്ടു,ശ്രീകോവിലും നിർമ്മിച്ചു.പഞ്ചലോഹ നിർമ്മിതമായ ശാസ്താവിഗ്രഹത്തിൽ ഭഗവാൻ ലയിച്ചു. പമ്പയിൽ കുളിച്ചു മകരസംക്രമ ദീപാരാധന തൊഴാൻ ഭക്ത ജനങ്ങൾ നീലിമലയും അപ്പാച്ചിമേടും ശബരിപീഠവും കടന്നു ചെന്നു.കൊട്ടാരത്തിൽ മണികണ്ഠൻ അഴിച്ചു വെച്ചിരുന്ന തിരുവാഭരണം ഗരുഡന്റെ അകമ്പടിയോടെ പന്തളത്തു നിന്നും കൊണ്ടുവരപ്പെട്ടു.പതിനെട്ടാം പടിയിൽ ത്രിസന്ധ്യാ നേരത്ത് ഭക്തജനങ്ങളുടെ ശരണം വിളികളോടെ ദീപാരാധന നടന്നു.പൊന്നമ്പലമേട്ടിൽ മകരജ്യോതി ചക്രവാളസീമയിൽ ഉയർന്നു പൊങ്ങി.അങ്ങിനെ ഭഗവാൻ ഭക്തന്മാർക്ക് അനുഗ്രഹം അരുളി.
കൊട്ടാരക്കര ശ്രീധരൻ നായർ , മുത്തയ്യ, ഉമ്മർ,അരവിന്ദാക്ഷ മേനോൻ,പ്രേം നവാസ് ,ശങ്കരാടി ,ടി കെ ബാലചന്ദ്രൻ , മുതുകുളം , നെല്ലിക്കോട് ഭാസ്കരൻ ,പറവൂർ ഭരതൻ, ജോസ് പ്രകാശ്, ഗോവിന്ദൻ കുട്ടി ,വിൻസന്റ് , ഗോപാൽ, നാരായണൻ നായർ ഗുരുക്കൾ ,അബ്ബാസ്, അംബിക, രാഗിണി, മീന, സാധന, വിജയഭാനു, ബേബി ശ്രീദേവി ,ബേബി രജനി ,മാസ്റ്റർ ശ്രീധരൻ എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്