ടാങ്കു മാധവൻ , മാക്കാച്ചി മത്തായി , ആടു വേലായുധൻ , കോഴി കൃഷ്ണൻ എന്നീ സാമൂഹ്യദ്രോഹികളെ കൂലിക്കെടുത്ത് ഒരു രാത്രി ഗോപാലൻ മാസ്റ്റരുടെ വീടാക്രമിച്ചു തീ വെച്ചു നശിപ്പിച്ചു മാസ്റ്ററെയും കുടുംബത്തെയും ഉന്മൂലനം ചെയ്തു.ഈ സംഭവം ഒരു യാദൃച്ഛികാഗ്നിബാധയാക്കി ചിത്രീകരിച്ചു ജനങ്ങളെ വിശ്വസിപ്പിക്കുവാനും അവർക്കു കഴിഞ്ഞു. പക്ഷേ ? മാസ്റ്ററുടെ 7 വയസ്സായ പുത്രൻ പ്രഭാകരൻ എങ്ങനെയോ അത്ഭുതകരമായി രക്ഷപ്പെട്ട് ആ നാടുവിട്ട് ഓടിയൊളിച്ചു.
സംഭവബഹുലമായ വർഷങ്ങൾ പരിവർത്തനം സൃഷ്ടിച്ചു കൊണ്ട് അതിവേഗം കടന്നു പോയി. ഭാരതം സ്വതന്ത്രമായിട്ട് 25 വർഷം തികയുവാൻ പോവുകയാണ്.അതിന്റെ ആഘോഷങ്ങൾക്കുള്ള ഒരുക്കത്തിലാണ് രാഷ്ട്രം മുഴുവൻ.
പഴയ മാക്കാച്ചി മത്തായി ഇന്ന് മാത്യു ഫിലിപ്പ് എം എൽ എ ആയി. ആടു വേലായുധൻ വലിയൊരു വ്യവസായ പ്രമുഖനായ വേലായുധൻ മുതലാളിയാണ്.കോഴി കൃഷ്ണൻ സ്വാമി അരുളാനന്ദൻ എന്ന പേരിൽ ആഗോള പ്രശസ്തി നേടി , ഒരു ആദ്ധ്യാത്മിക പുരുഷനായി അത്ഭുത പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് സ്ത്രീകൾക്ക് വിശിഷ്യ യൗവനയുക്തകളായ സൗന്ദര്യധാമങ്ങൾക്ക് മാത്രം ദർശനം നൽകിയും അന്തേവാസികളാക്കിയും ആശ്രമജീവിതം നയിക്കുന്നു.
പക്ഷേ ടാങ്കു മാധവ്ൻ മാത്രം മേൽഗതിയൊന്നുമില്ലാതെ തന്റെ ഗുസ്തിമുറകളുമായി വിവാഹപ്രായമെത്തിയ മകൾ രാധികയും കളരിപ്പയറ്റു വിദഗ്ധനെന്ന് സ്വയം അവകാശപ്പെട്ടു നടക്കുന്ന മകൻ വിശ്വനുമായി അന്യരുടെ ജീവിതത്തിൽ അള്ളിപ്പിടിച്ച് കഴിഞ്ഞു കൂടുന്നു. മാധവനൊഴികെ മറ്റുള്ളവരും ത്രിമൂർത്തികളെപ്പോലെ ഐക്യത്തിൽ കഴിയുന്നു.
ഗോപാലൻ മാസ്റ്ററുടെ പുത്രനായ പ്രഭാകരൻ പ്രായപൂർത്തി എത്തിയ ഒരു യുവാവായി ആ നാട്ടിൽ വന്നെത്തുന്നു. തന്റെ വീടിരുന്ന സ്ഥലംൻ ഇന്നൊരു പാർക്കായി രൂപം പ്രാപിച്ചതിൽ വേദന തോന്നിയെങ്കിലും മറ്റൊരു കാഴ്ച അവനെ സന്തുഷ്ടനാക്കി. ആ പാർക്കിനു നടുവിൽ അവന്റെ അച്ഛന്റെ ഒരു പ്രതിമ മാത്യു ഫിലിപ്പ് എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് അരുളാനന്ദ സ്വാമികൾ അനാച്ഛാദനം ചെയ്യുന്നു. ആ ചടങ്ങുകൾക്ക് നേതൃത്വം നൽകിക്കൊണ്ട് വേലായുധൻ മുതലാളിയും രംഗത്തുണ്ട്. മൂവരുടെയും മുഖച്ഛായ അവനു പരിചിതമായി തോന്നിയെങ്കിലും അവർ തന്റെ കുടുംബദ്രോഹികളും പിതൃഘാതകരുമാണു എന്ന വസ്തുത അവനു അറിയാമായിരുന്നില്ല.
തന്റെ പിതൃഘാതകരോട് പ്രതികാരം ചെയ്യുവാൻ തയ്യാറെടുത്തും പ്രതിജ്ഞ ചെയ്തുമാണ് അവൻ ആ നാട്ടിൽ വന്നെത്തിയത്. പക്ഷേ ? അവരാരെന്ന് അറിയാതെ എങ്ങനെ പ്രതികാരം ചെയ്യും ?
അതേക്കുറിച്ച് അവഗാഢമായി ചിന്തിച്ചു കൊണ്ട് പ്രഭാകരൻ ആപ്രതിമക്കു മുന്നിൽ നമ്രശിരസ്കനായി നിൽക്കവേ കവിളൊട്ടി എല്ലും തോലും അവശേഷിച്ച ഒരു മനുഷ്യക്കോലം അവിടെയെത്തി. ആ പ്രതിമ നശിപ്പിക്കുവാൻ ശ്രമിക്കുന്നതു കണ്ട് അവൻ അയാളോട് അപേക്ഷിച്ചു “ ദയവായി ഇത് നശിപ്പിക്കരുതേ , എന്റെ അച്ഛന്റെ പ്രതിമയാണിത് “ അതു കേട്ട് ആ സാഹസികൻ അവനെ ഗാഢാശ്ലേഷം ചെയ്തു ഗദ്ഗദത്തോടെ പറയുന്നു. മോനെ ഞാൻ നിന്റെ അച്ഛന്റെ സഹപ്രവർത്തകനായിരുന്ന പി കെ വാര്യരാണ്. രാഷ്ട്രീയ പ്രവർത്തനം എന്നെയൊരു രോഗിയായി തീർത്തു.നിന്റെ അചന്റെ പേരിന്റെ ഒരക്ഷരം ഉച്ചരിക്കുവാൻ പോലും നാവിനു അർഹതയില്ലാത്തവരാണ് പ്രതിമ സ്ഥാപിച്ചു ദേശാഭിമാനം പ്രകടമാക്കുവാൻ ശ്രമിക്കുന്നത്.
ഇരുവരും അന്യോന്യമറിഞ്ഞു കഴിഞ്ഞപ്പോൾ പ്രഭാകരൻ തന്റെ ആഗമനോദ്ദേശം വ്യക്തമാക്കി. ഒരു അക്രമരഹിത സിദ്ധാന്തിയായ വാര്യർ പ്രഭാകരനെക്കൊണ്ടു സ്വയം സത്യം ചെയ്യിച്ചു.ഒരിക്കലും തന്റെ വൈരികളെ കൊല്ലുകയോ ദേഹോപദ്രവമേല്പ്പിക്കുകയോ ചെയ്യില്ലെന്ന്.
ആ പ്രതിജ്ഞ ചെയ്ത ശേഷം തന്റെ ലക്ഷ്യ പ്രാപ്തിയിലെത്തുവാനുള്ള മാർഗ്ഗമാരാഞ്ഞ് മുന്നോട്ടു പോയ പ്രഭാകരനു യാദൃച്ഛികമായി ടാങ്കുമാധവനുമായി ഒരേറ്റുമുട്ടൽ നടത്തേണ്ടി വന്നു. അതിൽ പരാജിതനായ മാധവൻ എന്തോ ചില ഉദ്ദേശങ്ങളോടെ പ്രഭാകരന്റെ സൗഹൃദം സമ്പാദിക്കുവാൻ അഭിലഷിച്ച് പ്രഭാകരനെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു. ആ ക്ഷണം സ്വീകരിച്ച് ടാങ്കിന്റെ വീട്ടിലെത്തിയ പ്രഭാകരനെക്കണ്ട മാധവന്റെ പുത്രൻ വിശ്വൻ ആഹ്ലാദചിത്തനായി.പ്രഭാകരന്റെ ഔദാര്യത്തിൽ വിശ്വൻ വളരെക്കാലം ബോംബെയിൽ ജീവിച്ചിരുന്നു.ആ സൗഹൃദത്തിന്റെ പേരിൽ പ്രഭാകരൻ തന്റെ ആഗമനോദ്ദേശം വിശ്വനെ അറിയിച്ചു. ആളെ അറിയാതെ ആരോടു പ്രതികാരം ചെയ്യും ? എന്നായിരുന്നു വിശ്വന്റെ പ്രതികരണം
ഏതായാലും അവിടുത്തെ ജീവിതം പ്രഭാകരന്റെ ജീവിതത്തിലേക്കും ലക്ഷ്യപ്രാപ്തിയിലേക്കും വെളിച്ചം വീശുന്ന ഒരു വഴിത്താരയായി പരിണമിച്ചു.
സൗന്ദര്യത്തിന്റെ സാക്ഷാത്കാരമായ രാധയും പ്രഭാകരനും അന്യോന്യം അനുരാഗബദ്ധരായി. ഒരു ദിവസം കുടിച്ചു സ്വബോധം നശിച്ച ടാങ്കു മാധവൻ അബോധാവസ്ഥയിൽ വിളിച്ചു പറഞ്ഞ കുറേ വാക്കുകൾ പ്രഭാകരൻ കേൾക്കാനിടയായി. അതിൽ നിന്നും തന്റെ പിതൃഘാതകരാരെന്ന് അവനു പിടി കിട്ടി.രാധയുടെയും വിശ്വന്റെയും സഹകരണത്തോടെ അവൻ അവരെ തേടിപ്പിടിച്ച് അവരുടെ സകല രഹസ്യങ്ങളും മനസ്സിലാക്കി. പ്രതികാര നിർവഹണത്തിനുള്ള അവസരം കാത്തിരിക്കുമ്പോൾ മറ്റൊരു രഹസ്യ വാർത്ത കൂടി പ്രഭാകരൻ യാദൃച്ഛികമായി അറിയുന്നു. ഈ മൂവരെക്കൂടാതെ നാലാമതൊരാൾ കൂടി തന്റെ പിതൃഘാതകരിൽ അവശേഷിക്കുന്നു എന്ന വസ്തുത !! ആ നാലാമനെപ്പറ്റി അവൻ അന്വേഷണം തുടർന്നു. ഈ നാലു പേരെയും കണ്ടെത്തി പ്രഭാകരനു പ്രതികാരം നിർവഹിക്കാൻ സാദ്ധ്യമാകുമോ ?
അരുളാനന്ദസ്വാമിയുടെ ആശ്രമത്തിലെത്തിയ ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ പ്രതിനിധിയും ഫോട്ടോഗ്രാഫറും ആര് ? ഡാർജിലിംഗിലെ രാജാവും റാണിയും ആര് ? രാജാവിന്റെ അമൂല്യസമ്പത്തും അതിന്റെ വിലയായി നൽകിയ ലക്ഷക്കണക്കിനു രൂപയും സ്വാമിയെ ഏല്പ്പിച്ച രാജാവിനു അതു മടക്കിക്കിട്ടുമോ
പിടികിട്ടാത്ത പല രഹസ്യങ്ങളുടെയും ചുരുളുകളഴിക്കുന്ന സംഭ്രമജനകമായ ശേഷം ഭാഗങ്ങൾ വെള്ളിത്തിരയിൽ..