പ്രിയദർശന്റെ ചരിത്രേതിഹാസം 'കാലാപാനി'. മോഹൻലാലിൻറെ പ്രണവം ആർട്ട്സ്, ഗുഡ്നൈറ്റ് മോഹന്റെ ഷോഗൺ ഫിലിംസുമായി ചേർന്ന് നിർമ്മിച്ച ഈ സർവ്വതാരപ്രധാന ചിത്രത്തിന് സംവിധായകന്റെ കഥയിൽ തിരക്കഥയെഴുതിയത് ടി ദാമോദരൻ. ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാനിലെ ജയിലിൽ അടയ്ക്കപ്പെട്ട സ്വാതന്ത്ര്യ സമരക്കാരുടെ ചരിത്രകഥയാണ് ഒരുപക്ഷെ മലയാളത്തിലെ ആദ്യ പാൻ ഇന്ത്യൻ സിനിമയെന്ന് വിളിക്കാവുന്ന ഈ ചിത്രം. ഏതാണ്ട് 3 കോടി മുതൽമുടക്കിൽ അതുവരെയുണ്ടായിരുന്ന മലയാള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ നിർമ്മാണച്ചിലവ് വന്ന ചിത്രമായിരുന്നു കാലാപാനി (കറുത്ത വെള്ളം). സന്തോഷ് ശിവനായിരുന്നു കാമറ (ദേശീയ അവാർഡ്). കലാസംവിധാനത്തിന് സാബു സിറിൾ ദേശീയ, സംസ്ഥാന അവാർഡുകൾ നേടി.
ആൻഡമാനിലെ പോർട്ട് ബ്ലെയറിൽ തൂക്കിലേറ്റപ്പെട്ട ഗോവർദ്ധനെ (മോഹൻലാൽ - സംസ്ഥാന അവാർഡ്) തേടിയുള്ള അനന്തരവന്റെ (വിനീത്) അന്വേഷണത്തിലൂടെയാണ് കഥ വികസിക്കുന്നത്. ട്രെയിൻ ബോംബ് വച്ചുവെന്ന കേസിൽ അറസ്റ്റിലായ ഗോവർദ്ധനെ കാത്തിരിക്കുകയാണ് നവവധുകാലം മുതൽ തബ്ബൂ (തബാസും ഫാത്തിമ ഹഷ്മി എന്ന് മുഴുവൻ പേര്). സെല്ലുലാർ ജയിലിലെ ക്രൂരകൃത്യങ്ങൾക്കിടയിൽ സുഹൃത്തായ പ്രഭുവും ജീവൻ നഷ്ടപ്പെടുന്നത് കണ്ട മോഹൻലാൽ, ജയിൽ വാർഡനായ അമരീഷ് പുരിയെ ഒക്കെ കാലപുരിക്ക് അയച്ച് തൂക്കിലേറ്റപ്പെട്ടിരുന്നു. അനന്തരവൻ തിരികെ വന്ന് ഗോവർദ്ധനെ കണ്ടുവെന്നും പ്രണയം കാലാതീതമാക്കുകയും ചെയ്തു. സ്വാതന്ത്ര്യമെന്നത് മുഴുവൻ സാക്ഷാത്ക്കരിക്കപ്പെടാത്ത ഒരു സങ്കൽപമാണെന്നും ചിത്രം പറയുന്നു.
പുത്തഞ്ചേരി-ഇളയരാജ ടീമിന്റെ ഗാനങ്ങൾ - മാരിക്കൂടിനുള്ളിൽ (ചിത്ര), കൊട്ടും കുഴൽവിളി, ആറ്റിറമ്പിലെ, ചെമ്പൂവേ എന്നിവ - ആസ്വാദകർ ഏറ്റെടുത്ത പാട്ടുകളാണ്. ചിത്രയുടെ പാട്ടിനിടയിൽ ഇളയരാജയും (സംസ്ഥാന അവാർഡ്) പാടുന്നുണ്ട്.