ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒരു പിടി നല്ല വേഷങ്ങൾ മലയാളസിനിമയിൽ അവതരിപ്പിച്ച കഴിവുറ്റ ഒരു അഭിനേതാവായിരുന്നു അഗസ്റ്റിൻ. 1955-ൽ കോഴിക്കോടു് ജില്ലയിലെ കോടഞ്ചേരി എന്നഗ്രാമത്തിലാണു് ജനിച്ചതു്. അച്ഛൻ- ശ്രീ കുന്നുമ്പുറത്തു് മാത്യു, അമ്മ ശ്രീമതി റോസി. ചെറുപ്പത്തിലേ അഭിനയമോഹമുണ്ടായിരുന്ന അഗസ്റ്റിൻ താമരശേരി യു. പി. സ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണു് ആദ്യമായി ഒരു നാടകത്തിൽ അഭിനയിച്ചതു്. വളർന്നപ്പോൾ പിന്നീടു് നാടകരംഗത്തു് സജീവമായി. നാടകാഭിനയരംഗത്തു നിന്നാണു് സിനിമയിലേക്കുള്ള വഴി തുറന്നു കിട്ടിയതു്.
രഞ്ജിത്തു്, ഷാജി കൈലാസ്, ലാല്‍ജോസ്, ശ്രീനിവാസന് തുടങ്ങിയവരുമായി ദൃഢമായ ആത്മബന്ധം ഉണ്ടായിരുന്ന ഇദ്ദേഹം ക്രമേണ സിനിമയിൽ സജീവമായി.
1983 ൽ ‘സ്വപ്നലോകം’ എന്ന സിനിമയായിരുന്നു ആദ്യ സിനിമ. തുടർന്നു് ഒട്ടനവധി സിനിമകളിൽ വലുതും ചെറുതുമായ കഥാപാത്രങ്ങളെ തന്മയത്വത്തോടുകൂടി വെള്ളിത്തിരയിൽ അവതരിപ്പിച്ചു. ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, ദേവാസുരം, കമ്മീഷണർ, സദയം, ആറാം തമ്പുരാൻ, രാവണപ്രഭു,
ചന്ദ്രലേഖ, നരസിംഹം, കാഴ്ച, ഇന്ത്യൻ റുപ്പി തുടങ്ങിയ ഹിറ്റ് സിനിമകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ചെയ്തിരുന്നു. അഗസ്റ്റിന്റെ മുസ്ലീം കഥാപാത്രങ്ങൾ വളരെ സ്വീകരിക്കപ്പെട്ടിരുന്നു. ഷട്ടർ,കടൽകടന്നൊരു മാത്തുക്കുട്ടി മുതലായ സിനിമകളാണു് അവസാനകാലങ്ങളിൽ അഭിനയിച്ച ചിത്രങ്ങൾ. രഞ്ജിത്ത് സംവിധാനം ചെയ്ത ‘മിഴി രണ്ടിലും’ എന്ന ചിത്രം ശ്രീ അഗസ്റ്റിനാണു് നിർമ്മിച്ചതു്.
കോഴിക്കോടു് സിവില്‍സ്റ്റേഷനടുത്തുള്ള 'ബത്ലഹേം' എന്ന വീട്ടിൽ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു ശ്രീ അഗസ്റ്റിൻ. ഭാര്യ ഹാന്‍സി, മക്കൾ ആൻ അഗസ്റ്റിൻ, ജീത്തു. ആൻ അഗസ്റ്റിൻ സിനിമയിൽ സജീവമായിട്ടുള്ള യുവ അഭിനേത്രിയാണു്.
പക്ഷാഘാതം തളർത്തിയിട്ടും മലയാള സിനിമയിൽ എപ്പോഴും സജീവമാകാൻ ആഗ്രഹിച്ചിരുന്ന അഗസ്റ്റിൻ എന്ന അഭിനേതാവു് 2013 നവംബർ 14നു് ഈ ലോകത്തോടു് വിട പറഞ്ഞു.
തയ്യാറാക്കിയതു് - കല്യാണി
References :
വിക്കിപ്പീഡിയ
മലയാളസംഗീതം- Malayalam Music & Movie Encyclopedia
ചിത്രങ്ങൾക്ക് കടപ്പാട് - മംഗളം വാരിക , ന്യൂസ് എവരി മിനുട്ട്