ഭൂതകാലത്തെച്ചൊല്ലി ആരോടും പരിഭവിക്കാതെ, ഭാവിയെപ്പറ്റി ആകാംക്ഷകളില്ലാതെ, വര്‍ത്തമാനകാലം തികച്ചും ആസ്വദിച്ചു് സ്വതന്ത്രയായി ജീവിക്കുക. അതാണു് ചലച്ചിത്ര ശബ്ദദാന കലാകാരി ഭാഗ്യലക്ഷ്മി.
മലയാള സിനിമയുടെ ചിരിത്രത്തില്‍ സിനിമയിലെ അദൃശ്യ ശബ്ദത്തിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമാക്കിയതു് ഭാഗ്യലക്ഷ്മിയാണു്. ആദ്യമായി കേരള സംസ്ഥാന അവാര്‍ഡ് നേടിയ കലാകാരി കൂടിയാണു്. ഷോര്‍ണ്ണൂരിലെ കുറുപ്പത്തു തറവാട്ടിലെ ഭാര്ഗ്ഗവിയമ്മയ്ക്കു് കോഴിക്കോട്ടു് പൂവാട്ടില്‍ തറവാട്ടിലെ കുമാരന് നായരില്‍ ജനിച്ച മൂന്നു് മക്കളില്‍ ഏറ്റവും ഇളയ കുട്ടിയാണു് ഭാഗ്യലക്ഷ്മി 1962 നവംബര്‍ 1നു ജനിച്ചു. ഇന്ദിര നായരും ഉണ്ണി നായരും ആണു് സഹോദരങ്ങള്‍. ഭാഗ്യലക്ഷ്മിക്കു് നാലു് വയസ്സുള്ളപ്പോള്‍ അച്ഛന് മരിച്ചു. അച്ഛനെ കണ്ട ഓര്‍മ്മയില്ല. അമ്മയ്ക്കു് ടെലിഫോണ്‍സില്‍ ജോലി ഉണ്ടായിരുന്നു. അച്ഛന് മരിച്ചതിനു ശേഷം അമ്മ ഇരിക്കെ തന്നെ അഞ്ചു വര്‍ഷം കോഴിക്കോടു് വെള്ളിമാടുകുന്നിലെ അനാഥമന്ദിരത്തിലായിരുന്നു സഹോദരങ്ങളോടൊപ്പം ഭാഗ്യലക്ഷ്മിയുടെ ജീവിതം. 1971ല്‍ അമ്മ കാന്‍സര്‍ വന്നു് മരിച്ചു. ചെച്ചിയുടെ കല്യാണം കഴിഞ്ഞു് അവര്‍ മദ്രാസിലേക്കു് മാറി. സഹോദരന് പതിനേഴാമത്തെ വയസ്സില്‍ നാടു വിട്ടു പോയി. ഇപ്പോള്‍ എവിടെയാണെന്നോ ജീവിച്ചിരുപ്പുണ്ടോ എന്നു് ആര്‍ക്കും അറിയില്ല. ഭാഗ്യലക്ഷ്മി വലിയമ്മയുടെ കൂടെ ചെന്നൈയിലേക്കു് പോയി. ചെന്നൈ ലിബര്‍ട്ടി ഗവഃ ഹൈസ്ക്കൂളിലും മീനാക്ഷി കോളേജിലുമാണു് പഠിച്ചതു്. ബി എസ്സ്സി ഫിസിക്സ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ചെന്നൈയില്‍ വച്ചു് സിനിമാനടി ശാരദയെ മലയാളം പഠിപ്പിക്കുന്ന ടീച്ചറായിരുന്നു വലിയമ്മ. വലിയമ്മയുടെ സുഹൃത്തായ സംവിധായകന് വീട്ടില്‍ വന്നപ്പോള്‍ ഭാഗ്യലക്ഷ്മിയെ ഡബ്ബിംഗിനു് ക്ഷണിച്ചു. പിറ്റേന്നു് വലിയമ്മയുമായി ശ്യാമള സ്റ്റുഡിയോയില്‍ പോയി. 1972ല്‍ അപരാധി എന്ന സിനിമയ്ക്കു് വേണ്ടി ഡബ്ബിംഗ് ചെയ്യാന്‍ പഠിപ്പിച്ചതു് പ്രേംനസീര്‍ ആയിരുന്നു. ആദ്യത്തെ പാരിതോഷികം കൈപ്പറ്റിയതും പ്രേംനസീറിന്റെ കയ്യില്‍ നിന്നു തന്നെ. പിന്നീടു് കുറച്ചു് സിനിമകളില്‍ നസീറിന്റെ മകളായും ഉമ്മറിന്റെ മകളായും അഭിനയിച്ചു. അതിനു ശേഷം എല്ലാ വര്‍ഷവും പ്രേംനസീര്‍ ഭാഗ്യലക്ഷ്മിയെ വിളിച്ചു വരുത്തി വിഷുക്കൈനീട്ടം നല്‍കുമായിരുന്നു. വര്‍ഷങ്ങളോളം തിരക്കേറിയ ജീവിതമായിരുന്നു ഭാഗ്യലക്ഷ്മിയുടേതു്. ആദ്യം അഭിനയിച്ചതു് മനസ്സു് എന്ന ചിത്രത്തിലാണു്. അന്നു് വയസ്സു് ഒന്‍പതു്. തമ്പാന് എന്ന സംവിധായകന്റെ മനസ്സിന്റെ തീര്‍ത്ഥയാത്ര എന്ന സിനിമയില്‍ നായികയായും അഭിനയിച്ചു. യാതൊരു പേരുദോഷവും കേള്‍പ്പിക്കാതെ ഭാഗ്യലക്ഷ്മിയെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിക്കണമെന്നു് നിഷ്കര്‍ഷിച്ചതു് വല്യമ്മ ആയിരുന്നു. അതിനു വേണ്ടി അവര്‍ അശ്രാന്തപരിശ്രം ചെയ്തുപോന്നു.
ആദ്യമൊക്കെ ചെറിയ കഥാപാത്രങ്ങള്ക്കാണു് ഭാഗ്യലക്ഷ്മി ശബ്ദം നല്കിയിരുന്നതു്. കിട്ടുന്ന അവസരങ്ങളിലൊക്കെ പ്രഗത്ഭരായ ശബ്ദദാന കലാകാരെ ശ്രദ്ധിച്ചു് അവരില്‍ നിന്നും പല ബാലപാഠങ്ങളും പഠിച്ചു. ആദ്യമായി നായികയ്ക്കു് ശബ്ദദാനം ചെയ്തതു് 1978ല്‍ റിലീസായ തിരനോട്ടത്തിലെ റാണിചന്ദ്രയ്ക്കു് വേണ്ടിയാണു്. തിരക്കു് കൂടിയപ്പോള്‍ എവര്‍ഷൈന്‍ പിക്ചേഴ്സിന്റെ സ്ഥിരം കലാകാരി ആയി. ശാരദയ്ക്കു് ഉര്‍വ്വശി അവാര്ഡു് കൊടുത്ത കാലം മുതല്‍ സ്വന്തം ശബ്ദം ഉപയോഗിക്കാത്ത താരങ്ങള്ക്കു് കൊടുക്കുന്ന അവാര്‍ഡ് ശബ്ദദാതാക്കളുമായി പങ്കിടണം എന്നൊരു അഭിപ്രായം വന്നതല്ലാതെ ആ വഴിക്കു് ഒരു നടപടിയും ഉണ്ടായിട്ടില്ല. 1985ല്‍ റിലീസായ ഫാസിലിന്റെ നോക്കെത്താദൂരത്തു് കണ്ണും നട്ടു് എന്ന ചിത്രത്തില്‍ നാദിയാമൊയ്തുവിന്റെ ചുണ്ടനക്കത്തിലൂടെ ശ്രദ്ധേയമായ ശബ്ദം ഭാഗ്യലക്ഷ്മിയുടേതായിരുന്നു. മണിച്ചിത്രത്താഴില്‍ ശോബനയുടെ ഗംഗയ്ക്കും നാഗവള്ളിക്കും കൊടുത്ത ശബ്ദം പ്രസിദ്ധമാണു്. ശബ്ദദാതാക്കളുടെ പേരുവിവരം വെളിപ്പെടുത്തിയാല്‍ താരശോഭ കുറഞ്ഞു പോകും എന്നു വിശ്വസിച്ചിരുന്ന ഒരു കാലഘട്ടത്തെ അതിജീവിച്ചു് പല നായികമാര്‍ക്കും ഭാഗ്യലക്ഷ്മി ശബ്ദം നല്കിയെന്നു മാത്രമല്ല അംഗീകരിക്കപ്പെടുകയും ചെയ്തു. ഉര്‍വ്വശി, സുഹാസിനി, അമല, ഗീത, മേനക, കാര്‍ത്തിക, കനക, സംയുക്തവര്‍മ്മ, രേവതി, ജയപ്രദ, മൈഥിലി, മീന, സൗന്ദര്യ, നയന്‍ താര എന്നിവരുടെയും ചുണ്ടുകളിലൂടെയും നമ്മള് കേട്ടതു് ഭാഗ്യലക്ഷിയുടെ വിസ്മയകരമായ ശബ്ദം തന്നെ. ഒരേ പടത്തില്‍ രണ്ടു നടികള്ക്കു് വ്യത്യസ്ത ടോണില്‍ ശബ്ദം നല്കുന്ന കാര്യത്തിലും ഭാഗ്യലക്ഷ്മി സമര്ദ്ധയായിരുന്നതിനാല് പ്രേക്ഷകര്‍ക്കു് അതു് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല എന്നതാണു് സത്യം. തെങ്കാശിപട്ടണത്തില്‍ സംയുക്തവര്‍മ്മ ഗീതുമോഹന്‍ദാസ് ജോടികള്‍ക്കും തൊമ്മനും മക്കളം സിനിമയില്‍ സിന്ധു മേനോനും ലയയ്ക്കും എന്നതു് പോല നിരവധി രംഗങ്ങളില്‍ ഭാഗ്യലക്ഷ്മിയുടെ ശബ്ദം നടിമാര്ക്കു് തുണയായി എത്തിയിട്ടുണ്ടു്. അടുത്ത കാലത്തിറങ്ങിയ സോള്‍ട്ട് ആന്റ് പെപ്പറില്‍ സ്വേതാ മേനോന്റെയും ശബ്ദം ഡബ്ബ് ചെയ്തതു് ഭാഗിയലക്ഷ്മിയാണു്. ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി വേഷമിട്ട ആളിനു ശബ്ദം നല്കിയിട്ടു പോലും ജീവിതത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ച ഭാഗ്യലക്ഷ്മിയ്ക്കു് തൃപ്തികരമായ അംഗീകാരം കിട്ടിയില്ല എന്നതു് വിരോധാഭാസമായി പരിണമിച്ചു. ഭാഗ്യലക്ഷ്മിയുടെ ശബ്ദം ഒന്നുകൊണ്ടു മാത്രമാണു് പല നടിമാരും രക്ഷപെട്ടു് പോയിട്ടുള്ളതു് എന്ന കാര്യം നമുക്കു് വിസ്മരിക്കാനാവില്ല. ഭാഗ്യലക്ഷ്മി ഇല്ലായിരുന്നെങ്കില്‍ ഇവര്‍ രക്ഷപെടുമായിരുന്നോ എന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. പിന്നണിയില്‍ നിന്നും പ്രവര്‍ത്തിച്ച ശബ്ദദാതാക്കളുടെ സാന്നിദ്ധ്യം മുന്‍നിരയില്‍ കൊണ്ടുവന്ന ഒരു കലാകാരിയാണു് ഭാഗ്യലക്ഷ്മി.
1991 ല്‍ കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡ് ഭാഗ്യലക്ഷ്മി കരസ്ഥമാക്കിയതു് കമലിന്റെ ഉള്ളടക്കം എന്ന പടത്തില്‍ അമലയ്ക്കു് വേണ്ടി ശബ്ദം നല്‍കിയതിനായിരുന്നു. അതിനു ഡബ്ബ് ചെയ്യുമ്പോള്‍ ഭാഗ്യലക്ഷ്മി പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു. ഡബ്ബിംഗിന്റെ അവസാനം എടുത്ത അലറല്‍ അവരെ വേഗം ആശുപത്രിയിലെ പ്രസവമുറിയില്‍ എത്തിച്ചു. അമല അഭിനയിച്ച എന്റെ സൂര്യപുത്രിയ്ക്കും ശബ്ദം നല്കിയതു് ഭാഗ്യലക്ഷ്മി തന്നെ.
കിലുക്കത്തില്‍ ആദ്യപകുതി ഡബ്ബ് ചെയ്തതു് രേവതിയായിരുന്നെങ്കിലും രണ്ടാമത്തെ പകുതിയില്‍ ക്യാരക്റ്റര്‍ ഗൗരവക്കാരിയായപ്പോള് ആ ഭാഗങ്ങള്‍ ഭാഗ്യലക്ഷ്മി ആണു് ഡബ്ബു് ചെയ്തതു്.
വിവാഹത്തെക്കുറിച്ചു് ഭാഗ്യലക്ഷ്മിക്കുണ്ടായിരുന്ന കാഴ്ചപ്പാടു് തികച്ചും വ്യത്യസ്തമായിരുന്നു. അതു കൊണ്ടു തന്നെ വിവാഹ ജീവിതവുമായി മുന്നോട്ടു് പോകാന്‍ ഭാഗ്യലക്ഷ്മിക്കായില്ല. വിവാഹം മാത്രമാണു് ഒരു വലിയ തെറ്റായി ഭാഗ്യലക്ഷ്മി കാണുന്നതെങ്കിലും അതില്‍ പരിഭവം ഒന്നും തന്നെ ഇല്ല. സ്വതന്ത്രയായിതിലുള്ള സന്തോഷമേ ഉള്ളു. സംവിധായകന് രാജശേഖരന് വഴി പിരിചയപ്പെട്ട തിരുവനന്തപുരത്തുകാരന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു ഭര്‍ത്താവു് കെ രമേശ് കുമാര്‍. രണ്ടു് മക്കളുണ്ടായി. നിതിനും സച്ചിനും. ഭര്‍ത്താവു് ഒരു സിനിമ പിടിച്ചു. 1997ല്‍ റിലീസായ ഇഷ്ടദാനം സാമ്പത്തികമായി തകര്‍ന്നു. പണം മാത്രമായിരുന്നു ഭര്‍ത്താവിനു് താല്‍പ്പര്യം. അപസ്വരങ്ങള്‍ സഹിക്ക വയ്യാതായപ്പോള്‍ ഭാഗ്യലക്ഷി ഉണ്ടാക്കിയ വീടു് 'സ്വരം' വിട്ടു് ഇറങ്ങിപ്പോന്നു. പിന്നീടു് ഉണ്ടായ പ്രണയം അധികം നാള് നിലനിന്നില്ല. പക്ഷെ ഇതൊന്നും ഭാഗ്യലക്ഷ്മി എന്ന വ്യക്തിയെ തളര്‍ത്തിയില്ല.
സിനിമാ ഡബ്ബിംഗില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണു് മക്കള്‍ രണ്ടു പേരേയും വളര്‍ത്തിയതു്. എന്‍ജിനീയര്‍ ആയ മൂത്ത മകന് നിതിന്‍ ടി സി എസില്‍ ഉണ്ടായിരുന്ന ജോലി രാജി വച്ചു് രഞ്ജിത്തിന്റെ കൂടെ സിനിമാരംഗത്തു് ജോലി നോക്കുന്നു.
തന്റെ ജീവതാനുഭവങ്ങള്‍ ഭാഗ്യലക്ഷ്മി എഴുതി പുസ്തകമാക്കി ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ടു്. സ്വരഭേദങ്ങള്‍ എന്നാണു് പുസ്തകത്തിന്റെ പേരു്. ഒരു വ്യക്തി എന്ന നിലയില്‍ ഭാഗ്യലക്ഷ്മിയെ കൂടുതല്‍ അറിയുവാന്‍ എന്നു മാത്രമല്ല ജീവിതബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന പല സ്ത്രീകള്‍ക്കും ആശ്വാസം പകരുവാന്‍ കൂടി ആ പുസ്തകം ഉപകരിക്കും.
തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : അമൃത ടി വി സമാഗമം, വിക്കിപ്പീഡിയ