മലയാളസിനിമയിലെ ഒരു നിത്യ, നിതാന്ത വിസ്മയമായിരുന്നു ശ്രീ പ്രേംനസീർ എന്ന അതുല്യനടൻ. വെള്ളിത്തിരയിലും അഭിനയേതരജീവിതത്തിലും നക്ഷത്രശോഭയാർന്ന ഒരു മഹദ്വ്യക്തിത്വം. മലയാളചലച്ചിത്രചരിത്രത്തിന്റെ ഏടുകളിലെ ഒരു നീണ്ട താൾപ്പുറം തന്നെ ഈ നിത്യഹരിതനായകനായി മാറ്റിവെയ്ക്കേണ്ടതായുണ്ടു്. നാലു പതിറ്റാണ്ടിലേറെ മലയാളിയുടെ പ്രണയസങ്കല്പത്തിന്റെ നിർവ്വചനങ്ങൾ അബ്ദുള്‍ ഖാദറെന്ന പ്രേംനസീറിൽ, ആ ചൈത്രശോഭയിൽ, തിളങ്ങിനിന്നിരുന്നു. അത്രയും നീണ്ട ഒരു കാലയളവു മുഴുവൻ നായകനടനായി നിറഞ്ഞു നിൽക്കുമ്പോഴും, സിനിമാഭിനയവുമായി ബന്ധപ്പെട്ടു് ലോകറെക്കോർഡുകൾ പലതും സ്ഥാപിച്ചപ്പോഴും, ആ താരത്തിളക്കത്തിന്റെ മാസ്മരികതയിൽ മലയാളസിനിമ മയങ്ങിനിന്നപ്പോൾ പോലും, പ്രൊഫഷണലിസത്തിന്റെ അവസാനവാക്കു് എന്നു പറയത്തക്ക വണ്ണം അച്ചടക്കം നിറഞ്ഞ അഭിനയജീവിതമായിരുന്നു അദ്ദേഹത്തിന്റേതു്.
നിത്യവസന്തമെന്നും നിത്യഹരിതനായകനെന്നും ജനങ്ങള്‍ സ്നേഹപൂർവ്വം വിളിച്ചിരുന്ന ശ്രീ പ്രേംനസീർ തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴിൽ, അക്കോടു് ഷാഹുൽ ഹമീദിന്റെയും അസ്മാബീവിയുടെയും പുത്രനായി, 1929 ഡിസംബർ 16-നു് ജനിച്ചു
(ആധികാരികം എന്ന് വിശ്വസിക്കാവുന്ന ചില ചരിത്രരേഖകളില്‍ മാർച്ചു് 24 എന്നും [ 1 | 2 ] മറ്റു ചിലതിൽ ഏപ്രിൽ 7 എന്നും വ്യത്യസ്തമായ രീതിയിൽ ജനനത്തീയതി പരാമർശിച്ചു കാണുന്നു. അതുപോലെ തന്നെ ജനനവർഷമായി 1926 എന്നും ചില രേഖകളിൽ കാണുന്നുണ്ടു്. എങ്കിലും അദ്ദേഹത്തിന്റെ പ്രസിദ്ധീകൃതമായ ജാതകക്കുറിപ്പിൽ നിന്നാണു് ഞങ്ങൾ 1929 ഡിസംബർ 16 എന്ന തീയതി ആധികാരികമായി ഇവിടെ സ്വീകരിക്കുന്നതു്. അദ്ദേഹത്തിന്റെ പ്രസിദ്ധീകൃതമായ ജാതകക്കുറിപ്പു് താഴെ കൊടുത്തിരിക്കുന്നു).
കഠിനംകുളം ലോവർ പ്രൈമറി സ്കൂൾ, ശ്രീ ചിത്തിരവിലാസം സ്കൂൾ, ആലപ്പുഴ എസ്.ഡി. കോളേജ്, ചങ്ങനാശ്ശേരി സെയ്ന്റ് ബെർക്ക്മൻസ് (എസ്.ബി) കോളേജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയതു്. ചെറുപ്പത്തിൽ തന്നെ നാടകാഭിനയത്തോടു് അതിയായ കമ്പമായിരുന്നു. ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ അമ്മയെ നഷ്ടമായ അബ്ദുൽഖാദറിന്റെ കലാപരമായ പ്രവർത്തനങ്ങൾക്കെല്ലാം വളരെയധികം പ്രോത്സാഹനങ്ങൾ നൽകിയിരുന്നു ബാപ്പ ശ്രീ ഷാഹുൽ ഹമീദു്. സ്കൂള്‍പഠന കാലത്തു് 'രാജാംഗുലീയം' എന്ന നാടകത്തിലെ സുലൈമാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണു് ആദ്യത്തെ ശ്രദ്ധേയമായ രംഗപ്രവേശം. ചങ്ങനാശ്ശേരി എസ്.ബി.കോളേജിലെ വിദ്യാർത്ഥിയായിരിക്കുമ്പോഴാണു് 1951ൽ പ്രേംനസീര്‍ അഭിനയജീവിതത്തിന്റെ അരങ്ങേറ്റം നടത്തിയതു് എന്നു പറയാം. എസ്.ബി. കോളേജിലെ കല്ലറയ്ക്കല്‍ ഹാളിൽ വെച്ചു നടത്തപ്പെടുന്ന ‘ഷേൿസ്പിയർ തീയേറ്ററി’ന്റെ നാടകാവതരണത്തിലാണു് അതു നടന്നതു്. കോളേജിലെ അന്നത്തെ ഇംഗ്ലീഷ് അദ്ധ്യാപകൻ പ്രസിദ്ധനായിരുന്ന പ്രൊഫെസ്സർ സി.എ. ഷെപ്പേഡ് സംവിധാനം ചെയ്തവതരിപ്പിച്ച 'മര്‍ച്ചന്റ് ഓഫ് വെനീസി’ലെ ഷൈലോക്കിനെ അതിഗംഭീരമായി അവതരിപ്പിച്ചു കൊണ്ടായിരുന്നു ആ അരങ്ങേറ്റം.
ആ അഭിനയപാടവവും ചലച്ചിത്രനായകസങ്കല്പത്തിനു ചേർന്ന രൂപസൌകുമാര്യവും 1951-ൽ അദ്ദേഹത്തെ വെള്ളിത്തിരയിൽ എത്തിച്ചു. കൌമുദി ബാലകൃഷ്ണൻ നിർമ്മാണവും കഥാരചനയും നിർവ്വഹിച്ച ‘ത്യാഗസീമ’ എന്ന ചിത്രത്തിൽ ശ്രീ സത്യനുമൊത്തു് അഭിനയിച്ചു കൊണ്ടാണു് അദ്ദേഹത്തിന്റെ സിനിമാപ്രവേശം നടന്നതു്. ശ്രീ സത്യന്റെയും ആദ്യചിത്രമായിരുന്നു അതു്. നിർമ്മാണത്തിന്റെ പല ദശകളിലും തടസ്സം നേരിട്ടതിനാൽ ‘ത്യാഗസീമ’ യഥാസമയം പ്രദർശനത്തിനെത്തിയില്ല. അതിനാൽ 1952-ൽ അദ്ദേഹം രണ്ടാമതായി അഭിനയിച്ച, ശ്രീ പോൾ കല്ലിങ്കൽ നിർമ്മിച്ചു് ശ്രീ എസ്.ചാരി സംവിധാനം ചെയ്ത, ‘മരുമകൾ’ എന്ന ചിത്രമാണു് ആദ്യം പുറത്തുവന്നതു്. ‘ത്യാഗസീമ’യിലും ‘മരുമകളി’ലും അബ്ദുൾ ഖാദർ എന്ന പേരിൽ തന്നെയാണു് അഭിനയിച്ചതു്. അതിനുശേഷം പുറത്തിറങ്ങിയ ഉദയായുടെ ‘വിശപ്പിന്റെ വിളി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലാണു് അദ്ദേഹം ‘പ്രേംനസീർ’ ആയി മാറിയതു്. സിനിമാരംഗത്തെ അദ്ദേഹത്തിന്റെ ഗുരുതുല്യനായ ശ്രീ. തിക്കുറിശ്ശി സുകുമാരൻ നായർ ആണു് ഈ ചിത്രത്തിന്റെ അണിയറയിൽ വെച്ചു് അബ്ദുള്‍ ഖാദറിനെ ‘പ്രേംനസീർ’ ആക്കുന്നതു്.
ഉദയാ സ്റ്റൂഡിയോ നിര്‍മ്മിച്ച ‘വിശപ്പിന്റെ വിളി‘ ഒരു വന്‍ വിജയമായിരുന്നു. അതോടെ പ്രേംനസീര്‍ താരശോഭയുടെ നിറപ്പകിട്ടിലേക്കു് മാറുകയായിരുന്നു. പിന്നീടു് അടുത്ത നാൽപ്പതു വർഷത്തോളം മലയാളസിനിമയിൽ, ഒരു പക്ഷെ ഇനിയാർക്കും ആവർത്തിക്കാനാവാത്ത രീതിയിൽ ഉള്ള, മാസ്മരികമായ ഒരു ജൈത്രയാത്ര തന്നെയായിരുന്നു പ്രേംനസീർ എന്ന ഈ അതുല്യതാരം നടത്തിയതു്. ‘ഉദയ’ സ്റ്റുഡിയോയില്‍ അദ്ദേഹത്തിനു താമസിക്കാന്‍ വേണ്ടി മാത്രം അന്നുമുതൽ ഒരു കോട്ടേജ് പോലും നീക്കിവെയ്ക്കപ്പെട്ടു എന്നാണു് പറയപ്പെടുന്നതു്. ഈ നാല്പതു വർഷത്തോളം വരുന്ന കാലയളവിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി എഴുനൂറിലേറെ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ഇതു ലോകറെക്കോർഡാണു്. 1979-ൽ ഒരൊറ്റ വർഷം മാത്രം അദ്ദേഹം അഭിനയിച്ചു് പ്രദർശനത്തിനെത്തിയ ചിത്രങ്ങളുടെ എണ്ണം മുപ്പതിഒമ്പതായിരുന്നു. ഈ റെക്കോർഡുകൾ കൂടാതെ ഏറ്റവും കൂടുതൽ നായകവേഷത്തിൽ പ്രത്യക്ഷപ്പെട്ട നടൻ, ഒരേ നായികനടിയോടൊപ്പം (ഷീല) ഏറ്റവും കൂടുതൽ നായകവേഷം ചെയ്ത നടൻ, ഏറ്റവും കൂടുതൽ നായികനടിമാർക്കൊപ്പം (എൺപത്തഞ്ചോളം) അഭിനയിച്ച നായകനടൻ എന്നിങ്ങനെ അടുത്തെങ്ങും ഭേദിക്കപ്പെടുവാൻ അസാധ്യമായത്ര റെക്കോർഡുകളുടെ ഉടമയാണു് ശ്രീ പ്രേംനസീർ.
1957-ല്‍ 'തൈയ്പിറന്താല് വഴി പിറക്കും' എന്ന ചിത്രത്തിലൂടെയാണു് നസീര്‍ തമിഴിൽ അരങ്ങേറിയതു്. ശ്രീ എം.ജി.ആറും, ശ്രീ ശിവാജിഗണേശനും, ശ്രീ ജമിനി ഗണേശനും തമിഴു് സിനിമാരംഗത്തെ മുടിചൂടാമന്നന്മാരായി വാഴുന്ന കാലത്തും പ്രേംനസീർ തമിഴു് സിനിമാരംഗത്തു് തന്റേതായ ഒരു ഇടം കണ്ടെത്തിയിരുന്നു. നസീര്‍ നാല്പതിലേറെ തമിഴ്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടു്. അദ്ദേഹം അഭിനയിച്ച ചില മലയാളചിത്രങ്ങൾ തമിഴിലേയ്ക്കു ഡബ്ബുചെയ്യപ്പെട്ടിട്ടുമുണ്ടു് അക്കാലത്തു്. ഏതാനും തെലുങ്കു ചിത്രങ്ങളിലും രണ്ട് കന്നഡ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ടു്.
അനുപമമായ രൂപസൌന്ദര്യംകൊണ്ടും ആകർഷകമായ അഭിനയശൈലി കൊണ്ടും നിരവധി ആരാധകരെ സൃഷ്ടിച്ചിരുന്ന പ്രേംനസീര്‍ അഭിനയിക്കാത്ത റോളുകളില്ല, ചെയ്യാത്ത വേഷങ്ങളില്ല. പ്രണയാതുരനായ നായകനായും, പ്രണയത്തിന്റെ ഇടിമിന്നലായ കൌമാരക്കാരനായും, അനീതിക്കെതിരെ പടപൊരുതുന്ന ചെറുപ്പക്കാരനായും, വടക്കൻ പാട്ടുകളിലെ ധീരോദാത്തനായ വീരയോദ്ധാവായും, ദൈവീകപരിവേഷമുള്ള പുരാണ കഥാപാത്രങ്ങളായും, സ്വഭാവനടനായും, വില്ലനി നിറഞ്ഞ കഥാപാത്രമായും, ഭ്രാന്തനായും, കള്ളനായും, പോലീസായും, പട്ടാളക്കാരനായും, എല്ലാം നഷ്ടപ്പെട്ട ഭിക്ഷക്കാരനായും, എല്ലാം തികഞ്ഞ രാജാധിരാജനായുമൊക്കെ വിവിധവും വിഭിന്നവുമായ കഥാപാത്രങ്ങളായി അഭ്രപാളികളില്‍ നിറഞ്ഞു നിന്നു. ഒട്ടനവധി സ്ഥിരം വേഷങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ അഭിനയത്തിന്റെ തികവും മികവും വെളിച്ചത്തു കൊണ്ടുവരാൻ കഴിയാതെ പോയിരുന്നു എന്നതു
സത്യമായിരുന്നെങ്കിലും ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തന് വേലായുധന്, അസുരവിത്തിലെ ഗോവിന്ദന് കുട്ടി, അടിമകളിലെ പൊട്ടന് വേലായുധൻ, കള്ളിച്ചെല്ലമ്മയിലെ ദുഷ്ടനായ കുഞ്ഞച്ചന്, അഴകുള്ള സെലീനയിലെ വില്ലനി ഉള്ള കഥാപാത്രം, കാര്യം നിസ്സാരത്തിലെയും വിട പറയും മുൻപിലേയും മാധവൻകുട്ടി, പടയോട്ടത്തിലെ തമ്പാൻ തുടങ്ങി ജീവസ്സുറ്റ, വേറിട്ട കുറെയധികം കഥാപാത്രങ്ങൾക്കും ജീവൻ നൽകി ഈ അതുല്യനടൻ. വയലാർ-ദേവരാജൻ - യേശുദാസ് ത്രയത്തില്‍ പിറന്ന നിത്യഹരിത ഗാനങ്ങളില്‍ ഏറിയപങ്കും പ്രേംനസീറിന്റെ ചുണ്ടില്ക്കൂടെ ചലച്ചിത്രങ്ങളില്‍ അവതരിപ്പിക്കപ്പെട്ടവയാണു് എന്നതും ഇദ്ദേഹത്തിനു് ജനഹൃദയങ്ങളിൽ ഒരു പ്രത്യേകസ്ഥാനം തന്നെ നൽകി. ‘ധ്വനി’ ആണു് അവസാനമായി അഭിനയിച്ചു പൂർത്തിയാക്കിയ ചിത്രം (1988). ഒടുവില്‍ റിലീസ് ചെയ്ത പ്രേംനസീര്‍ ചിത്രം പ്രിയദര്‍ശന്റെ ‘കടത്തനാടന്‍ അമ്പാടി’യാണു് (1990).
അഭിനയത്തോടുള്ള അനുപമമായ അര്‍പ്പണബോധം കൊണ്ടും വ്യക്തിജീവിതത്തിലെ സ്വഭാവശൈലി കൊണ്ടും വിനയം നിറഞ്ഞ പെരുമാറ്റരീതി കൊണ്ടും ഈ നടന് എന്നും വേറിട്ടുനിന്നു. ഇദ്ദേഹത്തിലൂടെ രക്ഷപെട്ട നിര്‍മ്മാതാക്കളും, സംവിധായകരും, നടീനടന്മാരും, മറ്റു സാങ്കേതിക പ്രവര്‍ത്തകരും നിരവധിയാണു്. മെറിലാന്‍ഡ്, ഉദയാ ചിത്രങ്ങളിലെ അവിഭാജ്യ ഘടകമായിരുന്നു ശ്രീ. പ്രേംനസീര്‍. താനഭിനയിച്ച ചലച്ചിത്രം ഒരുപക്ഷെ വേണ്ടരീതിയിൽ സ്വീകരിക്കപ്പെടാതെ തന്റെ നിര്‍മ്മാതാക്കള്‍ക്കു് സാമ്പത്തികനഷ്ടമുണ്ടാകുകയാണെങ്കിൽ പ്രതിഫലത്തുക പരിഗണിക്കുകയോ ആവശ്യപ്പെടുകയോ പോലും ചെയ്യാതെ അവരുടെ അടുത്ത സിനിമയിൽ തന്റെ ഡേറ്റ് നിരുപാധികം സൌമനസ്യത്തോടെ നല്‍കിയിരുന്ന ഒരു കറകളഞ്ഞ മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം. സിനിമയുടെ നിലനില്പിനെ, അതിന്റെ പിന്നിലുള്ള ഒരുപാടു ജീവിതങ്ങളെ, സ്വപ്നങ്ങളെ, സങ്കടങ്ങളെ അവരില്‍ ഒരാളായി നിന്നു നോക്കിക്കണ്ടാണു് അദ്ദേഹം സൂപ്പർതാരമായതും ജീവിച്ചതും.
സിനിമയിലൂടെ സമൂഹത്തിനു് അദ്ദേഹം നൽകിയ സംഭാവനങ്ങളെ മുൻനിർത്തി രാജ്യം പത്മഭൂഷൺ, പദ്മശ്രീ ബഹുമതികൾ നൽകി അദ്ദേഹത്തിനെ ആദരിച്ചു. ഇരുട്ടിന്റെ ആത്മാവു്, കള്ളിച്ചെല്ലമ്മ, മുറപ്പെണ്ണു്, അടിമകള്‍, നഗരമേ നന്ദി, നിഴലാട്ടം, അഗ്നിപുത്രി, അനുഭവങ്ങൾ പാളിച്ചകൾ, പടയോട്ടം, വിട പറയും മുമ്പേ, ധ്വനി, തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനു് ശ്രീ പ്രേംനസീറിനു് വിവിധ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടു്. 1981 - ൽ ‘വിട പറയും മുമ്പേ’ എന്ന ചിത്രത്തിനു് സംസ്ഥാന സര്‍ക്കാരിന്റെ സ്പെഷ്യല്‍ ജൂറി അവാർഡാണു് ലഭിച്ചതു്. 1983 - ൽ നാഷണല്‍ ഫിലിം അവാര്‍ഡ് ജൂറി ചെയർമാന് ആയി പ്രവര്‍ത്തിച്ചു. മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ ചലച്ചിത്രപരിഷത്തിന്റെ അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘എന്നെത്തേടിയെത്തിയ കഥാപാത്രങ്ങൾ’ എന്ന പേരിൽ ഒരു പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ടു് അദ്ദേഹം.
തന്റെ സിനിമാജീവിതത്തിന്റെ അവസാനഘട്ടങ്ങളിൽ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനുള്ള ഉദ്യമം നടത്തിയെങ്കിലും അതധികം തുടർന്നില്ല. പക്ഷെ ധാരാളം സാമൂഹ്യപ്രവർത്തനങ്ങളിൽ നേരിട്ടിടപെടുകയും ജീവകാരുണ്യപ്രവർത്തനങ്ങളിൽ സഹകരിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ നിര്യാണശേഷം അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നു് ‘പ്രേംനസീർ ഫൌണ്ടേഷൻ‘ സ്ഥാപിക്കുകയും മലയാളസിനിമയ്ക്കു് മികവുറ്റ സംഭാവനകൾ നൽകുന്നവർക്കായി എല്ലാ വർഷവും ‘പ്രേംനസീർ അവാർഡ്’ നൽകിപ്പോരുകയും ചെയ്യുന്നുണ്ടു്.
മദ്രാസിലെ ലേഡി മാധവന് നായര്‍ കോളനിയിൽ, ലിങ്ക് വുഡ് അവന്യുവിലെ പതിനാറാം നമ്പർ വസതിയിലായിരുന്നു താമസം. ഹബീബ ബീവിയാണു് ഭാര്യ. നാലു മക്കള്‍. സിനിമാനടൻ കൂടിയായിരുന്ന മകൻ ഷാനവാസ് കൂടാതെ ലൈല, റസിയ, റീത്ത എന്നീ പെണ്മക്കള്. പ്രശസ്തനടനും നിര്‍മ്മാതാവുമായിരുന്ന പരേതനായ പ്രേംനവാസ് (അബ്ദുൽ വഹാബ്) പ്രേംനസീറിന്റെ ഇളയസഹോദരനാണു്. നാൽപ്പതു വർഷത്തോളം താരശോഭ കൊണ്ടും, നടനവൈഭവം കൊണ്ടും വ്യക്തിപ്രഭാവം കൊണ്ടും മലയാളസിനിമയിലും മലയാളികളുടെ നിത്യജീവിതത്തിലും തിളങ്ങിനിന്ന, മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്ന പ്രേംനസീർ എന്ന ഈ ഉജ്ജ്വല നക്ഷത്രം 1989 ജനുവരി 16 -നു് കാലയവനികക്കുള്ളിൽ മറഞ്ഞു.
പ്രേംനസീറുമായി ഒരു അഭിമുഖം - കടപ്പാട് , ഷിബു ജേക്കബ്
തയ്യാറാക്കിയതു് - കല്യാണി
References:
- വിക്കിപ്പീഡിയ
- മലയാളസംഗീതം- Malayalam Music & Movie Encyclopedia
- ചിത്രഭൂമി
- ഷകീബ് വക്കം - കുടുംബവുമായുള്ള സംഭാഷണം
- ബി വിജയകുമാര്‍ - ഗവേഷണം
- Various internet portals