1980-ൽ ‘ശക്തി’ എന്ന സിനിമയിലൂടെ ചലച്ചിത്ര പിന്നണിഗാനരംഗത്തേയ്ക്കു കടന്നു വന്ന ഗായകനാണു് സംഗീതമേഖലയിൽ ‘എറണാകുളം ഗോപൻ’ എന്ന പേരിലറിയപ്പെടുന്ന പണിക്കത്തു് ഗോപകുമാർ (പി ഗോപകുമാർ). ഗായകൻ എന്ന നിലയിൽ മാത്രമല്ല, സംഗീതസംവിധായകനായും, പിന്നീടു് വിജയകരമായ രീതിൽ പ്രവർത്തിക്കുന്ന ഒരു വ്യവസായസംരംഭകനായും ശ്രദ്ധേയനാണു് ശ്രീ ഗോപൻ. അദ്ദേഹത്തിന്റെ അച്ഛൻ പണിക്കത്തു് എം ശങ്കരമേനോൻ. അമ്മ മാലതിയമ്മ. എറണാകുളത്താണു ജനിച്ചതു്. കൊച്ചി നേവൽ ബേസ് കേന്ദ്രീയ വിദ്യാലയത്തിൽ സ്കൂൾ പഠനം. സെന്റ് ആൽബർട്ട്സ് കോളേജിൽ പ്രീഡിഗ്രീ, ബിരുദ (B.Sc Physics) പഠനങ്ങൾ. അതിനു ശേഷം 1974-75ൽ ഡൽഹി സർവ്വകലാശാലയിൽ നിന്നു് Telecommunications Engineering-ൽ ബിരുദം നേടി.
പ്രകടമായ സംഗീതാഭിരുചി ഉണ്ടായിരുന്നതിനാൽ കൌമാരകാലം മുതൽക്കേ അദ്ദേഹം ശാസ്ത്രീയസംഗീതപഠനം തുടങ്ങിയിരുന്നു. സ്കൂൾ കോളേജ് വിദ്യാഭ്യാസത്തിനിടയിലും അതു മുടങ്ങാതെ തുടർന്നു. കോളേജ് പഠനകാലമായപ്പോഴേക്കും പേരെടുത്ത ഒരു ഗായകനായി മാറിയിരുന്നു ഗോപൻ. ആ പശ്ചാത്തലത്തിൽ 1970-ൽ കൊച്ചിൻ കലാഭവനിലെ Male lead singer ആയി പ്രവർത്തിക്കാൻ ക്ഷണിക്കപ്പെട്ടു. പ്രശസ്തഗായകൻ ജോളി എബ്രഹാം ആയിരുന്നു കലാഭവനിലെ അക്കാലത്തെ മറ്റൊരു Male lead singer. ഉന്നത പഠനങ്ങൾക്കായി എറണാകുളത്തു നിന്നു മാറിപ്പോകുന്നതു വരെ, എകദേശം 10 വർഷത്തോളം, കലാഭവനിൽ സജീവമായി പ്രവർത്തിച്ചു.
ഡൽഹി സർവ്വകലാശാലയിൽ നിന്നു എൻജിനീയറിംഗ് ബിരുദം നേടിയതിനുശേഷം മദ്രാസിലെ പ്രശസ്തമായ അഡയാർ മ്യൂസിക് കോളേജിൽ ചേർന്നു് കർണ്ണാടക സംഗീതത്തിൽ ‘സംഗീത വിദ്വാൻ’ ബിരുദം നേടി. മദ്രാസിലെ ഈ താമസസമയത്താണു് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുള്ള തുടക്കം. ആദ്യ സിനിമയായ ‘ശക്തി’യിലെ "മിഴിയിലെന്നും നീ ചൂടും നാണം” എന്ന ഗാനം വളരെ ശ്രദ്ധിക്കപ്പെട്ടു. ബിച്ചു തിരുമലയുടെതായിരുന്നു രചന. കെ ജെ ജോയിയുടെ ഈണം. കൂടെപ്പാടിയതു് പ്രശസ്തഗായിക എസ്. ജാനകി. അതിനു ശേഷം പനിനീർപ്പൂക്കൾ, എതിര്പ്പുകള്, മിഴിയെഴുതിയ കാവ്യം, കൊച്ചുതെമ്മാടി തുടങ്ങിയ ചിത്രങ്ങളിൽ പാടി.
ഈ കാലത്തു തന്നെ ആയിരുന്നു ചലച്ചിത്രസംഗീതസംവിധാന രംഗത്തേക്കുള്ള അദ്ദേഹത്തിന്റെ ചുവടുവെയ്പ്പു്. 1984-ൽ ‘വനിതാപ്പോലീസ്’ എന്ന ചിത്രത്തിലൂടെ ആയിരുന്നു തുടക്കം. പിന്നീടു് ചെയ്ത ‘സ്വർഗ്ഗം’ എന്ന ചിത്രത്തിലെ ഗാനങ്ങൾ വളരെ ശ്രദ്ധിക്കപ്പെട്ടു. അതിനു ശേഷം ‘എന്നും സംഭവാമി യുഗേ യുഗേ’, ‘വണ്ടിച്ചക്രം’ എന്നീ ചിത്രങ്ങൾക്കു വേണ്ടിയും ഗാനങ്ങൾക്കു് ഈണമിട്ടു. ഇതിൽ ‘വണ്ടിച്ചക്രം’ എന്ന ചിത്രം ചിത്രീകരണം പൂർത്തിയായെങ്കിലും പ്രദർശനശാലകളിലെത്തുകയുണ്ടായില്ല. ആ ചിത്രത്തിൽ ‘നീലമേഘച്ചേല നീട്ടി’, ‘ആയിരം രാവുകൾ’ എന്നു തുടങ്ങുന്ന രണ്ടു ഗാനങ്ങൾ ആയിരുന്നു ഉണ്ടായിരുന്നതു്.
ഈ കാലയളവായപ്പോഴേക്കും അദ്ദേഹത്തിനു് മദ്രാസിൽ നിന്നു് തിരികെ എറണാകുളത്തു വന്നു് കുടുംബപരമായ ബിസ്സിനസ് സംരംഭങ്ങളുടെ ചുമതലയിലേക്കു് ചുവടു മാറേണ്ടി വന്നു. അതിനാൽ കൂടുതൽ ചലച്ചിത്രസംഗീതപ്രവർത്തങ്ങളിൽ ശ്രദ്ധ ഊന്നാൻ കഴിയാതെയും വന്നു. എങ്കിലും ബിസിനസ്സ് തിരക്കുകൾക്കിടയിലും ചലച്ചിത്രേതര ഗാനങ്ങളും (Album songs) ലളിതഗാനങ്ങളും ചിട്ടപ്പെടുത്താനും ചില ഗാനങ്ങൾക്കു ശബ്ദം നൽകാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടു്, ഇപ്പോഴും കഴിയുന്നുമുണ്ടു്.
ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണു് അദ്ദേഹത്തിന്റെ കുടുംബം. എറണാകുളത്തു് സ്ഥിരതാമസം. ശ്രദ്ധേയയായ പിന്നണി ഗായിക സംഗീത മാധവ് ഇദ്ദേഹത്തിന്റെ സഹോദരീപുത്രി ആണു്.
തയ്യാറാക്കിയതു് - കല്യാണി
അവലംബം - Discussion with Shri Ernakulam Gopan