സത്യനും ഷീലയും എല്ലാം പ്രൌഢമായ വേഷങ്ങളില്‍ അഭിനയിക്കുന്ന
സിനിമയില്‍ ശാരദ അഗതിയായ ഒരു വേലക്കാരിയുറെ റോളിൽ ആയിരുന്നു.
നസീറാകട്ടെ അല്പം മന്ദബുദ്ധിയായ ഒരു സഹ വേലക്കാരനും.
അക്കാലത്തു നസീര്‍ ഇവിടുത്തെ സൂപ്പര്‍താരവും ശാരദ ഉര്‍വശി അവാര്‍ഡിന്റെ
ഗ്ലാമറിൽ നില്ക്കുന്ന ദേശീയ പ്രശസ്തയും!
ഇങ്ങിനത്തെ ഒരു സമ്മേളനം ഇന്നത്തെ സാഹചര്യത്തിൽ സങ്കൽപ്പിയ്ക്കാനാകുമോ?
ജീവിതത്തില്‍ ഒരിക്കലും ദൈവവിശ്വാസി ആയിരുന്നിട്ടില്ലാത്ത ദേവരാജന്‍ മാസ്റ്ററാണ്
ഇന്ന് കേരളത്തിലെ വീടുകളില്‍ സന്ധ്യ സമയ പ്രാര്തനയായി മാറിയ
ചെത്തി മന്ദാരം തുളസി -യുടെ ശില്പി എന്നതും സങ്കല്പ്പിക്കാന് കഴിയുകയില്ല.
പിന്നെ നാരായണം ഭജേ യും...
ഇതൊക്കെ എഴുതിയതോ ദൈവ വിരോധിയായ വയലാറും!
ആ സര്‍ഗ സംഗീത ശില്പികള്ക്ക് പ്രണാമം!
കഥാസാരം
ഗിരിധരയോഗിയുടെ ആശ്രമവും, തന്റെ പൂജാമുറിയും, ഭജനയും കീര്‍ത്തനവുമായി കഴിയുകയാണു് യൌവ്വനയുക്തയായ സരസ്വതിയമ്മ. അവരുടെ സഹോദരനാണു് ഉദ്യോഗസ്ഥനായ അനന്തന് പിള്ള. ആ വീട്ടില്‍ വെള്ളം കോരുന്നതും വിറകുവെട്ടുന്നതും മറ്റു ചില്ലറ ജോലികള്‍ ചെയ്യുന്നതും അടുത്ത വീട്ടിലെ ബുദ്ധിമന്ദിച്ച, കേള്‍വി ശരിക്കില്ലാത്ത രാഘവനാണു്. അവനെ വീട്ടിലും നാട്ടിലും എല്ലാവരും 'പൊട്ടന്' എന്നാണുവിളിക്കുക.
സരസ്വതിയമ്മയുടെ നിര്‍ബ്ബന്ധപ്രകാരം അവിടുത്തെ ഒരു ആശ്രിതനായ ശങ്കുമ്മാവന്‍, അയാളുടെ ഒരകന്ന ബന്ധുവായ പൊന്നമ്മ എന്ന ഒരു പെണ്‍കുട്ടിയെ അടുക്കള ജോലിക്കായി കൊണ്ടുവന്നു. ഭക്തിയിലും, ആരാധനയിലും ഒന്നും വലിയ വിശ്വാസമില്ലാത്ത അനന്തനു്, സമയത്തിനു് ആഹാരം കിട്ടുമല്ലോ എന്നോര്‍ത്തു സന്തോഷമുണ്ടാക്കി പൊന്നമ്മയുടെ വരവു്. സരസ്വതിയമ്മ ജോലികളെല്ലാം പൊന്നമ്മയെ ഏല്‍പ്പിച്ചു. അവള്‍ക്കു പൊട്ടനെയും പരിചയപ്പെടുത്തിക്കൊടുത്തു.
ഇതിനിടയില്‍ ഒരു ദിവസം തന്റെ സ്നേഹിതനായ അപ്പുക്കുട്ടൻപിള്ളയുമൊത്തു് അനന്തന് വീട്ടില്‍ വന്നു. തന്റേടക്കാരനും, സൽസ്വഭാവിയുമായിരുന്ന അപ്പുക്കുട്ടനെ യോഗിനിയായ തന്റെ സഹോദരിക്കു് പരിചയപ്പെടുത്തിക്കൊടുത്തു. അനന്തന്റെ നിര്‍ബ്ബന്ധം കാരണം അപ്പുക്കുട്ടന്റെ ആഹാരം അവിടെനിന്നും കൊടുക്കുന്നതിനു സരസ്വതിയമ്മ സമ്മതം മൂളി. അടുത്ത വീട്ടില്‍ താമസത്തിനു വേണ്ട ഏര്‍പ്പാടുകളും ചെയ്തു.
കള്ളസന്യാസിമാരെയും, കപടവേഷധാരികളെയും വെറുത്തിരുന്ന അപ്പുക്കുട്ടൻ സരസ്വതിയമ്മയില് ആകൃഷ്ടനായി. പക്ഷെ അവരാകട്ടെ തന്റെ ആശ്രമ സന്ദര്‍ശനം മുടക്കാനോ, പൂജാകര്യങ്ങളില് ഉദാസീനത കാണിക്കുവാനോ തെല്ലും സമ്മതമുണ്ടായിരുന്ന സ്ത്രീയല്ല.
പൊന്നമ്മക്കു് പൊട്ടനോടു് സഹതാപമാണുണ്ടായിരുന്നതു്. സഹതാപത്തില്‍ നിന്നും ഉടലെടുത്ത വാത്സല്യമായ പെരുമാറ്റത്തെ ബുദ്ധിവികസിക്കാത്ത പാവം മറ്റെന്തോ എന്നു തെറ്റിദ്ധരിച്ചു. ഒരു രാത്രി അവന് അവളെ കടന്നുപിടിച്ചു. പക്ഷെ അവള് കുതറി മാറി.
എന്നാല്‍ പൊന്നമ്മയുടെ സൌന്ദര്യത്തിലും, യുവത്വത്തിലും മോഹം തോന്നിയ അനന്തന് അവളെ കീഴടക്കി. സരസ്വതിയമ്മ ഗിരിധരയോഗിയുടെ ആശ്രമത്തില്‍ ഭജനത്തിനുപോയ ഒരു സന്ധ്യക്കു് അനന്തന്റെ കൈയില്‍ പൊന്നമ്മ അകപ്പെട്ടു. വൈക്കോല്‍ നിറച്ച കാലിത്തൊഴുത്തില്‍ അവര്‍ തനിച്ചു കുറച്ചുസമയം കഴിച്ചുകൂട്ടി.
ദിവസങ്ങള്‍ പലതു കടന്നുപോയി. പൊന്നമ്മയില്‍ ചില മാറ്റങ്ങള്‍ ദര്‍ശിച്ചു തുടങ്ങി.കിണറ്റിന് കരയില്‍ ഇരുന്നു ഛര്‍ദ്ദിക്കുന്ന അവളെ പൊട്ടന്റെ അമ്മ ചോദ്യം ചെയ്തു. വിവരം സരസ്വതിയമ്മയുടെ ചെവിയിലുമെത്തി. സരസ്വതിയമ്മയുടെ ചോദ്യങ്ങള്‍ക്കു പൊന്നമ്മയില്‍ നിന്നും ഉത്തരം ഒന്നും കിട്ടിയില്ല.
തന്നെ തോല്പ്പിച്ചുവീഴ്ത്തിയ ശക്തിയുടെ മുമ്പില്‍ അവള് നിറമിഴികളുമായി ചെന്നു. പക്ഷെ അനന്തന് എല്ലാം തള്ളിപ്പറഞ്ഞു. സമൂഹത്തിന്റെ മുമ്പില്‍ അവള് കുറ്റവാളിയായി. അനന്തന് നാടുവിട്ടു.
പിഴച്ചുപോയ പൊന്നമ്മയെ അവളുടെ വീട്ടിലെത്തിക്കുവാന്‍ സരസ്വതിയമ്മ ശങ്കുമ്മാവനെ ഏര്‍പ്പെടുത്തി. നിശയുടെ ഏകാന്തതയില്‍ പൊന്നമ്മയുമായി പുറപ്പെട്ട ശങ്കുമ്മാവനെ പൊട്ടന്റെ അപേക്ഷപ്രകാരം അപ്പുക്കുട്ടന് തടഞ്ഞുനിര്‍ത്തി. അവളെ തിരിച്ചു കൊണ്ടുവന്നു് ഒരു ചെറിയ വീടെടുത്തു് അവിടെ താമസിപ്പിച്ചു. കൂട്ടിനു പൊട്ടനേയും ഏര്‍പ്പെടുത്തി. പൊട്ടനു് ഒരു ജോലിയും വാങ്ങിക്കൊടുത്തു. അപ്പുക്കുട്ടൻപിള്ളയും അവിടം വിട്ടു.
പൊന്നമ്മ പ്രസവിച്ചു. അവളെ സംരക്ഷിക്കുവാനും സൂക്ഷിക്കുവാനും പൊട്ടന് സദാ സന്നദ്ധനായിരുന്നു. അവന് അവള്‍ക്കുവേണ്ടി ശക്തനായി. പൊന്നമ്മയുടെ കുട്ടിയുടെ അച്ഛന് താനാണെന്നു് ഏറ്റുപറഞ്ഞപ്പോള്‍ അവന്റെ അമ്മയടക്കം എല്ലാവരും ഞെട്ടിപ്പോയി. ഒറ്റക്കായിരിക്കുന്നസമയം പൊന്നമ്മയെ കുടിലില്‍ വന്നു് അവളെ മാനഭംഗപ്പെടുത്തുവാന്‍ തയ്യാറായ റൗഡിയെ അവന് ജീവന് പണയപ്പെടുത്തിയും അടിച്ചോടിച്ചു. ആ സംഭവത്തില്‍ അവന് ജയിലിലായെങ്കിലും സരസ്വതിയമ്മ അവനെ രക്ഷിച്ചു.
ഇതിനിടയില്‍ ഭജനയും പൂജയുമായി കഴിഞ്ഞിരുന്ന ഗിരിധരയോഗി, തന്റെ അരുമ ശിഷ്യയും പൊട്ടന്റെ അനുജത്തിയുമായ പെണ്‍കുട്ടിയുമായി നാടുവിട്ടു. സംഭവം അറിഞ്ഞ സരസ്വതിയമ്മ വാടിത്തളര്‍ന്നുപോയി.
ആ സമയത്താണു് അപ്പുക്കുട്ടന് നാടുവിട്ടുപോയ അനന്തനെ തേടിപ്പിടിച്ചു് പൊന്നമ്മയുടെ അടുക്കല്‍ എത്തിച്ചതു്. സരസ്വതിയമ്മയും, അനന്തനും, അപ്പുക്കുട്ടനും കൂടി പൊന്നമ്മയുടെ കുടിലിലെത്തി. ക്ഷമായാചനം ചെയ്തു പൊന്നമ്മയെ സ്വീകരിക്കുവാന്‍ തയ്യാറായ അനന്തനെ വെടിഞ്ഞു് പൊട്ടനെ തന്റെ ജീവിതസഖാവായി സ്വീകരിക്കാനാണു് അവള് ഇഷ്ടപ്പെട്ടതു്. സ്വകൃത്യം നിര്‍വ്വഹിച്ച സന്തോഷത്തോടുകൂടി അപ്പുക്കുട്ടൻ സ്ഥലം വിടാന്‍ റയില്വേസ്റ്റേഷനിലെത്തി. യാത്രയയക്കാന്‍ രാഘവനും പൊന്നമ്മയും എത്തിയിരുന്നു. വണ്ടി പുറപ്പെടുന്നതിനു മുമ്പായി തന്റെ രുദ്രാക്ഷവും, കാവിവസ്ത്രവും വെടിഞ്ഞു്, സരസ്വതിയമ്മയും, അവിടെ എത്തി. അപ്പുക്കുട്ടൻ പിള്ളയും സരസ്വതിയമ്മയും ഒന്നുചേരുന്നതോടുകൂടി ചിത്രം അവസാനിക്കുന്നു.
സത്യൻ, പ്രേംനസീര്‍, ഷീല, ശാരദ, അടൂര്‍ ഭവാനി, അടൂര്‍ ഭാസി, ശങ്കരാടി, ബഹദൂര്‍, ജേസി, എന്‍.ഗോവിന്ദന്‍കുട്ടി, ഭരതന്, അമ്മിണി, കുട്ടന് പിള്ള, കുമുദം, പത്മിനി എന്നിവര്‍ അഭിനയിച്ചു.
അടിമകളുടെ രംഗസംവിധാനം ആര്.ബി . എസ്. മണിയും, ചിത്രസംയോജനം എം. എസ്. മണിയും, ഛായാഗ്രഹണം മെല്ലി ഇറാണിയും, സംവിധാനം കെ. എസ്. സേതുമാധവനും നിർവ്വഹിച്ചു. വയലാര്‍ രാമവര്‍മ്മ രചിച്ച നാലു ഗാനങ്ങള്‍ക്കും, അഷ്ടപദിയില്നിന്നും എടുത്ത രണ്ടു പാട്ടുകള്‍ക്കും ദേവരാജന്‍ രാഗവും താളവും നല്കി. എ. എം. രാജ, പി. ജയചന്ദ്രന്, പി.ലീല, പി.സുശീല എന്നീ പിന്നണിഗായകര്‍ പാടി.
വിമലാ ഫിലിംസിനു് വിതരണാവകാശമുണ്ടായിരുന്ന ഈ ചിത്രം 5- 4- 1969- ൽ പ്രദര്‍ശനം ആരംഭിച്ചു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍