മലയാളസംഗീത ചരിത്രം
കല്യാണി നായർ - എം എസ് ഐ ടീം
സംഗീതത്തിന്റെ സ്വാധീനം വ്യക്തികളുടെ മനസ്സിൽ വ്യക്താധിഷ്ഠിതമായ രീതിയിൽ ആണു് പ്രതിഫലിപ്പിക്കപ്പെടുന്നതു്. പക്ഷെ വ്യക്തികളുടെ കൂട്ടായ്മയായ സമൂഹത്തിൽ സംഗീതത്തിന്റെ സ്വാധീനം ആനുപാതികമായി കുറേക്കൂടി ശക്തമായ രീതിയിലാണു് പ്രതിഫലിപ്പിക്കപ്പെടുക. സാമൂഹ്യശാസ്ത്രപ്രകാരം അംഗീകൃതമായ ഒരു വസ്തുതയാണതു്. ജനകീയമായ കലാരൂപങ്ങളിൽ സംഗീതം സന്നിവേശിപ്പിക്കാൻ ഉൾപ്രേരകമായതു് ഒരു പക്ഷെ ഈ വസ്തുതയാവാം. ദൃശ്യകലാരൂപങ്ങൾക്കു് വ്യക്തികളുടെ മനസ്സിലും സമൂഹത്തിന്റെ മനസ്സിലും ഒരു സ്വാധീനശക്തിയാവാൻ സംഗീതത്തിന്റെ അകമ്പടി സഹായകമാണു് എന്ന ഈ തിരിച്ചറിവായിരിക്കണം നാടകരംഗത്തും പിന്നീടു് ചലച്ചിത്രരംഗത്തും ഗാനങ്ങൾ പ്രസക്തമാകാൻ പ്രചോദനമായതു്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ (1903ൽ) മഹാകവി കെ.സി. കേശവപിള്ള രചിച്ച ‘സദാരാമ’യാണു് മലയാളത്തിലെ ആദ്യത്തെ സംഗീതനാടകമായി കരുതപ്പെടുന്നതു്. കേരളത്തിൽ പ്രചുരപ്രചാരം നേടിയ തമിഴ്സംഗീതനാടകങ്ങളുടെ ചുവടു പിടിച്ചാണു് ഈ നാടകം എഴുതപ്പെട്ടതു്. മുഖ്യകഥാപാത്രങ്ങളുടെ ശാസ്ത്രീയ ശൈലിയിൽ ഉള്ള ഗാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് അരങ്ങത്തിറക്കിയ ഈ നാടകം അക്കാലത്തു് കേരളീയരെ വളരെ ആകർഷിച്ചു. സംഗീതനാടകം നാട്ടിൽ പ്രചാരം നേടി. സദാരാമ മുതൽക്കാണു് യഥാർത്ഥത്തിൽ മലയാള നാടകവേദിയുടെ ചരിത്രം ആരംഭിക്കുന്നതെന്നാണു് പണ്ഡിതരുടെ അഭിപ്രായം. സാഹിത്യഗുണവും സംഗീതഭംഗിയും സമ്മേളിച്ചിരുന്ന നാടകങ്ങൾക്കു് അക്കാലത്ത് വളരെ സ്വീകാര്യത നേടാനായി.
ക്രമേണ സംഗീതനാടകങ്ങൾ വെറും അനുകരണങ്ങളായി മാറി കലാപരമായി അധഃപതിച്ച ഒരു കാലഘട്ടത്തിലാണു് പുതിയ നാടകാവതരണങ്ങളുണ്ടാകുന്നതു്. പ്രൊഫഷണൽ നാടകക്കമ്പനികൾ രംഗത്തു വന്നു - അതിലും മുന്നിട്ടു നിന്നിരുന്നതു് അഭിനയശേഷി ഉണ്ടായിരുന്ന ഗായകരായിരുന്നു എന്നതു് യാദൃച്ഛികം ആയിരുന്നില്ല. ക്രമേണ സാമൂഹികനവോത്ഥാനവും നാടകപ്രസ്ഥാനവും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ടാവുന്നു. പരിവർത്തനസ്വഭാവം കൊണ്ടു മികച്ചുനിന്ന, സാമൂഹിക അനാചാരങ്ങൾക്കും അസമത്വങ്ങൾക്കും എതിരായ കുറെ നാടകങ്ങൾ 1930കളിലും 1940കളിലും അരങ്ങത്തു വന്നു. കേരളസമൂഹത്തിലേക്കു് സോഷ്യലിസ്റ്റ് ചിന്തകളുടെയും കമ്മ്യൂണിസത്തിന്റെയും വരവു് ഏതാണ്ടു് ഈ സമയത്തു തന്നെ. ജനസമൂഹത്തിന്റെ ഹൃദയങ്ങളിലേക്കു് സാമൂഹ്യഅനാചാരങ്ങൾക്കും അസമത്വങ്ങൾക്കും എതിരായ സന്ദേശങ്ങൾ എത്തിക്കാൻ സംഗീതത്തിനു് അസാമാന്യമായ സിദ്ധിയുണ്ടെന്ന വസ്തുത വീണ്ടും ഈ നാടകങ്ങൾ തെളിയിച്ചു. കേരളീയസമൂഹമനസ്സിൽ നാടകഗാനങ്ങളും സിനിമാഗാനങ്ങളും ഗാനസാഹിത്യവും ഒക്കെ ചെലുത്തുന്ന ഈ അപാരമായ സ്വാധീനം കൂടുതൽ പഠനവിഷയമാക്കേണ്ട ഒരു സംഗതി തന്നെയാണു് എന്നതാണു് സത്യം.
മലയാളചലച്ചിത്രങ്ങൾ ജനകീയസ്വീകാര്യത നേടിവരുന്നതും ഏതാണ്ടു് ഈ കാലഘട്ടത്തിൽ തന്നെയാണു്. ബാലാരിഷ്ടതകളോടെയാണെങ്കിലും 1938ൽ ‘ബാലൻ’ അരങ്ങത്തു വന്നു. അതിൽ 23 ഗാനങ്ങളായിരുന്നു. എല്ലാ ഗാനങ്ങള്ക്കും വരികള് എഴുതി ചരിത്രം സൃഷ്ടിച്ചതു് ശ്രീ മുതുകുളം രാഘവന് പിള്ള ആയിരുന്നു - മലയാളത്തിലെ ആദ്യ ചലച്ചിത്രഗാനരചയിതാവു്. ബാലന്റെ കഥയും സംഭാഷണവും ഗാനങ്ങളും എഴുതിയതും മുതുകുളം തന്നെ ആയിരുന്നു. അര നൂറ്റാണ്ടു കാലം നാടകവേദിയുമായി ബന്ധമുണ്ടായിരുന്ന രാഘവൻ പിള്ള അന്നത്തെ പ്രമുഖന്മാരായിരുന്ന എല്ലാ നടന്മാരുമൊത്തു് രംഗത്തു വന്നിട്ടുണ്ട്. പതിമൂന്നോളം മലയാള ചിത്രങ്ങൾക്കു് കഥാ സംഭാഷണങ്ങൾ എഴുതി. പിന്നീടു് അനേകം ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.
1940കളിൽ - 1940 മുതൽ 1949 വരെ - ജ്ഞാനാംബിക, പ്രഹ്ലാദ, നിർമ്മല, വെള്ളിനക്ഷത്രം എന്നിങ്ങനെ 4 സിനിമകൾ മാത്രമെ ഇറങ്ങിയുള്ളൂ എങ്കിലും ആ നാലു ചിത്രങ്ങളിലായി അറുപത്തിമൂന്നു ഗാനങ്ങൾ ഉണ്ടായിരുന്നു. ഈ ആരംഭകാലചിത്രങ്ങളിലെ ഗാനങ്ങൾ എല്ലാം തന്നെ അതിനു മുൻപിറങ്ങിയ, ജനപ്രിയത നേടിയിരുന്ന ഹിന്ദി, തമിഴ് ഗാനങ്ങളുടെ അനുകരണങ്ങൾ ആയിരുന്നു. ഗാനരചയിതാക്കളുടെ ഇടയിൽ സാഹിത്യരംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യവും ഈ കാലഘട്ടത്തിലെ ഒരു പ്രത്യേകത ആയിരുന്നു. 1932ൽ ഇറങ്ങിയ ‘കരുണ’ എന്ന നാടകത്തിൽ കുമാരനാശാനും, നിർമ്മലയിൽ ജി ശങ്കരക്കുറുപ്പും, ജ്ഞാനാംബികയിൽ പുത്തൻകാവു മാത്തൻ തരകനും ഗാനരചയിതാക്കളായിരുന്നു. 1949ലാണു് അഭയദേവും ബി എ ചിദംബരനാഥും ചലച്ചിത്രഗാനരംഗത്തേക്കു വരുന്നതു് - ‘വെള്ളിനക്ഷത്ര‘ത്തിലൂടെ. ഇതേ ചിത്രത്തിലൂടെയാണു് പിന്നീടു് ദീർഘകാലം മലയാളസിനിമയിൽ തിളങ്ങി നിന്ന നായിക മിസ് കുമാരിയും സിനിമാമണ്ഡലത്തിലേക്കു വന്നതു്. പ്രശസ്തഗായിക പി. ലീലയുടെ രംഗപ്രവേശവും ഈ ദശകത്തിലായിരുന്നു - 1948ൽ ‘നിർമ്മല‘യിൽ.
1950കളിലാണു് മലയാളചലച്ചിത്രത്തിനും മലയാളചലച്ചിത്രസംഗീതമണ്ഡലത്തിനും സ്വന്തമായ ഒരു രൂപവും ഭാവമും ഗരിമയും ഗൌരവവും കൈവരുന്നതു്. 1940കളിലെ നാലു സിനിമകളുടെ സ്ഥാനത്തു് 1950 മുതൽ 1959 വരെ 74 സിനിമകൾ പ്രദർശനത്തിനൊരുങ്ങി എന്നതു് ഈ കലാരൂപത്തിനു് സമൂഹത്തിൽ അപ്പോഴേക്കും കൈവന്ന സ്വീകാര്യതയ്ക്കും ജനകീയതയ്ക്കും ഉള്ള തെളിവാണു്. 74 സിനിമകളിലായി 728 ഗാനങ്ങൾ. ലക്ഷക്കണക്കിനു രൂപ മുതൽമുടക്കു് ആവശ്യമായ ഒരു സംരംഭം എന്ന നിലയിൽ നിർമ്മാതാക്കൾ സജീവമായി രംഗത്തു വരാൻ തുടങ്ങിയതും ഈ ദശകത്തിലാണു്. മെരിലാന്റ്, ഉദയ സ്റ്റുഡിയോകളുടെ തുടക്കവും ഏതാണ്ടു് ഈ കാലഘട്ടത്തിൽ തന്നെ. മലയാളസിനിമയുടെ ബാലാരിഷ്ടതകൾ മാറിവന്ന, ആരോഗ്യകരമായ ഒരു വളർച്ചയുടെ ഒരു കാലഘട്ടമായിരുന്നു അൻപതുകൾ. പുരാണ ചരിത്ര സംഗീതനാടകങ്ങളുടെ ചുവടുപിടിച്ച് നിർമ്മിച്ചിരുന്ന ചിത്രങ്ങളിൽ നിന്ന് പച്ചജീവിതത്തിന്റെ നേർക്കാഴ്ചകളിലേക്കും മണ്ണിന്റെ മണമുള്ള കഥകളിലേക്കുമുള്ള മാറ്റവും ചലച്ചിത്രമണ്ഡലത്തിന്റെ നാനാതുറകളിലേക്കു് ബഹുമുഖപ്രതിഭകളുടെ രംഗപ്രവേശവും അൻപതുകളുടെ പ്രത്യേകത ആയിരുന്നു. ഗാനരചനാ, സംഗീതസംവിധാനരംഗങ്ങളിൽ തിക്കുറിശ്ശി സുകുമാരൻ നായർ (സ്ത്രീ - 1950), പി. ഭാസ്കരൻ (ചന്ദ്രിക-1950), ദക്ഷിണാമൂർത്തിസ്വാമി (നല്ല തങ്ക - 1950), കെ രാഘവൻ മാസ്റ്റർ (പുള്ളിമാൻ/കതിരുകാണാക്കിളി - 1951), തിരുനയ്നാർക്കുറിച്ചി മാധവൻനായർ (ആത്മസഖി - 1952), ബ്രദർ ലക്ഷ്മൺ (ആത്മസഖി - 1952), ഓ എൻ വി കുറുപ്പു് (കാലം മാറുന്നു - 1955), വയലാർ രാമവർമ്മ (കൂടപ്പിറപ്പു് - 1956), എം. എസ്, ബാബുരാജ് (മിന്നാമിനുങ്ങു് - 1957), ജി ദേവരാജൻ (കാലം മാറുന്നു - 1955) എന്നിങ്ങനെ മലയാളസിനിമയ്ക്കു മറക്കാനാവാത്ത സംഭാവനകൾ നൽകിയ ഈ കുലപതികളുടെ ചലച്ചിത്രസപര്യയുടെ തുടക്കം അൻപതുകളിൽ ആയിരുന്നു. ജനപ്രിയമായ ഹിന്ദി-തമിഴ് ഗാനങ്ങളുടെ ഈണത്തിലും ശീലിലും താളത്തിലും പാട്ടുകൾ രചിക്കുക, സംഗീതം ഒരുക്കുക എന്ന രീതിക്കു് മാറ്റം വരുന്നതു് ഇവരുടെയൊക്കെ വരവോടെയാണു്. സംഗീതത്തിന്റെ കാര്യത്തിൽ ദക്ഷിണാമൂർത്തിയുടെയും കെ. രാഘവൻ മാസ്റ്ററുടെയും, ബി എ ചിദംബരനാഥിന്റെയും പേരുകളാണു് ഇതിൽ ആദ്യം ഓർമ്മിക്കേണ്ടതു്. കർണ്ണാടകസംഗീതത്തിന്റെയും നാടൻ ശീലുകളുടെയും ഈണത്തിലും താളത്തിലും അണിഞ്ഞൊരുങ്ങിയ മലയാളത്തിന്റെ മണമുള്ള ഗാനങ്ങൾ ജനഹൃദയങ്ങളെ സിനിമാസംഗീതത്തിലേക്കു് കൂടുതൽ അടുപ്പിച്ചു. കമുകറ പുരുഷോത്തമൻ (പൊൻകതിർ - 1953), എസ്. ജാനകി (1957), കെ പി ഉദയഭാനു (നായർ പിടിച്ച പുലിവാൽ - 1958), കവിയൂർ രേവമ്മ (ശശിധരൻ - 1950), മെഹബൂബ് (ജീവിതനൌക - 1951) തുടങ്ങിയ അനുഗ്രഹീത ഗായകരും ഈ ദശകത്തിലാണു് സിനിമാരംഗത്തെത്തുന്നതു്.
മലയാളത്തനിമയുള്ള കഥാന്തരീക്ഷത്തിലേക്കും മണ്ണിന്റെ മണമുള്ള യുക്തിഭദ്രമായ പ്രമേയങ്ങളിലേക്കുമുള്ള ഒരു ചുവടുമാറ്റം അൻപതുകളിൽ പ്രകടമായിരുന്നെങ്കിൽ അറുപതുകൾ അതിന്റെ ശുഭോദർക്കമായ ഒരു സഹജ, സ്വാഭാവിക പരിണാമഘട്ടം തന്നെ ആയിരുന്നു. ചിത്രസംവിധാനസങ്കേതങ്ങളിലും സംഗീതസംവിധാനശൈലികളിലും ഛായാഗ്രഹണരീതികളിലുമുൾപ്പെടെ ചലച്ചിത്രനിർമ്മാണരീതികളിൽ വന്ന സാങ്കേതികപുരോഗതികൾ പ്രതിഫലിപ്പിക്കാൻ തുടങ്ങിയ ദശകം കൂടെ ആയിരുന്നു അറുപതുകൾ. 229 സിനിമകളും 1784 സിനിമാഗാനങ്ങളും ഈ ദശകത്തിൽ പുറത്തു വന്നു. മലയാളസിനിമയ്ക്കു് അതുല്യസംഭാവനകൾ ചെയ്ത അതികായന്മാരായ ധാരാളം അഭിനേതാക്കളും എഴുത്തുകാരും സംവിധായകരും സംഗീതസംവിധായകരും, പിന്നണിഗായകരും സാങ്കേതികപ്രവർത്തകരും സിനിമയിലേക്കു കടന്നു വന്നതും അറുപതുകളിലാണു്. ഗാനഗന്ധർവ്വൻ യേശുദാസിന്റെ പിന്നണിഗാനരംഗത്തെ അരങ്ങേറ്റം 1962ലാണു് (ശ്രീ എം. ബി. ശ്രീനിവാസന്റെ സംഗീത സംവിധാനത്തില് യേശുദാസിന്റെ ആദ്യ ചലച്ചിത്രഗാനമായ 'ജാതിഭേദം മതദ്വേഷം...' റെക്കോർഡു ചെയ്യപ്പെട്ടതു് 1961 നവംബര്14 നു് ആണു് - ചിത്രം പുറത്തിറങ്ങിയതു് 1962 ൽ), എൽ പി ആർ വർമ്മ (സ്ത്രീഹൃദയം - 1960), പി സുശീല (സീത - 1960), എം ബി ശ്രീനിവാസൻ (സ്വർഗ്ഗരാജ്യം/സ്നേഹദീപം - 1962), യൂസഫ് അലി കേച്ചേരി (മൂടുപടം - 1963), ആർ കെ ശേഖർ (പഴശ്ശിരാജ - 1964), ശ്രീകുമാരൻ തമ്പി (കാട്ടുമല്ലിക - 1966), പി. ജയചന്ദ്രൻ (കളിത്തോഴൻ - 1966), എം. കെ അർജ്ജുനൻ (ആദ്യചിത്രം 1964ൽ ഒരേ ഭൂമി ഒരേ രക്തം; പക്ഷെ പുറത്തിറങ്ങിയ ആദ്യചിത്രം കറുത്ത പൌർണ്ണമി - 1968), കെ പി ബ്രഹ്മാനന്ദൻ (കള്ളിച്ചെല്ലമ്മ - 1969), എം ജി രാധാകൃഷ്ണൻ (കള്ളിച്ചെല്ലമ്മ - 1969) എന്നീ പ്രമുഖരൊക്കെ ചലച്ചിത്രരംഗത്തു വന്നതു് ഈ ദശകത്തിലാണു്. ഗാനങ്ങളുടെയും പശ്ചാത്തലസംഗീതത്തിന്റെയും രീതികളിൽ ഗുണപരമയ ഒട്ടേറെ മാറ്റങ്ങൾ ഈ കാലത്തു് മലയാളസിനിമയിൽ ഉണ്ടായി. മലയാളചലച്ചിത്രസംഗീതത്തിന്റെ സുവർണ്ണകാലത്തിന്റെ തുടക്കം അറുപതുകളാണു്. മലയാളികൾ നെഞ്ചേറ്റി ലാളിച്ച, അഞ്ചു ദശകങ്ങൾക്കുശേഷവും ഇന്നും മലയാളിമനസ്സുകളിൽ പച്ചപിടിച്ചു നിൽക്കുന്ന അനശ്വരഗാനങ്ങൾ ഒട്ടേറെ പിറന്നു വീണ ദശകം. പി ഭാസ്കരൻ-എം എസ് ബാബുരാജ്, വയലാർ-ദേവരാജൻ, ശ്രീകുമാരൻ തമ്പി-എം കെ അർജ്ജുനൻ, ശ്രീകുമാരൻ തമ്പി-ദക്ഷിണാമൂർത്തിസ്വാമി എന്നിങ്ങനെ ഹിറ്റ് ഗാനങ്ങൾ സൃഷ്ടിച്ച കൂട്ടുകെട്ടുകൾ തുടങ്ങിയ ദശകം. മലയാളസിനിമയ്ക്കു് ദേശീയപുരസ്കാരങ്ങളുടെ സൌവർണ്ണസൌഭഗങ്ങൾ സമ്മാനിച്ച ‘ചെമ്മീൻ‘ എന്ന ചിത്രത്തിലൂടെ നമ്മുടെ ഭാഷയുടേയും സംസ്കാരത്തിന്റെയും വീചികൾ അതിർത്തികൾക്കപ്പുറമെത്തിയ ദശകം. ബവുൾ സംഗീതത്തിന്റെ അലയൊലികൾ സലിൽ ചൌധരിയിലൂടെ നാം കേട്ടതും ചെമ്മീനിലൂടെ അറുപതുകളിലാണു്.
എഴുപതുകൾ മലയാളസിനിമയ്ക്കു് ആധുനികതയുടെ പുതുനാമ്പുകൾ സമ്മാനിച്ചു. സിനിമകൾ സ്റ്റൂഡിയോക്കളുടെ ഉൾത്തളങ്ങളിൽ നിന്നു് പ്രകൃതിയുടെ വാതിൽപ്പുറങ്ങളിലേക്കു് കടന്നു തുടങ്ങിയ ഈ ദശകത്തിൽ ചലച്ചിത്രസംഗീതത്തിനും എണ്ണത്തിൽ നല്ല വളർച്ചയായിരുന്നു - 775 ലേറെ സിനിമകളിലായി 3700 ൽ പരം ഗാനങ്ങൾ. പി ഭാസ്കരൻ-എം എസ് ബാബുരാജ്, വയലാർ-ദേവരാജൻ, ശ്രീകുമാരൻ തമ്പി-എം കെ അർജ്ജുനൻ, ശ്രീകുമാരൻ തമ്പി-ദക്ഷിണാമൂർത്തിസ്വാമി എന്നീ കൂട്ടുകെട്ടുകൾ തന്നെയായിരുന്നു രചനാസംഗീതമേഖലകളിൽ മുന്നിട്ടു നിന്നിരുന്നതെങ്കിലും ഒട്ടേറെ പുതിയ ഗാന, സംഗീതസ്രഷ്ടാക്കളും രംഗത്തെത്തി, ഈ ദശകത്തിൽ. സിനിമകളുടെയും ഗാനങ്ങളുടെയും എണ്ണത്തിൽ വന്ന ഗണനീയമായ വർദ്ധനവു് എല്ലാവർക്കും അവരവരുടേതായ ഇടം നേടിയെടുക്കാൻ സഹായകമായി എന്നതാണു് എഴുപതുകളിലെ സത്യം. ഈ ദശകത്തിൽ മലയാളസിനിമയിൽ തുടക്കം കുറിച്ച സംഗീതസംവിധായകരിൽ പ്രമുഖർ എം എസ് വിശ്വനാഥൻ, പുകഴേന്തി, ജയവിജയ, ഉഷ ഖന്ന, ഇളയരാജ, എം ജി രാധാകൃഷ്ണൻ, കണ്ണൂർ രാജൻ, ശ്യാം, ഏ റ്റി ഉമ്മർ, കെ ജെ ജോയ്, ജെറി അമൽദേവ്, രവീന്ദ്രൻ എന്നിവരാണു്. രചയിതാക്കളിൽ പ്രമുഖർ കാവാലം നാരായണപ്പണിക്കർ, സത്യൻ അന്തിക്കാടു്, ഭരണിക്കാവു ശിവകുമാർ, ബിച്ചു തിരുമല, മങ്കൊമ്പു ഗോപാലകൃഷ്ണൻ, പൂവച്ചൽ ഖാദർ, എം ഡി രാജേന്ദ്രൻ, ആർ കെ ദാമോദരൻ തുടങ്ങിയവരും. ഈ ദശകത്തിൽ ഗായകരുടെ ഇടയിൽ പുതിയതായി വന്നവരിൽ സുജാത അതിനു ശേഷം കെ എസ് ചിത്ര എന്നിവരാണു് പ്രമുഖർ.
എൺപതുകളിലും സിനിമകളുടെയും സിനിമാഗാനങ്ങളുടെയും എണ്ണത്തിൽ ഗണനീയമായ വർദ്ധന ഉണ്ടായി. 1210 ൽ പരം ചിത്രങ്ങൾ; 3900 ലധികം ഗാനങ്ങൾ. എൺപതുകളിൽ സംഗീതസംവിധായകരുടെ ഗണത്തിൽ ദേവരാജൻ മാഷും (250+ ഗാനങ്ങൾ) എം കെ അർജ്ജുനനും (150+ ഗാനങ്ങൾ) ദക്ഷിണാമൂർത്തി സ്വാമിയും (100+ ഗാനങ്ങൾ) രാഘവൻ മാസ്റ്ററും (50+ ഗാനങ്ങൾ) അവരുടെ സംഗീതസപര്യ തുടർന്നു എങ്കിലും അതിനു മുൻപുള്ള മൂന്നോ നാലോ ദശകങ്ങളിലെ അവരുടെ മേൽക്കോയ്മ ക്രമേണ ഉൾവലിയുന്നതും പിൻതലമുറക്കാരിലേക്കു ബാറ്റൺ കൈമാറുന്നതും ആയ ഒരു കാഴ്ചയാണു് എൺപതുകളിൽ കണ്ടതു്. എഴുപതുകളുടെ അവസാനമോ എൺപതുകളുടെ ആദ്യമോ രംഗത്തു വന്ന രവീന്ദ്രൻ മാഷും (210+ ഗാനങ്ങൾ), ജോൺസൺ മാഷും (190+ ഗാനങ്ങൾ) പിന്നെ ഔസേപ്പച്ചനും (60+ ഗാനങ്ങൾ) സംഗീതസംവിധാനരംഗത്തു് ഈ ദശകത്തിൽ മുന്നിട്ടു നിന്നു. ഗാനരചയിതാക്കളുടെ കാര്യത്തിലും സ്ഥിതി വിഭിന്നമയിരുന്നില്ല. ഭാസ്കരൻ മാസ്റ്റർ (210+ ഗാനങ്ങൾ) ശ്രീകുമാരൻ തമ്പി (170+ ഗാനങ്ങൾ) ഓ എൻ വി കുറുപ്പു് (250+ ഗാനങ്ങൾ) എന്നിവർ രചനയിൽ മുന്നിൽ തന്നെ ഉണ്ടായിരുന്നു എങ്കിലും പൂവച്ചൽ ഖാദർ (750+ ഗാനങ്ങൾ), ബിച്ചു തിരുമല (360+ ഗാനങ്ങൾ) എന്നിവർ മേൽക്കോയ്മ നേടുന്ന കാഴ്ചയാണു് എൺപതുകളിൽ കണ്ടതു്. എൺപതുകളിൽ പുതിയതായി ഗാനരചനാരംഗത്തെത്തിയവരിൽ എസ് രമേശൻ നായർ, ഷിബു ചക്രവർത്തി, പി കെ ഗോപി എന്നിവരും, സംഗീതസംവിധായകരുടെ ഇടയിൽ വിദ്യാധരൻ മാസ്റ്ററും ഗായകരുടെ ഇടയിൽ ഉണ്ണി മേനോൻ, വേണുഗോപാൽ, എം ജി ശ്രീകുമാർ, അരുന്ധതി, ബിജു നാരായണൻ മുതലായവരും ഉൾപ്പെടുന്നു.
എൺപതുകളിൽ തുടങ്ങിയ ഈ തലമുറവ്യതിയാനം (generational shift) തൊണ്ണൂറുകളിലും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലും വർദ്ധിതമായ രീതിയിൽ തുടർന്നു. എങ്കിലും സിനിമകളുടെയും ഗാനങ്ങളുടെ എണ്ണത്തിലുള്ള വർദ്ധനയിൽ നേരിയ കുറവു വന്നു. തൊണ്ണൂറുകളിൽ 970 തോളം ചിത്രങ്ങളും 3675 ൽ കൂടുതൽ ഗാനങ്ങളും ഉണ്ടായിരുന്നെങ്കിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ അതു് യഥാക്രമം 950+ ഉം 4150+ ഉം ആയിരുന്നു. ദേവരാജൻ മാഷും എം കെ അർജ്ജുനനും ദക്ഷിണാമൂർത്തി സ്വാമിയും കളം വിട്ട സ്ഥിതി ആയി അപ്പോഴേക്കും. പകരം ജോൺസൺ മാഷും (യഥാക്രമം 425+ഗാനങ്ങൾ) രവീന്ദ്രനും (യഥാക്രമം 360+ഗാനങ്ങൾ) ഔസേപ്പച്ചനും (യഥാക്രമം 200+ഗാനങ്ങൾ) അവരുടെ മുൻനിരസ്ഥാനം ഉറപ്പിക്കുന്ന ഒരു കാഴ്ചയാണു് ആ കാലയളവിൽ കാണാനായതു്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ എം ജയചന്ദ്രൻ 355 ഗാനങ്ങളുമായി മുൻനിരയിൽ എത്തുകയും ചെയ്തു. ഗാനരചയിതാക്കളുടെ കാര്യത്തിൽ ഭാസ്കരൻ മാസ്റ്റർ (യഥാക്രമം 60+ഗാനങ്ങൾ), ശ്രീകുമാരൻ തമ്പി (യഥാക്രമം 60+ ഗാനങ്ങൾ) എന്നിവർ രചനയിൽ ഉണ്ടായിരുന്നു എന്നു മാത്രം. പൂവച്ചൽ ഖാദർ (യഥാക്രമം150+), ബിച്ചു തിരുമല (യഥാക്രമം 320+) എന്നിവരും ക്രമേണ കളം മാറേണ്ടി വന്നപ്പോൾ കൈതപ്രം ദാമോദരൻ നമ്പൂതിരി (യഥാക്രമം 675+), ഗിരീഷ് പുത്തഞ്ചേരി (800+ ഗാനങ്ങൾ) എന്നിവർ മേൽക്കോയ്മ നേടുകയായിരുന്നു തൊണ്ണൂറുകളിലും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലും. ഓ എൻ വി കുറുപ്പു് (യഥാക്രമം 290+ ഗാനങ്ങൾ) വലിയ മാറ്റങ്ങളില്ലാതെ തുടരുകയും ചെയ്തു.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാമത്തെ ദശകത്തിന്റെ കാര്യം പരിശോധിക്കുമ്പോൾ ഗാനരചയിതാക്കളുടെ രംഗത്തു് റഫീക് അഹമ്മദ്, ശരത് വയലാർ, അനിൽ പനച്ചൂരാൻ, രാജീവ് ആലുങ്കൽ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സന്തോഷ് വർമ്മ തുടങ്ങിയവരാണു് മുന്നിൽ നിൽക്കുന്നതു്. സംഗീതസംവിധായകരുടെ ഇടയിൽ ഔസേപ്പച്ചൻ, വിദ്യാസാഗർ, മോഹൻ സിതാര, ശരത്, എം ജയചന്ദ്രൻ, അൽഫോൻസ്, ദീപക് ദേവ്, രതീഷ് വേഗ, ഗോപീസുന്ദർ, ബിജിബാൽ, രാഹുൽ രാജ്, ഷാൻ റഹ്മാൻ തുടങ്ങിയവരാണു് ഇപ്പോഴത്തെ പ്രമുഖർ. ഈ കാലയളവിൽ പുതിയതായി രംഗത്തു വന്ന ഗായകരിൽ മധു ബാലകൃഷ്ണൻ, ശ്രീറാം, വിധു പ്രതാപ്, സുദീപ് കുമാർ, വിജയ് യേശുദാസ്, ദേവാനന്ദ്, രവിശങ്കർ, ഗായത്രി, ജ്യോത്സ്ന, മഞ്ജരി, റിമി ടോമി, സയനോര, ശ്വേത, സിതാര, വൈക്കം വിജയലക്ഷ്മി, രാജലക്ഷ്മി, മൃദുല വാര്യർ, മുതലായവർ ഉൾപ്പെടുന്നു.
ഈ ദശകം പുതുമുഖങ്ങളുടെ കാലഘട്ടമാണു്. റഫീക് അഹമ്മദിനെ പോലെയുള്ളവർ ഗാനരചനാരംഗത്തുണ്ടെങ്കിലും, അദ്ദേഹം തന്നെ ഈയിടെ പറഞ്ഞതുപോലെ രചനാസാഹിത്യത്തിനു് പണ്ടുണ്ടായിരുന്ന പ്രാധാന്യം ചലച്ചിത്രഗാനരംഗത്തു് ഇപ്പോൾ ഉണ്ടോ എന്നതു് പരിശോധിക്കേണ്ട കാര്യമാണു്. സാമൂഹ്യമായ അവബോധത്തിലും രാഷ്ട്രീയ, സാഹിത്യ, സംഗീതാസ്വാദനനിലവാരങ്ങളിലും എന്നും ഒരു വേറിട്ട രീതി കേരളീയസമൂഹം അവലംബിച്ചിരുന്നു. പക്ഷെ ഇതിൽ പലതിനും ഒരു മാർഗ്ഗവ്യതിയാനം സംഭവിച്ചിട്ടുണ്ടോ എന്നതും പഠനവിഷയമാക്കേണ്ടതാണു്. കഴിഞ്ഞ കാലഘട്ടങ്ങളിൽ സമൂഹമനസ്സിനുള്ളിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിൽ നാടകഗാനങ്ങളും സിനിമാഗാനങ്ങളും വഹിച്ച പങ്കു് ഇന്നു് അതേ രീതിയിൽ നിർവ്വഹിക്കാൻ ഗാനങ്ങൾക്കു കഴിയുന്നുണ്ടൊ എന്നതും പരിശോധിക്കേണ്ട കാര്യം തന്നെ. തുടക്കം അനുകരണങ്ങളിൽ നിന്നായിരുന്നെങ്കിൽ പോലും ബാല്യശൈശവങ്ങൾ കടന്നു വളരെ പെട്ടെന്നാണു് നമ്മുടെ ചലച്ചിത്രഗാനശാഖ യൌവ്വനദശയിലെത്തിയതു്. നമ്മുടെ സമൂഹം ഒരു താരാട്ടുപാട്ടു പോലെ തന്നെ സിനിമാഗാനങ്ങൾ കേട്ടുറങ്ങി, ഒരുണർത്തുപാട്ടുപോലെ അതു കേട്ടുണർന്നു എന്നു പറഞ്ഞാൽ അതിശയോക്തി ആവില്ല. പ്രഭാതഗീതികൾ മുതൽ രാത്രിഗീതങ്ങൾ വരെ ആകാശവാണിയും സിനിമാഗാനങ്ങളും നാടകഗാനങ്ങളും കേരളസമൂഹത്തിന്റെ ഒരു ഭാഗം ആയിരുന്നു. ചരിത്രപരമായ പ്രാധാന്യങ്ങൾ വഹിക്കുകയും നമ്മോടു ഇത്രയും ചേർന്നു നിൽക്കുയും ചെയ്യുന്ന ഈ സാഹിത്യശാഖയെ, ഗാനശാഖയെ വായ്മൊഴിയായി മാത്രം നിർത്തിയാൽ കാലാന്തരത്തിൽ ഇവയൊക്കെ ഒരു പക്ഷെ ഓർമ്മകൾക്കപ്പുറം പോയെന്നു വരും. ഈ ദുര്യോഗം ഒഴിവാക്കാൻ ഇവയൊക്കെ വരമൊഴിയാക്കിയേ പറ്റൂ. ഡിജിറ്റൽ സാങ്കേതികവിദ്യ ഏറ്റവും അധികം ഉപയോഗപ്പെടുത്തി ഈ രേഖപ്പെടുത്തൽ എന്ന അതീവദുഷ്ക്കരമായ ജോലി സാധ്യമാക്കുന്നതാണു് എം എസ് ഐ എന്ന ഈ ‘ഓൺലൈൻ’ കൂട്ടായ്മയുടെ കാലികമായ, ചരിത്രപരമായ പ്രസക്തി.
എഴുതിയത് : കല്യാണി നായർ - എം എസ് ഐ ടീം