വളർച്ചയുടെ പുതുനാമ്പുകൾ, ഉയർച്ചയിലേക്കുള്ള കുതിപ്പുകൾ
എഴുപതുകൾ മലയാളസിനിമയ്ക്കു് പുതുമകളും ഗുണപരമായ വളർച്ചയുടെ പുതുനാമ്പുകളും സമ്മാനിച്ചു. ഗവണ്മെന്റ് തലത്തിൽ അവാർഡ് നൽകുന്ന പദ്ധതി നിലവിൽ വന്നതു് 1969 ലാണു് - ആദ്യമായി ആ അവാർഡുകൾ സമ്മാനിക്കപ്പെട്ടതു് 70കളുടെ ആദ്യമാണു്. നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കാനും, പുതിയ ചലച്ചിത്രപ്രതിഭകളെ ആകർഷിച്ചു് അവരുടെ സിനിമകൾ കേരളത്തിൽ വെച്ചു നിർമ്മിക്കപ്പെടാനുള്ള എല്ലാ സഹകരണങ്ങളും നൽകാനും, സബ്സിഡി ഉൾപ്പെടെയുള്ള സാമ്പത്തികസഹായങ്ങൾ നൽകാനും സർക്കാർ തലത്തിൽ തന്നെ ഇടപെടലുകൾ ഉണ്ടാവാൻ തുടങ്ങി. പൊതുമേഖലയിൽ ഒരു ചലച്ചിത്രനിർമ്മാണസ്റ്റുഡിയോ തുടങ്ങാനുള്ള നീക്കങ്ങൾ തുടങ്ങിയതും, പിന്നീടു് ‘ചിത്രാഞ്ജലി’ എന്ന പേരിൽ സ്റ്റുഡിയോ തുടങ്ങുന്നതും ഈ സമയത്താണു്.
|
അറുപതുകളിൽ കേരളസമൂഹത്തിൽ വേരൂന്നിയ ഫിലിം സൊസൈറ്റി പ്രസ്ഥാനം എല്ലായിടത്തേക്കും വ്യാപിക്കുന്നതും എഴുപതുകളിലാണു്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വിഭിന്നമായി ഫിലിം സൊസൈറ്റികൾ കേരളത്തിൽ ഒരു നഗരകേന്ദ്രീകൃതപ്രസ്ഥാനമായിരുന്നില്ല. വിപ്ലവാത്മകമായ പുരോഗമനാശയചിന്തകൾ യുവമനസ്സുകളിൽ വളരുകയും ഗ്രാമാന്തരങ്ങളിലെ ചെറുപ്പക്കാർ വരെ, “ഫോർമുലാ”ബന്ധിതമാകാത്ത നല്ല സിനിമകളെ സ്വീകരിച്ചു തുടങ്ങുകയും ഒക്കെ ചെയ്തപ്പോൾ സിനിമാരംഗത്തു് ഒരു പുത്തനുണർവ്വുണ്ടായിത്തുടങ്ങി. പൂനാ ഫിലിം ഇൻസ്റ്റിട്യൂ ട്ടിൽ നിന്നും അഡയാർ ഇൻസ്റ്റിട്യൂ ട്ടിൽ നിന്നുമൊക്കെ പഠിച്ചിറങ്ങിയ ചെറുപ്പക്കാരും, നല്ല സിനിമകളെക്കുറിച്ചു് അവബോധം ഉണ്ടായിരുന്ന, നല്ല സിനിമകളെ സ്വപ്നം കണ്ടിരുന്ന ഒരു കൂട്ടം സിനിമാപ്രവർത്തകർ ഉണ്ടായി വരികയും ചെയ്ത ഒരു സമയമായിരുന്നു അക്കാലം. ‘ന്യൂ വേവ്’ സിനിമകളുടെ ആവിർഭാവവും ആ സമയത്തു തന്നെയായിരുന്നു. സിനിമകൾ സെറ്റുകൾക്കുള്ളിലെ ചിത്രീകരണങ്ങളിൽ നിന്നു് പുറത്തിറങ്ങി വാതിൽപ്പുറച്ചിത്രീകരണങ്ങളിലേക്കു് കൂടുതലായും എത്തിത്തുടങ്ങി.
|
പി. എൻ. മേനോന്റെ ‘ഓളവും തീരവും’ അതിനു് ഒരു നല്ല തുടക്കമിട്ടു എന്നു പറയാം. നടൻ മധു സംവിധാനം ചെയ്തവതരിപ്പിച്ച ‘പ്രിയ’ ശ്രദ്ധിക്കപ്പെട്ടു. 72-ൽ അടൂർ ഗോപാലകൃഷ്ണന്റെ ‘സ്വയംവരം’ പുറത്തിറങ്ങിയതും അതിനു് ദേശീയബഹുമതികൾ ലഭിച്ചതും ചെമ്മീനിനു ശേഷമുള്ള സുപ്രധാനമായ ഒരു വഴിത്തിരിവായിരുന്നു. മലയാളസിനിമയ്ക്കു് പിന്നീടു വന്നുചേർന്ന ഗുണപരമായ ഒട്ടനവധി മാറ്റങ്ങളുടെ നാന്ദി കുറിച്ച ഒരു ചിത്രമായി ‘സ്വയംവര’ത്തെ നിരീക്ഷകർ വിശേഷിപ്പിക്കാറുണ്ടു്. തൊട്ടുപുറകെ 73-ൽ എം.ടിയുടെ ‘നിർമ്മാല്യ’വും ദേശീയപുരസ്കാരം നേടി. പുറകെയുള്ള പല വർഷങ്ങളിലായി ജി. അരവിന്ദന്റെ ‘ഉത്തരായണം’, ‘കാഞ്ചനസീത’, ‘തമ്പു്’, ‘കുമ്മാട്ടി’, ‘എസ്തപ്പാൻ‘, കെ.പി.കുമാരന്റെ ‘അതിഥി‘, കെ. ജി. ജോർജ്ജിന്റെ ‘സ്വപ്നാടനം’, പി.എ.ബക്കറിന്റെ ‘കബനീനദി ചുവന്നപ്പോൾ’, ‘മണിമുഴക്കം’ ‘ചുവന്ന വിത്തുകൾ’, അടൂർ ഗോപാലകൃഷ്ണന്റെ തന്നെ ‘കൊടിയേറ്റം’, കെ.ആർ. മോഹനന്റെ ‘അശ്വത്ഥാമാവു്’, ജോൺ എബ്രഹാമിന്റെ ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ’, ജി.എസ്. പണിക്കരുടെ ‘ഏകാകിനി’, തുടങ്ങി സംസ്ഥാന, ദേശീയപുരസ്കാരങ്ങൾ നേടിയ നിരവധി ചിത്രങ്ങൾ എഴുപതുകളിൽ പുറത്തു വന്നു. ആസാദിന്റെ ‘വിൽക്കാനുണ്ടു സ്വപ്നങ്ങൾ’ പുറത്തുവന്നതു് 80ലാണെങ്കിലും 79ൽ അതിന്റെ നിർമ്മാണം ഏകദേശം പൂർത്തിയായിരുന്നു. മേൽപ്പറഞ്ഞ സിനിമകൾ കൂടാതെ എഴുപതുകളിലെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ നെല്ല്, നഖങ്ങൾ, ചെണ്ട, ഉത്സവം, പുനർജ്ജന്മം, ചട്ടക്കാരി, ചെമ്പരത്തി, ചായം, ഗായത്രി, ചുക്കു്, തീക്കനൽ, ശംഖുപുഷ്പം, പ്രയാണം, നീലത്താമര, ഭ്രഷ്ടു്, ഉൾക്കടൽ, പെരുവഴിയമ്പലം, തകര, ചാമരം തുടങ്ങിയ ചിത്രങ്ങളായിരുന്നു.
എഴുതിയത് : കല്യാണി