മലയാളസിനിമ - രജതജൂബിലിയും മറ്റു സൗവർണ്ണസൌഭാഗ്യങ്ങളും
1964 മലയാളസിനിമയുടെ രജതജൂബിലി വർഷമായിരുന്നു. വളരെ ആർഭാടമായും അത്യുത്സാഹത്തോടെയുമാണു് സിനിമാവ്യവസായം രജതജൂബിലി ആഘോഷിച്ചതു്. എറണാകുളത്തായിരുന്നു മിക്കവാറും ആഘോഷങ്ങൾ. രജതജൂബിലി ആഘോഷങ്ങളുടെ അലയൊലികൾ അവസാനിക്കുന്നതിനു മുമ്പു് മറ്റു ചില സൗവർണ്ണസൌഭാഗ്യങ്ങൾ മലയാളത്തെത്തേടിയെത്തി. എറണാകുളം സ്വദേശിയായ യുവനിർമ്മാതാവു് ഈസാ ഇസ്മായിൽ സേഠ് എന്ന ബാബു സേഠ് തകഴി ശിവശങ്കരപ്പിള്ളയുടെ വിശ്വപ്രസിദ്ധനോവലായ ‘ചെമ്മീൻ’ അഭ്രപാളികളിലാക്കാൻ മുന്നോട്ടു വരുന്നു. ‘തിരമാല’യുടേയും ‘നീലക്കുയി‘ലിന്റെയും അണിയറശില്പികളിൽ ഒരാളായിരുന്ന തൃശ്ശൂർ ചേറ്റുവാ സ്വദേശി രാമു കാര്യാട്ടു് ഒരു മനോഹരചിത്രമാക്കി അതിനെ അണിയിച്ചൊരുക്കി. മാർക്കസ് ബർട്ലിയുടെ ഛായാഗ്രഹണം, ഹൃഷികേശ് മുഖർജിയുടെ ചിത്രസംയോജനം, വയലാറിന്റെ ഗാനങ്ങൾ, സലിൽചൌധരിയുടെ സംഗീതം, അന്നത്തെ പ്രഗത്ഭരായിരുന്ന അഭിനേതാക്കൾ കൊട്ടാരക്കര, സത്യൻ, മധു, അടൂർ ഭവാനി, ഷീല തുടങ്ങി ഉജ്ജ്വലമായ അഭിനയനിര. നമ്മുടെ ഭാഷയുടേയും സംസ്കാരത്തിന്റെയും വീചികൾ അതിർത്തികൾക്കപ്പുറം കൊണ്ടുപോയ ‘ചെമ്മീനാ’ണു് ആ വർഷത്തെ ഏറ്റവും നല്ല ചിത്രത്തിനുള്ള ദേശീയപുരസ്കാരം - രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ - കേരളത്തിനു സമ്മാനിച്ചതു്. അന്നേവരെ ബംഗാളിക്കും ഹിന്ദിക്കും മാത്രം ലഭ്യമായിരുന്ന ആ ഉന്നത ബഹുമതി നമ്മുടെ ചലച്ചിത്രരംഗത്തിനു് ഉജ്ജ്വലമായ ഒരു സൗവർണ്ണദീപ്തിയും പ്രശസ്തിയും സമ്മാനിച്ചു. മലയാളസിനിമ ‘ചെമ്മീനിനു മുമ്പു്‘ ‘ചെമ്മീനിനു ശേഷം‘ എന്നു പറയത്തക്ക രീതിയിൽ ഒരു നാഴികക്കല്ലു തന്നെയായിരുന്നു ആ ഈസ്റ്റ്മാൻ വർണ്ണചിത്രം. പ്രതിഭകളുടെ സംഗമം അത്ഭുതങ്ങൾ കാട്ടി എന്നു തന്നെ പറയണം. ചെമ്മീനിനു ശേഷം അറുപതുകളില്‍ മലയാളസിനിമ ദേശീയരംഗത്തു പിന്നീടു ശ്രദ്ധിക്കപ്പെടുന്നതു് ‘തുലാഭാര'ത്തിൽ ശാരദ എന്ന അനുഗ്രഹീതയായ അഭിനേത്രിക്കു് എറ്റവും നല്ല നടിക്കുള്ള ദേശീയപുരസ്കാരമായ ‘ഉർവ്വശി’പ്പട്ടം ലഭിച്ചപ്പോഴാണു്.
|
|
ഉമ്മ, സീത, നീലിസാലി, ശ്രീ അയ്യപ്പന്, ക്രിസ്തുമസ് രാത്രി, സീതാരാമ കല്യാണം, കണ്ടംബെച്ച കോട്ടു്, ഉമ്മിണിത്തങ്ക, ഉണ്ണിയാര്‍ച്ച, അരപ്പവന്‍, ഭക്തകുചേല, കൃഷ്ണ കുചേല, ജ്ഞാനസുന്ദരി, മുടിയനായ പുത്രന്, ലൈലാ മജ്നു, വേലുത്തമ്പി ദളവാ, സ്നേഹദീപം, ശ്രീകോവില്‍, പുതിയ ആകാശം പുതിയ ഭൂമി, സ്വര്‍ഗ്ഗരാജ്യം, വിധി തന്ന വിളക്കു്, ശാന്തിനിവാസ്, പാലാട്ടു കോമൻ, ശ്രീരാമ പട്ടാഭിഷേകം, കണ്ണും കരളും, കാല്പാടുകള്, ഭാഗ്യജാതകം, വിയര്‍പ്പിന്റെ വില, ഭാര്യ, നിത്യ കന്യക, ഡോക്ടര്‍, സ്നാപകയോഹന്നാന്, മൂടുപടം, സത്യഭാമ, സുശീല, നിണമണിഞ്ഞ കാല്പാടുകൾ, കടലമ്മ, കാട്ടുമൈന, ചിലമ്പൊലി, അമ്മയെ കാണാന്‍, റബേക്ക, കലയും കാമിനിയും, തച്ചോളി ഒതേനന്, കുട്ടിക്കുപ്പായം, അന്ന, ദേവാലയം, സ്കൂള്‍ മാസ്റ്റര്‍, മണവാട്ടി ആറ്റം ബോംബ്, ഒരാള്‍ കൂടി കള്ളനായി, കറുത്തകൈ, പഴശ്ശിരാജാ, ഗുരുവായൂരപ്പന്, ആദ്യ കിരണങ്ങള്‍, ഓമനക്കുട്ടന്, ഭാര്‍ഗ്ഗവീനിലയം, ഭര്‍ത്താവു്, കളഞ്ഞുകിട്ടിയ തങ്കം, അയിഷ, കുടുംബിനി, അള്‍ത്താര, ദേവത, സുബൈദ, ശ്യാമളച്ചേച്ചി, ഓടയില്‍ നിന്നു്, കടത്തുകാരന്, പോര്‍ട്ടര്‍ കുഞ്ഞാലി, ഇണപ്രാവുകള്‍, കളിയോടം, മുതലാളി, കല്യാണ ഫോട്ടോ, കുപ്പിവള, അമ്മു, തങ്കക്കുടം, റോസി, കാട്ടുതുളസി, മായാവി, ജീവിതയാത്ര, രാജമല്ലി, കാട്ടുപൂക്കള്‍, കാത്തിരുന്ന നിക്കാഹ്, കൊച്ചുമോന്, ഭൂമിയിലെ മാലാഖ, ദാഹം,ശകുന്തള, പട്ടുതൂവാല, ചേട്ടത്തി, കാവ്യമേള, മുറപ്പെണ്ണു്, തൊമ്മന്റെ മക്കള്‍, സര്പ്പക്കാടു്, മാണിക്യക്കൊട്ടാരം, കളിത്തോഴന്‍, പുത്രി, കുസൃതിക്കുട്ടന്, അര്‍ച്ചന, സ്റ്റേഷന് മാസ്റ്റര്‍, പകല്‍ക്കിനാവു്, റൗഡി, പിഞ്ചുഹൃദയം, കടമറ്റത്തച്ചന്, ജയില്‍, പെണ്മക്കള്, കൂട്ടുകാര്‍, കാട്ടുമല്ലിക, കല്യാണരാത്രിയില്‍, കായംകുളം കൊച്ചുണ്ണി ചെമ്മീന്‍, അനാര്‍ക്കലി, തറവാട്ടമ്മ, കണ്മണികള്, പൂച്ചക്കണ്ണി, കള്ളിപ്പെണ്ണു്, കനകച്ചിലങ്ക, കരുണ, സ്ഥാനാര്‍ഥി സാറാമ്മ, തിലോത്തമ, പ്രിയതമ, മേയര്‍ നായര്‍ രമണന്, കുഞ്ഞാലി മരയ്ക്കാര്‍, തളിരുകള്‍, സഹധര്‍മ്മിണി, ഇന്ദുലേഖ, ജീവിക്കാന്‍ അനുവദിക്കൂ, ഇരുട്ടിന്റെ ആത്മാവു്, ശീലാവതി, അഗ്നിപുത്രി, കോട്ടയം കൊലക്കേസു്, ഉദ്യോഗസ്ഥ, ബാല്യകാലസഖി, അരക്കില്ലം, ലേഡി ഡോക്ടര്‍, പോസ്റ്റുമാന്, കുടുംബം, മൈനത്തരുവി കൊലക്കേസു്, കറുത്തരാത്രികള്‍, മാടത്തരുവി കൊലക്കേസു്, അവൾ, ഭാഗ്യമുദ്ര, കാണാത്ത വേഷങ്ങള്‍, കദീജ, അന്വേഷിച്ചു കണ്ടെത്തിയില്ല, കളക്റ്റര്‍ മാലതി, അശ്വമേധം, ചിത്രമേള, നഗരമേ നന്ദി, പാവപ്പെട്ടവള്‍, പരീക്ഷ, പൂജ, കൊച്ചിന് എക്സ്പ്രസ്, എൻ.ജി.ഓ., കാവാലം ചുണ്ടന്, നാടന്‍ പെണ്ണു്, കസവുതട്ടം, ചെകുത്താന്റെ കോട്ട, ഒള്ളതുമതി, സ്വപ്നഭൂമി, മുള്‍ക്കിരീടം, പാതിരാപ്പാട്ടു്, വിപ്ലവകാരികള്‍, തിരിച്ചടി, വിദ്യാര്‍ത്ഥി, കറുത്ത പൌര്‍ണ്ണമി, വിധി, തോക്കുകള്‍ കഥ പറയുന്നു, വിരുതന് ശംഖു, മനസ്വിനി, ഇന്‍സ്പെക്ടര്‍, ഡയല് ഡബിള്‍ ടൂ ഡബിള്‍ ഫോര്‍, അസുരവിത്തു്, വഴിപിഴച്ച സന്തതി, കാര്‍ത്തിക, കടല്‍, പാടുന്ന പുഴ, ഹോട്ടല്‍ ഹൈറേഞ്ച്, പുന്നപ്ര വയലാര്‍, ലക്ഷപ്രഭു, ലവ് ഇന്‍ കേരള, കളിയല്ല കല്യാണം, യക്ഷി, എഴുരാത്രികള്‍, തുലാഭാരം, രാഗിണി, മിടുമിടുക്കി, അദ്ധ്യാപിക, അഞ്ചു സുന്ദരികള്‍, പെങ്ങള്, അപരാധിനി, കൊടുങ്ങല്ലൂരമ്മ, വെളുത്ത കത്രീന, അഗ്നിപരീക്ഷ, കായല്‍ക്കരയില്‍, ഭാര്യമാര്‍ സൂക്ഷിക്കുക അനാച്ഛാദനം, പഠിച്ച കള്ളന്, വിലകുറഞ്ഞ മനുഷ്യര്‍, വീട്ടുമൃഗം, ആല്‍മരം, കാട്ടുകുരങ്ങു്, ജന്മഭൂമി, ബല്ലാത്ത പഹയന്, ആര്യങ്കാവു് കള്ള സംഘം, നേഴ്സ്, മിസ്റ്റര്‍ കേരള, രഹസ്യം, സൂസി, അടിമകള്‍, കുരുതിക്കളം, ഉറങ്ങാത്ത സുന്ദരി, കണ്ണൂര്‍ ഡീലക്സ്, അര്‍ദ്ധരാത്രി, സന്ധ്യ, പൂജാപുഷ്പം, കടല്‍പ്പാലം, കള്ളിച്ചെല്ലമ്മ, മൂലധനം, ജ്വാല, വിലക്കപ്പെട്ട ബന്ധങ്ങള്‍, ചട്ടമ്പിക്കവല, നദി, വെള്ളിയാഴ്ച്ച, ഡേഞ്ചര്‍ ബിസ്ക്കറ്റ്, കൂട്ടുകുടുംബം, വിരുന്നുകാരി, റസ്റ്റ് ഹൗസ്, കുമാരസംഭവം, എന്നിങ്ങനെ ചലച്ചിത്രങ്ങളുടെ ഒരു കുത്തൊഴുക്കു തന്നെയുണ്ടായി അറുപതുകളിൽ. ബ്ലാക് ആന്റ് വൈറ്റ് ചിത്രങ്ങൾ തന്നെ ആയിരുന്നു ഭൂരിഭാഗവും - എങ്കിലും ചില ബഹുവർണ്ണചിത്രങ്ങളുടെ നിർമ്മിതികളും ശ്രദ്ധേയമായിരുന്നു.
|
|
പക്ഷെ എണ്ണം കൂടിയെങ്കിലും ഗുണമേന്മയുടെ കാര്യത്തിൽ അതേ മുന്നേറ്റം ഉണ്ടായിരുന്നില്ല എന്നതാണു സത്യം. ചെമ്മീൻ കൂടാതെ ഭാർഗ്ഗവീനിലയം, ഇരുട്ടിന്റെ ആത്മാവു്, യക്ഷി, കടൽപ്പാലം, നദി, കള്ളിച്ചെല്ലമ്മ, നഗരമേ നന്ദി, അസുരവിത്തു്, മൂലധനം, തുടങ്ങി പി. ഭാസ്കരൻ, കെ. എസ്. സേതുമാധവൻ, വിൻസന്റ് മാസ്റ്റർ, തോപ്പിൽ ഭാസി തുടങ്ങിയ പ്രതിഭാധനർ അവതരിപ്പിച്ച ചില ചിത്രങ്ങൾ മാത്രമേ ഫോർമുലകളിൽ നിന്നകന്നു് പ്രമേയവൈവിദ്ധ്യതയും സംവിധാനമികവും അഭിനയത്തികവും ഒക്കെ നിറഞ്ഞതായി ഉണ്ടായുള്ളൂ. പ്രധാനപ്പെട്ട ഒരു കാര്യം ഇവിടെ കാണേണ്ടതു് ഉൾക്കാമ്പുള്ള സാഹിത്യരചനകളുടെ സിനിമാഭാഷ്യങ്ങൾ നല്ല ചലച്ചിത്രങ്ങളായി പരിണമിച്ചിരുന്നു എന്നതാണു്. ഒരു പക്ഷെ അറുപതുകളുടെ രണ്ടാം പാദത്തിൽ ചെമ്മീൻ എന്ന ചിത്രത്തിന്റെ വെള്ളിവെളിച്ചത്തിൽ നിന്നു് മുന്നോട്ടു നീങ്ങാൻ മലയാളസിനിമയ്ക്കു് വീണ്ടും ഒരു പുതിയ പന്ഥാവൊരുക്കിയതു് എം.ടി - പി. ഭാസ്കരൻ കൂട്ടുകെട്ടിൽ വന്നെത്തിയ “ഇരുട്ടിന്റെ ആത്മാവാ”യിരുന്നു. ചെറുകഥാരംഗത്തു് പുതിയ ചാലുകൾ കീറിയ പ്രസിദ്ധമായ ഒരു സാഹിത്യസൃഷ്ടിയായിരുന്നു അതു്. അതിശക്തമായ അഭിനയപ്രകടനങ്ങളും പ്രമേയത്തിലെ പുതുമയും, സംവിധാനത്തിൽ നിഴലിച്ചിരുന്ന ലാളിത്യം നിറഞ്ഞ ഭംഗിയും എല്ലാം അതിനെ ഒരു നല്ല സിനിമയാക്കി മാറ്റി. പ്രമേയഭദ്രതയും അഭിനയമേന്മയും, യാഥാർത്ഥ്യം നിഴലിക്കുന്ന കഥയുടെ പിന്തുണയും ഉണ്ടെങ്കിൽ അഥവാ സാങ്കേതികമായ പോരായ്മകൾ ഉണ്ടെന്നിരുന്നാൽപ്പോലും കാണികൾക്കു് അതൊരു പ്രശ്നമാവില്ല എന്നു് അത്തരം പല സിനിമകൾക്കും കിട്ടിയ പ്രേക്ഷകസ്വീകാര്യത നമുക്കു തെളിയിച്ചു തന്നിരുന്നു.
എഴുതിയത് : കല്യാണി
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്‍