സ്വാതന്ത്ര്യസമരസംബന്ധിയായ ഒട്ടനവധി പ്രക്ഷോഭങ്ങളിലും സാമൂഹികപ്രവർത്തനങ്ങളിലും ഫോർട്ടുകൊച്ചിക്കാർക്കു നേതൃത്വം നൽകിയ, ഫോർട്ടുകൊച്ചിയിലെ പ്രസിദ്ധമായ 'കുരിശിങ്കല്‍' കുടുംബത്തിലാണു് 1932 സെപ്റ്റംബർ 1നു് ശ്രീ തോമസ് ബെര്‍ളി ജനിച്ചതു്. അച്ഛന് ശ്രീ കെ.ജെ. ബെര്‍ളി. അമ്മ ശ്രീമതി ആനി ബർളി.
വിദ്യാഭ്യാസം ഫോര്‍ട്ടുകൊച്ചിയിലും എറണാകുളത്തുമായിരുന്നു. ചെറുപ്പം മുതലേ കലാസാഹിത്യരംഗത്തും അഭിനയത്തിലും വളരെയധികം താല്പര്യം പ്രകടിപ്പിച്ചിരുന്നു.
മലയാളസിനിമയുടെ പ്രാരംഭദശയിൽ, 1953-ൽ വളരെ ശ്രദ്ധിക്കപ്പെട്ട 'തിരമാല 'എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചുകൊണ്ടാണു് ശ്രീ ബെർളി ചലച്ചിത്ര ലോകത്തിലേക്കു് കടന്നു വന്നതു്. ഒട്ടനവധി പ്രത്യേകതകൾ ആ സിനിമയ്ക്കുണ്ടായിരുന്നു. പിൽക്കാലത്തു് കേരളസംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ ചെയർമാൻ ആയി വളരെക്കാലം സേവനമനുഷ്ഠിച്ച ശ്രീ പി.ആർ.എസ്. പിള്ള ആയിരുന്നു അതിന്റെ നിർമ്മാണം. കൊച്ചി തീരദേശത്തെ ചെല്ലാനം ഗ്രാമവാസിയായിരുന്ന ശ്രീ വിമല്‍കുമാര്‍ ആയിരുന്നു സംവിധായകൻ-( അദ്ദേഹത്തിന്റെ ശരിയായ പേരു് തോമസ് അറയ്ക്കല്‍). പി.ആർ.എസ്. പിള്ളയും അതോടൊപ്പം ശ്രീ രാമു കാര്യാട്ടും ആ സിനിമയുടെ സംവിധാനത്തിൽ പങ്കാളികൾ ആയിരുന്നു. ഈ ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ച തോമസ് ബെര്‍ളിയുടെ കൂടെ പ്രധാന വില്ലനായി ആ സിനിമയിൽ വേഷമിട്ട പ്രതിഭാശാലിയാണു് പിന്നീട് മലയാള
ചലച്ചിത്രത്തില്‍ നിറഞ്ഞു നിന്ന ശ്രീ സത്യന്. ആ സിനിമയിലെ ഗാനങ്ങൾ ചെയ്ത വിമൽ കുമാറിന്റെ പ്രധാന സഹായി ശ്രീ ബാബുരാജ് ആയിരുന്നു. അങ്ങനെ ആ സിനിമയിലൂടെ തോമസ് ബെര്ളിയോടൊപ്പം സിനിമാരംഗത്തു പ്രവേശിച്ചവരിൽ ശ്രീ പി.ആർ.എസ്. പിള്ളയും, ശ്രീ രാമു കാര്യാട്ടും ശ്രീ ബാബുരാജും ഉൾപ്പെടും. ശ്രീ സത്യന്റെ ആദ്യകാല സിനിമകളിലൊന്നും ആയിരുന്നു ‘തിരമാല‘.
പക്ഷെ അവരെപ്പോലെ ശ്രീ ബെർളി മലയാളസിനിമയിൽ തുടർന്നില്ല. ‘തിരമാല’ പുറത്തിറങ്ങി രണ്ടാം വർഷം ഇദ്ദേഹം കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിൽ ചലച്ചിത്രപഠനത്തിനായി അമേരിക്കയിലേക്കു യാത്രയായി. പിന്നീടു് അവിടെ വെച്ചു് ധാരാളം കൌബോയ് ചിത്രങ്ങളിലും അവിടുത്തെ ടെലിവിഷൻ സീരിയലുകളിലും അഭിനയിക്കുവാന്‍ അവസരങ്ങള്‍ ലഭിച്ചു. ഫ്രാങ്ക് സിനാത്ര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘നെവർ സോ ഫ്യൂ’ (Never So Few) എന്ന ഹോളിവുഡ് ചിത്രത്തിൽ അഭിനയിച്ചു. അതിൽ അഭിനയിച്ച ഫ്രാങ്ക് സിനാത്ര, ജീന ലോലോ ബ്രിജിഡ (Gina Lollobrigida), സ്റ്റീവ് മക്വീൻ എന്നിവരോടു് അടുത്ത സൌഹൃദം പുലർത്തിയിരുന്നു ഇദ്ദേഹം. ഹോളിവുഡിൽ ‘മായാ’ എന്നൊരു ചിത്രം കുട്ടികൾക്കായി അദ്ദേഹം പുറത്തിറക്കി. ഒരു ചിത്രത്തിനു വേണ്ടി കഥയെഴുതുവാനും അവസരം ലഭിച്ചു. ചിത്രരചനയിലും തല്പരനായിരുന്ന ശ്രീ ബെർളി രചിച്ച ‘ഗാലിയൻ’ എന്ന ചിത്രം രാജ്യാന്തര ചിത്രരചനാപ്രദർശനത്തിൽ പ്രദർശിപ്പിച്ചു. മര്‍ലൻ ബ്രാൻഡോയുടെ വീട്ടില്‍ അത്താഴവിരുന്നിനു് ക്ഷണിക്കപ്പെടുവാൻ തക്ക ബന്ധങ്ങൾ പോലും ഉണ്ടായിരുന്നു അദ്ദേഹത്തിനു് അവിടെ.
ഇദ്ദേഹം എഴുപതുകളിൽ കൊച്ചിയിൽ തിരിച്ചെത്തി മത്സ്യക്കയറ്റുമതി വ്യവസായി ആയി മാറി. വീണ്ടും സിനിമയുടെ വിളിയിൽ ആകൃഷ്ടനായി 1973-ൽ 'ഇതു മനുഷ്യനോ' എന്ന സിനിമ സംവിധാനം ചെയ്തു. മലയാളത്തിലെ വളരെ ശ്രദ്ധിക്കപ്പെട്ട ‘സുഖമൊരു ബിന്ദു, ദുഃഖമൊരു ബിന്ദു’ എന്ന ഗാനം ഈ ചലച്ചിത്രത്തിലേതാണു്. പിന്നീടു് 1985-ൽ 'വെള്ളരിക്കാപ്പട്ടണം' എന്ന സിനിമ സംവിധാനം ചെയ്തു. ‘വെള്ളരിക്കാപ്പട്ടണ’ത്തിന്റെ നിർമ്മാണവും (ശ്രീ എബ്രഹാം തരകനോടൊപ്പം), തിരക്കഥ സംഭാഷണവും, സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നതും ഇദ്ദേഹം തന്നെയാണു്.
സാഹിത്യമേഖലയിലും ശ്രീ തോമസ് ബെർളി വ്യാപൃതനായിരുന്നു. ‘ബിയോൻഡ് ദ് ഹാർട്ട്’ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരവും തന്റെ പിതാവിന്റെ സ്മരണക്കായി ‘ഫ്രാഗ്രന്റ് പെറ്റൽസ്’ എന്ന ഗദ്യകവിതയും പ്രസിദ്ധീകരിച്ചു. ‘ഓ കേരള’ എന്ന പേരിൽ ഒരു കാർട്ടൂൺ ബുക്കും ഇദ്ദേഹം പുറത്തിറക്കി. മാജിക്, വയലിൻ, മാന്റലിൻ വാദനം തുടങ്ങിയ മേഖലകളിലും ഇദ്ദേഹം താല്പര്യം കാട്ടിയിരുന്നു.
ഇപ്പോള്‍ വായനയും എഴുത്തിലുമൊക്കെ സജീവമായി ഫോര്‍ട്ടുകൊച്ചിയിലെ വീട്ടില്‍ കഴിയുന്നു. ഭാര്യ ശ്രീമതി സോഫി. മക്കൾ മൂന്നു പേർ - താനിയ, തരുൺ, തമിന (Tanya, Tarun,Tamina).
തയ്യാറാക്കിയതു് - കല്യാണി
References :
ഭാഷാപോഷിണി
വിക്കിപ്പീഡിയ
മലയാളസംഗീതം- Malayalam Music & Movie Encyclopedia