അന്നു വൈകുന്നേരം ആ ഹോട്ടലിൽ നടന്ന ഒരു കല്യാണത്തിന്റെ സ്വീകരണ ചടങ്ങിൽ രാജശേഖരൻ ആലപിച്ച ഗാനമാധുരി ലതയെ ആ പാട്ടിലേക്ക് ആകർഷിച്ചു.ആ നാട്ടിൽ താമസമാക്കിയിട്ടുള്ള പ്രസിദ്ധ ഡോക്ടറായ രമയുടെ ഏക സഹോദരിയാണു പാട്ടുകാരിയായ ലത.കുടുംബമിത്രമായ ഹോട്ടൽ മാനേജർ ലതയെ രാജശേഖരനു പരിചയപ്പെടുത്തി.നിഷ്കളങ്കയായ ലത രാജശേഖരനെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു.
പരേതനായ ഡോക്ടർ ചന്ദ്രന്റെ വിധവയായ ഡോക്ടർ രമ കോടീശ്വരിയാണ്.സ്വഭാവഗുണം കൊണ്ട് നാട്ടാരുടെ കണ്ണിലുണ്ണിയായ അവർ പല ഫാക്ടറികളുടെയും ഉടമയാണ്.ആ സ്ത്രീയുടെ ഒരേ ഒരു ബലഹീനത അവർ ഓമനിച്ചു വളർത്തിയ അനുജത്തി ലതയാണ്.
ലതയുടെ ക്ഷണമനുസരിച്ച് വീട്ടിലെത്തിയ സുമുഖനും വാചാലനുമായ രാജശേഖരന് കളങ്കമെന്തെന്നറിയാത്ത ആ സഹോദരിമാരുടെ സ്നേഹവും വിശ്വാസവും സമ്പാദിക്കാൻ എളുപ്പം കഴിഞ്ഞു.രാജൻ ലതയുടെ പിയാനോ മാസ്റ്ററായി.
ഡോക്ടർ രമയുടെ വക ഫാക്ടറിയിൽ എഞ്ചിനു ഗുരുതരമായ ഒരു തകരാറു പറ്റി.എഞ്ചിനീയറായ രാജശേഖരൻ രമയുടെ സഹായത്തിനെത്തി.ഭീമമായ നഷ്ടത്തിൽ നിന്നും അവരെ രക്ഷപ്പെടുത്തി.തുടർന്നുണ്ടായ യാത്രയിൽ ദുർബുദ്ധിയായ രാജശേഖരൻ സ്വയം സൃഷ്ടിച്ച ഒരു കാറപകടത്തിൽ നിന്നും രമയുടെ ജീവൻ രക്ഷപ്പെടുത്തി. രമയുടെ മനസ്സിൽ രാജശേഖരനോട് അതിരറ്റ കൃതജ്ഞതയും അതോടൊന്നിച്ചുള്ള അടുപ്പവും നാമ്പെടുത്തു.
ഭർത്താവിനെക്കുറിച്ചുള്ള ഓർമ്മകളിൽ ദുഃഖിതയായി കഴിഞ്ഞിരുന്ന രമയെ ആ ഓർമ്മകളിൽ നിന്നും രക്ഷപ്പെടുക എന്ന് രാജശേഖരൻ ആവർത്തിച്ചാവർത്തിച്ചുപദേശിച്ചു.ആ ഉപദേശം ആസ്ത്രീയുടെ മനസ്സിനെ അലട്ടി.അന്നു രാത്രി മനസ്സിന്റെ ഉലച്ചിലിൽ ഉറക്കമില്ലാതെ കണ്ണീർ വാർത്തു കൊണ്ടിരുന്ന രമയുടെ മുൻപിൽ അവരെയും അവരുടെ പ്രിയപ്പെട്ട അനുജത്തിയെയും രക്ഷിക്കുവാൻ പോരുന്ന കാണപ്പെട്ട ഈശ്വരനായ രാജശേഖരൻ പ്രത്യക്ഷപ്പെട്ടു. ഈശ്വരൻ കാൽക്കൽ വീണു. രമ കീഴടങ്ങി.
ഡോക്ടർ രമയുടെ കുടുംബസുഹൃത്തും ഉപദേഷ്ടാവുമായിരുന്നു.മാനസിക വിദഗ്ധനായ ഡോക്ടർ ശശിധരൻ. അദ്ദേഹത്തിന്റെ എതിരഭിപ്രായങ്ങളെ അവഗണിച്ചു രമ രാജശേഖരനെ വിവാഹം കഴിക്കാൻ തീരുമാനിച്ചു.
സംഗീതത്തിന്റെ ലഹരിയിൽ രാജശേഖരനിൽ അല്പം കമ്പം തോന്നിയിരുന്നു.എട്ടും പൊട്ടും തിരിയാത്ത ലത ചേച്ചിയുടെ തീരുമാനം അറിഞ്ഞതോടെ ആ കമ്പം സ്നേഹപൂർവം പിന്വലിച്ചു.
രാജശേഖരനും ഡോക്ടർ രമയും വിവാഹിതരായി.മെഡിക്കൽ കോൺഫറൻസിനു ഡെൽഹിയ്ക്കു തനിച്ചു പുറപ്പെടേണ്ടി വന്ന ഡോക്ടർ രമയുടെ സാരി നിറച്ച പെട്ടിയ്ക്കു പകരം രാജശേഖരൻ സ്വന്തമായുണ്ടാക്കിയ ബോംബു നിറച്ച പെട്ടിയാണ് തന്ത്രപൂർവം വിമാനത്തിൽ കയറ്റിയതും.
ഉൽകണ്ഠയോടെ ആ രാത്രി തള്ളി നീക്കിയ രാജശേഖരനു നേരം പുലർന്നപ്പോൾ കിട്ടിയ പത്രവാർത്ത…..
ഡെൽഹിയ്ക്കു പോയ വിമാനം തകർന്നു.ആരും രക്ഷപ്പെട്ടതായി അറിയില്ല. അന്വേഷണം തുടരുന്നു..എന്നാണ്.
രാജനു സമാധാനമായി.
ചേച്ചിയുടെ വിമാനാപകടത്തെ തുടർന്ന് ദുഃഖിതയായി കഴിയുന്ന ലതയാണ് സ്വത്തിന്റെ അനന്തരാവകാശിയെന്ന് രാജശേഖരൻ അറിഞ്ഞു.തുടർന്ന് ആ ലോല ഹൃദയത്തെ പാട്ടിലാക്കാനും വിവാഹം ചെയ്യാനും ആരും സംശയിക്കാത്ത നിലയിൽ ക്രൂരമായി കൊല്ലാനും രാജനു അധിക ദിവസങ്ങൾ വേണ്ടി വന്നില്ല….
രാജശേഖരൻ സ്വതന്ത്രനായി എന്നു കരുതി…. പക്ഷേ മരിച്ചു പോയെന്നു വിചാരിച്ച ഡോക്ടർ ഒരു രാത്രി തിരിച്ചു വന്നു……….