ഇന്ത്യൻ സിനിമാസംഗീതത്തിന്റെ സിംഹഭാഗം കോപ്പിറൈറ്റ് ഉടമകൾ ആയ HMV കമ്പനി 1986ൽ 5 സെറ്റുകളിൽ ആയി, ഓരോ സെറ്റിലും രണ്ടു LPകളിലായി 1936 മുതൽ 1986 വരെ റിലീസ് ആയ സിനിമകളിൽ നിന്നും ഉള്ള തിരഞ്ഞെടുത്ത ഹിന്ദി സിനിമാഗാനങ്ങളുടെ ശേഖരം പുറത്തിറക്കി. 1936 മുതൽ 1986 വരെ വരെ ഉള്ള 50 വർഷങ്ങളെ അഞ്ചു ദശകങ്ങൾ ആയി വേർതിരിച്ച് ഓരോ ദശകങ്ങളിലെയും ഗാനങ്ങളുടെ പൊതുസ്വഭാവം അടിസ്ഥാനമാക്കി ഇങ്ങനെയാണ് നാമകരണം ചെയ്തത്.
1936 - 1946 Sentimental Era - അതിഭാവുക പ്രവണതകാലം
1946 - 1956 Fabulous Era - ആശ്ചര്യ പൂരിത കാലം
1956 - 1966 Melodious Era - ശ്രുതിമധുര കാലം
1966 - 1976 Swinging Era - ചാഞ്ചാട്ട ഭരിത കാലം
1976 - 1986 Exciting Era - ആവേശ ഭരിത കാലം
1931 മുതൽ 1936 വരെ ഉള്ള കാലം - ഈ കാലയളവ് നാമകരണം ചെയ്യപ്പെട്ടിട്ടില്ല HMVകമ്പനിയാൽ .
1936 ൽ ആണ് പിന്നണിഗാനാലാപന സമ്പ്രദായം ആരംഭിച്ചതെന്ന ആശയത്തെ അടിസ്ഥാനം ആക്കിയാണ് പിന്നണിഗാനാലാപന സമ്പ്രദായത്തിന്റെ സുവർണ്ണജുബിലി അനുസ്മരണക്കായി മേല്പറഞ്ഞ ആൽബങ്ങൾ HMV കമ്പനി പുറത്തിറക്കിയതു്. (1935ൽ "ധൂപ് ഛാവ്" എന്ന് ഹിന്ദിയിലും "ഭാഗ്യചക്ര " എന്ന് ബംഗാളിയിലും നിർമ്മിച്ച സിനിമയിൽ കൂടി ആണ് പിന്നണി അഥവാ പ്ലേബാക്ക് സമ്പ്രദായം നിലവിൽ വന്നതെന്ന ചരിത്രസത്യം ഇവിടെ ഓർമ്മിപ്പിക്കുന്നു. ആ കഥ യഥാസമയം ലേഖനപരമ്പരക്ക് വിഷയമകുന്നുണ്ട് )
1931 മുതൽ 1935 വരെ "ഗായകതാരങ്ങളുടെ" മേൽക്കോയ്മ ആയിരുന്നു ഇന്ത്യൻ സിനിമയിൽ. അതു കൊണ്ട് ഈ കാലയളവിനെ, ഈ അർദ്ധ ദശകത്തെ SINGING STAR'S ERA - അതായതു് "താരങ്ങൾ പാടും കാലം" എന്ന് നമുക്ക് നാമകരണം ചെയ്യാം. ഇന്ത്യൻ സിനിമയിലെ പ്രഥമ ഗായകതാരം - W M ഖാൻ. ചിത്രം - 1931 ലെ “ആലം ആര“; ഗാനം - "ദേ ദേ ഖുദ കെ നാം . . . ". ഗായികാതാരം - സുബൈദ. ഗാനം - "ബദല ദില്വായേഗ യാ റബ് ...... ".
കഴിഞ്ഞ അദ്ധ്യായത്തിൽ വിവരിച്ചതു പോലെ സംഗീതനാടകങ്ങളുടെ ഗാനസംസ്കാരം ആയിരുന്നു ആരംഭകാല സിനിമാസംഗീതത്തിനും. സിനിമ സംഗീതത്തെ കൂടുതൽ ജനകീയമാക്കി. ശബ്ദസിനിമയുടെ ആവിർഭാവത്തിനു മുമ്പ് വരേണ്യവർഗ്ഗത്തിന്റെ വിനോദോപാധി ആയി ഒതുങ്ങിയിരുന്നു സംഗീതം. ഉത്തരേന്ത്യയിൽ ഹിന്ദുസ്ഥാനി സംഗീതവും ദക്ഷിണേന്ത്യയിൽ കർണ്ണാടക സംഗീതവും ആയിരുന്നു പ്രധാന താവഴികൾ. നാടൻ സംഗീതം ഉൾഗ്രാമങ്ങളിൽ ഒതുങ്ങിനിന്നു. ആരാധനാലയങ്ങളും പ്രഭുക്കന്മാരുടെയും നാടുവാഴികളുടെയും ഗൃഹങ്ങളും സദസ്സുകളും ആയിരുന്നു സംഗീതത്തിന്റെ വേദി. ഇവർ തങ്ങളുടെ പ്രിയപ്പെട്ട സംഗീതശൈലികളെ - ഗസൽ, തുംറി, ഖയാൽ, ഖവ്വാലി, ദാദ്ര, സോപനസംഗീതം, തുടങ്ങിയ സംഗീത ശാഖകളെ പോഷിപ്പിച്ചു. എന്നൽ ഈ സംഗീതം ഭൂരിഭാഗം വരുന്ന സാധാരണ ജനത്തിനു അപ്രാപ്യം ആയിരുന്നു.
സിനിമാ സംഗീതം ആണ് സാധാരണക്കാരെ സംഗീതത്തിന്റെ മാസ്മരലോകത്തേക്കു ആനയിച്ചു കൊണ്ടുപോയതു്. ശുദ്ധമായ ശാസ്ത്രീയ സംഗീതവും ലളിതവൽക്കരിച്ച ശാസ്ത്രീയസംഗീത ശൈലികളും ഇന്ത്യൻ സിനിമാസംഗീതത്തിൽ സ്ഥാനം പിടിച്ചു. ആരംഭ കാലത്തു് സിനിമാസംഗീതം കൂടുതലും അവലംബിച്ചത് കർണ്ണാടകസംഗീതത്തെയും ഹിന്ദുസ്ഥാനിസംഗീതത്തെയും ആയിരുന്നു. അതാതു പ്രദേശങ്ങളിലെ ഫോക് സംഗീതവും സിനിമ സ്വീകരിച്ചു പ്രേക്ഷകസമക്ഷം അവതരിപ്പിച്ചു. ആരംഭകാലത്തെ അഭിനേതാക്കളിൽ മിക്കവരും സംഗീതത്തിൽ മുറപ്പടി വിദ്യാഭ്യാസം സിദ്ധിച്ചവരും ആയിരുന്നു. പാട്ടു പാടി അഭിനയിച്ചിരുന്ന അവരെ "ഗായകതാരങ്ങൾ " എന്ന് പിന്നീട് വന്ന തലമുറ ബഹുമാനത്തോടെ സ്മരിക്കുന്നു. ആരംഭകാലത്തെ സംഗീതസംവിധായകരും സംഗീതത്തിൽ വ്യുല്പത്തിയുള്ള പണ്ഡിതന്മാർ ആയിരുന്നു. ഗാനസന്ദർഭങ്ങളിലെ ഭാവത്തെയും രസത്തെയും പ്രതിനിധാനം ചെയ്യുന്ന, ആ ഭാവങ്ങളെയും വികാരത്തെയും ശ്രോതാക്കളിൽ തരംഗങ്ങൾ സൃഷ്ടിക്കുന്ന രാഗങ്ങളെയും താളങ്ങളേയും ഗാനങ്ങളിൽ അലിയിച്ചു ചേർക്കുന്നതിൽ സംഗീത സംവിധായകർ അതീവ ശുഷ്കാന്തി കാണിച്ചു പോന്നിരുന്നു. കരുണരസത്തിനും ശൃംഗാരത്തിനും ആനന്ദഭൈരവി; വീരരസത്തിനു അധാന; ശാന്ത രസത്തിനും ഭക്തിക്കും ബാഗേശ്രീ; മനഃശാന്തിക്ക് ബിലഹരി അങ്ങനെ രംഗങ്ങളിലെ വികാരഭാവങ്ങൾ സ്ഫുരിക്കുന്ന ഗാനങ്ങൾ ചിത്രങ്ങളെ കൂടുതൽ ആസ്വാദ്യമാക്കി. ഹിന്ദിസിനിമാസംഗീതം പ്രധാനമായും കൽക്കത്ത, ബോംബെ, ലാഹോർ, പൂന എന്നീ പ്രദേശങ്ങളിലെ സംഗീതത്തിന്റെ പ്രഭാവത്തിൽ ആയിരുന്നു. കാരണം ഈ പ്രദേശങ്ങൾ ആയിരുന്നു 1930 കളിലെയും 1940 കളിലെയും സിനിമ നിർമ്മാണത്തിന്റെ കേന്ദ്രങ്ങൾ. കൽക്കത്തയിലെ "ന്യൂ തീയേറ്റേഴ് " ആയിരുന്നു ഹിന്ദി, ബംഗാളി ചിത്രങ്ങളുടെ ഒരു പ്രധാന ഈറ്റില്ലം. കെ എൽ സൈഗാൾ , കെ സി ഡേ, പങ്കജ് മല്ലിക്, കാനൻ ദേവി, ഛായാദേവി, ഉമാ ശശി, തുടങ്ങിയ ഗായകതാരങ്ങൾ; ആർ സീ ബോരാൽ എന്ന ചുരുക്കപ്പേരാൽ അറിയപ്പെട്ടിരുന്ന രായ്ച്ചന്ദ് ബോരാൽ, പങ്കജ്മല്ലിക്, തിമിർ ബാരണ്, കമൽ ദാസ്ഗുപ്ത തുടങ്ങിയ സംഗീതസംവിധായകർ - ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ബംഗാളിലെ നാടൻ സംഗീതത്തിന്റെയും മാധുര്യം സിനിമ ഗാനങ്ങളിൽ !! എത്രയെത്ര സംഗീതപ്രധാനചിത്രങ്ങൾ !! എത്രയെത്ര ശ്രുതിമധുര ഗാനങ്ങൾ !!! 1933 ൽ "പൂരണ് ഭക്ത",1934ൽ "ചണ്ഡീദാസ് ", 1935 ൽ "ധൂപ് ച്ഛ്ഹാവ്", "ദേവദാസ്" തുടങ്ങിയവ. താരങ്ങൾ പാടും കാലത്ത് ന്യൂ തീയേറ്റേഴ്സ് നിർമ്മിച്ച ബംഗാളി ചിത്രങ്ങൾ ആയിരുന്നു 1931 ലെ "ദേ ന പവോന", 1932 ലെ "നടിർ പൂജ", 1932 ലെ "ചണ്ഡീദാസ്", 1933 ലെ "കപാൽ കുണ്ഡല" തുടങ്ങിയവ.
കണ്ണേ പാപ്പ (ബാലയോഗിനി)..
1933 ലെ "പൂരൺ ഭക്ത " യിൽ കെ സി ഡേ പാടിയ ഗാനങ്ങൾ സൂപ്പർ ഹിറ്റ് ആയി. ആർ സി ബോരാൽ ആയിരുന്നു സംഗീതം. ഹിന്ദുസ്ഥാനിയിലെ ധാനി രാഗാധിഷ്ഠിതമായ "ജാവോ ജാവോ ഏ മേരെ സാധോ ...... " കെ സി ഡേയുടെ അതിശ്രേഷ്ഠ ഗാനങ്ങളിൽ പെടുന്നു. പിൽക്കാലത്ത് ചില ദക്ഷിണേന്ത്യൻ ചിത്രങ്ങളിൽ ഈ ഗാനത്തിന്റെ ഈണം അനുകരിക്കപ്പെട്ടു. അനുകരണങ്ങളും സൂപ്പർഹിറ്റ് !!! 1934 ലെ "ചണ്ഡീദാസ് " ൽ ഇദംപ്രഥമം ആയി ഓർക്കെസ്ട്ര യുടെ പ്രയോഗം ഫലപ്രദമായി ബോരാൽ പ്രയോഗിച്ചു. അതിനു മുമ്പ് ഹാർമോണിയം, തബല മാത്രം ആയിരുന്നു ഗാനങ്ങൾക്ക് അകമ്പടി സേവിച്ചിരുന്ന വാദ്യസംഗീതം. ചിത്രത്തിൽ സൈഗാളും ഉമാ ശശിയും ചേർന്നു പാടിയ "പ്രേംനഗർ മേ ബനവൂംഗീ ഘർ .... " എക്കാലത്തെയും ജനപ്രിയറൊമാന്റിക് ഹിറ്റ് ആയി. 1935 ലെ "ദേവദാസ് " എന്ന ചിത്രത്തിന്റെ സംഗീതം - തിമിർ ബാരണ്. സൈഗാളിന്റെ ദേവദാസ് വരും കാലത്തിലെ ദേവദാസ് എന്ന ദുഃഖകാമുകന് മോഡൽ ആയി. സൈഗാൾ പാടിയ കാഫി രാഗാധിഷ്ഠിതമായ റൊമാന്റിക് ഗാനം "ബാലം ആയോ ബസോ മോരേ മൻ മെ ... " ഓർക്കെസ്ട്രയുടെ മേന്മ കാരണം ശ്രദ്ധേയം ആയി. ഓർക്കെസ്ട്രയുടെ ഉയർച്ചതാഴ്ച ഗാനത്തെ കൂടുതൽ ഹൃദ്യം ആക്കി. *** ഈ ഗാനം സൈഗാളിന്റെ ഒരു കടുത്ത ആരാധികയായ നമുക്കെല്ലാവർക്കും പ്രിയങ്കരിയായ ലതാ ദീദി, ഇന്ത്യൻ സിനിമയുടെ വാനമ്പാടി, ലതാ മങ്കേഷ്കർക്കും ഏറെ പ്രിയപ്പെട്ട ഗാനം. ലതാ ദീദി ആദ്യമായി വാങ്കിച്ച ഗ്രമോഫോണ് റെക്കോർഡ് ഈ ഗാനത്തിന്റെ ആണത്രേ! ചിത്രത്തിൽ ദേശ് രാഗത്തിൽ സൈഗാൾ പാടിയ "ദുഖ് കെ ദിൻ അബ് ബീതത് നാഹിം ..." എന്ന ശോക ഗാനം ചിത്രം റിലീസ് ആയതിനു ശേഷം വീണ്ടും ഷൂട്ട് ചെയ്തു ചേർത്തതാണത്രെ! സൈഗാൾ ചിത്രത്തിൽ സൈഗാൾ ഗാനങ്ങൾ കുറഞ്ഞു പോയി എന്ന പ്രേക്ഷകരുടെ പരാതിയെത്തുടർന്നുചെയ്തതാണു് ഈ ഗാനം. ഇതു് എക്കാലത്തെയും സൂപ്പർ ഹിറ്റ് ശോകഗാനം.
ജാവോ ജാവോ ഏ മേരെ സാധോ ......
ദുഖ് കെ ദിൻ അബ് ബീതത് നാഹിം ..
"ധൂപ് ച്ഛ്ഹാവ് " എന്ന് ഹിന്ദിയിലും "ഭാഗ്യചക്ര" എന്ന പേരിൽ ബംഗാളിയിലും ന്യൂ തീയേറ്റേഴ്സ് 1935 ൽ നിർമ്മിച്ച ചിത്രത്തിൽ കൂടി പ്ലേബാക്ക് അല്ലെങ്കിൽ പിന്നണി ഗാനാലാപന സമ്പ്രദായം ഇന്ത്യൻ സിനിമയിൽ ആരംഭം കുറിച്ചു . സംഭവബഹുലവും രസകരവും ആയ ആ കഥ ഇന്ത്യൻ സിനിമാസംഗീതത്തിന്റെ ശൈശവകാലമായ പാടും താരങ്ങളുടെ കാലത്തിനു ശേഷം.
ലാഹോറിൽ ഗായകതാരങ്ങൾ വളരെ കുറവു്. അതിനാൽ സംഗീതപ്രധാനങ്ങൾ ആയ ഹിന്ദി ചിത്രങ്ങൾ ലാഹോറിൽ നിന്നും ഉണ്ടായതു് പിന്നണി ഗാനാലാപനസമ്പ്രദായം സിനിമയിൽ പ്രബലപ്രചാരം നേടിയതിനു ശേഷം. ഗുലാം ഹൈദർ, പണ്ഡിറ്റ് അമർനാഥ്, പണ്ഡിറ്റ് ഗോബിന്ദ് റാം, തുടങ്ങിയ സംഗീതസംവിധായകരും, ഷംഷാദ്ബേഗം, സീനത് ബേഗം, ഉമ്രാശിയ ബേഗം, എസ് ഡി ബാ തിഷ്, അമർ, തുടങ്ങിയ പിന്നണിഗായകരും ഇന്ത്യൻ സിനിമയ്ക്കു ലഹോർ നല്കിയ സംഗീതോപഹാരം. ഇവരുടെ സംഗീതചർച്ച വരുംഅധ്യായങ്ങളിൽ. ബോംബെയിൽ നിർമ്മിക്കപ്പെട്ട ഹിന്ദി ചിത്രങ്ങളിൽ അശോക് കുമാർ, സുരേന്ദ്ര, അമർ, മോട്ടിലാൽ, ഹരിശ്, ദേവികാറാണി, ലീല ചിറ്റ്നിസ്, സ്നേഹപ്രഭ പ്രധാൻ, ബിബ്ബൊ, റോസ്, മായ ബാനർജി, ഖുര്ഷിദ്, തുടങ്ങിയ ഗായകതാരങ്ങളുടെ ശ്രുതിമധുര ഗാനങ്ങൾ ജനപ്രീതി നേടി. 1936 ൽ റിലീസ് ആയ “ബോംബെ ടാക്കീസിന്റെ " അച്യുത് കന്യ " (ACHUT KANYA) എന്ന ഹിന്ദി ചിത്രത്തിൽ അശോക് കുമാറും ദേവിക റാണിയും ചേർന്നു പാടിയ പീലു രാഗാധിഷ്ഠിതമായ " മൈൻ ബൻ കി ചിടിയ .... " എന്ന റൊമാന്റിക് ഹിറ്റ് യുവതി യുവാക്കളുടെ ഹരം ആയി മാറി. സംഗീതം-സരസ്വതീദേവി. സംഗീതസംവിധായികയുടെ യഥാർത്ഥനാമം - ഖുർഷിദ് മഞ്ചെർഷ മിനോചെർ ഹോമ്ജി. പാഴ്സിസമൂഹത്തിന്റെ എതിർപ്പുകളെ അവഗണിച്ചു സംഗീതസംവിധയകയായി മാറിയ ഈ കലാപ്രതിഭയെ കുറിച്ച് മുൻ അധ്യായങ്ങളിൽ പ്രതിപാദിച്ചത് ഓർക്കുന്നുണ്ടാവുമല്ലോ. സരസ്വതീദേവി ഇന്ത്യൻ സിനിമാസംഗീതത്തിനു നല്കിയ സംഭാവനകൾ അമൂല്യമാണ്. മേല്പറഞ്ഞ ഗാനത്തിന്റെ റിഹേഴ്സൽ ഒരു മാസത്തിലധികം നീണ്ടു പോയത്രേ. റിഹേഴ്സൽ മേൽനോട്ടം വഹിച്ചത് പിൽക്കാലസംഗീതസംവിധായകൻ എസ് എൻ ത്രിപാഠി (S N Tripathi). ചിത്രത്തിൽ സരസ്വതി ദേവിയും ഒരു പാട്ടു് പാടി. "കിത് ഗയെ വോ ഖേവൻ ഹാർ ..." ചിത്രത്തിൽ അതിഥിതാരം ആയി വേഷമിട്ട സഹോദരി ചന്ദ്രപ്രഭയ്ക്കു (യഥാർത്ഥനാമം-മാനെക്) വേണ്ടിയായിരുന്നു സരസ്വതീദേവി പിന്നണി പാടിയത്. ഈ ഗാനമാണ്സെന്റിമെന്റൽ എറ എന്ന LP റിക്റിക്കാർഡിൽ ആദ്യത്തെ പിന്നണി ഗാനമായി H M Vകമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത് . ബോംബെ റ്റാക്കീസും ന്യൂ തീയേറ്റെഴ്സും അക്കാലത്തെ എന്നല്ല, എക്കാലത്തെയും ഇന്ത്യൻ സിനിമയിലെ പ്രമുഖ ബാനറുകൾ ആണ്. പ്ലേബാക്ക് കൊണ്ട് വന്നത് തങ്ങളാണ് എന്ന് സ്ഥാപിക്കാൻ അക്കാലം മുതലേ വാദങ്ങളും പ്രതിവാദങ്ങളും നിലവിൽ ഉണ്ടായിരുന്നു. L P റിക്കാർഡിൽ ഈ ഗാനം ആദ്യത്തെ പിന്നണി ഗാനം ആയി ചേർത്തതും അതിന്റെ തുടർച്ച ആയിക്കൂടെന്നില്ല. ചിത്രത്തിലെ മറ്റു ഗാനങ്ങളിൽ ദേശ് രാഗത്തിൽ ദേവികാറാണി പാടിയ "ഉടി ഹവ മൈൻ ..... ", നഴ്സറി ഗാനശൈലിയിൽ ദുർഗ്ഗ രാഗത്തിൽ
ദേവികാറാണിപാടിയ " ഖേത് കി മൂലി ........", അശോക് കുമാർ പാടിയ മാണ്ഡ് രാഗാധിഷ്ഠിതമായ " കിസേ കർത്താ മൂരഖ് പ്യാർ ......" തുടങ്ങിയ ഗാനങ്ങളും ഹിറ്റ് ആയി.
ബാലം ആയെ ..
1936 ലെ " ജന്മഭൂമി "എന്ന ചിത്രത്തിന് വേണ്ടി സരസ്വതി ദേവി ഈണം പകർന്ന മിക്ക ഗാനങ്ങളും ഹിറ്റ് ആയി. "ജയ് ജയ് ജനനി .... " (ചന്ദ്രപ്രഭ & സംഘം ), ഗയി രാത് ആയ പ്രഭാത് ....." (അശോക്കുമാർ), സേവ കെ ഹും വ്രത ധരി..... " ( അശോക് കുമാർ), മാൽകോൻസ് രാഗാധിഷ്ഠിതമായ "മാതാ നെ ജന്മ ദിയ..... " (ദേവികാറാണി) , മാണ്ഡു് രാഗത്തിൽ ചന്ദ്രപ്രഭ പാടിയ "ദുനിയ കഹതി മുജ്ഹ്കോ പാഗൽ ....." എന്നീ ഗാനങ്ങളെല്ലാം ജനപ്രീതി നേടി. "ഡെക്കാൻ ക്വീൻ" (1 9 3 6 ) ഗായകതാരം സുരേന്ദ്രയുടെ ആദ്യ ചിത്രം. കൽക്കത്തയിലെ ന്യൂ തീയേറ്റെഴ്സിന്റെ ഗായകതാരം സൈഗാളിനുള്ള ബോംബെ സിനിമ നിർമ്മാണ മേഖലയുടെ മറുപടി ആയിട്ടാണ് സുരേന്ദ്രയെ പഞ്ചാബിൽ നിന്നും ബോംബയിലേക്ക് ക്ഷണിച്ചുവരുത്തിയതു്. സുരേന്ദ്ര നല്ല ഗായകനും അഭിനേതാവും തന്നെ. പക്ഷെ സൈഗളിനുള്ള മറുപടിയായി, "ബോംബെ സൈഗാൾ" ആയി സുരേന്ദ്രക്ക് തിളങ്ങാൻ കഴിഞ്ഞില്ല. സിനിമാലോകത്തെ കിടമത്സരം അക്കാലം മുതൽക്കെ ഉണ്ടായിരുന്നു. സുരേന്ദ്രയെ നായകൻ ആക്കി നിർമ്മിച്ച ചിത്രങ്ങൾ വിജയിച്ചു ചിലതെല്ലാം. പക്ഷെ ഗായകതാരത്തിനു സൈഗാളിന്റെ ഇമേജിനെ സ്പർശിക്കാൻ ആയില്ല എന്ന് വേണം പറയാൻ. "ഡെക്കാൻ ക്വീൻ" ൽ സുരേന്ദ്ര പാടിയ "യാദ് ന കർ ..... " എന്ന ഗാനം സൂപ്പർ ഹിറ്റ്. സുരേന്ദ്രയുടെ "മൻമോഹൻ" (1936) എന്ന ചിത്രത്തിൽ പുതുമയാർന്ന ഒരു ഗാനം. "തുമ്ഹീ നെ മുജ്ഹ്കോ പ്രേം ..... " എന്ന യുഗ്മ ഗാനം. അക്കാലത്തെ പ്രസിദ്ധ ഗായികതാരം ബിബ്ബൊയുമായി ചേർന്നു സുരേന്ദ്ര പാടിയ ഗാനത്തിലാണ് പുതുമ. ഗാനത്തിന്റെ ഭാഗം ആയിവരുന്ന സംഭാഷണ ശകലം ആണ് കൌതുകം ഉണർത്തിയത് . "ക്യാ മൈൻ അന്തർ ആ സക് തി ഹൂൻ " ( ഞാൻ അകത്തേക്ക് പ്രവേശിക്കട്ടെ ) എന്ന് നായികാ ബിബ്ബൊ ചോദിക്കുന്നത് സിനിമയിലെ രംഗത്തിൽ മാത്രം അല്ല, ഗാനത്തിന്റെ ഗ്രാമഫോണ് റിക്കാർഡിലും ഉൾപെടുത്തിയിരുന്നു. ഭീംപ്ലാസി രാഗത്തിൽ മന്ദഗതിയിൽ ഒഴുകുന്ന പ്രേമഗാനം. എങ്ങനെ ഈ മന്ദഗതിയിലുള്ള ഗാനം സൂപ്പർ ഹിറ്റ് ആയി എന്ന് ഇന്നത്തെ തലമുറ ആശ്ചര്യപ്പെട്ടേക്കാം. അന്നത്തെ സംഗീത അഭിരുചി അങ്ങനെ ആയിരുന്നു ജനങ്ങളിൽ. ശാന്താറാം പൂനയിലെ "പ്രഭാത് ഫിലിം കമ്പനി" ഇന്ത്യൻ സിനിമയുടെ പുണ്യഭൂമി ആയിട്ടാണ് മഹാരാഷ്ട്ര മാത്രം അല്ല സിനിമയെ സ്നേഹിക്കുന്ന, ആദരിക്കുന്ന കലാസ്നേഹികൾ
കരുതിപ്പോരുന്നത്. വി. ശാന്താറാം, ഗുരുദത്ത്, ദേവാനന്ദ്, ദുർഗ്ഗ ഖൊട്ടെ, ശാന്ത ആപ്തെ തുടങ്ങിയ അതുല്യപ്രതിഭകളുടെ കലാജീവിതം ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. പ്രഭാതിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സംഗീതത്തിനു പ്രാധാന്യം നൽകിയിരുന്നു. മറാത്തി, ഹിന്ദി, തമിഴ് എന്നീ ഭാഷകളിൽ പ്രഭാത് കമ്പനി ചിത്രങ്ങൾ നിർമ്മിച്ചു. മാസ്റ്റർ കൃഷ്ണ റാവു, കേശവ് റാവു ഭോലെ, ഗോവിന്ദറാവു ടെമ്പേ, ഹുസ്നലൽ ഭഗത് റാം തുടങ്ങിയ സംഗീത സംവിധായകർ പ്രഭാത് ചിത്രങ്ങളിൽ കൂടി നല്കിയ ഗാനങ്ങൾ ഇന്ത്യൻ സിനിമാസംഗീതത്തിലെ അമൂല്യ രത്നങ്ങൾ ആണ്. 1932 ലെ " മായ മചീന്ദ്ര " എന്ന ഹിന്ദി ചിത്രത്തിലെ "ഛൊ ഡ ആകാശ് കോ സിതാരെ..... " (ഗായകൻ, സംഗീതം - ഗോവിന്ദ് റാവു ടെമ്പേ) ഗാനം ആണ് ഇന്ന് ലഭ്യം ആയതിൽ ഏറ്റവും പഴക്കം ഏറിയ സിനിമ ഗാനം. ഗാനം സൂപ്പർ ഹിറ്റ് . ഈ ചിത്രം മറാത്തി ഭാഷയിലും നിർമിച്ചിരുന്നു. 1934ലെ "അമൃത് മന്ഥൻ " (സംവിധാനം- ശാന്താറാം ) എന്ന ചിത്രത്തിൽ ആദ്യമായി ലക്ഷണം ഒത്ത ഗസൽ സിനിമാപ്രേമികൾ കേട്ടു - "കംസിനി മൈൻ ദിൽ പെ ഗം........ " (ഗായിക - ശാന്ത ആപ്തെ. സംഗീതം - കേശവ് റാവു ഭോലെ) . ഈ ഗാനത്തിന്റെ നിർത്തി നിർത്തി ഉള്ള ആലാപനം ഗസലിന്റെ മാധുര്യവും ആശയപ്രകടനവും ഉദാത്തം ആക്കി. ചിത്രത്തിലെ മറ്റൊരു ഗസൽ ഗ്രാമഫോണ് റിക്കാർഡുകളുടെ വില്പനയിൽ ചരിത്രം സൃഷ്ടിച്ചു. ലക്ഷക്കണക്കിനാണ് റിക്കാർഡുകൾ വിറ്റഴിഞ്ഞത്. ഗായിക - ശാന്ത ആപ്തെ. റിക്കാർഡിന്റെ കവറിൽ ഗായികയുടെ ചിത്രവും അച്ചടിച്ചിരുന്നു - വിളക്കു കൊളുത്തുന്നതായി. ഇങ്ങനെ ചിത്രം പ്രിന്റ് ചെയ്യുന്നത് വളരെ അപൂർവ്വം ആയിരുന്നു. ഈ ഗസലുകൾ കേൾക്കുമ്പോൾ ഇന്നത്തെ തലമുറ അത്ഭുതപ്പെട്ടേക്കാം - ഗസൽ ഇതാണോ എന്ന്? അതേ, ഇതാണ് യഥാർത്ഥ ഗസൽ ഫോർമാറ്റ്, ആലാപന രീതിയും. ഇന്ന് ഗസൽ എന്ന പേരിൽ നാം കേൾക്കുന്ന ഗാനങ്ങൾ യഥാർത്ഥ ഗസലുകൾ അല്ല. കാലാന്തരത്തിൽ വന്ന രൂപ,ഭാവ മാറ്റത്തോടു കൂടിയ "ഗാനങ്ങൾ" മാത്രം.
1936 ലെ "അമർ ജ്യോതി" (സംവിധാനം - ശാന്താറാം) യിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റ്. പ്രഭാതിന്റെ ക്ലാസ്സിക്കുകളിൽ വളരെയേറെ പ്രാധാന്യം ഉള്ള ചിത്രം. സംഗീതം - മാസ്റ്റർ കൃഷ്ണ റാവു. പുതിയ ആശയം. പുരുഷമേധാവിത്വത്തിനെതിരെ സംസാരിച്ച ചിത്രം. നായിക സൌദാമിനി (ദുർഗ്ഗ ഖോട്ടെ) ഒരു കടൽക്കൊള്ളക്കാരിയുടെ വേഷത്തിൽ. ശാന്ത ആപ്തെയുമുണ്ട് നായികയ്ക്കു തുല്യമായ വേഷത്തിൽ. ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റ്. ഈ ചിത്രത്തിലെ ഈണങ്ങൾ മിക്കതും പിൽക്കാലത്ത് ദക്ഷിണേന്ത്യൻ ചിത്രങ്ങളിൽ അനുകരിക്കപ്പെട്ടു. ദക്ഷിണേന്ത്യൻ ചിത്രങ്ങളിലെ അനുകരണ കഥകൾ യഥാസമയം നമുക്കു് ചർച്ച ചെയ്യാം. ശാന്ത ആപ്തെ പാടിയ "സുനോ സുനോ ബൻ കെ പ്രാണി ...... " - സൂപ്പർ ഹിറ്റ് ആയ ഈ ഗാന ചിത്രീകരണം പ്രേക്ഷകർക്കൊരു പുതിയ അനുഭവം. കാട്ടിലകപ്പെട്ട നായിക, നന്ദിനി (ശാന്ത ആപ്തെ) വനാന്തർഭാഗത്തെ ജീവജാലങ്ങളോടും ചരാചരങ്ങളോടും സംവദിക്കുന്നതായിട്ടാണ് ഗാനചിത്രീകരണം. നായിക നെടുവീർപ്പിടുന്നതും ഉണ്ട് പാട്ടിൽ. തബല, സാരംഗി, ഹാർമോണിയം തുടങ്ങിയ സരളമായ ഓർക്കസ്ട്ര. ഈ സൂപ്പർ ഹിറ്റ് ഈണം തമിഴിലും തെലുങ്കിലുമൊക്കെ അനുകരിക്കപ്പെട്ടു. പിൽക്കാല സംഗീതസംവിധായകൻ വസന്ത് ദേശായി ഈ ചിത്രത്തിൽ പാടിയ "ഭൂല് ജാ ഭൂല ജാ .... " എന്ന ഗാനവും "കാര്യ കി ജ്യോത് സാദാ ഹി...." എന്ന ഗാനവും ജനപ്രീതി നേടി. ചിത്രത്തിലെ ഒരു റൊമാന്റിക് ഡ്യൂവെറ്റ്. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ "മരം ചുറ്റി പ്രേമ" ഗാനം. ആ ഗാനം അക്കാലത്തെ യുവ കമിതാക്കളുടെ ഹരമായി മാറി. മന്ദഗതിയിൽ ഒഴുകുന്ന ഗാനം കേട്ടാൽ മനസ്സിലാകും അക്കാലത്തെ പ്രേക്ഷകരുടെയും സംഗീത പ്രേമികളുടെയും സംഗീതാഭിരുചി. "ആജ് ഹമേം ബൻ ബെഹധ് ഭാത..... " (ശാന്ത ആപ്തെ, നന്ദ്രേകർ) എന്ന ഈ ഗാനം ആരംഭകാല ഹിന്ദിസിനിമയിലെ പ്രേമഗാനങ്ങളിൽ മുൻ നിരയിൽ.
ദക്ഷിണേന്ത്യയിൽ തമിഴിലും തെലുങ്കിലും ആയിരുന്നു ശബ്ദ സിനിമയുടെ ആരംഭകാലത്ത് കൂടുതൽ ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടതു്. തമിഴിൽ ആദ്യമായി പിന്നണി ഗാനം ഉൾപ്പെടുത്തിയ ചിത്രം - "ശാന്ത ശക്കുബായ് " (1939).അതേ വർഷം പുറത്തിറങ്ങിയ "ത്യാഗഭൂമി " എന്ന ചിത്രത്തിൽ പ്രസിദ്ധ സംഗീതവിദുഷി ഡി. കെ. പട്ടമ്മാൾ പശ്ചാത്തല ഗാനങ്ങളും പാടിയിരുന്നു. പിന്നണിസമ്പ്രദായം കടന്നു വരുന്നതിനു മുമ്പത്തെ പാടും താരങ്ങളുടെ സുവർണ്ണ കാലത്തെ തമിഴ്, തെലുങ്ക് , കന്നഡ സിനിമാസംഗീതം നമുക്കൊന്നു് വിലയിരുത്താം.
ഡി. കെ. പട്ടമ്മാൾ ഗാനങ്ങൾ
1934 ലെ "ശ്രീ കൃഷ്ണലീല " എന്ന തമിഴ് ചിത്രത്തിൽ 60 ഗാനങ്ങൾ ഉണ്ടായിരുന്നു. ആരംഭ കാലത്തെ മിക്ക തമിഴ് ചിത്രങ്ങളും ഗാനബാഹുല്യം കൊണ്ട് സംഗീത നാടകങ്ങളുടെ പ്രതീതി ആണ് സിനിമ 'കൊട്ടകകളിൽ ' ഉണ്ടാക്കിയതു്. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം അതു് ഒരു പുതുമ അല്ലായിരുന്നു താനും. കാരണം അക്കാലത്തു് സിനിമ 'കൊട്ടകകളും' സംഗീത നാടകങ്ങളുടെ അരങ്ങു് ആയിരുന്നു. സിനിമകൾ കുറവ് . സിനിമാപ്രദർശനം നിർത്തി വെച്ചു് പ്രബലനാടക സമിതികളുടെ സംഗീത നാടകങ്ങൾ കൊട്ടകകളിൽ അരങ്ങേറുന്നത് ഒരു സാധാരണസംഭവം ആയിരുന്നു. മാത്രമല്ല ത്യാഗരാജ ഭാഗവതർ, പി യു ചിന്നപ്പ,എസ് ഡി സുബ്ബലക്ഷ്മി, കെ ബി സുന്ദരാം ബാൾ, ടി പി രാജലക്ഷ്മി തുടങ്ങിയവരുടെ നാടകങ്ങൾ അവർ കണ്ടു രസിച്ച അതെ വേദിയിൽ ആണ് അവർ അതേ താരങ്ങളുടെ സിനിമകൾ ചില സന്ദർഭങ്ങളിൽ കണ്ടതു്. ഗാനങ്ങളുടെ ബാഹുല്യം ഒരിക്കലും പ്രേക്ഷകരെ ‘ബോർ' അടിപ്പിച്ചിരുന്നില്ല. ഒരർത്ഥത്തിൽ പറഞ്ഞാൽ ഇഷ്ടതാരങ്ങളുടെ ഗാനങ്ങളുടെ ബാഹുല്യം അവരെ പ്രീതിപ്പെടുത്തിയിരുന്നു. സിനിമാനിർമ്മാതാക്കൾ പ്രേക്ഷകരുടെ ഈ ദൌർബ്ബല്യം മുതലെടുക്കുകയും ചെയ്തിരുന്നു.
എം ഡി ജനാർദ്ദനം, എ എൻ കല്യാണസുന്ദരം, സി എസ് ആർ മൂർത്തി, നാട്ട് അണ്ണാ ജി റാവു , പാപനാശം ശിവൻ, എസ് വി വെങ്കട രാമൻ, രാജഗോപാൽ ശർമ്മ,മോത്തി ബാബു, ശർമ്മ സഹോദരന്മാർ, തുടങ്ങിയവർ ആയിരുന്നു ആരംഭകാല തമിഴ് സിനിമ സംഗീത സംവിധായകർ. എം കെ ത്യാഗരാജ ഭാഗവതർ, പി യു ചിന്നപ്പ, എം എം ദണ്ഡപാണി ദേശികർ, കെ ബി സുന്ദരാംബാൾ, കെ അശ്വത്തമ്മ, രത്നബായ്, എസ് ഡി സുബ്ബലക്ഷ്മി തുടങ്ങിയവരായിരുന്നു തമിഴിലെ ആദ്യകാല ഗായകഗായികാതാരങ്ങൾ. ഭാരത രത്നം എം എസ് സുബ്ബലക്ഷ്മിയും ആരംഭകാല തമിഴ് സിനിമകൾ ചിലതിൽ പാടി അഭിനയിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യൻ സിനിമയിലെ എല്ലാ ഭാഷകളിലും ഹിന്ദി ചിത്രങ്ങളിലെ ജനപ്രിയ ഈണങ്ങൾ അനുകരിക്കാനുള്ള പ്രവണത പ്രബലമായിരുന്നു. ഇതിനു് ഒരു പ്രധാനകാരണം ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിജയം തന്നെ. തമിഴിലെ ആരംഭകാല സംഗീതസംവിധായകർ ചിലരെങ്കിലും ശാസ്ത്രീയ സംഗീതത്തെ ലളിതവൽകരിക്കുന്നതിൽ വിമുഖത കാണിച്ചിരുന്നു. നിർമ്മാതാക്കളുടെ നിർബന്ധത്തിനു വഴങ്ങി ഹിന്ദിയിൽ ശാസ്ത്രീയ സംഗീതത്തെ മിനുസപ്പെടുത്തി മെനഞ്ഞ ജനപ്രിയ ഈണങ്ങളെ തമിഴിൽ "കോപ്പി" അടിക്കുകയായിരുന്നു എന്നു പറയാം. ഈ സംഗീത സംവിധാന പ്രക്രിയയെ "കോപ്പി", "അനുകരണം", "കടം എടുക്കൽ" എന്നൊക്കെയേ വിശേഷിപ്പിക്കുന്നുള്ളൂ. കാരണം സംഗീത സംവിധായകൻ ഈ ഈണങ്ങളുടെ ക്രെഡിറ്റ് അവകാശപ്പെട്ടിരുന്നില്ല. സിനിമയുടെ പാട്ടു പുസ്തകത്തിൽ അനുകരണത്തിനു് വിധേയമായ ഒറിജിനൽ ഈണത്തെ പരാമർശിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു !! ഉദാഹരണത്തിനു് "ചിന്താമണി" (1939) എന്ന ചിത്രത്തിൽ അശ്വത്തമ്മ പാടിയ "കൃഷ്ണ കൃഷ്ണ മുറയേ കേളായ്......" എന്ന ഗാനത്തിന്റെ ഒറിജിനൽ ഈണം 1936 ലെ ഹിന്ദി ചിത്രം
"അമർ ജ്യോതി" യിലെ "സുനോ സുനോ ബൻ കെ പ്രാണി ....." ആണെന്നു് രേഖപ്പെടുത്തിയിരിക്കുന്നു. എം എസ് സുബ്ബലക്ഷ്മി "ശകുന്തളൈ" (1940) എന്ന ചിത്രത്തിൽ പാടിയ "എങ്കും നിരൈ നാദ ബ്രഹ്മം തന്നൈ.... " എന്ന ഗാനത്തിനാധാരം ജുതിക റോയ് പാടിയ "മേരെ തോ ഗിരിധർ ഗോപാൽ.... "എന്ന മീരാഭജൻ ആണെന്നു് പാട്ടുപുസ്തകം നമ്മോടു പറയുന്നു. ഇങ്ങനെയുള്ള അനുകരണങ്ങൾ തമിഴ് സിനിമയിൽ ആരംഭകാലത്ത് നിരവധി. അതായത് തമിഴ് സിനിമയുടെ ശൈശവകാലത്ത് ഹിന്ദി സിനിമ ഈണങ്ങളുടെ കൈ പിടിച്ചു കൊണ്ട് തമിഴ് "പേശും പടം" പേശിയും പാടിയും ആയിരുന്നു മുന്നേറിയിരുന്നതു് എന്നു സാരം. തെലുങ്കിലും സ്ഥിതി വ്യത്യസ്തമല്ല.
1937 ലെ "ബാലയോഗിനി" എന്ന തമിഴ് ചിത്രത്തിൽ ബേബി സരോജ പാടിയ "കണ്ണേ പാപ്പ ..... " എന്ന ഗാനം 1933 ലെ ഹിന്ദി ചിത്രം"പൂരണ് ഭക്ത" യിൽ കെ സി ഡേയ് പാടിയ "ജാവോ ജാവോ മേരെ സാധൊ... " എന്ന ഗാനത്തിനോട് കടപ്പെട്ടിരിക്കുന്നു എന്നു് പാട്ടു പുസ്തകത്തിൽ സമ്മതിച്ചു് അച്ചടിച്ചു വെച്ചിരിക്കുന്നു. ഈ ഗാനം ഒരു അത്ഭുതമായി ഇന്നും നിലകൊള്ളുന്നു. പാടിയ ബാലതാരം "shirly temple of Indian cinema " എന്ന് ഖ്യാതി നേടിയ ഹോളിവുഡ്ഡിലെ പ്രസിദ്ധ ബാലതാരം ആയിരുന്നു ഷേർലി ടെമ്പെൽ. ഗാനത്തിന്റെ ലക്ഷക്കണക്കിനു റിക്കാർഡുകൾ വിറ്റഴിഞ്ഞു. അനുകരണഗാനം ഒറിജിനൽ ഈണത്തെ ക്കാൾ ഹിറ്റ് ആയി എന്നു പറഞ്ഞാൽ അതിശയോക്തി ആകില്ല.
1960 കളുടെ മധ്യകാലം വരെ ഈണാനുകരണം ഒരു അംഗീകരിക്കപ്പെട്ട സമ്പ്രദായം എന്ന പോലെ മലയാളത്തിലും തുടർന്നുപോന്നിരുന്നു. പിന്നെ പിന്നെ മാറി വരുന്ന സിനിമ സംസ്കാരം - ഈണം കപടമായി, പാത്തും പതുങ്ങിയും അനുകരണം. (അനുകരണം, കോപ്പിയടി, കടമെടുക്കൽ ഒന്നുമല്ല - അപഹരണം ആണു് നടന്നു വന്നതു്. ബാധിക്കപ്പെട്ടതു് സംഗീതം ആയതു കൊണ്ട് "മോഷണം" എന്ന ഹീന അർത്ഥം വരുന്ന പദം ഉപയോഗിക്കുവാൻ മടി) മലയാളത്തിൽ എന്താ ഇങ്ങനെ? 1994 ൽ ഒരു മലയാള സിനിമാ ഗാനത്തിനു് അവാർഡ് കിട്ടിയതും ആ ഗാനം 1937 ലെ ഒരു ഹിന്ദി ഈണം ആണെന്നു് തെളിഞ്ഞതും ഓർക്കുക. എന്തൊക്കെ കോലാഹലങ്ങൾ ആയിരുന്നു അതുമായി ബന്ധപ്പെട്ടു കൊണ്ട്. അവാർഡ് കൊടുത്തവരും വെട്ടിലായില്ലേ? അനുകരിക്കപെട്ട ഈണം സ്വന്തം സൃഷ്ടി ആണെന്നു് വാദിച്ച "ഇരട്ട സംഗീത സംവിധായകരെ" സമ്മതിച്ചേ പറ്റൂ - തൊലിക്കട്ടിയുടെ കാര്യത്തിൽ. ദത്തെടുത്ത കുഞ്ഞിന്റെ പിതൃത്വം അവകാശപ്പെടുന്നതിനേക്കാൾ മോശം !! ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ട് ഒരു "തേന്മാവിന്റെ" ചില്ലയിൽ കയറിയിരുന്നു മലയാളത്തിൽ മൊഴിഞ്ഞു ഇരട്ടകൾ - പിയാ മിലാൻ കോ ജാന ....." പങ്കജ് മല്ലിക് ഇവരോട് ക്ഷമിക്കണമെ! "ഉദര നിമിത്തം ബഹു കൃത വേഷം...." ഇരട്ടകളും ചെയ്തത് അതു തന്നെ - "അവാർഡ് നിമിത്തം ബഹുകൃത ഈണം ..... "
തമിഴ് സിനിമയിലേക്കു മടങ്ങാം. ആരംഭകാല തമിഴ്സിനിമയിലെ ചില സംഗീതപ്രധാന ചിത്രങ്ങൾ - 1937 ലെ അംബികപതി, ചിന്താമണി, ബാലയോഗിനി, 1938 ലെ സേവാസദനം, തുകാരാം, തിരുനീലകണ്ഠാർ, 1939 ലെ ത്യാഗഭൂമി, ശാന്ത ശക്കുബായ്, പ്രഹ്ലാദ, 1940 ലെ "ശകുന്തളൈ ", ഉത്തമ പുത്രൻ, തുടങ്ങിയവ. ഇവയിൽ മിക്ക ചിത്രങ്ങളിലും ഹിന്ദി ഈണങ്ങളിൽ തമിഴ് മക്കൾ സ്വന്തം ഭാഷയിലെ പാടല്കൾ കേട്ടു ആനന്ദം കൊണ്ടു .
കെ എൽ സൈഗാൾ തമിഴിൽ പാടുകയോ? അതേ, അങ്ങനെ ഒരു സംഭവം. പക്ഷെ ഗാനത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ഇന്നും അവ്യക്തത നിലനിൽക്കുന്നു. 1937 ൽ പി വി റാവു സംവിധാനം ചെയ്ത "ദേവദാസ്" എന്ന തമിഴ് ചിത്രത്തിലെ ഗാനം ആയിട്ടാണു് ഗ്രാമഫോണ് ഡിസ്ക് ലേബൽ സൂചിപ്പിക്കുന്നതു്. ശബ്ദം സൈഗളിന്റേതു് തന്നെ. ലേബലിന്റെ ചിത്രം ലേഖനത്തിനോടൊപ്പം കാണുക. ഇനി തർക്കവിഷയം- സൈഗാൾ പിന്നണി പാടിയിട്ടില്ല. സൈഗാൾ അഭിനയിച്ച ഹിന്ദി ദേവദാസ് തമിഴിൽ ഡബ്ബ് ചെയ്യപ്പെട്ടിട്ടില്ല. മാത്രമല്ല ഹിന്ദിയിൽ നിന്നും തമിഴിലേക്ക് ചെയ്ത ആദ്യ ചിത്രം 1943 ലെ "രാമരാജ്യ" ആണു്. പിന്നെ ഈ തമിഴ് ഗാനം എങ്ങനെ വന്നു? ഇതിനെക്കുറിച്ച് അറിയാവുന്നവർ M S I യിൽ ക്കൂടി വിവരം നൽകണമെന്നു് അഭ്യർത്ഥിക്കുന്നു.
ദേവദാസിൽ നിന്നുള്ള രണ്ടു ഗാനങ്ങൾ ..
1937 ലെ "മിസ്സ് സുന്ദരി "എന്ന തമിഴ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത് കെ സി ഡേയും തിമിർ ബാരനും ചേർന്നു് . 1939 ലെ "ഭരത് കേസരി" എന്ന ചിത്രത്തിന്റെ സംഗീതം - ഹിന്ദിയിലെ മധുലാൽ മാസ്റ്റർ. കമലദാസ് ഗുപ്ത, സി രാമചന്ദ്ര, അനിൽ ബിസ്വാസ്, തുടങ്ങിയ ഉത്തരേന്ത്യൻ സംഗീതസംവിധായകർ തമിഴിൽ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്, പക്ഷെ സൈഗാളിന്റെ "തമിഴ് ഉറവ് " എന്താണെന്ന് വിശ്വസനീയമായ വിശദീകരണം ഇല്ല ഇതുവരെ.
ആരംഭകാല തമിഴ് സിനിമയിലെ സംഗീതം ശാസ്ത്രീയ സംഗീതാധിഷ്ടിതമായിരുന്നു. എം എസ് സുബ്ബലക്ഷ്മി അഭിനയിച്ച "സേവസദനം" എന്ന ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ശാസ്ത്രീയ സംഗീത രാഗങ്ങളെ അവലംബിച്ചായിരുന്നു. "ശകുന്തള " (1940) യിൽ എം എസ്. ശകുന്തള, G N ബാലസുബ്രമണ്യം ദുഷ്യന്തൻ. കർണ്ണാടക സംഗീത പ്രതിഭകൾ പാടിയ രാഗാധിഷ്ഠിതമായ ഗാനങ്ങൾ ഇന്നും ജനപ്രിയം. അതാണു് സംഗീതത്തിന്റെ മാസ്മരികത. പാപനാശം ശിവൻ ആയിരുന്നു ഗാനരചനയും സംഗീതവും.
"അംബികാ പതി" (1937) ൽ ത്യാഗരാജ ഭാഗവതരും എം. ആർ. സന്താന ലക്ഷ്മിയും പാടിയ "ചന്ദ്ര സൂരിയർ..... " എന്ന ഗാനം പ്രേമഗാനങ്ങളുടെ ഒരു മോഡൽ ആയി. "ചിന്താമണി" (1937) യിൽ ത്യാഗരാജ ഭാഗവതരുടെ ജോഡി "കർണ്ണാടക പൂങ്കുയിൽ" എന്ന് അറിയപ്പെട്ടിരുന്ന ആശ്വത്ഥമ്മ. "ശാന്ത ശക്കബായ് " (1939) യിൽ പാടിയ ഗാനങ്ങൾ ഭൂരിഭാഗവും അനുകരണങ്ങൾ.
തെലുങ്കു സിനിമാ സംഗീതത്തിന്റെ ആരംഭകാല സംഗീതവും തമിഴിലെപ്പോലെ തന്നെ. ശാസ്ത്രീയ സംഗീതം, അതും ശുദ്ധ ശാസ്ത്രീയ സംഗീതാധിഷ്ഠിതം അല്ലെങ്കിൽ ഹിന്ദി ഈണങ്ങളുടെ അനുകരണം. കപിലവാരി രാമനാഥ ശാസ്ത്രി, അട്ങ്കി ശ്രീരാമ മൂർത്തി, സി എസ് ആർ അഞ്ജെനെയാലു, വെമുരി ഗഗ്ഗയ്യ, ദൈറ്റ ഗോപാലം, പശുപലെട്ടി കന്നാംബ, സുര്യകുമാരി, ബെശ് വാടാ രാജരത്നം, അങ്ങനെ നീണ്ടു പോകുന്നു തെലുങ്ക് സിനിമയുമായി ബന്ധപ്പെട്ട ശാസ്ത്രീയ സംഗീത പ്രതിഭകൾ.
കന്നടത്തിലാകട്ടെ സിനിമ മയക്കത്തിൽ നിന്നുണരുന്നത് രാജ്കുമാറിന്റെ വരവോടെ 1950 നു ശേഷം. അതിനു മുമ്പ് വളരെ കുറച്ചു കന്നഡ ചിത്രങ്ങളേ വന്നിട്ടുള്ളൂ . 1934 ൽ ആദ്യ ശബ്ദ ചിത്രമായ "ഭക്ത ധ്രുവ", 1934 ൽ "സതി സുലോചന" (സംഗീതം - ആർ നാഗേന്ദ്ര റാവു ), 1936 ൽ "സംസാര നൗക" (സംഗീതം - മാധവ റാവു ) ഉടുപ്പി ലക്ഷ്മി ബായ്, ആശ്വത്ഥമ്മ, ജയമ്മ, നാഗേന്ദ്ര റാവു, എം വി രാജമ്മ, തുടങ്ങിയവർ ആയിരുന്നു കന്നടത്തിലെ ആരംഭകാലഗായക താരങ്ങൾ.
എല്ലാ ഭാഷകളിലും ആരംഭ കാലത്ത് ശാസ്ത്രീയ സംഗീത രംഗത്തു നിന്നും സിനിമ എതിർപ്പുകളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. സിനിമാസംഗീതത്തെ ശ്രേഷ്ഠ സംഗീതമായി അംഗീകരിച്ചിരുന്നില്ല. സംഗീതത്തിന്റെ ഏതു രൂപവും "സംഗീതം" തന്നെ എന്ന തത്വത്തിൽ വിശ്വസിച്ചു പോന്ന പാപനാശം ശിവൻ, മുശിരി സുബ്രമണ്യം, ജി എൻ ബി, കെ ബി സുന്ദരാംബാൾ, എസ് ഡി സുബ്ബലക്ഷ്മി, എം എസ് സുബ്ബലക്ഷ്മി തുടങ്ങിയ സംഗീത പ്രതിഭകളുടെ സഹകരണമാണ് സിനിമാസംഗീതത്തിനു മുന്നേറ്റത്തിനു സഹയകമായതു്. ഉത്തരേന്ത്യയിൽ ഉസ്താദ് ജ്ഹന്ടെൽ ഖാൻ, വിനയക റാവു പട്വർദ്ധൻ, ഇന്ദു ബാല, സരസ്വതി ദേവി റാണെ തുടങ്ങിയവരുടെ സഹകരണം ഉണ്ടായിരുന്നു സിനിമാ സംഗീതത്തിനു്.
ഏതു ഭാഷയിലായാലും ഇന്ത്യൻ സിനിമാ സംഗീതത്തിന്റെ ദുർദ്ദശയാണു് ആരംഭ കാലത്തെ സിനിമാഗാനങ്ങളുടെ ദുർലഭ്യത. സിനിമയുടെ പ്രിന്റ് ലഭ്യമല്ല, നശിച്ചുപോയി. മിക്ക ചിത്രങ്ങളുടെയും ഗാനങ്ങളുടെ ഗ്രാമഫോണ് റെക്കാർഡ് നിർമ്മിക്കപ്പെട്ടിട്ടില്ല. നിർമ്മിക്കപ്പെട്ടിട്ടുള്ള ഗ്രാമഫോണ് റെക്കാർഡുകൾ കാലാന്തരത്തിൽ നശിച്ചു പോയി. പഴയ സിനിമകളെക്കുറിച്ച് ആധികാരിതയോടെ ഇന്നു നമുക്ക് വിവരങ്ങൾ നൽകി വരുന്നതു് പാട്ടുപുസ്തകങ്ങൾ ആണ്. കേട്ടുകേൾവികളും വർത്തമാനകാലത്തു വരുന്ന സിനിമാക്കഥകളും മിക്കപ്പോഴും അടിസ്ഥാനം ഇല്ലാത്ത വെറും ഭാവനാ സൃഷ്ടികളാണു്. ഈ പാട്ടുപുസ്തകങ്ങൾ, അക്കാലത്തെ അച്ചടി സാങ്കേതിക വിദ്യ, ജനങ്ങളുടെ സൌന്ദര്യ ബോധം, വിപണന തന്ത്രം എന്നിവയുടെ കണ്ണാടി കൂടിയാണ്. ഇനിയുമുണ്ട് പാട്ടു പുസ്തകങ്ങളുടെ വിശേഷങ്ങൾ, കൗതുകം ഉണർത്തുന്ന പ്രത്യേകതകൾ !! പാട്ടു പുസ്തകങ്ങളുടെ കൗതുക ലോകത്തേക്ക് ഇനി വരുന്ന അദ്ധ്യായങ്ങളിൽ !!
വാൽകഷണം
സംഗീത വിപണനം പ്രതിസന്ധിയിൽ !! കേരളത്തിലെ മ്യൂസിക് ഷോപ്പുകൾ അടച്ചു പൂട്ടുന്നത്രേ . പത്രങ്ങളിൽ ഇതാണ് ഇപ്പോൾ ഒരു പ്രധാന വാർത്ത . മ്യൂസിക് വേൾഡിന്റെ കേരളത്തിലെ മിക്ക ഷോപ്പുകളും അടച്ചു പൂട്ടികഴിഞ്ഞു. എറണാകുളത്തെ എം ജി റോഡിലുള്ള ഷോപ്പും അടച്ചു പൂട്ടൽ ഭീഷണിയിൽ!! സംഗീത സി ഡി കൾ ക്ക് ആവശ്യക്കാർ ഇല്ലത്രെ - ഇന്റർനെറ്റ് ഡൌണ്ലോഡ് ആണത്രേ വില്പന കുത്തനെ ഇടിയാൻ കാരണം . ഈ സന്ദർഭത്തിൽ ഒരു പുനർചിന്തനം . പഴയ ഗാനങ്ങളുടെ കോപ്പി റൈറ്റ് ഉള്ള കമ്പനികൾ ചെയ്യുന്നത് എന്താണ് ? പാട്ടുകൾ തിരിച്ചും മറിച്ചും പല കൊമ്പിനെഴൻസ് ആയി വിപണിയിൽ ഇറ ക്കുന്നു . 7 8 rpm ഡിസ്കുകളിൽ മാത്രം ലഭ്യം ആയ നിരവധി പഴയ പാട്ടുകൾ ഇന്നും സി ഡി യിൽ ലഭ്യം അല്ല ഇന്ന് ഈ പാട്ടുകൾ കോപ്പി റൈറ്റ് ഉള്ള h m v (ഇപ്പോൾ saregama ) പോലുള്ള കമ്പനികളുടെ കൈവശം പോലും ട്രാക്ക് ഇല്ല. ഇങ്ങനെയുള്ള അമൂല്യ ഗാനങ്ങൾ ഇവർ ക്ക് പുറത്തിറക്കിക്കൂടെ ? ഗ്രാമഫോണ് റിക്കാർഡുകൾ ശേഖരിക്കുന്നവരുടെ കൈവശം ഇന്നത്തെ തലമുറ കേൾ കാത്ത അമൂല്യ ഗാനങ്ങൾ ഉണ്ട് . എല്ലാ ഭാഷകളിലും . സിനിമ ഗാനങ്ങളും ഇതിൽ പെടും സിനിമ സംഗീത ചരിത്രം രേഖപ്പെടുത്തുന്നതിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രധാന പ്രശ്നം ഇത്തരം പഴയ ഗാനങ്ങളുടെ ലഭ്യത ഇല്ലാത്തതാണ് ആധുനിക സാങ്കേതിക വിദ്യ വന്ന സമയത്ത് 7 8 rpm (അരക്കു കൊണ്ട് നിര്മിതമായ പഴയ ഗ്രാമഫോണ് പ്ലേറ്റുകൾ )റിക്കാർഡുകളിൽ നിന്നും വളരെയേറെ ഗാനങ്ങൾകാസറ്റിലെക്കും സി ഡി യിലേക്കും മാറ്റിയിട്ടില്ല
ആ അവഗണന ഒരു പരിധി വരെ സംഗീത വിപ ണ നത്തെ ബാധിച്ചിട്ടുണ്ട് എന്നാ കാര്യത്തിൽതർക്കമില്ല . കേട്ട പാട്ടുകൾ മധുരം,കേൾക്കാത്തത് അതി മധുരം !! കൈവശം ഉള്ള ഒരേ ഗാനങ്ങൾ പല ശീർഷകങ്ങളിൽ സി ഡി യായി പുറത്തിറക്കുന്നതിനു പകരം 7 8 rpm ൽ അന്ന് അവഗണിച്ചു പോയ ആ "കേൾക്കാത്ത അതിമധുര ഗാനങ്ങൾ" സി ഡി കൾ ആയി പുറത്തു കൊണ്ട് വന്നു കൂടെ hmv പോലുള്ള കമ്പനികൾക്ക് ? ഈ "അതിമധുര" ഗാനങ്ങൾ വരുത്തിയേക്കാവുന്ന വിപണന സാദ്ധ്യതകൾ തള്ളിക്കളയല്ലേ എന്ന് അപെക്ഷ . വിപണ നത്തിലെ മന്ദ്യതക്ക് ഒരു കാരണം അവരുടെ വിരസത തന്നെ - പഴയ ഗാനങ്ങളുടെ കാര്യത്തിൽ ഒരേ പാട്ടുകള ല്ലേ പല പേരില് ആൽബങ്ങൾ ആയി പുറത്തിറക്കുന്നത് ? മലയാളം സിനിമയുടെ കാര്യത്തിൽ തന്നെ ആരംഭ കാലത്തെ, 1 9 6 5 വരെ ഉള്ള ചിത്രങ്ങളിലെ 5 0 ശതമാനം പാട്ടുകൾ പോലും ഇന്ന് സി ഡി കൾ ആയി ലഭ്യം അല്ല.
1 9 5 0 കളിലെ ചിത്രങ്ങളിലെ 2 5 ശതമാനം ഗാനങ്ങൾ പോലും ലഭ്യം അല്ല
കേള്കാത്ത അതിമധുര ഗാനങ്ങളെ , നിങ്ങൾ വന്നു സംഗീത വിപണിയെ രക്ഷിക്കൂ നിങ്ങളാൽ കഴിയുന്ന വിധത്തിൽ !! സംഗീത രംഗത്തെ കമ്പനികളേ , 7 8 rpm ൽ ഉറങ്ങിക്കിടക്കുന്ന ഈ അതിമധുര ഗാനങ്ങളെ സി ഡി യിൽ ഉപവിഷ്ടമാക്കൂ എന്നിട്ട്നോക്കൂ വിപണി എങ്ങനെ മേല്പോട്ട് ഉയരുമെന്ന് !!!
|