ശതാഭിഷിക്തമാകുന്നു ഇന്ത്യൻ സിനിമ, ഇന്ത്യൻ സിനിമാ സംഗ്ിതവും!! ആദ്യത്തെ ശബ്ദ സിനിമ 1931 ൽ ആണ് റിലീസാകുന്നതെങ്കിലും ഇന്ത്യൻ സിനിമയുമായി സംഗീതം ഇണപിരിയാതെയാണ് 100 വർഷം പിന്നിട്ടത്. നിശ്ശബ്ദ സിനിമയുടെ സംഗീതത്തെക്കുറിച്ച് അല്പം ചരിത്ര പശ്ചാത്തലം. സംഗീത നാടകങ്ങളുടെ പിൻതുടർച്ചയാണല്ലോ ഇന്ത്യൻ സിനിമ. ആരംഭകാലത്തെ ഇന്ത്യൻ സിനിമകളിൽ മിക്കതും സംഗീതനാടകങ്ങളുടെ ചലച്ചിത്രാവിഷ്കാരങ്ങളായിരുന്നു. നിശ്ശബ്ദ സിനിമയുടെ കാലത്തും അതിനുശേഷവും `ടാക്കി യുഗം’ (Talkie Era) ആരംഭിച്ച ശേഷവും. ശബ്ദ സിനിമയുടെ ഓമനപ്പേരാണ് ‘ടാക്കി’.
നിശ്ശബ്ദ സിനിമകളുടെ ആരംഭം ദാദാ സാഹേബ് ഫാൽക്കെയുടെ “രാജാ ഹരിശ്ചന്ദ്ര” (1913) ആണല്ലോ (ആദ്യ നിശ്ശബ്ദ സിനിമ - “പുണ്ഡലിക്” (1912) ആണെന്ന വാദം മാറ്റി വെച്ചുകൊണ്ടു്). “രാജാ ഹരിശ്ചന്ദ്ര ” സംഗീത നാടകമായി മറാത്തി ഭാഷയിൽ
വളരെ ജനപ്രീതി നേടിയ സംഗീത നാടകമായിരുന്നു. വിവിധ പ്രദേശങ്ങളിൽ “ജാത്ര”, “്കീർത്തൻ”, “തമാശ” എന്നീ പേരുകളിൽ ജനപ്രീതി നേടിയ ദൃശ്യകലയായിരുന്നു സംഗീതനാടകം. ആ ദൃശ്യകലാരൂപം അരങ്ങിൽ നിന്നും അഭ്രപാളികളിൽ രൂപാന്തരപ്പെട്ട
പ്പോൾ അതു സിനിമ ആയി. ദൃശ്യവും ശബ്ദവും ഒരേ സമയം ഒരേ പ്രമാണത്തിൽ, ഒരേഫിലിമിൽ, രേഖപ്പെടുത്താനുള്ള സാങ്കേതിക ശാസ്ത്രം വളരാതിരുന്ന കാലത്താണു് സിനിമയുടെ ജനനം. കാളിദാസന്റെ കാലം മുതലേ അഭിനയവും സംഗീതവും ഇണപിരിയാത്ത കലാരൂപങ്ങളായി സംഗീത നാടകങ്ങളുടെ രൂപത്തിൽ ഇന്ത്യയിൽ ജനപ്രീതി നേടി.അരങ്ങിൽ നിന്നും ഈ കലാരൂപം വെള്ളിത്തിരയിലേക്കു ചുവടു മാറ്റിയപ്പോഴും അഭിനയത്തേയും സംഗീതത്തെയും തീർത്തും പിരിച്ചു മാറ്റാൻ ഇന്ത്യൻ ജനതയുടെ കലാഭിരുചി സമ്മതിച്ചില്ല. ദൃശ്യവും അഭിനയവും അഭ്രപാളികളിലാക്കി വെള്ളിത്തിരയിൽ പുനരവതരിപ്പിച്ചപ്പോൾ സംഗീതം അകമ്പടിയായി വെള്ളിത്തിരയുടെ ഒരു വശത്ത് അരങ്ങേറി.നിശ്ശബ്ദ സിനിമ വെള്ളിത്തിരയിൽ ദൃശ്യങ്ങളായി അവതരിപ്പിക്കുകയും ദൃശ്യങ്ങൾക്ക്
യോജിക്കുന്ന സംഗീതം വാദ്യസംഗീതമായും ഗാനങ്ങളായും സ്ക്രീനിന്റെ ഒരു വശത്ത് സ്ഥാനം പിടിച്ചുകൊണ്ടു് കലാകാരന്മാർ അവതരിപ്പിക്കുകയും ചെയ്തു. അതായതു്, റിക്കാർഡ് ചെയ്തു പുനഃപ്രദർശനം വെള്ളിത്തിരയിൽ ദൃശ്യങ്ങളായിട്ട്, സംഗീതം “ലൈവ്” ആയി വെള്ളിത്തിരയുടെ ഒരു വശത്തും! അതായിരുന്നു നിശബ്ദസിനിമ. ദൃശ്യവും ശബ്ദവും ഒരേ സമയത്ത് അഭ്രപാളികളിൽ രേഖപ്പെടുത്താനുള്ള സാങ്കേതിക ശാസ്ത്രം വളർന്നപ്പോൾ അതു് “ശബ്ദ സിനിമ” അല്ലെങ്കിൽ “ടാക്കി” (Talkie) ക്കു ജന്മം നൽകി. അതായതു് ടാക്കി എന്നാൽ “ടു ഇൻ വൺ” (Two in one) - ശബ്ദവും ദൃശ്യവും ഒന്നിച്ച്. സിനിമാ ഗാനങ്ങളുടെ ആരംഭ കാല പേരു് - “ടാക്കി ഹിറ്റ്സ്” (Talkie Hits). ഗ്രാമഫോൺറിക്കാർഡുകളിൽ പാട്ടുകളെ വിശേഷിപ്പിച്ചിരുന്നതു് “ടാക്കി ഹിറ്റ്സ്” എന്നാണു്.
ആരംഭകാലത്തെ ഇന്ത്യൻ സിനിമകൾ സംഗീത നാടകങ്ങളുടെ സിനിമാ രൂപങ്ങളായിരുന്നല്ലോ. സംഗീത നാടകങ്ങൾ ചലച്ചിത്രങ്ങളായപ്പോൾ നിശബ്ദ സിനിമയുടെകാലം മുതലേ സംഗീതനാടകങ്ങളിൽ കൂടി ജനപ്രീതി നേടിയ ഗാനങ്ങൾ അതേപടി
സിനിമയിലും ഉൾപ്പെടുത്താൻ സംവിധായകർ ശ്രദ്ധിച്ചു വന്നിരുന്നു. ഉദാഹരണത്തിനു് -
1) 1920 ലെ “മഹാഭാരത്" എന്ന നിശബ്ദ സിനിമയുടെ പ്രദർശനവേളയിൽ മാസ്റ്റർ മോഹൻ “മഹാഭാരത്” എന്നു തന്നെ പേരുള്ള സംഗീത നാടകത്തിൽ പാടിയ ജനപ്രിയഗാനങ്ങളുടെ ഗ്രാമഫോൺ റിക്കാർഡുകൾ സ്ക്രീനിന്റെ ഒരു വശത്ത് സജ്ജമാക്കിയ
സ്റ്റേജിൽ പ്ലേ ചെയ്യുകയോ ഗായകവൃന്ദങ്ങൾ ഓർക്കസ്ട്രയോടുകൂടി അവതരിപ്പിക്കുകയോ ചെയ്തിരുന്നു. പ്രത്യേകിച്ചു് ഈ ഗാനങ്ങൾ.
i) മദ്ഭരി ഹായ് അംഖിയാം.....
ii) കോയി തേരെ കാം ന അവേ......
മേല്പറഞ്ഞ ഗാനങ്ങളുടെ ഗ്രാമഫോൺ റിക്കാർഡുകൾ 1915 ൽ സോണോഫോൺ കമ്പനി പുറത്തിക്കിയിരുന്നു.
2) 1926 ൽ പയനീർ ഫിലിം കമ്പനി നിർമ്മിച്ച “ഛത്രബകാവലി” എന്ന നിശബ്ദസിനിമയുടെ പ്രദർശനവേളകൾ അതേ പേരിലുള്ള സംഗീതനാടകത്തിൽ സൊറാബ്ജി. ആർ. ധോണ്ടി പാടിയ ഗാനങ്ങളാൽ മുഖരിതമായിരുന്നു - ഗ്രാമഫോൺ റിക്കാർഡുകളിൽ കൂടിയോ ലൈവ് ഓർക്കെസ്ട്രയായിട്ടോ. ഗാനങ്ങളിൽ ചിലതു്.
i) ഇൻകോ മൊഹബത് പ്യാർ മെ......
ii) മൈതോ മാർവാർ കോ ബനിയോ......
ഗാനങ്ങളുടെ റിക്കാർഡുകൾ നാടകം അരങ്ങേറി തുടങ്ങിയ 1906 ൽ തന്നെ പുറത്തിറക്കി ചൂടപ്പം പോലെ വിറ്റഴിഞ്ഞിരുന്നു. എല്ലാ ഭാഷകളിലും ഉള്ള സംഗീത നാടകങ്ങളിൽ നിന്നുമുള്ള ഗാനങ്ങൾ ഇതുപോലെ നിശബ്ദ ചിത്രങ്ങളുടെ പ്രദർശനവേളകളിൽ അതാതു് പ്രദേശങ്ങളിൽ ഉപയോഗിച്ചു പോന്നിരുന്നു.
ഗ്രാമഫോൺ റിക്കോർഡുകളിൽ കൂടിയും ഗായകവൃന്ദങ്ങളുടെ ഓർക്കെസ്ട്രയോടുകൂടിയ ആലാപനത്തിൽ കൂടിയും ഒരുക്കിയിരുന്ന സംഗീതം നിശബ്ദ സിനിമാ പ്രദർശനവേളകളിലെ പ്രേക്ഷകരുടെ കാതുകൾക്ക് സുഖകരമല്ലാത്ത ശബ്ദത്തെ മറികടക്കാനും
സഹായകരമായിരുന്നു - ഫിലിം പ്രൊജക്ടറിൽ കറങ്ങുമ്പോഴുണ്ടാകുന്ന “കര കര” ശബ്ദം പ്രത്യേകിച്ചും. റീലുകൾ തീരുന്നതനുസരിച്ച് പ്രൊജക്ടറിൽ വീണ്ടും ലോഡ് ചെയ്യുന്നതിനിടയിലുള്ള ശൂന്യതയേയും മേൽപ്പറഞ്ഞ ഗ്രാമഫോൺ സംഗീതവും ഓർക്ക
സ്ട്രെയും ആസ്വാദ്യമാക്കിയിരുന്നു. ചവിട്ടു ഹാർമോണിയം, തബ്ള, മൃദംഗം, വയലിൻ തുടങ്ങിയ സംഗീതോപകരണങ്ങളായിരുന്നു ഓർക്കസ്ട്രക്കാർ ഉപയോഗിച്ചിരുന്നത്. ഹിന്ദി, ഗുജറാത്തി സിനിമാസംവിധായകനായിരുന്ന വി.എം. വ്യാസ് എന്ന പേരിൽ പ്രസിദ്ധി
നേടിയ വിഷ്ണുകുമാർ മഗൻലാൽ വ്യാസ് കോഹിനൂർ ഫിലിം കമ്പനിക്കാരുടെ നിശബ്ദസിനിമകളുടെ സ്ഥിരം ഓർക്കസ്ട്രയിൽ തബല കലാകാരനായും ഗായകനായും പ്രവർത്തിച്ചിരുന്നു ആദ്യകാലത്ത്. ദക്ഷിണേന്ത്യയിൽ “സുരഭി തിയേറ്റർ” എന്ന കലാസാംസ്കാര
പരമ്പരയിൽപെട്ട ഗോവിന്ദരായ സുരഭി നാട്യ മണ്ഡലി, ശാരദ വിജയ നാടക മണ്ഡലി, വെങ്കടേശ്വര നാട്യമണ്ഡലി തുടങ്ങിയ സംഗീത നാടകങ്ങളിലെ ചില ഗായികാഗായകന്മാർ നിശബ്ദ സിനിമാകാലത്ത് സിനിമാ പ്രദർശനവേളകളിലെ ഓർക്കസ്ട്രയിൽ പങ്കെടുത്തിരുന്നു.
സംഗീത നാടക രംഗത്തെ പ്രഗത്ഭരായ പല കലാകരാന്മാരും നിശബ്ദ സിനിമയുടെ കാലം മുതലേ സിനിമാലോകവുമായി അടുത്ത ബന്ധം പുലർത്തിപ്പോന്നിരുന്നു. സംഗീതസംവിധായകരിൽ ഫിറോസ് ഷാ മിസ്ത്രി, ഗോവിന്ദ റാവു ടെമ്പെ, മാസ്റ്റർ നാഗർദാസ്, പ്രാൺ സുഖ് എം. നായക്, മാസ്റ്റർ കൃഷ്ണറാവു, കേശവറാവു ഭോലെ, ഗുണ്ടോ പന്ത് വലവാൽക്കർ തുടങ്ങിയവർ ശബ്ദസിനിമയുടെ ആവിർഭാവത്തോടെ സിനിമാ സംഗീതത്തിലും വ്യാപൃതരായി. ഗാനരചയിതാക്കളിൽ ആരംഭ കാല സിനിമകൾക്കായി രചന നടത്തിയിരുന്നവരിൽ പ്രമുഖരായ അഗാ ഹശ്ര കാശ്മീരി, ജോസഫ് ഡേവിഡ് തുടങ്ങിയവർ സംഗീതനാടകരംഗത്തുനിന്നും വന്നവരായിരുന്നു. സംഗീതനാടകരംഗത്തുനിന്നും സിനിമയിലേക്കു ചേക്കേറിയ നടീനടന്മാരിൽ പ്രധാനികളായിരുന്നു പേഷ്യൻ സ്കൂപ്പർ, ജഹാനാരാ കജ്ജൻ, അഖ്ത്തരി ബായ് ഫൈസാബാദി (ബേഗം അഖ്ത്തർ), റാണി പ്രേമലത, മോത്തിബായ്, ജ്യോത്സ്ന ഭോലെ തുടങ്ങിയ അഭിനേത്രികളും റാം മറാത്തെ, വി.ബി. പെണ്ടാർകർ, ചമ്പക് ലാല, മാസ്റ്റർ ഭഗവാൻദാസ് (ഭഗവാൻ), മാസ്റ്റർ നിസ്സാർ, ഫിദാ ഹുസൈൻ, എലിസർ, എ.ആർ കാബുളി തുടങ്ങിയ അഭിനേതാക്കളും. ഹിന്ദി സിനിമയുടെ ആരംഭകാലത്തെ ഗായകതാരങ്ങളിൽ മേൽപറഞ്ഞ ലിസ്റ്റിലെ മാസ്റ്റർ നിസ്സാറും ജഹാനാരാ കജ്ജനും വളരെ ജനപ്രീതി നേടിയ ഗായകതാരജോടികളായിരുന്നു.
1931 മാർച്ച് 14ആം തീയതി ഇന്ത്യയിലെ ആദ്യത്തെ ശബ്ദചിത്രം “ആലം ആര” റിലീസായി. ഇംപീരിയൽ ഫിലിം കമ്പനിയുടെ ബാനറിൽ അർദേശിർ ഇറാനി സംവിധാനം ചെയ്ത സിനിമയുടെ ഭാഷ ഹിന്ദിയും ഉർദുവും. ആരംഭകാലത്തെ ഹിന്ദി ചിത്രങ്ങൾ മിക്കതും ഹിന്ദിയും ഉർദുവും ചേർന്ന ഭാഷയിലായിരുന്നു. “ആലം ആര’ എന്നാൽ ”ലോകത്തിന്റെ പ്രകാശം“. ചിത്രത്തിന്റെ സംഗീതം ഫിറോസ് ഷാ മിസ്ത്രിയും ബി.ഇറാനിയും ചേർന്നൊരുക്കി. ജോസഫ് ഡേവിഡ് എന്ന നാടകകൃത്ത് എഴുതിയ അതേ പേരിലുള്ള സംഗീത നാടകത്തിന്റെ ചലച്ചിത്ര രൂപാന്തരമായിരുന്നു ആദ്യ ശബ്ദ ചിത്രം. ചിത്രത്തിൽ 7 ഗാനങ്ങൾ. സെൻസർ സർട്ടിഫിക്കറ്റ് നമ്പർ 100043. 10,500 അടിയായിരുന്നു ചിത്രത്തിന്റെ ഫിലിം ചുരുളുകളുടെ നീളം. മാസ്റ്റർ വിഠൽ, സുബൈദ, ജിലുബായ്, പൃഥ്വിരാജ്കപൂർ, വാജിദ് മുഹമ്മദ്ഖാൻ തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങൾ.
“ആലം ആര‘ യിൽ വാജിദ് മുഹമ്മദ് ഖാൻ പാടിയ ”ദേ ദേ ഖുദാ കെ നാം പെ പ്യാരെ താക്കത് ഹോ ഗർ ദേനെ കി.....“ ഇന്ത്യൻ സിനിമയിലെ ആദ്യത്തെ ഗാനമായി കരുതപ്പെടുന്നു. ഈ ഗാനരംഗമായിക്കാം ആദ്യം ഷൂട്ട് ചെയ്തത്. ആദ്യത്തെ ഗായകൻ വാജിദ് മുഹമ്മദ്ഖാനും. എന്നാൽ ആദ്യത്തെ ഗായിക ആരാണെന്നു നിർണ്ണയിക്കുന്നതിൽ ഒരു ആശയക്കുഴപ്പം. ലഭ്യമായ വിവരങ്ങളനുസരിച്ച് നായിക സുബൈദ പാടുന്ന ഒരു ഗാനമുണ്ട് - “ബദ്ലാ ദിൽ വായേഗാ യാരബ് തൂ സിതംഗാരോം സെ.......“.മറ്റൊരു മഹിളാശബ്ദഗാനം പാടുന്നത് ജില്ലൂബായ് - ”രൂഠാ ഹൈ ആസ്മാൻ ഗും ഹോഗയാ മാഹ്താബ്......“. മറ്റു ഗാനങ്ങൾ ആലപിച്ചവരുടെ വിശദവിവരങ്ങൾ ലഭ്യമല്ല. സുബൈദ പാടിയ ഗാനമാണ് മഹിളാശബ്ദത്തിലെ ആദ്യ ഇന്ത്യൻ സിനിമാഗാനമെന്നാണ് പൊതുവെ വിശ്വസിക്കുന്നത്. അതുപ്രകാരം ഇന്ത്യൻ സിനിമയിലെ ആദ്യത്തെ ഗായിക സുബൈദ. “ആലം ആര‘, 1956 ൽ അതേ പേരിൽ പുനർനിർമ്മിക്കപ്പെട്ടപ്പോൾ സംഗീതസംവിധായകൻ എ.ആർ. ഖുരേശിയുടെ സംഗീതസംവിധാനത്തിൽ ആദ്യ ശബ്ദചിത്രമായ ”ആലം ആര“ യിൽ പ്രഥമ ഇന്ത്യൻ സിനിമാ ഗാനം പാടിയ വാജിദ്മുഹമ്മദ്ഖാൻ തന്നെ അതേ ഗാനം ”ദേ ദേ ഖുദാ കെ നാം പെ.......’, ആദ്യ ചിത്രത്തിലെ അതേ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പാടി. “ആലം ആര‘ (1931) യിലെ ഗാനങ്ങളുടെ ഗ്രാമഫോൺ റിക്കാർഡുകൾ നിർമ്മിക്കപ്പെട്ടിട്ടില്ല. ചിത്രത്തിന്റെ പ്രിന്റും ലഭ്യമല്ലാത്തതിനാൽ ആ ഗാനങ്ങൾ ഇന്നു ശ്രവിക്കാൻ അവസരം ഇല്ല.
ശബ്ദ സിനിമയുടെ ആവിർഭാവത്തോടെ നിശബ്ദസിനിമയുടെ കാലത്ത് സൂപ്പർതാരങ്ങളായി തിളങ്ങിയ പല നടീനടന്മാർക്കും അവരുടെ താരപദവി നഷ്ടമായി. നിശബ്ദസിനിമയിൽ ആകാര സൗഷ്ഠവവും അഭിനയിക്കാനുള്ള അൽപം കഴിവും മാത്രം മതിയായിരുന്നു താരപദവിക്ക്. എന്നാൽ ശബ്ദസിനിമയുടെ പ്രധാന ആവശ്യങ്ങളിൽ ഒന്ന് ആലാപന സൗകുമാര്യമായിരുന്നു. നിശബ്ദ സിനിമയിൽ സൂപ്പർതാരങ്ങളായി വിളങ്ങിയ പലരും നായികാനായക പദവികളിൽ നിന്നും വലിച്ചെറിയപ്പെട്ടു. സൗന്ദര്യം കൊണ്ടു പ്രേക്ഷകരെ ആകർഷിച്ചിരുന്ന താരറാണിമാരിൽ ഒരാളായിരുന്നു പിൽക്കാലത്ത് ഫാൽക്കെ അവാർഡ് നേടിയ സുലോചന. താരറാണിയുടെ യഥാർത്ഥ നാമം റൂമിമേയേഴ്സ്. ശബ്ദ സിനിമയുടെ തുടക്കത്തോടെ താരറാണിയുടെ താരമൂല്യം കുറഞ്ഞു. ചുരുക്കം ചില ചിത്രങ്ങളിൽ നായികയായി ശബ്ദസിനിമയിലും അഭിനയിച്ചെങ്കിലും നിശബ്ദ സിനിമയിൽ ലഭിച്ചിരുന്നതുപോലെ അവസരങ്ങൾ തുടർന്നു ലഭിച്ചില്ല. 1927 ൽ ഇംപീരിയിൽ ഫിലിം കമ്പനി നിർമ്മിച്ച “ദ് വൈൽഡ് കാറ്റ് ഓഫ് ബോംബെ“ (The Wild Cat of Bombay) എന്ന നിശബ്ദ ചിത്രത്തിൽ എട്ടു വ്യത്യസ്ത കഥാപാത്രങ്ങളെയായിരുന്നു സുലോചന അവതരിപ്പിച്ചതു് - തോട്ടക്കാരൻ, പോലീസ്, ഹൈദരാബാദിലെ ധനികൻ, തെരുവു ബാലൻ, പഴക്കച്ചവടക്കാരൻ, മദാമ്മ, നർത്തകി - പിന്നെ നായികാ വേഷവും.
നിശബ്ദ സിനിമയുടെ കാലത്ത് നിരവധി ആംഗ്ളോ ഇന്ത്യൻ യുവതികൾ നായികമാരായി അഭിനയിച്ചിരുന്നു. സംഭാഷണമോ ഗാനങ്ങളോ ഇല്ലാത്തതിനാൽ രൂപഭംഗി മാത്രമായിരുന്നല്ലോ അഭിനയിക്കാനുള്ള പ്രധാന മാനദണ്ഡം. ഡൊറോത്തി കിങ്ങ്ടം
എന്ന യൂറോപ്യൻ യുവതി ശകുന്തളയായി അഭിനയിച്ചു 1920 ലെ “ശകുന്തള” എന്ന ചിത്രത്തിൽ. പേഷ്യൻസ് കൂപ്പർ എന്ന ആംഗ്ഗ്ലൊ ഇന്ത്യൻ യുവതി നിശ്ശബ്ദസിനിമായുഗത്തിലെ മറ്റൊരു താരറാണിയായിരുന്നു. ഇന്ത്യൻ സിനിമയിൽ ആദ്യമായി ഇരട്ടവേഷങ്ങളിൽ അഭിനയിച്ചത് പേഷ്യൻസ് കൂപ്പർ ആയിരിക്കണം. 1923 ലെ “പത്നി പ്രതാപ്“ എന്ന നിശബ്ദ സിനിമയിൽ രണ്ടു സഹോദരിമാരുടെ വേഷത്തിലും ”കാശ്മീരി സുന്ദരി“ (1925) എന്ന നിശബ്ദ സിനിമയിൽ അമ്മയായും മകളായും പേഷ്യൻസ് കൂപ്പർ അഭിനയിച്ചു. താരറാണിയുടെ താരമൂല്യം കുറഞ്ഞത് ശബ്ദ സിനിമയുടെ ആവിർഭാവത്തോടെ. ശുദ്ധമായ ഹിന്ദി ഭാഷ സംസാരിക്കാൻ വശമില്ല എന്നു മാത്രമല്ല കണ്ഠശുദ്ധിയും ഇല്ല. ഇങ്ങനെ താരമൂല്യം കുറഞ്ഞ് ശബ്ദസിനിമയിൽ അവസരങ്ങൾ നഷ്ടമായി പല നായികാതാരങ്ങൾക്കും. അങ്ങനെ ശബ്ദസിനിമയുടെ ആരംഭത്തോടെ താരപദവിക്കു മങ്ങൽ ഏറ്റ നായികാതാരങ്ങളായിരുന്നു ജബുന്നിസ, മാധുരി, പദ്മാദേവി, മിസ് റോസ്, മോഹിനി, രാംപ്യാരി, ജമുന, ശാന്തകുമാരി, ബാലാബായ്, ഗംഗുബായ്, എർമലിൻ, സുബൈദ, സീതാദേവി, സുൽത്താന, സബിത തുടങ്ങിയവർ. നിശബ്ദ സിനിമയിലെ താരമൂല്യമുള്ള നായകതാരങ്ങളായിരുന്ന ഖലിൽ, ബില്ലി മോറിയ, ഉദ്വാടിയ, എം.വക്കീൽ, അൽതേക്കർ, ജാംഷെഡ്ജി, നവീൻ ചന്ദ്ര, ബി.യാദവ് തുടങ്ങിവർക്കും ശബ്ദസിനിമയുടെ തുടക്കത്തോടെ സിനിമയിൽ അവസരം കുറഞ്ഞു് നായക വേഷങ്ങൾ ലഭിക്കാതെയായി.
ശബ്ദമാധുരിയും ആലാപനചാതുരിയുമുണ്ടായിരുന്ന അനീസ് ഖാത്തുൺ, ജഹാനാരാ കജ്ജൻ, രത്തൻബായ്, ഉമാശശി, ബിബ്ബോ തുടങ്ങിയ നായികാതാരങ്ങൾ ശബ്ദസിനിമയിലും താരമൂല്യം നഷ്ടമാകാതെ തുടർന്നു. നായകതാരങ്ങളിൽ ശബ്ദസിനിമയിലും നായകവേഷങ്ങൾ അൽപ്പം കുറഞ്ഞെങ്കിലും തുടർന്നും വേഷങ്ങൾ കൈകാര്യം ചെയ്ത താരങ്ങളായിരുന്നു പൃഥ്വിരാജ്കപൂർ, രാജാ സാൻഡോ, ജയരാജ്, മാസ്റ്റർ വിഠൽ തുടങ്ങിയവർ. ഈ നടന്മാരുടെ അഭിനയപ്രാവീണ്യവും വടിവൊത്ത ശരീരവും രൂപസൗകുമാര്യവുമായിരുന്നു ശബ്ദസിനിമയിലും ഇവർക്ക് നായകവേഷങ്ങൾ ലഭിക്കാൻ കാരണം.
ശബ്ദസിനിമയുടെ ആരംഭത്തോടെ സംഗീതം സിനിമയുടെ വിജയത്തിന് ഒരു പ്രധാന ഘടകമായി മാറി. നല്ല ശബ്ദത്തിന്, ആലാപന സൗകുമാര്യത്തിനു മുൻതൂക്കം നൽകിക്കൊണ്ടായി പിന്നീട് അഭിനേതാക്കളെ നിർണ്ണയിക്കുന്ന പ്രക്രിയ. ആരംഭ കാലത്തെ
ഗായികാതാരങ്ങളിൽ ജഹാനാര കജ്ജൻ ജനപ്രീതി നേടിയ ഒരു അഭിനേത്രിയായിരുന്നു. നിശബ്ദസിനിമയുടെ കാലം മുതൽക്കേ സിനിമയിൽ സജീവ സാന്നിധ്യമായിരുന്ന കജ്ജൻ ശബ്ദസിനിമയുടെ തുടക്കത്തോടെ കൂടുതൽ പ്രസിദ്ധി നേടി. “ശിരിൻ
ഫർഹാദ്” (1931), “ലൈലാമജ്നു” (1931) തുടങ്ങിയ ഹിന്ദി ചിത്രങ്ങളിൽ മാസ്റ്റർ നിസ്സാറും ജഹാനാര കജ്ജനും ചേർന്നു പാടിയ ഗാനങ്ങളെല്ലാം ഹിറ്റായി. “ശിരിൻ ഫർഹാദ്” ൽ മാസ്റ്റർ നിസ്സാർ പാടിയ “വോ മുകദ്ദർ നരഹാ വോ ജമാനാ നരഹാ.....” എന്ന ഗാനം നാടെങ്ങും സിനിമാപ്രേമികളും സംഗീതപ്രേമികളും മൂളിക്കൊണ്ടു നടന്നു. വൃജ് ലാൽ വർമ്മയായിരുന്നു സംഗീതസംവിധായകൻ. ഇന്ത്യൻ സിനിമയിലെ ആദ്യത്തെ ഹിറ്റ് ജോടിയായിരുന്നു ഗായകതാരങ്ങളായിരുന്ന ജഹാനാരാ കജ്ജനും മാസ്റ്റർ നിസ്സാറും. ‘മദർ തിയേറ്റേഴ്സ്“, ജഹാനാരാ കജ്ജൻ, മാസ്റ്റർ നിസ്സാർ - ഇവരുടെ സംഗമം സിനിമയുടെ വിജയ ഫോർമുലയായി മാറി. ഈ കൂട്ടുകെട്ടിലെ ”ലൈലാ മജ്നു“, ”ശകുന്തള“ (1931), ”ബിൽവാ മംഗൽ, “ഗുൽരു സരീന” (1932) തുടങ്ങിയ ചിത്രങ്ങൾ എല്ലാ തന്നെ ബോക്സ് ആഫീസിൽ വൻവിജയം വരിച്ചു. വൃജ്ലാൽ വർമ്മയായിരുന്ന സംഗീത സംവിധായകൻ. ജഹാനാരാ കജ്ജനും മാസ്റ്റർ നിസ്സാറും അഭിനയിച്ച “ഇന്ദ്രസഭ” (1932) എന്ന ചിത്രത്തിൽ 71 ഗാനങ്ങൾ. ഏറ്റവും കൂടുതൽ ഗാനങ്ങളുള്ള ഇന്ത്യൻ സിനിമയായി അംഗീകരിക്കപ്പെടുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ നാഗർദാസ് നായക്. ജഹാനാരാ കജ്ജനെ കുറിച്ചു അതിശയോക്തി കലരാത്ത ഒരു പ്രസ്താവന - “മാദൻ തിയേറ്റേഴ്സി“ന്റെ ഉടമസ്ഥൻ സേട്ട് കർനാനി അന്നത്തെ കാലത്ത് പ്രസ്തുത സ്റ്റുഡിയോ 24 ലക്ഷം രൂപയ്ക്ക് വാങ്ങിയത് കജ്ജൻ അഭിനയിച്ച ചിത്രങ്ങളിൽ നിന്നും ലഭിച്ച ലാഭം കൊണ്ടാണത്രെ. കജ്ജനു വേണ്ടി അലങ്കാരസാരികൾ നെയ്യുന്ന നെയ്ത്തുകാർക്ക് കജ്ജന്റെ കർക്കശമായ നിർദ്ദേശമുണ്ടായിരുന്നത്രേ - തനിക്കുവേണ്ടി നെയ്യുന്ന അലങ്കാര സാരികൾ തനിക്കു മാത്രം സ്വന്തമായിരിക്കണം‘ വേറെ ആർക്കും ആ മോഡലിൽ സാരി നെയ്തു കൊടുക്കരുത് എന്നു്. നെയ്ത്തുകാർ അക്ഷരം പ്രതി അനുസരിക്കുകയും ചെയ്തിരുന്നത്രെ.
1932 ൽ റിലീസായ “ഇംപീരിയൽ ഫിലിം കമ്പനി” യുടെ “മാധുരി’, എന്ന ഹിന്ദി ചിത്രത്തിലെ ഗാനങ്ങളാണ് ആദ്യമായി ഗ്രാമഫോൺ റിക്കാർഡുകളായി പുറത്തിറക്കപ്പെട്ടത്. അതിനുമുമ്പ് റിലീസായ ഹിന്ദി ചിത്രങ്ങളിലെ ഗാനങ്ങൾ ഇന്നു ലഭ്യമല്ല. റിക്കാർഡുകൾ പുറത്തിറക്കീട്ടില്ല‘ ചിത്രത്തിന്റെ പ്രിന്റുകളും ലഭ്യമല്ല. ആരംഭകാലത്തെ ആ ശ്രവണമധുരഗാനങ്ങൾ എന്നന്നേയ്ക്കുമായി നഷ്ടമായി. ”മാധുരി’ യിൽ പ്രസിദ്ധ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ വിനായക് റാവ് പട്വർദ്ധൻ പാടി അഭിനയിച്ചിരുന്നു. വിനായക് റാവു പട്വർദ്ധൻ പാടിയ “സരിതാ സുഗന്ധ് ശോഭേ വസന്ത്.....” എന്ന ഗാനമാണ് ആദ്യമായി ഗ്രാമഫോൺ റിക്കാർഡിൽ റിലീസ് ചെയ്ത് സിനിമാ ഗാനം. ചിത്രത്തിൽ 16 ഗാനങ്ങൾ ഉണ്ടായിരുന്നെങ്കിലും നാലു ഗാനങ്ങൾ മാത്രമാണ് ഗ്രാമഫോൺ റിക്കാർഡുകളായി പുറത്തിറക്കിയത്. ചിത്രത്തിലെ മറ്റു ഗാനങ്ങൾ പാടിയിരുന്നത് നായിക സുലോചന, ചന്ദാബായ് എന്ന അഭിനേത്രി, ഹാടി എന്ന അഭിനേതാവ്. അക്കാലത്ത് ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഗ്രാമഫോൺ റിക്കാർഡുകളായി പുറത്തിറക്കിയിരുന്നില്ല. ചിത്രം റിലീസായ ശേഷം ഹിറ്റായ ഗാനങ്ങൾ മാത്രമേ ഗ്രാമഫോൺ റിക്കാർഡുകളായി പുറത്തിറക്കിയിരുന്നുള്ളു. “പ്രഭാത് ഫിലിം കമ്പനി‘ യുടെ ”മായാ മചീന്ദ്ര“ (1932) എന്ന ഹിന്ദി - മറാത്തി ദ്വിഭാഷാ ചിത്രത്തിലെ ചില ഗാനങ്ങളും ഗ്രാമഫോൺ റിക്കാർഡുകളായി പുറത്തിറക്കിയിരുന്നു. പ്രസ്തുത ചിത്രത്തിൽ ഗോവിന്ദറാവു ടെമ്പെ പാടിയ ”ഛോട് ആകാശ് കോ സിതാരെ ജമീൻ പര് ആയേ.......“ എന്ന ഗാനം സൂപ്പർ ഹിറ്റായി. സംഗീതം - ഗോവിന്ദ റാവു ടെമ്പെ. ഇന്ന് ലഭ്യമായ സിനിമാ ഗാനങ്ങളിൽ ഏറ്റവും പഴയ ഗാനവും ഇതുതന്നെയാണ്. എച്ച്. എം. വി. കമ്പനി 1987 ൽ പുറത്തിറക്കിയ “യാദോം കി മൻസിൽ” എന്ന ശീർഷകത്തിൽ പുറത്തിറക്കിയ 12 എൽ.പി. റിക്കാർഡുകളുടെയും കാസറ്റുകളുടെയും സെറ്റിൽ (1932 മുതൽ 1982 വരെയുള്ള ഹിന്ദി ചിത്രങ്ങളിലെ ഗാനങ്ങൾ) ആദ്യത്തെ ഗാനവും ഇതുതന്നെ. ആരംഭകാലത്തെ ഹിന്ദി ചിത്രങ്ങളിലെ ഗാനങ്ങളിൽ ഭൂരിഭാഗവും ഗ്രാമഫോൺ റിക്കാർഡുകളായി പുറത്തിറക്കിയിട്ടില്ല. 1931 മുതൽ 1935 വരെ റിലീസായ 434 ഹിന്ദി ചിത്രങ്ങളിലായി ആറായിരത്തോളം ഗാനങ്ങൾ. ഇതിൽ 40 ചിത്രങ്ങളിലേതായി 130 ൽ പരം ഗാനങ്ങളുടെ ഗ്രാമഫോൺ റിക്കാർഡുകൾ മാത്രമേ നിർമ്മിക്കപ്പെട്ടിട്ടുള്ളു എന്നാണ് ഇതു സംബന്ധിച്ച ഗവേഷണത്തിൽ നിന്നും മനസ്സിലാക്കുന്നത്. അതായത് 1935 വരെയുള്ള ചിത്രങ്ങളിലെ മൊത്തം ഗാനങ്ങളുടെ 3 ശതമാനം പോലും ഇന്നു ലഭ്യമല്ല. 1935 വരെ റിലീസായ ഹിന്ദി ചിത്രങ്ങളിലെ ഗാനങ്ങളിൽ ചില ഗാനങ്ങളെ ങ്കിലും ലഭ്യമായ ചിത്രങ്ങളുടെ പേരുകൾ:
1932 - മാധുരി, മായാ മചീന്ദ്ര
1933 - ഡാകു കി ലഡ്കി, കർമ്മ, കുരുക്ഷേത്ര, ലാൽ-എ-യമൻ, പൂരൺ ഭക്ത, രാജറാണി മീര, സൈരന്ദ്രി, യഹൂദി കി ലഡ്കി
1934 - ആജ്കൽ, ഏക്ട്രസ്, അമൃത് മന്ഥൻ, ബാഗ്-എ-മിസർ, ബാലാ ജോബൻ, ഭക്ത പ്രഹ്ലാദ്, ചണ്ഡീദാസ് ഗൃഹലക്ഷ്മി, നയീ ദുനിയ, സന്ത് തുളസീദാസ്, സീത
1935 - ആഹ്-എ- മസ്ലുമാൻ, ബാൽ ഹത്യ, ബോംബെ മെയിൽ, ചന്ദ്രസേന, ദേശ് ദീപക്‘ ദേവദാസ്, ധൂപ്ഛാവ് ഹണ്ടർവാലി, ജവാനി കി ഹവ, ജീവൻ നാട്ടക്, കാർവാൻ-എ-ഹയാത്, കാർവാൻ- എ-ഹുസ്ന്, നൂർ എ യമൻ, പർദേശി സൈയാൻ, സ്റ്റെപ് മദർ, സ്ത്രീ ധർമ്മ, സ്വർഗ് കി സീഡി, യാസ്മിൻ, ഹിന്ദ് കേസരി.
നിശബ്ദസിനിമയിൽ നിന്നും ശബ്ദസിനിമയിലേക്കുള്ള ചുവടുമാറ്റം. ഗായകതാരങ്ങൾ സിനിമയിൽ വന്നുകൊണ്ടിരുന്ന പ്രാരംഭദശ. ചിത്രങ്ങളിൽ പ്രഗത്ഭരായ ഗായകരും ചെറിയ വേഷങ്ങളിൽ അഭിനയിച്ചിരുന്നു. അങ്ങനെയുള്ള പ്രശസ്തഗായകരിൽ ഹിന്ദുസ്ഥാനി ഗായിക ഇന്ദുബാല, ജോഹ്രാജാൻ തുടങ്ങിയവർ പാടിയ ഗാനങ്ങളായിരുന്നു ഗ്രാമഫോൺ റിക്കാർഡുകളായി ഇറക്കിയിരുന്നത്. മിക്ക ചിത്രങ്ങളിലും കണ്ഠശുദ്ധിയില്ലാത്ത നായികാനായകന്മാർ പാടി അഭിനയിച്ചെങ്കിലും ആ ഗാനങ്ങൾ മിക്കതും ഫിലിം ട്രാക്കിൽ മാത്രം ഒതുങ്ങി നിന്നു. ആ ഗാനങ്ങളുടെ വിപണനത്തിൽ സംശയാലുക്കളായ നിർമ്മാതാക്കൾ അവയുടെ ഗ്രാമഫോൺ റിക്കാർഡുകൾ നിർമ്മിക്കാൻ ധൈര്യപ്പെട്ടില്ല. ശബ്ദമാധുര്യം ഇല്ലെകിലും താരമൂല്യം നോക്കി ദുർഗ്ഗാ ഖോട്ടെ, പത്മാദേവി. തുടങ്ങിയ താരറാണിമാർ പാടിയ ചില ഗാനങ്ങളുടെ ഗ്രാമഫോൺ റിക്കാർഡുകളും പുറത്തിറക്കിയിരുന്നു. ശാന്താ ആപ്തെ, ഉമാ ശശി, രാജ്കുമാരി, രത്തൻ ബായ്, കെ.സി.ഡേ, കെ.എൽ. സൈഗാൾ തുടങ്ങിയവർ പാടിയ മിക്ക ഗാനങ്ങളുടെയും ഗ്രാമഫോൺ റിക്കാർഡുകൾ പുറത്തിറക്കിയിരുന്നു. 1935 വരെ റിലീസായ ഹിന്ദി ചിത്രങ്ങളിൽ ഇന്നു ലഭ്യമായ ഗാനങ്ങളുടെ ശ്രവണാനുഭവത്തിൽ സംഗീതപ്രധാനമായ ചിത്രങ്ങളായി (മ്യൂ സിക്കൽ ഹിറ്റ് ചിത്രങ്ങൾ) വിലയിരുത്താവുന്നവ 1932 -മായാ മചീന്ദ്ര, 1933 - പൂരൺ ഭക്ത്, 1934 . അമൃത് മന്ഥൻ, ചണ്ഡീദാസ്, ദേവദാസ്, ചന്ദ്രസേന, ധൂപ് ഛാംവ്, കാർവാൻ-എ-ഹയാത് എന്നീ ചിത്രങ്ങളാണ്.
മായാ മചീന്ദ്ര, 1933 (ഇന്ന് നിലവിലുള്ള ഏറ്റവും പഴയ ഹിന്ദി സിനിമാഗാനം )
പൂരൺ ഭക്ത്, 1934
തമിഴിലും തെലുങ്കിലും കന്നഡയിലും മൗനചിത്രങ്ങൾ നിർമ്മിക്കപ്പെട്ടിരുന്നു. തമിഴിൽ മുപ്പതോളം നിശബ്ദ ചിത്രങ്ങൾ വന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. തമിഴിലെ ആദ്യത്തെ മൂകസിനിമ നടരാജമുതലിയാരുടെ “കീചകവധം” (1917).
തമിഴിൽ നിർമ്മിച്ച ഒരു നിശബ്ദ ചിത്രത്തിന്റെ പേര് - “ലൈല - ദ് സ്റ്റാർ ഓഫ് മിൻഗ്രേലിയ (Leila - the star of mingrelia). 1931 ൽ റിലീസായ ഈ ചിത്രത്തിന്റെ സംവിധായകൻ - ആർ.പ്രകാശ്. ചുംബനരംഗങ്ങൾ, മാദകനൃത്തങ്ങൾ, ഹരം പിടിപ്പിക്കുന്ന പ്രേമരംഗങ്ങൾ ഇതൊക്കെയായിരുന്നു ചിത്രത്തിന്റെ ആകർഷണഘടകങ്ങൾ. നിശബ്ദ ചിത്രത്തിനു അകമ്പടിയായി പാശ്ചാത്യ സംഗീതത്തിനു പുറമെ ഭാരതീയ ശാസ്ത്രീയസംഗീതവും നാടൻ സംഗീതവും. ഭാരതത്തിനു പുറമെ സിലോൺ, ബർമ്മ, മലയ തുടങ്ങിയ വിദേശരാജ്യങ്ങളിലും ചിത്രം പ്രദർശനവിജയം നേടി. ടി.എസ്.മണി, എം.വി.രാജു, താര, ദേവകി, എസ്. സുശീലാദേവി തുടങ്ങിയവരായിരുന്നു മുഖ്യതാരങ്ങൾ. തമിഴിലെ ചില പ്രമുഖ നിശബ്ദ ചിത്രങ്ങൾ.
1922 - ഭീഷ്മപ്രതിജ്ഞ- മാർക്കണ്ഡേയ
1923 - സമുദ്രമഥനം, മഹി രാവണ
1924 - ഗജേന്ദ്രമോക്ഷം, ഉഷാസ്വപ്നം, ദ്രൗപദി ഭാഗ്യ,
1925 - മഹാത്മാ കബീർദാസ്
1929 - ധർമ്മപത്നി, ജ്ഞാനസൗന്ദരി, ശ്രീ കന്നികാ പരമേശ്വരി, സ്റ്റേജ് ഗേൾ
1930 - ഗരുഡഗർവ്വഭംഗം, കോവലൻ, ലങ്കാദഹനം, സാരംഗധാര, പവളക്കൊടി, വിപ്രനാരായണ തുടങ്ങിയവ.
നിശബ്ദ സിനിമയിലെ താരങ്ങളായിരുന്നു വൈ.വി.റാവു, റ്റി.എസ്. മണി, എം.വി.രാജു, റ്റി.പി. കൈലാസം‘ റ്റി.പി. രാജലക്ഷ്മി, ദേവകി, മിസ് ഇലിയറ്റ്, താര, തുടങ്ങിയവർ. നടരാജമുതലിയാർ സംവിധാനം ചെയ്ത “ദ്രൗപദി വസ്ത്രാപഹരണം’ (1918) എന്ന നിശബ്ദ ചിത്രത്തിൽ ദ്രൗപദിയായി അഭിനയിക്കാൻ നടികളെ കിട്ടാതെയായി. വസ്ത്രാപഹരണരംഗത്തു് അഭിനയിക്കാനുള്ള മടിയാണ് കാരണം. വയലെറ്റ് ബെറി എന്ന യൂറോപ്യൻ യുവതിയുടെ പേര് വിലോചന എന്നു മാറ്റി ദ്രൗപദിയുടെ വേഷത്തിൽ അഭിനയിപ്പിച്ചത്രെ മുതലിയാർ. പ്രാദേശികമായ ഇംഗ്ലീഷ് നാടക കമ്പനിയിലെ ഒരു നടനായിരുന്ന ദുരൈ സ്വാമി പിള്ളൈ ദുശ്ശാസനനായി അഭിനയിച്ചു ദ്രൗപദിയെ വസ്ത്രാപഹരണത്തിനു വിധേയയാക്കി. ചിത്രം സൂപ്പർ ഹിറ്റ്. മഹാഭാരത കഥയെ ആസ്പദമാക്കി അരങ്ങേറിയിരുന്ന സംഗീത നാടകങ്ങളിലെ ഗാനങ്ങൾ നിശബ്ദ ചിത്രത്തിനു സംഗീതവും നൽകി.
തെലുങ്കിലും കന്നഡയിലും വളരെ കുറച്ചു നിശബ്ദ സിനിമകളേ നിർമ്മിക്കപ്പെട്ടിട്ടുള്ളു. തെലുങ്കിലാണ് താരതമ്യേന കൂടുതൽ ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടത്. “ഹരിമായ‘, (1932) എന്ന പേരിൽ കന്നഡയിൽ നിർമ്മിച്ച നിശബ്ദ ചിത്രത്തിൽ കന്നഡ സംഗീത നാടക രംഗത്തെ ശക്തിസ്തംഭമായിരുന്ന ഗുബ്ബിവീരണ്ണയായിരുന്നു പ്രധാനവേഷത്തിൽ. തെലുങ്കിൽ നിർമ്മിക്കപ്പെട്ട നിശബ്ദസിനിമകളിൽ ”സുരഭി തീയേറ്റർ“ എന്ന പരമ്പരയിൽ പെട്ട സംഗീതനാടക ട്രൂപ്പുകളിലെ കലാകാരന്മാരായിരുന്നു അഭിനയിച്ചത്. മലയാളത്തിൽ രണ്ടു നിശബ്ദ ചിത്രങ്ങൾ മാത്രം - ”വിഗതകുമാരൻ’, “മാർത്താണ്ഡവർമ്മ“. തമിഴിൽ റ്റി.പി.രാജലക്ഷ്മി, സുശീലാ ദേവി, വൈ.വി.റാവു, റ്റി.എസ്. മണി, തുടങ്ങിയ നടീനടന്മാർ ശബ്ദ സിനിമയിലും അവസരങ്ങൾ ലഭിച്ചു സജീവമായി തുടർന്നു. മലയാളത്തിലാകട്ടെ രണ്ടു നിശബ്ദ ചിത്രങ്ങളും എറ്റുവാങ്ങിയത് നിർഭാഗ്യവും. ആ കഥ പിന്നീടു്.
സിനിമയിൽ ശബ്ദത്തിന്റെ സന്നിവേശത്തോടെ ഹിന്ദിയിലുണ്ടായതുപോലെയുള്ള ദുർദ്ദശ ദക്ഷിണേന്ത്യൻ സിനിമയിൽ തമിഴിലും തെലുങ്കിലും കന്നഡയിലും നടീനടന്മാർക്കുണ്ടായില്ല. താരതമ്യേന സിനിമകളുടെ എണ്ണം കുറവ്. മാത്രമല്ല, നിശബ്ദ സിനിമയിൽ അഭിനയിക്കാൻ വന്ന നടീനടന്മാരിൽ പലരും സിനിമാലോകത്തെ അന്തരീക്ഷം ഇഷ്ടപ്പെടാത്തിനാൽ ഒന്നോ രണ്ടോ ചിത്രങ്ങളിലെ അഭിനയത്തിനുശേഷം തങ്ങളുടെ പ്രവർത്തനമേഖലയായ സംഗീതനാടക രംഗത്തേക്കു തന്നെ മടങ്ങുകയായിരുന്നു.
ഈ ലക്കത്തിൽ പ്രതിപാദിച്ചിരിക്കുന്ന സിനിമകളുടെയും കലാകരുടെയും ചിത്രങ്ങൾ താഴെ കാണാം ചിത്രങ്ങൾ വലുതായി കാണാൻ ചിത്രത്തിന്റെ മുകളിൽ ക്ലിക്ക് ചെയ്യുക
തമിഴിലെ ആദ്യത്തെ ശബ്ദ ചിത്രം എച്ച്.എം.റെഡ്ഡി സംവിധാനം ചെയ്ത “കാളി ദാസ്‘ 1931 ഒക്ടോബർ 31-ആം തീയതി റിലീസ് ചെയ്തു. ചിത്രം നിർമ്മിച്ചത് അർദേർശേർ ഇറാനിയും എച്ച്.എം. റെഡ്ഡിയും ചേർന്നു്. റ്റി.പി. രാജലക്ഷ്മി, തേവാരം രാജാംബാൾ, പി.ജി. വെങ്കടേശൻ, എൽ.വി. പ്രസാദ് തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളിൽ. ചിത്രത്തിലെ സംഭാഷണവും പാട്ടുകളും - താരങ്ങൾ അവരുടെ മാതൃഭാഷയിൽ പാടുകയും സംസാരിക്കുകയും ചെയ്തു. അമ്പതിൽപരം ഗാനങ്ങൾ ഉണ്ടായിരുന്നതായാണ്
അറിയുന്നത്. തെലുങ്കിലെ “സുരഭി തീയേററ്റിൽ” നിന്നു വന്ന നടീനടന്മാർ തെലുങ്കിൽ പാടിയും സംസാരിച്ചും അഭിനയിച്ചു. നായിക റ്റി.പി. രാജലക്ഷ്മിയും നായകൻ പി.ജി. വെങ്കിടേശനുമാകട്ടെ തമിഴിൽ പാടിയും പേശിയും അഭിനയിച്ചു. ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത് ഭാസ്കരദാസ്.
തെലുങ്കിലെ ആദ്യ ശബ്ദചിത്രം 1931 ൽ റിലീസായ “ഭക്തപ്രഹ്ളാദ്”. സംവിധാനം- എച്ച്.എം. റെഡ്ഡി. സംഗീതം- എച്ച്.ആർ.പത്മനാഭശാസ്ത്രി. സുരഭി കമലാബായ്, എൽ.വി.പ്രസാദ്, ബി.വി. സുബ്ബറാവു, ദൊരൈസ്വാമി നായിഡു തുടങ്ങിയവർ മുഖ്യകഥാപാത്രങ്ങളായിട്ട്. സുരഭി തിയേറർ അവതരിപ്പിച്ചുവന്ന സംഗീത നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു തെലുങ്കിലെ ഈ ആദ്യത്തെ ശബ്ദചിത്രം.
കന്നഡയിലെ ആദ്യത്തെ ശബ്ദചിത്രം 1934 ൽ റിലീസായ “ഭക്തധ്രുവ“. സംവിധാനം- പി.വൈ.അൽട്ടേക്കർ. സംഗീതം - ഹർമോണിയം ശേഷഗിരിറാവു. രത്നാവലി നാടകകമ്പനിയുടെ സംഗീതനാടകത്തിൽ നിന്നുള്ള പാട്ടുകളായിരുന്നു ചിത്രത്തിൽ. വൈ.വി.റാവു സംവിധാനം ചെയ്ത “സതി സുലോചന‘ എന്ന കന്നഡ ചിത്രമാണ് ആദ്യം റിലീസായതെങ്കിലും ’ഭക്തധ്രുവ” യാണ് ആദ്യത്തെ കന്നഡ ചിത്രമായി അംഗീകരിക്കപ്പെടുന്നത്. 1933 ൽ അന്തരിച്ച കന്നഡസംഗീത നാടകരംഗത്തെ ഒരു ഇതിഹാസമായി മാറിയ എ.വി.വരദാചാരിയുടെ സ്മരണയ്ക്ക് മുമ്പിൽ സമർപ്പിച്ചുകൊണ്ട് “നാട്യമന്വാന്തർ” എന്ന മറാത്തി നാടകസഭയുടെ സംവിധായകനായിരുന്ന അൽട്ടേക്കർ നിർമ്മിച്ചതായിരുന്നു “ഭക്തധ്രുവ”. വരദാചാരിയുടെ പൗത്രനായ മാസ്റ്റർ മുത്തു ധ്രുവനായും വരദാചാരിയുടെ സംഗീതനാടക ട്രൂപ്പായ “രത്നാവലി കമ്പനി” യിലെ നടീനടന്മാർ മുഖ്യകഥാപാത്രങ്ങളേയും അവതരിപ്പിച്ച ചിത്രം ഒരർത്ഥത്തിൽ സംഗീതനാടകത്തിന്റെ ചലച്ചിത്രരൂപം തന്നെയായിരുന്നു.
മലയാളത്തിലെ ആദ്യത്തെ ശബ്ദ ചിത്രമായ “ബാലൻ” 1938 ൽ ആണ് റിലീസായത്. ആദ്യമലയാള ചിത്രത്തിലെത്തുന്നതിനു മുമ്പ് 7 വർഷകാലത്തെ ഇന്ത്യൻ സിനിമാസംഗീതത്തെ വിശകലനം ചെയ്യേണ്ടതുണ്ട്. 1935 ൽ പിന്നണിഗാന സമ്പ്രദായം സിനിമയിൽ പ്രാവർത്തികമായ കഴിഞ്ഞതിനുശേഷമായിരുന്നു മലയാളം സംസാരിച്ച ആദ്യത്തെ മലയാള ചിത്രം ‘ബാലൻ“ ന്റെ പിറവി.
ഇനിയുള്ള അധ്യായങ്ങളിൽ ഇന്ത്യൻ സിനിമാസംഗീതത്തിന്റെ ആ സംഭവബഹുലമായ വർഷങ്ങളിൽ കൂടിയാണ് യാത്ര. പിന്നണിഗാനാലാപന സമ്പ്രദായം 1935 ൽ ഇന്ത്യൻ സിനിമയിൽ നാന്ദി കുറിച്ചെങ്കിലും ഒരു ദശകത്തിലധികം സമയമെടുത്തു ശക്തി
പ്രാപിക്കാൻ. പിന്നണിഗാനാലാപനത്തിന്റെ ആരംഭവും വളരെ രസകരമായ ഒരു കഥ. ഗായകതാരങ്ങളുടെ മേൽക്കോയ്മയെ മറികടന്ന് പിന്നണിഗാനാലാപനം അംഗീകാരം നേടിയ സംഭവബഹുലമായ കഥ പലരുടെയും വീഴ്ചയ്ക്കും വാഴ്ചയ്ക്കും സാക്ഷിയും. ഇന്ത്യൻ സിനിമാ സംഗീതത്തിൽ അരങ്ങേറിയ ആ സംഭവബഹുലമായ ചരിത്രമാണ് മലയാളസിനിമാസംഗീതത്തെ രൂപപ്പെടുത്തുന്നതിൽ മാർഗ്ഗദർശിയായത്.
ആരംഭകാലത്തെ ഇന്ത്യൻ സിനിമാസംഗീതത്തന്റെ പൊതുസംസ്ക്കാരത്തിന്റെയും കാലാന്തരത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചും വിശദമായി തുടർന്നുവരുന്ന അധ്യായങ്ങളിൽ.
വാൽകഷ്ണ(ങ്ങൾ) - ഈ ആഴ്ചയിൽ രണ്ടു വാൽകഷ്ണങ്ങൾ !!!
ഒരു ഗാനം ഒരാളുടെ ജീവൻ നിലനിർത്തിയത്രേ. അതായത് ഗാനം മൃതസഞ്ജീവിനിയുടെ ഫലം ചെയ്തിരിക്കുന്നു. ഗാനം ഏതാണെന്നു അന്വേഷിച്ചു നടക്കണ്ട. ‘സെല്ലുലോയ്ഡ്’ലെ “കാറ്റേ കാറ്റേ..........“ എന്ന ഗാനം തന്നെ. ഓപ്പറേഷൻ കഴിഞ്ഞ് സീരിയസ്സായി പൂർണ്ണമായും അബോധാവസ്ഥയിലായിരുന്ന ഒരു സ്ത്രീ ഈ ഗാനം പല പ്രാവശ്യം കേട്ടപ്പോൾ കണ്ണു തുറന്നത്രെ. രോഗിണിയുടെ മകൻ സംഗീതസംവിധായകനെ ഫോണിൽ വിളിച്ചു നന്ദിയും പറഞ്ഞു. സംഗീത സംവിധായകനു ചാരിതാർത്ഥ്യം. തന്റെ പാട്ടിന് ഒരാളുടെ ജീവൻ പോലും ഉണർത്താൻ കഴിഞ്ഞുവെന്നത് ഈശ്വരനിശ്ചയം അല്ലേ എന്നാണ് സംഗീതസംവിധായകന്റെ ചോദ്യം. പാട്ടിന്റെ “ദിവ്യശക്തി“ യാണോ രോഗിണിയെ അബോധാവസ്ഥയിൽ നിന്നും ഉണർത്തിയത് അതോ ശബ്ദ വീചികളാണോ? ‘ദിവ്യശക്തി’ യാണെങ്കിൽ പാട്ട് ഒന്നു കേട്ടാൽ പോരേ? റിപ്പോർട്ടിൽ പറഞ്ഞപോലെ “കുറെ“ പ്രാവശ്യം കേൾക്കണോ? ’ദിവ്യശക്തി‘ തന്നെയാണ് അത്ഭുതത്തിനു കാരണമെങ്കിൽ പാട്ടിനു മുമ്പിൽ സാഷ്ടാംഗനമസ്ക്കാരം!! ഒന്നല്ല, ഒരായിരം നമസ്ക്കാരം!!! സിനിമാഗാനമൊരു “മൃതസഞ്ജീവിനി“ !!! (വെള്ളി നക്ഷത്രം വാരിക - 17.03.2013)
ആദ്യം സിനിമാ താരങ്ങളുടെ ’ക്രിക്കറ്റ് ടീം‘ - അതിനു പിറകെ സംവിധായകരുടെ ഒരു ടീം. ഇതാ വരുന്നു പിന്നണിഗായകരുടെ ഒരു ടീം. താരങ്ങളോടും സംവിധായകരോടും ഒന്നും പറയാനില്ല. അവർ കളിച്ചു പരിശീലനം നേടി ക്രിക്കറ്റ് ’ഷോ‘ നടത്തട്ടെ. ഇവർ സംവിധാനം ചെയ്യുന്നതിനേക്കാൾ നല്ലതു്, അഭിനയിക്കുന്നതിനേക്കാൾ നലതു് ക്രിക്കറ്റ് കളിക്കുന്നതു കാണുന്നതാണെന്നു പ്രേക്ഷകർ തീരുമാനിക്കുന്നതെങ്കിൽ പിന്നെ എന്തുചെയ്യും? 2012 ലെ മലയാള ചിത്രങ്ങൾ നൽകുന്ന പാഠം അതല്ലേ? എത്ര ചിത്രങ്ങൾ രക്ഷപ്പെട്ടു? ഗായകരെ നിങ്ങളും ഈ പാത തുടരണോ? ക്രിക്കറ്റ് ടീം ഉണ്ടാക്കുന്നതിനു പകരം ഒരു ‘സംഗീത മീമാംസ’ സംഘടിപ്പിച്ചുകൂടേ? മലയാള സിനിമാസംഗീതത്തിന്റെ നിലവാരം എങ്ങനെ കൂട്ടാമെന്നു കൂട്ടായി ചിന്തിച്ചു വല്ല മാർഗ്ഗവും തെളിഞ്ഞു വരുന്നുണ്ടോ എന്നു ഒന്നു ശ്രമിച്ചുനോക്കിക്കൂടേ?
|