കഥാസാരം :
യൗവ്വനത്തിന്റെ അതിര്‍വരമ്പുകള്‍ കടന്ന ഉസ്മാന് നിക്കാഹു് കഴിച്ചതു് മധുരപ്പതിനേഴിന്റെ മാദകത്വം മുറ്റി നിന്നിരുന്ന വഹീദയെയാണു്. ആദ്യരാത്രിയില്‍ മണിയറയിലെ മണിവിളക്കുകളുടെ പ്രകാശത്തില്‍ വഹീദയുടെ സുന്ദരരൂപം കണ്ട ഉസ്മാന് സ്വയം മറന്നു് തന്റെ ഹൃദയത്തിന്റെ താക്കോല്‍ അള്ളാവിനെ സാക്ഷി നിര്‍ത്തി അവളെ ഏല്‍പ്പിച്ചു. ലജ്ജാവിവശയായ വഹീദ സംതൃപ്തമായ മന്ദഹസത്തോടുകൂടി അതു് ഏറ്റുവാങ്ങുകയും ചെയ്തു.
ഉസ്മാന്റെ വീട്ടില്‍ താമസമാക്കിയ വഹീദ തന്റെ ഭര്‍ത്താവിന്റെ ബാപ്പയെ സ്വപിതാവിനെപ്പോല കരുതി പരിചരിച്ചു. കോളേജു് വിദ്യാര്‍ത്ഥിയായിരുന്ന ഉസ്മാന്റെ സഹോദരന് കബീറിനെ ഒരു ഉമ്മയുടെ വാത്സല്യത്തോടെ സ്നേഹിച്ചു. ഉസ്മാന്റെ വീട്ടിലെ വെളിച്ചമായി അവള് പ്രകാശിച്ചു.
സുന്ദരിയും കേളേജുവിദ്യാര്ത്ഥിനിയുമായ ലൈല വഹീദയുടെ ഏക സഹോദരിയാണു്. ലൈലയും കബീറും പ്രേമബദ്ധരുമാണു്.
പക്ഷെ ലൈലയെ വിവാഹം കഴിക്കുവാന്‍ ആശിച്ചു നടന്ന ഒരു വിഡ്ഢിയുണ്ടു്. പുട്ടുകടആമിനയുടെ മകന് മമ്മേനീഫ. മകന്റെ ആഗ്രഹസാദ്ധ്യത്തിനായി വഹീദയെ കണ്ടു് ശുപാര്‍ശ ചെയ്യിക്കുവാന്‍ ആമിന ഉസ്മാന്റെ വീട്ടിലെത്തി. അവര്‍ അവിടെ കണ്ടതു് കബീറും വഹീദയുമായി ചിരിച്ചുരസിക്കുന്നതാണു്. ബാപ്പ സ്ഥലത്തില്ല. ഹജ്ജിനു് പോയിരിക്കുകയാണു്. ഉസ്മാന് പുറത്തു് പോയിരിക്കുന്നു. സുന്ദരിയും യുവതിയുമായ ഒരു സ്ത്രീ. യുവത്വം തുളുമ്പി നില്ക്കുന്ന പുരുഷന്. ആമിനയ്ക്കു് തെറ്റിദ്ധരിക്കുവാന്‍ മറ്റെന്തു വേണം?
സഹോദരിയെ തന്റെ മകനു് നിക്കാഹു് ചെയ്തുകൊടുക്കുകയില്ലെന്നു് ആമിനയുടെ തെറ്റിദ്ധാരണ ഒരായുധമായി മാറി. നിലമറന്നു് സംസാരിച്ച അവരെ കബീര്‍ പടിക്കു പുറത്താക്കിയപ്പോള്‍ ആമിനയുടെ വൈരാഗ്യം മൂര്‍ച്ഛിച്ചു.
ആമിന നാടു് മുഴുവന്‍ അപവാദം പറഞ്ഞുപരത്തി. അതു് ഉസ്മാന്റെ കാതിലുമെത്തി. അയാള്‍ക്കതു് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. പക്ഷെ വഹീദ കബീറുമൊത്തു് ചിരിക്കുകയും കളിക്കുന്നതും വിലക്കി.
ഒരു സൈക്കിള്‍ അപകടത്തില്‍ പരുക്കേറ്റു് അവശനായി കിടന്നിരുന്ന കബീര്‍ ഇതൊന്നും അറിഞ്ഞില്ല. പഴയതുപോലെതന്നെ അവന് ജ്യേഷ്ടത്തിയെ കളിപ്പിക്കാനും ചിരിപ്പിക്കാനും പരിശ്രമിച്ചു.
ഒരു രാത്രി ഒരു കുഞ്ഞിന്റെ പടം വരച്ചു് വഹീദയുടെ വയറ്റില്‍ കിടക്കുന്ന കുഞ്ഞാണെന്നുപറഞ്ഞു് അതിനു് സലീമെന്നു് പേരിട്ടു. ഇതു കണ്ടു് പൊട്ടിച്ചിരിച്ചുപോയ വഹീദയെ ഉസ്മാന് വലിച്ചിഴച്ചു് മുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു. അടങ്ങാത്ത ആവേശത്താല്‍ സ്വയം നെഞ്ചിലിടിച്ചുപോയ ഉസ്മാനെ വഹീദ സമാധാനപ്പെടുത്തി. തെറ്റിദ്ധാരണകൊണ്ടു് തിളച്ചുമറിഞ്ഞ ആ ഹൃദയം വഹീദയുടെ നിഷ്ക്കളങ്കമായ കണ്ണുനീര് വീണപ്പോള്‍ തണുത്തു.
ഈ രംഗം കണ്ടുനിന്ന കബീര്‍ നീറുന്ന ഹൃദയവുമായി നാടു് വിട്ടു. അവന് പട്ടാളത്തില്‍ ചേര്‍ന്നു.
പൂര്‍ണ്ണഗര്‍ഭിണിയായ വഹീദ സ്വഗൃഹത്തില്‍ വച്ചു് ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. കുട്ടിയെ ലൈലയെ ഏല്പ്പിച്ചു് അവള് മരണമടഞ്ഞു. കബീര്‍ തിരിച്ചുവരുമ്പോള്‍ അവനെ വിവാഹം കഴിപ്പിക്കണമെന്നു് ലൈലയെ ഉപദേശിച്ചാണു് അവള് ഇഹലോകം വെടിഞ്ഞതു്.
വഹീദയുടെ നിര്യാണം രണ്ടു് വീടുകളെയും വല്ലാതെ ഉലച്ചു. ലൈലയെ നിക്കാഹു് കഴിക്കുവാന്വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തുകൊടുക്കണമെന്നു് കബീര്‍ ഉസ്മാനു് എഴുതി. ഒരു പട്ടാളക്കാരന്റെ ജീവിതം സുരക്ഷിതമല്ലെന്നു പറഞ്ഞു് വിവാഹനിര്‍ദ്ദേശം ലൈലയുടെ ബാപ്പ നിരസിച്ചു.
ഉസ്മാന് കേണപേക്ഷിച്ചിട്ടും ഫലമൊന്നുമുണ്ടായില്ല. കബീറിനെന്തെങ്കിലും ആപത്തു് വന്നാല്‍ ലൈലയെ ഉസ്മാന് ഏല്‍ക്കാമെങ്കില്‍ വിവാഹം നടത്താമെന്നു് അയാള്‍ സമ്മതിച്ചു. ഉസ്മാന് അതിനുതയ്യാറായിരുന്നില്ല. പക്ഷെ നിര്‍ബന്ധം മുറുകിവന്നപ്പോള്‍ മനസ്സില്ലാമനസ്സോടെ ഉസ്മാന് ലൈലയുടെ ബാപ്പയുടെ വ്യവസ്ഥ അംഗീകരിച്ചു.
കബീര്‍ അവധിക്കു് വന്നു. വിവാഹനിശ്ചയവും നടന്നു. അപ്പോഴാണു് അതിര്‍ത്തിയില്‍ പാകിസ്ഥാന് കടന്നാക്രമണം തുടങ്ങിയതു്. അടിയന്തിരകമ്പിസന്ദേശം അനുസരിച്ചു് കബീര്‍ തന്റെ പട്ടാളത്തിലേക്കു് മടങ്ങി. ലൈല കണ്ണുനീരുമായി കാത്തിരുന്നു.
അധികം താമസിയാതെ കബീര്‍ യുദ്ധരംഗത്തുവച്ചു് കാണപ്പെടാതായി എന്ന വിവരം വീട്ടില്‍ എത്തി. തന്റെ വാക്കു് പാലിച്ചു് ലൈലയെ ഏല്പ്പിക്കവാന് ഉസ്മാന് നിര്‍ബന്ധിതനായി.
ലൈലയുടെ നിക്കാഹു് ദിവസം ഉസ്മാനുമായുള്ള വിവാഹത്തിന്റെ കര്‍മ്മങ്ങള്‍ ഏതാണ്ടു് കഴിയാറായപ്പോള്‍ കബീര്‍ അവിടെ എത്തി. അനുജനോടു് ദുഃഖാര്‍ത്തനായ ഉസ്മാന് ഹൃദയം തകര്‍ന്നു് മരിച്ചുവീണു.
എം. കൃഷ്ണന് നായര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ തിക്കുറിശ്ശി സുകുമാരന്‍ നായര്‍, പ്രേംനസീര്‍, അടൂര്‍ഭാസി, കോട്ടയം ചെല്ലപ്പന്, ഹാജിഅബ്ദുള് റഹിമാന്‍, അംബിക, ഷീല, മീന, നിലമ്പൂര്‍ അയിഷ, സരള എന്നിവരാണു് അഭിനയിച്ചതു്. എസു്. പി. പിള്ളയും ബഹദൂറും അതിഥിതാരങ്ങളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ടു്.
വെങ്കിട്ടവാരനാസിയും ജനാര്‍ദ്ദനനും ചേര്‍ന്നു ഛായാഗ്രഹണവും, കെ. പി. ശങ്കരന്‍കുട്ടി കലാസംവിധാനവും, മൂര്‍ത്തി നൃത്തസംവിധാനവും, കെ. വി. ഭാസ്ക്കരന്‍ മേക്കപ്പും, എന്‍. പൊക്ലായത്തു് ചിത്രസംയോജനവും നിര്‍വ്വഹിച്ചു.
ഗാനരചന വയലാര്‍ രാമവര്‍മ്മയും, സംഗീതസംവിധാനം പരവൂര്‍ ദേവരാജും. പിന്നണിയില്‍ പാടിയതു് പി. സുശീല, എല്‍. ആര്. ഈശ്വരി, എ. എം. രാജ, യേശുദാസു്, ഉദയഭാനു എന്നിവരുമാണു്. ആകെ എട്ടു് പാട്ടുകള്‍ ഉണ്ടു്.
ജിയോ പിക്ചേഴ്സു് വിതരണം നടത്തിയ കാത്തിരുന്ന നിക്കാഹു് 1965 സെപ്തംബര്‍ 7 നു് പ്രദര്‍ശനം ആരംഭിച്ചു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|