പ്രേംനസീര്‍ , ശാരദ, ഷീല, കൊട്ടാരക്കര ശ്രീധരന് നായര്‍, അടൂര്‍ ഭാസി, എന്‍.ഗോവിന്ദന്‍കുട്ടി, എസ്.പി.പിള്ള, മണവാളൻ ജോസഫ്, കടുവാക്കുളം ആന്റണി, ആറന്മുള പൊന്നമ്മ, അടൂര്‍ പങ്കജം, പങ്കജവല്ലി എന്നിവരായിരുന്നു ചിത്രത്തിലെ അഭിനേതാക്കള്‍.
കഥാസാരം
അയല്‍ക്കാരും അടുത്ത കൂട്ടുകാരുമാണു് സരസ്വതിയമ്മയും ഭവാനിയും. സരസ്വതിയമ്മയുടെ ഏക പുത്രന് രവിയും ഭവാനിയമ്മയുടെ ഏക മകള്‍ രാജമ്മയും തമ്മില്‍ വളരെ അടുപ്പമാണു്. ഇവരുടെ വിവാഹം അമ്മമാര്‍ നേരത്തെ നിശ്ചയിച്ചിരുന്നതുമാണു്. മക്കള്‍ പ്രായപൂര്‍ത്തിയായപ്പോള്‍ കല്യാണത്തിനുള്ള മുഹൂര്‍ത്തം നിശ്ചയിച്ചു. കല്യാണപ്പന്തല്‍ ഉയര്‍ന്നു. ക്ഷണിക്കപ്പെടേണ്ടവരെയെല്ലാം ക്ഷണിച്ചു. പക്ഷെ വിവാഹത്തിന്റെ തലേ ദിവസമാണു് സരസ്വതിയമ്മയ്ക്കു് ഓര്‍ക്കാപ്പുറത്തു് ഒരടി കിട്ടിയതു്. പ്രതാപശാലിയും പണം ധാരാളമായി ചിലവാക്കാന്‍ മടിയില്ലാത്തവനുമായിരുന്ന തന്റെ ഭര്‍ത്താവു്, തനിക്കും മകനും കൂടി വലിയ ഒരു കടബാദ്ധ്യത ഉണ്ടാക്കിയിട്ടാണു് അന്ത്യശ്വാസം വലിച്ചതു്. കടക്കാര് വീടും പറമ്പും ജപ്തി ചെയ്തു. പണത്തിന്റെ കാര്യത്തില്‍ പിശുക്കിയായിരുന്ന ഭവാനിയമ്മ വിവാഹം നടത്തുവാന്‍ വിസമ്മതിച്ചു. രാജമ്മയുടെ എതിര്‍പ്പും, സരസ്വതിയമ്മയുടെ കേണപേക്ഷകളും ആ പിശുക്കിയുടെ തീരുമാനത്തില്‍ മാറ്റം വരുത്തുവാന്‍ പോന്നതായില്ല.
അഭിമാനത്തിന്റെയും അന്തസ്സിന്റെയും പ്രശ്നത്തില്‍ വിട്ടുവീഴ്ച്ചക്കു തയ്യാറില്ലായിരുന്ന സരസ്വതിയമ്മയും സഹോദരന് നീലകണ്ഠപ്പിള്ളയും ഒരു പോംവഴി കണ്ടുപിടിച്ചു. തന്റെ മകള്‍ കുഞ്ഞോമനയെ രവിയെക്കൊണ്ടു് നിശ്ചയിച്ചിരുന്ന മുഹൂര്‍ത്തത്തില്‍ വിവാഹം ചെയ്യിക്കുവാന്‍ നീലകണ്ഠപ്പിള്ള ഉറച്ചു. അച്ഛനമ്മമാരുടെ ധര്‍മ്മസങ്കടവും അഭ്യർത്ഥനയും കുഞ്ഞോമനയെയും രവിയെയും പരാജയപ്പെടുത്തി. നേരത്തെ തീര്‍ച്ചപ്പെടുത്തിയ മുഹൂര്‍ത്തത്തില്‍ അവരുടെ വിവാഹം നടന്നു. കാലങ്ങള്‍ ചിലതു കഴിഞ്ഞു . സരസ്വതിയമ്മ മൃതിയടഞ്ഞു.
രവിയെക്കുറിച്ചുള്ള മധുരസ്മരണകളുമായി കഴിഞ്ഞ രാജമ്മയ്ക്കുവന്ന പല വിവാഹാലോചനകളും അവള് നിരസിച്ചു. രാജമ്മയുടെ നിശ്ചയ ദാര്‍ഢ്യത്തിന്റെ മുന്നില്‍ ദുരാഗ്രഹിയായ ഭവാനിയമ്മ അടിയറവു പറഞ്ഞു. മകളുടെ ഭാവി നശിപ്പിച്ചതു് താനാണെന്നു് അവര്‍ക്കു തോന്നിത്തുടങ്ങി.
ഹൈക്കോടതിയില്‍ കൊടുത്ത അപ്പീലിന്റെ വിധിയനുസരിച്ചു് രവിയ്ക്കു തന്റെ നഷ്ടപ്പെട്ട വീടും പറമ്പും തിരികെ കിട്ടി. ഭവാനിയമ്മ വീണ്ടും രവിയും കുഞ്ഞോമനയുമായി അടുത്തു. പഴയ വിരോധമെല്ലാം മാറി വീണ്ടും ആ കുടുംബവുമായി സ്നേഹത്തിലായി.
കുഞ്ഞോമന ഗര്‍ഭിണിയായി. അവള് പ്രസവിച്ച കുഞ്ഞിനു് ഗുരുവായൂര്‍ വെച്ചു് ചോറുകൊടുക്കുവാന്‍ രവിയും കുഞ്ഞോമനയും കൂടി തീര്‍ച്ചയാക്കി. കൂട്ടിനായി അവര്‍ ഭവാനിയമ്മയെക്കൂടി കൂട്ടത്തില്‍ കൊണ്ടുപോയി. ആ യാത്രയില്‍ കുഞ്ഞോമന ഒരപകടത്തില്‍പ്പെട്ടു മരിച്ചു. മൃതദേഹം നാട്ടില്‍ കൊണ്ടുവന്നു ദഹിപ്പിച്ചു.
കാലം വീണ്ടും കടന്നു പോയി. രവിയുടെ കുഞ്ഞിന്റെ സംരക്ഷണം രാജമ്മ ഏറ്റെടുത്തു. രവിയും രാജമ്മയുമായി അങ്ങനെ വീണ്ടും അടുത്തു. ആ അടുപ്പം അവരെ വിവാഹത്തിലെത്തിച്ചു.
വിവാഹം കഴിഞ്ഞ ആദ്യരാത്രിയില്‍ത്തന്നെ മരിച്ചുപോയ കുഞ്ഞോമന കടന്നുവന്നു.എല്ലാവരും ഭയചകിതരായി. പേടിച്ചു വശായ ഭവാനിയമ്മ രഹസ്യമായി ഒരു ജോത്സ്യനെ വരുത്തി പ്രശ്നം വെപ്പിച്ചു. കുഞ്ഞോമനയുടെ പ്രേതം അവളുടെ കുഞ്ഞിനെ കാണാനാണു വരുന്നതെന്നു് അയാള്‍ വിധികല്പിച്ചു. കുഞ്ഞിനെ വധിക്കുവാനും അങ്ങനെ പ്രേതത്തിന്റെ ഉപദ്രവത്തില്‍നിന്നും രക്ഷപെടുവാനുമായി ഭവാനിയമ്മ ഒരാളെ ഏര്‍പ്പാടാക്കി. പക്ഷെ ആളിനേയും കുഞ്ഞിനേയും പിന്നെ കണ്ടില്ല.
കുഞ്ഞോമനയുടെ പ്രേതം വീണ്ടും നിര്‍ബാധം കടന്നുവന്നുകൊണ്ടിരുന്നു. കുഞ്ഞിനെ കാണാതായ രവി പരിഭ്രാന്തനായി. അയാള്‍ക്കു് ചില സംശയങ്ങള്‍ ഉണ്ടായി. തുടര്‍ന്നു് പല സംഘട്ടനങ്ങളും നടന്നു. അവസാനം പ്രേതമെന്നു ശങ്കിച്ചതു് കുഞ്ഞോമനയല്ലെന്നും കുഞ്ഞോമനയുടെ മരണത്തില്‍ സംശയാലുവായിരുന്ന നീലകണ്ഠപ്പിള്ള അവളുടെ രൂപവും ഭാവവും ഉള്ള തന്റെ ഇളയ മകളെത്തന്നെയാണു് പ്രേതമെന്ന നിലയ്ക്കു് അവതരിപ്പിച്ചതെന്നും, ഗുരുവായൂര്‍ക്കുള്ള യാത്രക്കിടയില്‍ വിശ്രമിക്കാനായി കാറില്‍ നിന്നും ഇറങ്ങിയ കുഞ്ഞോമനയെ രവിയുടെ ശ്രദ്ധയില്‍പ്പെടാതെ കുന്നിൻചെരുവില്നിന്നും താഴോട്ടു തള്ളിയിട്ടു് ഭവാനിയമ്മ കൊലപ്പെടുത്തുകയായിരുന്നുവെന്നും, ഭവാനിയമ്മ കൊല്ലുവാന്‍ കൊടുത്തയച്ച കുട്ടി സുഖമായിരിക്കുന്നുവെന്നും ഉള്ള സത്യാവസ്ഥ വെളിച്ചത്താകുന്നതോടുകൂടി ചിത്രം അവസാനിക്കുന്നു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍