ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒരു വർഷത്തിൽ കണ്ട രണ്ടു സിനിമകളിൽ ഒന്നാണ് ഇത് - മറ്റത് ഹാപ്പി ജേർണി - ചിത്രങ്ങൾ തമ്മിലുള്ള സാമ്യം അവിടെ അവസാനിക്കുന്നു. അറുപതുകളുടെ അവസാനത്തിലോ എഴുപതുകളുടെ ആദ്യഭാഗത്തിലോ ജനിച്ച ആർക്കും - പ്രത്യേകിച്ച് ആണുങ്ങൾക്ക് - മനസ്സിനെ വിങ്ങലേൽപ്പിക്കുന്ന ഒരു അനുഭൂതി പകരുന്ന ഒരു ചിത്രമാണ് 1983. പുതുമുഖ സംവിധായകനായ അബ്രിദ് ഷൈൻ സ്വന്തം ജീവിതത്തിൽ കണ്ട ഇന്ത്യയുടെ പരിവർത്തനമാണ് രമേശന്റെ (നിവിൻ ) ജീവിതത്തിലൂടെയും ലക്ഷോപലക്ഷം കറയില്ലാത്ത ക്രിക്കറ്റ് പ്രേമികളുടെ തീവ്രപ്രണയത്തിന്റെ തീക്ഷണതയിലൂടെയും പറയുന്നത് .
നമ്മളിൽ പലരും ഈ വഴി നടന്നിട്ടില്ലേ? ചെറുപ്പത്തിൽ അച്ഛനമ്മമാരുടെ പ്രതീക്ഷളുടെയും അവരാലാവുന്നതിലുപരി പരിസ്ഥിതിയും നല്കിയിട്ടും എവിടെയും എത്താൻ പറ്റാതെ പോയവർക്ക് തീർത്തും മനസ്സിലാക്കാൻ സാധിക്കുന്ന ഒന്നാണ് രമേശന്റെ ജീവിതം. പഠിത്തവും , കുടുംബവും , എന്തിന് സ്വന്തം പ്രണയിനി (നിക്കി ഗൽരാണി) യെപ്പോലും ക്രിക്കറ്റ് കഴിഞ്ഞേ രമേശനുള്ളൂ . എല്ലാം ക്രിക്കറ്റിലൂടെയും ക്രിക്കറ്റിന്റെ അഭിവൃദ്ധിയുമായി താരതമ്യപ്പെടുത്തിയെ രമേശൻ കണ്ടിട്ടുള്ളൂ. ജീവിതപങ്കാളിയായി എത്തുന്ന സുശീല (ശ്രിന്ദ അഷാബ് ) ടെണ്ടുൽക്കർ ആരാണെന്നു ചോദിക്കുന്ന ഭാഗം വെറും ഒരു തമാശയായി കാണാൻ കഴിയില്ല. സംവിധായകന്റെയും തിരക്കഥാ കൃത്തിന്റെയും (വിപിൻ ചന്ദ്രൻ ) വസ്തുതകളോടുള്ള പരിപ്രേക്ഷ്യം ഇത്ര വ്യക്തമായി ചിത്രീകരിച്ച് കാണുന്നത് വിരളം.
സുന്ദരമായ ഫ്രേമുകളിൽ ഹർഷോൻമാദത്തിലൂടെ ദിവസങ്ങളെണ്ണുന്ന ഒരു ക്യാൻസർ രോഗിയുടെ യാതനകൾക്ക് സമാനമായാണ് ജീവിതത്തിലെ സുഖദു:ഖങ്ങളെ കോർത്തിണക്കി അബ്രിദ് ഈ കഥ പറയുന്നത്. പിര്യഡ് ചിത്രങ്ങൾ എടുക്കുന്നത് വളരെ സൂക്ഷമതയോടെ ചെയ്യേണ്ട ഒന്നാണ് . അതിൽ പൂർണ്ണമായി ഈ ചിത്രം തയ്യാറാക്കിയവർ വിജയിച്ചിരിക്കുന്നു എന്ന് വേണം കരുതാൻ .
നല്ല സംയോജനം, കഥനം,സംഗീതം , അഭിനയം .. എന്തുകൊണ്ടും മലയാളികൾ കണ്ടിരിക്കേണ്ട ചിത്രം