ഏതാനം നിമിഷങ്ങളുടെ വ്യത്യാസത്തില്‍ പിറന്നു വീഴുന്ന രൂപസാദൃശ്യമുള്ള ഏകാണ്ഡ ഇരട്ടക്കുട്ടികള്‍ വളരുന്നതു് ഒരേ സാഹചര്യത്തിലാകുമ്പോള്‍ അവര്‍ വ്യത്യസ്ത സ്വഭാവം കാണിക്കുക എന്നതു് തികച്ചും അസ്വാഭാവികമാണെന്നിരിക്കെ രസകരമായ കഥ മെനഞ്ഞെടുക്കാന്‍ വേണ്ടി കഥാകൃത്തുകള്‍ അവരെ ചെറുപ്പത്തിലേ വേര്‍പെടുത്തി വ്യത്യസ്ത സാഹചര്യങ്ങളില്‍ വളര്ത്തിയുട്ടുണ്ടു് ഇതിനു മുമ്പിറങ്ങിയിട്ടുള്ള പല ഭാഷകളിലെ സിനിമകളിലും. എന്നാല്‍ ഗീതയുടെയും അഞ്ജലിയുടെയും കഥ പറയുന്ന ഗീതാഞ്ജലി എന്ന സിനിമ തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ആണു്. തുടക്കം മുതല്‍ ഒടുക്കം വരെ ആകാംഷയോടെ കണ്ടിരിക്കാവുന്ന ഒരു നല്ല ചിത്രം.
ബോംബേയില്‍ താമസിക്കുകയാണു് പ്രതിശ്രുത വധൂവരന്മാര് അഞ്ജലിയും അനൂപും. ഊട്ടിയിലെ ജോലി കഴിഞ്ഞു് അഞ്ജലി ബോംബേയില്‍ തിരിച്ചെത്തിയിട്ടേ ഉള്ളു. അഞ്ജലിയുടെ അമ്മ അന്നമ്മ അപകടത്തില്‍ പെട്ടു് ആശുപത്രിയിലാണെന്ന വിവരം അറിഞ്ഞു് അഞ്ജലിയും അനൂപും നാട്ടിലെത്തുന്നു. നട്ടെല്ലിനു് പരുക്കു് പറ്റിയിട്ടുണ്ടെന്നാണു് ഡോക്ടര്‍ പറയുന്നതു്. അന്നമ്മയ്ക്കു് സംസാരശേഷി നഷ്ടപ്പെട്ടിരിക്കുകയാണു്. വാസുദേവന്‍ എന്ന ആള് ആണു് അന്നമ്മയെ ആശുപത്രിയില്‍ അഡ്മിറ്റു് ചെയ്തിരുന്നതു്. അഞ്ജലിയും അനൂപും കൂടി ഇല്ലിക്കള്‍ വീട്ടിലേക്കു് പോകുന്നു. ഉണക്കാനിട്ടിരുന്ന തുണി എടുക്കാന്‍ അന്നമ്മ ബാല്‍ക്കണിയില്‍ ചെന്നപ്പോള്‍ കാല് വഴുതി വീണതായിരിക്കാം എന്നാണു് ജോലിക്കാര്‍ പറയുന്നതു്. പക്ഷെ വീഴുന്നതു് കണ്ടവര്‍ ആരുമില്ല.
അഞ്ജലിയുടെ ഇരട്ട സഹോദരിയായ മരിച്ചുപോയ ഗീതയുടെ പ്രേതം വീട്ടിലുണ്ടെന്നാണു് എല്ലാവരുടെയും വിശ്വസം. ഗീതയെ ജീവനോടെ കണ്ടവരുണ്ടത്രേ. അന്നു രാത്രി നായിക കാണുന്നതായി പ്രേക്ഷകരെ കാണിക്കുന്ന പ്രേതം അഞ്ജലി കാണുന്ന പേടിസ്വപ്നമോ, മാനസികവിഭ്രാന്തിയോ അതോ യദ്ധാര്ത്ഥ്യമോ? റ്റാപ്പിലെ വെള്ളത്തില്‍ കാണുന്ന മുടി, വെള്ളം കവിഞ്ഞൊഴുകുന്ന ബാത്ത്റ്റബ്ബിലെ മുടി, രാത്രികാലങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഗീതയുടെ പ്രേതം, ഉറക്കത്തില്‍ നിന്നും അഞ്ജലിയെ ഉണര്‍ത്തുന്ന ഗീതയുടെ വികൃതരൂപം, പുതച്ചുറങ്ങുന്ന ഷീറ്റു് വലിച്ചുമാറ്റി അഞ്ജലിയുടെ കാലില്‍ പിടിക്കുന്ന കൈകള്‍, ഫാനില്‍ നിന്നും കുതിച്ചിറങ്ങുന്ന രൂപം, ജനലോരത്തു് ഒഴുകിനീങ്ങുന്ന നിഴലുകള്‍, കണ്ണാടിയില്‍ ഒലിച്ചിറങ്ങുന്ന വെള്ളം, കണ്ണാടി പൊട്ടിച്ചു് അതിനുള്ളില്‍ നിന്നും വരുന്ന രൂപം, പിയാനോയുടെ മുകളിലേക്കു് പറന്നുയര്‍ന്നു അതിലേക്കു് ഇടിച്ചു വീഴുന്ന രൂപം, ഇളകി മറിയുന്ന പിയാനോ എന്നിങ്ങനെ പല വിചിത്ര അനുഭവങ്ങളും അഞ്ജലി നേരിടേണ്ടിവരുന്നു.
അറയ്ക്കലെ വീടും തോട്ടവും വില്ക്കുകയാണെങ്കില് അതു് വാങ്ങുവാന്‍ താല്പ്പര്യപ്പെട്ടു് നടക്കുകയാണു് വാസു. കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ മുറുകുമ്പോള്‍ ബന്ധുക്കള്‍ ഒരോരുത്തരായി വീട്ടില്‍ എത്തുന്നു. അവകാശികള്‍ എല്ലാവരും ഒത്തൊരുമിക്കുന്ന കല്യാണവേള തന്നെ വീടു് വില്ക്കാന് പറ്റിയ സന്ദര്‍ഭം. തലമുറകളായി തോട്ടവും മറ്റും നോക്കിനടത്തിക്കൊണ്ടിരുന്നതു് തമ്പി ആണു്. തമ്പിയും എത്തുന്നു. പണ്ടു് അന്യജാതിക്കാരന്റെ കൂടെ ഒളിച്ചോടിയ കൊച്ചുറാണിയുടെ മകള്‍ മേരിയും അവളുടെ അച്ഛന് തങ്കപ്പനാശാരിയും വീടു് വില്ക്കാന് പോകുന്ന വിവരം അറിഞ്ഞു് എത്തുന്നുണ്ടു്.
ഗീതയുടെ പ്രേതത്തെ കണ്ടു ഭയന്നു് കോവണിപ്പടിയില്‍ നിന്നു വീഴുന്ന അഞ്ജലി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നു. അഞ്ജലിയെ ഒരു മാനസികരോഗവിദഗ്ദ്ധന്റെ നിരീക്ഷണത്തിനു് വിധേയയായക്കണമെന്നാണു് ഡോക്ടറുടെ നിര്‍ദ്ദേശം.
അല്‍പ്പം ഫ്ലാഷ് ബാക്കു്. ഇരട്ടകള്‍ രണ്ടു പേര്‍ക്കും അനൂപിനോടു് സ്നേഹമാണു്. എന്നാല്‍ അഞ്ജലിയോടു് മാത്രമാണു് അനൂപിനു് പ്രേമം. എങ്കിലും ചില അവസരങ്ങളില്‍ കണ്ണട വയ്ക്കാതെ നടക്കുന്ന ഗീത അഞ്ജലിയാണെന്നു തെറ്റിദ്ധരിച്ചു് ഗീതയോടും അനൂപ് പ്രണയം പ്രകടിപ്പിച്ചിട്ടുണ്ടു്. പക്ഷെ അതു് അനൂപ് അറിയുന്നില്ല. അനൂപിനു് തന്നോടു് പ്രേമമാണെന്നു ഗീത തെറ്റിദ്ധരിക്കാന്‍ ഇതു് കാരണമായി. പ്രേമത്തിന്റെ അടയാളമായി അഞ്ജലിക്കു് ഒരു നെക്ലേസ് അനൂപ് സമ്മാനിക്കുമ്പോഴാണു് സത്യം ഗീത മനസ്സിലാക്കുന്നതു്. പള്ളിയിലേക്കു് പോകാന്‍ തുടങ്ങുന്ന അഞ്ജലിയെ മുറിക്കുള്ളില്‍ ഗീത പൂട്ടിയിടുന്നു. അനൂപും അഞ്ജലിയും ചേര്‍ന്നെടുത്ത ഫോട്ടോ ഫ്രെയിം ചെയ്തത് അഞ്ജലിയുടെ കയ്യില്‍ കൊടുക്കാന്‍ അനൂപു് ഗീതയെ ഏല്‍പ്പിക്കുന്നു. അഞ്ജലിയുടെ മുന്നില്‍ വച്ചു് അതു് ഗീത നശിപ്പിക്കുന്നു. പള്ളിയില്‍ പോയിരുന്ന അന്നമ്മ വീട്ടിലെത്തി രണ്ടു പേരും തമ്മില്‍ വഴക്കിടുന്നതു് കാണുകയും കാരണം മനസ്സിലാക്കുകയും ചെയ്യുന്നു. അനൂപും അഞ്ജലിയുമായുള്ള വിവാഹ ആലോചനയുമായി അനൂപിന്റെ അമ്മാവന് ബേബിച്ചന് അവരുടെ വീട്ടില്‍ വന്നു അന്നമ്മയുമായി സംസാരിക്കുന്നു. ഇതു് ഗീത ഞെട്ടലോടെയാണു് കേള്‍ക്കുന്നതു്. ആ ദിവസം സംശയാസ്പദമായ സാഹചര്യത്തില്‍ ഗീത അപ്രത്യക്ഷയാകുന്നു. അനൂപിനെ ചൊല്ലിയുള്ള വഴക്കു് മൂത്തപ്പോള്‍ കടലോരത്തെ പാറകള്‍ക്കിടയില്‍ ഗീത എടുത്തു ചാടി അവളെ കടലെടുത്തുകൊണ്ടു പോയി എന്നാണു് അഞ്ജലി പറയുന്നതു്.
മാനസികരോഗവിദഗ്ദ്ധനുമായി മുന്‍ പരിചയം ഉള്ള നകുലനുമായി അനൂപു് ഫോണില്‍ ബന്ധപ്പെടുന്നു.
മരിച്ച ഗീതയുടെ പ്രേതത്തെ തളച്ചിട്ടിരുന്ന മുറി അഞ്ജലി തുറന്നതാണു എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എന്നാണു് തമ്പി പറയുന്നതു്. ഗീതയുടെ ശവശരീരം ശേഷക്രികയകള്ക്കായി ലഭിക്കാതിരുന്നതിനാല്‍ അവളുടെ ആത്മാവു് വീട്ടില്‍ തന്നെ തങ്ങി നില്ക്കുകയാണു്. അതിനാല്‍ കദളിക്കാട്ടു് തിരുമേനിയെ കൊണ്ടുവന്നു് അലഞ്ഞു നടക്കുന്ന ആത്മാവിനെ തളയ്ക്കണം എന്നതാണു് കാര്യസ്ഥന് തമ്പിയുടെ അഭിപ്രായം.
അഞ്ജലിയെ നിരീക്ഷിക്കാന്‍ സണ്ണി എത്തുന്നു. ഭീകരം എന്നു തോന്നിപ്പിക്കുന്ന ഒരു രംഗം ഒരുക്കി സംവിധായകന് സണ്ണിയെ പ്രവേശിപ്പിക്കുന്നു. ഇനിയങ്ങോട്ടു് കഥയ്ക്കു് മണിച്ചിത്രത്താഴിന്റെ ഒരു ഗന്ധമുണ്ടു്. പേടിക്കേണ്ട കാര്യമില്ലാതെ പേടിക്കുന്ന തങ്കപ്പന് ആശാരി, കുളിമുറിയില്‍ കുളിക്കുന്ന വയസ്സിത്തള്ളയെ സണ്ണി ഉളിഞ്ഞു നോക്കുന്നതായി തോന്നിക്കുന്ന രംഗം, പാദരക്ഷ തേച്ചുകഴുകുന്ന രംഗം. അങ്ങിനെ പലതും.
രാത്രികാലങ്ങളില്‍ മിന്നിമറയുന്ന നിഴലുകള്‍, കടപ്പുറത്തു പോകുന്ന അഞ്ജലിയുടെ കാലടികള്‍ക്കൊപ്പം ആളില്ലാതെ മറ്റൊരു ജോഡി കാലടികള്‍, കടപ്പുറത്തു നിന്നു അഞ്ജലിയ്ക്കു് കളഞ്ഞുകിട്ടുന്ന കണ്ണട, മരിച്ച ഗീത ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ അഗ്നിക്കിരയാക്കല്‍, ഗീതയോടുള്ള അഞ്ജലിയുടെ വിദ്വേഷം പ്രകടിപ്പിക്കല്‍, ദുര്‍മന്ത്രവാദിയുടെ രംഗപ്രവേശം എന്നിങ്ങനെ പല കലാപരിപാടികളും ഇതിന്നിടയില്‍ നടക്കുന്നു.
കദളിക്കാട്ടു് തിരുമേനി എത്തുന്നു. ക്രിസ്തീയ വേദപുസ്തകത്തിലെ ഏതെങ്കിലും താള് തുറന്നു് വായിക്കുവാന്‍ അഞ്ജലിയോടാവശ്യപ്പെടുന്നു. "നിങ്ങള്‍ ജീവനുള്ളവനെ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നതെന്തു്?" എന്നു് ഭാഗമാണു് അഞ്ജലി തുറന്നു വായിക്കുന്നതു്. എന്തോ മനസ്സിലായി എന്ന മട്ടിലാണെങ്കിലും കാര്യങ്ങള്‍ വ്യക്തമാക്കാതെ മടങ്ങുന്ന തിരുമേനിയെ സണ്ണി പിന്തുടരുന്നു. തിരുമേനിയുടെ വിശ്വാസവും സണ്ണിയുടെ സംശയവും ഒന്നാണു്.
ജിജ്ഞാസ മൂത്തു് സണ്ണിയെ സഹായിക്കാന്‍ മേരി കൂടെ കൂടുന്നു.
ഗീതയുടെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ അന്വേഷിച്ചെത്തുന്ന സണ്ണി അവ പരിശോധിക്കുന്നു. നേവിയുടേയും കോസ്റ്റ്ഗാര്‍ഡിന്റെയും റിപ്പോര്‍ട്ടുണ്ടു്. ബോഡി കിട്ടിയിട്ടില്ല. പാറയുടെ അടിയിലുള്ള ഗുഹകളില്‍ ബോഡി കുടുങ്ങിയാല്‍ കിട്ടാന്‍ ബുദ്ധിമുട്ടാണെന്നാണു് റിപ്പോര്‍ട്ടു്. ഗീതയുടെ മരണത്തിനു് സാക്ഷികളായി പോലീസ് രേഖയില്‍ ഒപ്പിട്ടിരിക്കുന്നതു് അന്നമ്മയും അഞ്ജലിയും തമ്പിയും ആണു്.
അന്നമ്മ ബാല്‍ക്കണിയില്‍ നിന്നും വീണ ദിവസം അറയ്ക്കല്‍ വീട്ടില്‍ നിന്നും ഗീത ഒരു ചുകന്ന കാറില്‍ പോകുന്നതു് താന്‍ കണ്ടതായി സണ്ണി അഞ്ജലി അനൂപ് എന്നിവരോടു് സബ്റെജിസ്റ്റാര് ഓഫീസില്‍ വച്ചു് വെളിപ്പെടുത്തുന്ന വാസുവിനു അന്നു രാത്രി ഗീതയുടെ ഫോണ്‍ വരുന്നു. ഗീത മരിച്ചിട്ടില്ലേ? വീടിന്റെ കച്ചവടം ഉറപ്പിക്കുന്നതിനു മുന്‍പായി അറയ്ക്കല്‍ തറവാടിനെ സംബന്ധിക്കുന്ന ചില ഗൂഢ സത്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നാണു് ഗീത പറയുന്നതു്. ഗീതയുടെ നിര്‍ദ്ദേശപ്രകാരം വാസു രഹസ്യമായി പള്ളിയില്‍ എത്തുന്നു. എന്തോ പന്തികേടു തോന്നിയ വാസു അഞ്ജലിയെ ഫോണ്‍ ചെയ്യുമ്പോള്‍ അതെടുക്കാന്‍ അഞ്ജലി ഓടിയെത്തുന്നുണ്ടെങ്കിലും മുമ്പേ എത്തി ഫോണ്‍ എടുക്കുന്നതു് സണ്ണിയാണു്. സണ്ണിയും അഞ്ജലിയും ചെര്ന്നു് പള്ളിയില്‍ എത്തുന്നതിനു മുന്‍പു് തന്നെ വാസു കൊല്ലപ്പെടുന്നു. ശവശരീരം പള്ളിമണിയുടെ കയറില്‍ കെട്ടിത്തൂക്കിയിട്ടിരിക്കുന്നതായാണു് അവിടെ എത്തുന്ന സണ്ണിയും അഞ്ജലിയും കാണുന്നതു്. ശവശരീരത്തിന്റെ കയ്യില്‍ നിന്നും സണ്ണിക്കു് ഒരു കുരിശു കിട്ടുന്നു. അപ്പുറത്തു് നിന്നിരുന്ന അഞ്ജലിയുടെ നിലവിളി കേട്ടു് സണ്ണി ഓടിയെത്തുന്നു. പള്ളിയില്‍ ഗീതയെ കണ്ടു എന്നു് സണ്ണിയോടു് അഞ്ജലി പറയുന്നു. പള്ളി പരിസരത്തു നിന്നും പുറപ്പെട്ടു പോകുന്ന ഒരു ചുകന്ന കാറിനെ സണ്ണി പിന്തുടരുന്നു. കായലോരത്തു് ഉപേക്ഷിക്കപ്പെട്ട കാര്‍ കണ്ടെത്തുന്നു. അതു് ഓടിച്ചിരുന്ന ആള് ആരാണെന്നു് സണ്ണിക്കു് മനസ്സിലാവുന്നുണ്ടോ? അതു് ഗീത ആയിരിക്കുമോ?
തിരുമേനിയെ കാണാന്‍ സണ്ണി പോകുന്നു. ശവശരീരം കിട്ടാത്ത സ്ഥിതിക്കു് ഗീതയുടെ ആത്മാവിനു് മുക്തി ലഭിക്കാന്‍ അവളുടെ പേരില്‍ ഒരു ശവകൂടീരം പണിഞ്ഞു് അതില്‍ അവളുടെ ആത്മാവിനെ സങ്കല്‍പ്പിച്ചു് അടക്കം ചെയ്യാന്‍ അന്നമ്മയോടു് തിരുമേനി ആവശ്യപ്പെട്ടിരുന്നതു് അന്നമ്മ ചെയ്തിരുന്നു എന്നിരിക്കെ ഗീതയുടെ ആത്മാവു് അലഞ്ഞു തിരിഞ്ഞു നടക്കുന്നു എന്നു വിശ്വസിക്കാന്‍ ആവില്ല എന്നാണു് തിരുമേനിയുടെ വാദം. വാസുവിന്റെ കയ്യില്‍ നിന്നും ലഭിച്ച ലാറ്റിന്‍ മുദ്രയുള്ള കുരിശു് സണ്ണി തിരുമേനിയെ കാണിക്കുന്നു. കുരിശിന്റെ ഉടമസ്ഥനെ കണ്ടുപിടിക്കാന്‍ കദളിക്കാട്ടു് തിരുമേനിയുടെ സഹായം തേടുന്നു. തിരുമേനിയുടെ കയ്യില്‍ മാത്രമുള്ള ഇത്തരം കുരിശുകളില്‍ ഒന്നു് അന്നമ്മയ്ക്കും മറ്റൊന്നു് തമ്പിക്കും തിരുമേനി നല്കിയിരുന്നുവെന്നു തിരുമേനിയില്‍ നിന്നും സണ്ണി മനസ്സിലാക്കുന്നു. ഗീതയുടെ ശവക്കല്ലറ തിരക്കി ശവപ്പറമ്പില്‍ ചെല്ലുന്ന സണ്ണിക്കു് അതു് കണ്ടെത്താന്‍ ആകുന്നില്ല. അതിനെപ്പറ്റി തമ്പിയോടു് തിരക്കുന്ന സണ്ണിയോടു് തമ്പി നുണ പറഞ്ഞു് രക്ഷപെടാന്‍ ശ്രമിക്കുന്നതു് സണ്ണിയെ അത്ഭുതപ്പെടുത്തുന്നു. തമ്പി എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടു്. തമ്പിയുടെ കുരിശു് എവിടെയാണു് കളഞ്ഞുപോയതെന്നു് തമ്പിക്കു് ഓര്‍മ്മയില്ല. തമ്പിയെ കുരിശേല്പ്പിച്ചു് സണ്ണി മടങ്ങുന്നു.
തന്നെ കാണണമെന്നു് ആവശ്യപ്പെട്ടതു പ്രകാരം തമ്പി താമസിക്കുന്ന ചാവടിയില്‍ അഞ്ജലി എത്തുന്നു. കുടുംബത്തിലെ രഹസ്യങ്ങള്‍ എല്ലാം തലമുറകളായി കാത്തുസൂക്ഷിച്ചതിനു് കൂലിയായി കുടുംബം വില്ക്കുമ്പോള് ഗീതയുടെ പങ്കു് തനിക്കു് വേണമെന്നു് തമ്പി അഞ്ജലിയോടു് ആവശ്യപ്പെടുന്നു. അതു് കിട്ടിയില്ലെങ്കില്‍ ഇവിടെയൊക്കെ കറങ്ങിത്തിരിഞ്ഞു നടക്കുന്ന ഗീതയെക്കൊണ്ടു് തന്നെ അതു് ചോദിപ്പിക്കേണ്ടിവരും എന്നു് തമ്പി പറയുന്നു.
അന്നു് രാത്രി വീണ്ടും പ്രേതബാധയുടെ ലക്ഷണങ്ങള്‍ അഞ്ജലി കാണുന്നു. ആരോ അവളുടെ ബാഗ് തുറന്നു പരിശോധിച്ചിരിക്കുന്നു. ഒരു പൊട്ടിയ കണ്ണട കട്ടിലിന്റെ അടിയില്‍ നിന്നും ലഭിക്കുന്നു. അതില്‍ പ്രേതത്തിന്റെ നിഴല്‍ അഞ്ജലി കാണുന്നു. ആരോ നടന്നു മറയുന്നു. താഴെ വീണു പൊട്ടുന്ന ചില്ലുകള്‍. കാല്‍പ്പാടുകള്‍. അതിനു പിന്നാലേ ഓടുന്ന അഞ്ജലിയെ സഹായിക്കാന്‍ സണ്ണിയും എത്തുന്നു. അവിടെയെങ്ങും ആരുമില്ല എന്നു പറഞ്ഞു സണ്ണി അഞ്ജലിയെ ആശ്വസിപ്പിക്കുന്നു.
വിവാഹത്തിനുള്ള ഒരുക്കം പുരോഗമിക്കുകയാണു്. അഞ്ജലി കടുത്ത ചിത്തഭ്രമം ഉള്ള ആളായതിനാല്‍ വിവാഹം ഉടനെ നടത്താന്‍ പാടില്ല എന്ന സണ്ണിയുടെ അഭിപ്രായം എല്ലാവരും ഒരു ഞെട്ടലോടെയാണു് കേള്‍ക്കുന്നതു്. തന്റെ സഹോദരിയുടെ മരണത്തിനുത്തരവാദി തനാണെന്ന തോന്നലില്‍ മനസ്സിലേറ്റ മുറിവിന്റെ പ്രതിഫലനങ്ങളാണു് ഭൂതപ്രേതപിശാചുക്കളെ അഞ്ജലി കാണുന്നു എന്നു പറയുന്നതു്. അതു് മാനസികരോഗത്തിന്റെ ലക്ഷണങ്ങളാണു്. അന്നമ്മയ്ക്കു് ബോധം തെളിഞ്ഞു എന്ന വാര്‍ത്ത തമ്പി പറയുമ്പോള്‍ അതു് കേള്‍ക്കുന്ന അഞ്ജലി ആദ്യം ചോദിക്കുന്നതു് അവര്‍ എന്നിട്ടു് എന്തെങ്കിലും പറഞ്ഞോ എന്നാണു്. വിവാഹം നടന്നാല്‍ ജീവിതം തകര്‍ന്നു പോകും എന്നു് അനൂപിനോടു് പറയുന്ന സണ്ണിയെ പുറത്താക്കി വിവാഹവുമായി മുന്നോട്ടു് പോകാന്‍ തന്നെയാണു് അനൂപിന്റെ പരിപാടി.
സണ്ണി പോകാനായി ഒരുങ്ങുന്നതിന്നിടയില്‍ കടലോരത്തെ ചാവടിക്കു് തീപിടിച്ചു് തമ്പി മരിക്കുന്നു. കത്തിക്കരിഞ്ഞ ശവശരീരം കിടന്നിരുന്നിടത്തു നിന്നും നടന്നു നീങ്ങുന്ന കാല്‍പ്പാടുകള്‍ സണ്ണിയെ നയിക്കുന്നതു് കടലിലേക്കു് തന്നെ. അനൂപും അഞ്ജലിയും തമ്മിലുള്ള കല്യാണത്തിനു് ഒരുക്കങ്ങള്‍ തുടരുകയാണു്. സംസാരിക്കാന്‍ തുടങ്ങിയ അന്നമ്മയുടെ അരികെ എത്തുന്ന സണ്ണിയോടു് അന്നമ്മ പറയുന്ന കാര്യങ്ങള്‍ പ്രേക്ഷകരെ സംവിധായകന് കേള്‍പ്പിക്കുന്നില്ല. സിമിത്തേരിയിലേക്കു് തിരിച്ച സണ്ണി അവിടത്തെ സൂക്ഷിപ്പുകാരനുമായി ഒരു ശവകുടീരത്തിനു മുന്നില്‍ എത്തുന്നു. അതിനുള്ളില്‍ ഒരു ശവത്തിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടു്. സണ്ണി തിരിച്ചുപോയി അനൂപുമായി ശവപ്പറമ്പില്‍ വീണ്ടും എത്തുന്നു.
ശവകുടീരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരു് അഞ്ജലിയുടേതാണു്. ഗീതയുടേതല്ല.
അനൂപിനോടു് സണ്ണി കാര്യങ്ങള്‍ വ്യക്തമാക്കുന്നു. "മരിച്ചതു് ഗീതയല്ല. അഞ്ജലിയാണു്. അനൂപിന്റെ മുന്നില്‍ നാടകം കളിക്കുന്നതു് അഞ്ജലി അല്ല. ഗീതയാണു്. പാപഭാരവും കുറ്റബോധവും കൊണ്ടുണ്ടാകുന്ന ഒരു തരം മാനസിക വിഭ്രാന്തിയാണു് ഗീതയെ പിടികൂടിയിരിക്കുന്നതു്. മനസ്സിലൂടെ മാഞ്ഞു മറഞ്ഞു പോകുന്ന രൂപങ്ങള്‍ ആണു് പ്രേതമായി ഗീത കണ്ടുകൊണ്ടിരുന്നതു്. സഹോദരി മരിച്ചതിനെപ്പറ്റി ഗീത പറഞ്ഞ കഥ അത്ര വിശ്വസനീയമായിരുന്നില്ല. കദളിക്കാട്ടു് തിരുമേനിയുടെ പ്രാര്‍ത്ഥന അവള്‍ക്കു് താല്ക്കാലികമായ ആശ്വാസം പകര്‍ന്നിരുന്നു. ഗീത ജീവിച്ചിരിക്കുന്നു എന്നു വാസു പറഞ്ഞപ്പോഴാണു് ആ വഴിക്കു് ചിന്തിക്കാന്‍ തുടങ്ങിയതു്. വാസുവിനെ പള്ളിയിലേക്കു് വിളിച്ചുവരുത്തിയതു് ഗീത. വാസുവിനെ കൊല്ലാന്‍ ഗീതയെ സഹായിച്ചതു് തമ്പി. പുഴക്കരയില്‍ ചൂണ്ടയിട്ടുകൊണ്ടിരുന്ന ചെക്കന് പറഞ്ഞാണു് ചുകന്ന കാറില്‍ ഉണ്ടായിരുന്നതു് ഒരു പുരുഷനാണെന്നു് സണ്ണിക്കു് മനസ്സിലായതു്. ഗീതയെ സദാസമയം ശ്രദ്ധിക്കാന്‍ മേരിയെ സണ്ണി ഏല്‍പ്പിച്ചിരുന്നു. ഗീത കൊണ്ടാക്റ്റ് ലെന്‍സ് ഉപയോഗിക്കുന്ന വിവരം കണ്ടുപിടിച്ചതു് മേരിയായിരുന്നു. ഗീതയെ ശ്രദ്ധിക്കാന്‍ ഏല്‍പ്പിച്ചിരുന്ന മേരിയെ ഗീത കണ്ടുപിടിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിച്ചതു് സണ്ണി തന്നെ. അന്നമ്മയ്ക്കു് ബോധം തെളിഞ്ഞു എന്നു പറഞ്ഞപ്പോള്‍ ഗീത പ്രതികരിച്ചതു് സണ്ണി ശ്രദ്ധിച്ചിരുന്നു. തെളിവുകള്‍ അവ്യക്തമായതിനാലാണു് കാര്യം തുറന്നു പറയാതെ കല്യാണം തള്ളിനീക്കാന്‍ സണ്ണി ശ്രമിച്ചതു്. അമ്മയ്ക്കും തമ്പിക്കും ഗീതയ്ക്കും മാത്രമറിയാവുന്ന ഗീതയുടെ രഹസ്യം പുറത്താകാതിരിക്കാനാണു് തമ്പിയുടെ മരണം ഗീത വിദഗ്ദ്ധമായി ആസൂത്രണം ചെയ്തതു്. ചാവടിയിലെ കുക്കിംഗ് ഗ്യാസ് ഗീത തുറന്നു വച്ചു. തമ്പി ചാവടിയില്‍ വന്നു സ്വിച്ചിട്ടപ്പോള്‍ ആളിപ്പിടിച്ച തീയിലാണു് തമ്പി മരിക്കുന്നതു്. കടലില്‍ നിന്നിറങ്ങിവന്ന കാല്‍പ്പാടുകളും കയറിപ്പോയ കാല്‍പ്പാടുകളും കൂറച്ചു് ദൂരെ മാറി ഉണ്ടായിരുന്നതു് സണ്ണി കണ്ടുപിടിച്ചിരുന്നു. അതു് ഗീതയായിരുന്നെന്നു ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. കുട്ടിക്കാലത്തു് മുതലേ എല്ലാ കാര്യത്തിലും അഞ്ജലി മുന്നിലായിരുന്നു. ആ അപകര്‍ഷതാബോധത്തില്‍ നിന്നും ക്രിമിനല്‍ ബുദ്ധിയോടെയായിരുന്നു ഗീത വളര്‍ന്നു വന്നതു്. അന്നമ്മ ടെറസ്സില്‍ നിന്നും വീണ ദിവസം ഗീത ഊട്ടിയില്‍ നിന്നും നാട്ടില്‍ വന്നിരുന്നു. അന്നമ്മയ്ക്കു സംഭവിച്ച അപകടത്തിനു പിന്നിലും ഗീതയുണ്ടു്. ആ ഗീതയെയാണു് വാസു കണ്ടതു്. ഗീത ഇന്നു് തികച്ചും ഒരു മനോരോഗിയാണു്."
സണ്ണിയുടെ വെളിപ്പെടുത്തലുകള്‍ മുഴുവന്‍ കേട്ടു നില്‍ക്കാതെ ഗീതയെ തിരക്കി അനൂപു് അവളുടെ സമീപം എത്തുന്നു. തന്റെ കള്ളത്തരങ്ങള്‍ എല്ലാം പൊളിഞ്ഞെന്നു മനസ്സിലാക്കുന്ന ഗീതയ്ക്കു് നിയന്ത്രണം വിടുന്നു. അഞ്ജലിയെ കടലില്‍ മുക്കിക്കൊന്ന സംഭവം ഗീത അനൂപിനോടു് പറയുന്നു. സംഭവത്തിനു് സാക്ഷികളായ തമ്പിയും അന്നമ്മയും ഓടിയെത്തുമ്പോഴേക്കും അഞ്ജലി മരിച്ചിരുന്നു. ആരോരും അറിയാതെ അഞ്ജലിയെ തമ്പി കുഴിച്ചിട്ടു. കടലൊഴുക്കില്‍ പെട്ടുപോയതാണെന്നു് പോലീസിനോടു് കളവും പറഞ്ഞു. അന്നമ്മ ആരോടെങ്കിലും സത്യം പറഞ്ഞാല്‍ പിന്നെ ബാക്കിയുള്ള ഒരാളുകൂടി ഇല്ലാതാകും. അതാണു് അന്നമ്മയുടെ മൗനത്തിനു കാരണം. അനൂപിനെ വിവാഹം കഴിക്കാന്‍ വേണ്ടി ഗീത അഞ്ജലിയായി മാറുന്നതു് അന്നമ്മയ്ക്കു് സഹിക്കാനാവുന്നില്ല. അതു് ചെയ്യരുതെന്നു് ഉപദേശിക്കുന്ന അന്നമ്മയെ തള്ളുമ്പോള്‍ അന്നമ്മ കാല്‍വഴുതി ടെറസ്സില്‍ നിന്നും താഴേക്കു് വീഴുന്നു. ഇതാണു് ഗീത പറയുന്ന യഥാര്‍ത്ഥ കഥ.
താന്‍ അഞ്ജലിയാണെന്നു കരുതി തന്നെ സ്വീകരിക്കണമെന്നു് ഗീത പറയുന്നതു് അനൂപു് അംഗീകരിക്കുന്നില്ല. തനിക്കു അനൂപിനെ ലഭിച്ചില്ലെങ്കില്‍ അനൂപ് ജീവിച്ചിരിക്കാന്‍ പാടില്ല. അനൂപിനെ വക വരുത്തുവാന്‍ ഗീത ശ്രമിക്കുന്നു. രക്ഷയ്ക്കെത്തുന്ന സണ്ണിയെയും ഗീത ആക്രമിക്കുന്നു. ഷാന്റലേയര് മറിഞ്ഞു വീണു് മുറിക്കുള്ളില്‍ തീ പടര്‍ന്നു പിടിക്കുന്നു. ശരിക്കും ഭ്രാന്തിയായിത്തീര്ന്ന ഗീത കത്തുന്ന അള്മാരയുടെ അടിയില്‍ കുടുങ്ങി മരണമടയുന്നു. മരിക്കുന്നതിനു മുന്‍പു് ഗീത അവസാനമായി കാണുന്നതു് അഞ്ജലിയുടെ പ്രേതത്തെയാണു്. അഞ്ജലിയെ അടക്കിയിടത്തു് തന്നെ ഗീതയെയും അടക്കം ചെയ്യുന്നു.
കഥയുടെ യദ്ധാര്‍ത്ഥ രൂപം പ്രേക്ഷകര്‍ മനസ്സിലാകാതിരിക്കാനും ആകാംഷ ഉടനീളം നിലനിര്‍ത്താനും സംവിധായകന് പലപ്പോഴും പല കാര്യങ്ങളും പ്രേക്ഷകരില്‍ നിന്നും മറച്ചു പിടിച്ചുകൊണ്ടാണു് സിനിമ മുന്നേറുന്നതു്. എങ്കിലം തുടക്കം മുതല്‍ പ്രേക്ഷകര്‍ കാണുന്നതു് അഞ്ജലിയാണോ ഗീതയാണോ എന്ന ചോദ്യം പല രംഗങ്ങളിലും ഉദിക്കുന്നുണ്ടു്. അത്തരം ചിന്തകളെ എതിര്‍ക്കുന്ന സംഭാഷണം കഥാപാത്രങ്ങളില്‍ നിന്നും വരുന്നതൊന്നുകൊണ്ടു മാത്രമാണു് കഥയുടെ സസ്പെന്‍സ് നിലനിര്‍ത്തി കഥയെ മുന്നോട്ടു് കൊണ്ടുപാകാന്‍ സംവിധായകനു സാധിക്കുന്നതു്.
ഒ എന്‍ വി കുറുപ്പു് എഴുതി വിദ്യാസാഗര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ദൂരെ ദൂരെ ആഴിപ്പെണ്ണിന്‍ എന്ന ഗാനത്തിന്റെ ട്യൂണ്‍ ആണു് ചിത്രത്തില്‍ ഉടനീളം ബാക്ക്ഗ്രൗണ്ടു് മ്യൂസിക്കായി ഉപയോഗിച്ചിരിക്കുന്നതു്. അതുകൊണ്ടു് തന്നെ സിനിമ തീരുമ്പോഴേക്കും ഈ ഗാനം പ്രേക്ഷകരുടെ ഉള്ളില്‍ അലിഞ്ഞു ചേരുന്നുണ്ടു്. വളരെ നല്ല ഒരു ഗാനം തന്നെ.
മണിച്ചിത്രത്താഴിലെ രണ്ടു കഥാപാത്രങ്ങളായ സണ്ണിയും നകുലനും അതേ കഥാപാത്രങ്ങളായി അതേ നടന്മാര്, മോഹന്‍ ലാലും സുരേഷു് ഗോപിയും, ഗീതാഞ്ജലിയിലും അവതരിക്കുന്നു. മണിച്ചിത്രത്താഴിലെ ഉണ്ണിത്താനായി ഇന്നസന്റും ദാസപ്പനായി ഗണേഷ് കുമാറും വേഷം ഇട്ടിരുന്നു. അതേ നടന്മാര്‍ക്കു് ഗീതാഞ്ജലിയില്‍ തികച്ചും വ്യത്യസ്തമായ വേഷം ആണു് സംവിധായകന് നല്കിയിരിക്കുന്നതു്. തങ്കപ്പനാശാരിയായി ഇന്നസന്റും വാസുവായി ഗണേഷ് കുമാറും ഗീതാഞ്ജലിയില്‍ പ്രത്യക്ഷപ്പെടുന്നു. അഞ്ജലിയും ഗീതയും ആയി കീര്‍ത്തി സുരേഷും, അനൂപായി നിഷാനും, അന്നമ്മയായി സീമയും, ബേബിച്ചനായി മധുവും, തമ്പിയായി സിദ്ദിക്കും, മേരിയായി സ്വപ്ന മേനോനും, കദളിക്കാട്ടു് തിരുമേനിയായി നാസറും, കുട്ടാടനായി ഹരിശ്രീ അശോകനും, കുട്ടി ഗീതയായി മാര്വ്വയും, കുട്ടി അഞ്ജലിയായി സഫയും, കോശി ആയി മഹേഷും, മോളി ആയി മായാ വിശ്വനാഥും, റോയ് ആയി സനില്‍ കുമാറും, ജോണി ആയി അജയനും, ഗ്രേസി ആയി അംബിക മോഹനും ആണു് വേഷം ചെയ്തിരിക്കുന്നതു്. കൂടാതെ വി കെ ബി മേനോനും, സുമേഷും, പൂജപ്പുര രാധാകൃഷ്ണനും, നന്ദു പൊതുവാളും, കൃഷ്ണപ്രസാദം, മദനമോഹനും ഇതില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ടു്.
മണിച്ചിത്രത്താഴിന്റെ വിജയക്കൊടിയുടെ തണലില്‍ ഈ ചിത്രം വിജയിപ്പിച്ചെടുക്കാന്‍ നടത്തിയ ശ്രമം വാസ്തവത്തില്‍ ഗീതാഞ്ജലി ഒറ്റപ്പെട്ടു നില്ക്കുന്നതിനു തടസ്സമാവുന്നുണ്ടു്. രണ്ടു പടങ്ങളും തമ്മിലൊരു താരതമ്യ പഠനം നടത്താന്‍ പ്രേക്ഷകരെ അതു് പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലായിരുന്നെങ്കില്‍ തന്നെ വേറിട്ടു നിലകൊള്ളുമായിരുന്ന നല്ലൊരു പടം എന്നു തന്നെ ഗീതാഞ്ജലിയെ വിശേഷിപ്പിക്കാം.
വാല്‍ക്കഷ്ണം : മരിച്ചതു് അഞ്ജലിയാണെന്നു് അന്നമ്മയ്ക്കും തമ്പിക്കും ഗീതയ്ക്കും അറിയാം. അഞ്ജലിയുടെ മരണം ആസൂത്രിതമായിരുന്നില്ല. അഞ്ജലിയായു് ഗീത ആള്‍മറാട്ടം നടത്തുന്നതു് എന്നാണു്? അന്നമ്മ കിടപ്പിലായപ്പോള്‍ അറയ്ക്കല്‍ തറവാട്ടില്‍ തിരിച്ചെത്തുന്ന തമ്പി പറയുന്നതു് ശ്രദ്ധിക്കൂ " മൂന്നു് വര്‍ഷം മുന്‍പു് എന്റെ മകള്ടെ ഭര്‍ത്താവു് മരിച്ചു. അവളും കുഞ്ഞും തനിച്ചായപ്പോള്‍ ഞാന്‍ ഇവിടത്തെ പണി മതിയാക്കി അമ്മച്ചിയോടു് പറഞ്ഞു് നാട്ടിലേക്കു് പോയി. എല്ലാ മാസവും ഒന്നാം തീയതി തെറ്റാതെ അമ്മച്ചി ശമ്പളം അയച്ചു തരുമായിരുന്നു" അപ്പോള്‍ അന്നമ്മ കിടപ്പിലാകുന്നതു് അഞ്ജലി മിരിച്ചിട്ടു് എത്ര വര്‍ഷങ്ങള്‍ക്കു ശേഷം ആണു്? അഞ്ജലി മരിച്ച ദിവസം തന്നെ തമ്പിയും അന്നമ്മയും ആള്‍മാറാട്ടത്തിനു കൂട്ടു നില്ക്കാന് സാദ്ധ്യതയുണ്ടോ? കടലിലെ ഒഴുക്കില്‍ പെട്ടു് ഇരട്ടകളില്‍ ഒരാള്‍ കാണാതായി എന്ന വിവരം പോലീസില്‍ തമ്പി അറിയിക്കുന്നുണ്ടു്. "കടലൊഴുക്കില്‍ പെട്ടു പോയി എന്നു പോലീസിനോടു് കള്ളം പറഞ്ഞു" എന്നാണു് തമ്പി അന്നമ്മയോടു് അഞ്ജലിയുടെ മരണം നടന്ന ദിവസം പറയുന്നതു്. ആരെ കാണാനില്ല എന്നായിരിക്കും അവര്‍ പോലീസിനെ അറിയിച്ചതു്? അഞ്ജലിയേയോ ഗീതയേയോ? മരണം അന്വേഷിച്ചു് നേവിയും കോസ്റ്റ് ഗാര്‍ഡും റിപ്പോര്‍ട്ടു് തയ്യാറാക്കിയിട്ടുണ്ടു്. ആരുടെ ശവം ആണു് അവര്‍ തിരക്കിയതു്? അഞ്ജലിയുടേതോ ഗീതയുടേതോ? അന്നമ്മയ്ക്കും തമ്പിയ്ക്കും പുറമെ സാക്ഷി ആയി മരണ റിപ്പോര്‍ട്ടില്‍ ഒപ്പു് ഇടെണ്ടതു് ആരായിരിക്കണം? അഞ്ജലിയോ? ഗീതയോ?
അഗത ക്രിസ്റ്റിയുടെ Elephants can remember എന്ന നോവലിലെ ഹെര്‍ക്കുലീസ് പോയ്റോട്ടു് തന്നെ വരേണ്ടിവരും ഉത്തരം കണ്ടുപിടിക്കാന്‍.