കെട്ടുവള്ളങ്ങള്ക്കു് രൂപഭേദം വരുത്തി ഹൗസ്ബോട്ടാക്കി വിദേശയാത്രികരെ ആകര്‍ഷിക്കുന്ന ഇന്നത്തെ കുട്ടനാടിന്റെ പ്രകൃതിഭംഗിയും കുട്ടനാട്ടുകാരുടെ ജീവിതശൈലിയും സെല്ലുലോയിഡില്‍ പകര്‍ത്തിയ ഒരു ചിത്രമാണു് ബാല്‍ക്കണി 6 ന്റെ ബാനറില്‍ നിര്‍മ്മിച്ച പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും. കുട്ടനാടു് ആസ്വദിക്കാനെത്തുന്ന വിദേശികളുടെ പള്ള നിറക്കാനുള്ള കരിമീനും ചെമ്മീനും ഒരുക്കിയും ഹൗസ്ബോട്ടില്‍ അവരെ കിടത്തി ഉറക്കിയും ഊരു ചുറ്റിച്ചും അതുവഴി ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചു് ജീവിതം പച്ചപിടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു പറ്റം ജീവികളുടെ കഥ പറയുന്നതാണു് ഈ ചിത്രം. സായിപ്പിനെ ആകര്‍ഷിക്കാനായി തികച്ചും വ്യത്യസ്തമായ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രമാണു് ചക്കാട്ടുതറ മാധവിയുടെ മകന് ഗോപന് എന്ന ചക്ക ഗോപന് അധവാ ആടു ഗോപന്. പറ്റെ വെട്ടിയ മുടിയും ഊശാന്‍ താടിയും കാതില്‍ കടുക്കനും മേല്ക്കാകമ്മലും സ്റ്റീല്‍ മോതിരവും മുത്തുമാലയും ബ്രേസ്ലെറ്റും എല്ലാം കൂടി ചെര്ന്നു് ചക്ക ഗോപനായി അവതരിക്കുന്ന കുഞ്ചാക്കോ ബോബന്റെ രൂപം തികച്ചും പുതുമയാര്ന്നതാണു്.
ശ്രീനിവാസന്റെ ശബ്ദത്തില്‍ ഒരു മുഖവുരയോടു കൂടിയാണു് പടം തുടങ്ങുന്നതു്.
പുള്ളിപ്പുലികളായ മണിയന്, സുകു, വിജയന് എന്നീ ചേട്ടന്മാര് നാട്ടുകാര്ക്കിട്ടു് തല്ലുന്നതിന്റെ ഒരു പങ്കു് തിരിച്ചു് നാട്ടുകാരില്‍ നിന്നും വാങ്ങുകയാണു് ആട്ടിന്‍കുട്ടിയായ ഗോപന്റെ പ്രധാന കലാപരിപാടി. അടി കഴിഞ്ഞാല്‍ മാത്രം രംഗപ്രവേശം ചെയ്യുന്ന ഗോപന്റെ കൂട്ടുകാരന് സുശീലനാണു് പരുക്കേറ്റ ഗോപനെ വീട്ടില്‍ തിരിച്ചെത്തിക്കുന്നതു്. ഗോപനു് സ്വന്തമായി ഹൗസ്ബോട്ടുണ്ടു്. കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു പങ്കു് റൗഡികളായി ജീവിക്കുന്ന ചേട്ടന്മാര് അടിച്ചുമാറ്റി വെള്ളമടിച്ചിട്ടു് കഴിയുമ്പോള്‍ മിച്ചം വരുന്നതു് കൊണ്ട് വീട്ടിലെ ചിലവു് കൂടി വഹിച്ചു കഴിഞ്ഞാല്‍ ലോണ്‍ അടക്കാന്‍ പോലും ഗോപനു് പണം തികയുന്നില്ല. ടൂറിസം മേഖലയില്‍ പ്രധാന മത്സരം കുര്യച്ചനുമായിട്ടാണു്. അയല്‍വാസിയായ കപ്യാരുടെ മകള്‍ കൊച്ചുറാണിയാണു് ഗോപന്റെ സഹായി. സായിപ്പിനെ ആകര്‍ഷിക്കാന്‍ പുതിയ തന്ത്രമായി മോഹിനിയാട്ടം അറിയാവുന്ന പെണ്‍കുട്ടികളെ ആരെയെങ്കിലും കിട്ടുമോ എന്ന അന്വേഷണത്തിലാണു് ഗോപന്.
ജോക്കര്ജോസിന്റെ ഭാര്യ മേരിക്കുട്ടിയെ ഗള്‍ഫില്‍ ജോലിക്കു് എത്തിക്കാന്‍ ശ്രമിക്കുകയാണു് ട്രാവള്‍ ഏജന്റായ മാമച്ചന്. ദുബായിലെ സ്ക്കൂളില്‍ ഡാന്‍സ് ടീച്ചറായി പോകാന്‍ ഇന്റര്‍വ്യൂ കഴിഞ്ഞു നില്ക്കുന്ന കൈനകരി രേവമ്മയുടെ മകള്‍ കൈനകരി ജയശ്രീയെ ഗോപന്റെ ഹൗസ് ബോട്ടില്‍ ഡാന്‍സ് അവതരിപ്പിക്കാന്‍ മാമച്ചന് ഏര്‍പ്പാടാക്കി ഹൗസ് ബോട്ടില്‍ കലാപരിപാടികള്‍ തുടങ്ങുന്നു.
മലപ്പുറത്തു നിന്നും ഒരു പെണ്ണും ചെറുക്കനും ഒളിച്ചോടി കുട്ടനാട്ടില്‍ എത്തിയിട്ടുണ്ടെന്നു് വിവരം കിട്ടിയ പോലീസ് കമിതാക്കളെ തിരക്കി ഗോപന്റെ ഹൗസ് ബോട്ടില്‍ എത്തുന്നു. അത്തരം കേസ് താന്‍ കൈകാര്യം ചെയ്യാറില്ലെന്നും വേണമെങ്കില്‍ കവലയ്ക്കല്‍ കുരിയച്ചന്റെ ഹൗസ് ബോട്ടില്‍ തിരക്കിയാല്‍ കിട്ടിയേക്കുമെന്നും പറഞ്ഞു് ഗോപന് ഇന്‍സ്പെക്ടറെ പറഞ്ഞു വിടുന്നു. കുര്യച്ചന്റെ ഹൗസ് ബോട്ടില്‍ എത്തുന്ന പോലീസ് സംഘത്തിനു് അവര്‍ അന്വേഷിച്ചവരെ കിട്ടുന്നില്ലയെങ്കിലും അനാശാസ്യത്തില്‍ ഏര്‍പ്പെട്ടിരുന്ന കുര്യച്ചനെ അവര്‍ അറസ്റ്റു് ചെയ്യുന്നു. കുര്യച്ചനെ ഒറ്റിക്കൊടുത്തതു് ഗോപന് ആണെന്ന വാര്‍ത്ത നാട്ടില്‍ പരക്കുന്നു. അങ്ങനെ ഗോപന് കുര്യച്ചന്റെ നോട്ടപ്പുള്ളിയാവുന്നു.
അങ്ങനെ ഇരിക്കെ ഒരു ദിവസം അമ്മയ്ക്കു് അസുഖമായി ആശുപത്രിയിലായതു് കാരണം അന്നത്തെ പ്രോഗ്രാമിനു് തനിക്കു് വരാന്‍ പറ്റില്ല എന്നു ജയശ്രീ ഗോപനെ വിളിച്ചു പറയുന്നു. പതിനെട്ടു പേര് അടങ്ങുന്ന സംഘത്തിനെ എന്റര്ട്ടേന് ചെയ്യുന്ന പ്രോഗ്രാം ബുക്കു് ചെയ്ത ഗോപനു് അതെങ്ങിനെയെങ്കിലും നടത്തിയേ പറ്റു. ഗോപന് ആശുപത്രിയില്‍ എത്തുന്നു. അവിടെ കുര്യച്ചന്റെ അമ്മയും ചികിത്സയില്‍ ഉണ്ടു്. കുര്യച്ചന്റെ അളിയന്മാര് ആശുപത്രിയില്‍ വന്നു് കുര്യച്ചന്റെ ഭാര്യയെ വീട്ടിലേക്കു് കൊണ്ടുപോകുന്നു. പേരുദോഷം സംഭവിച്ച കുര്യച്ചനെ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നു. എല്ലാത്തിനും കാരണക്കാരനായ ഒരേയൊരാള്‍ ഗോപന് തന്നെ. പോരെ പൂരം. അതിന്നടയില് മാമച്ചന് ഇടപെട്ടു് പ്രോഗ്രാം ചെയ്യാന്‍ ചെല്ലാമെന്നു ജയശ്രീ വാക്കു് കൊടുക്കുന്നു. പ്രോഗ്രാം കഴിഞ്ഞു് ജയശ്രീയെയും കൊണ്ടു് മടങ്ങി ആശുപത്രിയില്‍ എത്തുന്ന ഗോപനെ കുര്യച്ചന്റെ ആള്ക്കാര് തല്ലി ചതയ്ക്കുന്നു. ജീവിതത്തില്‍ ആദ്യമായി ഗോപന്റെ കയ്യില്‍ നിന്നും കാശു വാങ്ങാതെ തന്നെ ചേട്ടന്മാര് പ്രതികാരമായി കുര്യച്ചനെ ആക്രമിക്കുന്നു.
കുര്യച്ചന്റെ കുതന്ത്രങ്ങളുടെ ഭാഗമായി അടുത്തതായി അയാളുടെ ആള്ക്കാര് ഒരു പ്രോഗ്രാമിനു് ബുക്കു് ചെയ്യാനാണെന്ന വ്യാജേന ജയശ്രീയുടെ വിട്ടില്‍ എത്തുന്നു. അപകടം മണത്തറിഞ്ഞ ജയശ്രീ ഗോപനെ വിളിച്ചു് ഇല്ലാത്ത പ്രോഗ്രാം പറഞ്ഞു് കുര്യച്ചന്റെ ആള്‍ക്കാരില്‍ നിന്നും രക്ഷപെട്ടു് ഗോപനോടൊപ്പം ഗോപന്റെ ഹൗസ് ബോട്ടില്‍ എത്തുന്നു. രേവമ്മ നാടകത്തിനു് പോയിരിക്കുകയാണു്.
കുര്യച്ചന്റെ കയ്യില്‍ നിന്നും കൈക്കുലി കൈപ്പറ്റിയ ഇന്‍സ്പെക്ടറും സംഘവും വള്ളത്തില്‍ എത്തിയ കുര്യച്ചന്റെ ആള്‍ക്കാരുടെ സാന്നിദ്ധയത്തില് ഗോപനെയും ജയശ്രീയെയും അനാശാസം ആരോപിക്കപ്പെട്ടു് ഹൗസ് ബോട്ടില്‍ നിന്നും അറസ്റ്റു്ചെയ്തു് പോലീസ് ബോട്ടില്‍ കൊണ്ടുപോകുന്നു. വഴിക്കു് വച്ചു് ജയശ്രീയും ഗോപനും ബോട്ടില്‍ നിന്നും വെള്ളത്തിലേക്കു് ചാടി രക്ഷപെടുന്നു. വിവരം തിരക്കാന്‍ ഇന്‍സ്പെക്ടറെ വിളിച്ച കുര്യാക്കോസിനോടു് നടന്ന സംഭവം ഇന്‍സ്പെക്ടര്‍ അറിയിക്കുന്നു. കരയ്ക്കടുത്ത ഇന്‍സ്പെക്ടറെയും സംഘത്തേയും ഗോപന്റെ ചേട്ടന്മാരും കൂട്ടുകാരും വളഞ്ഞു് ആക്രമിച്ചു് ഫോണ്‍ കൈക്കലാക്കുന്നു. അങ്ങോട്ടും ഇങ്ങോട്ടും ആയി കുര്യച്ചന് വിളിച്ച കോളുകളുടെ വിവരം ഫോണില്‍ ഉള്ളതായി എല്ലാവരും അറിയുന്നു. കവലയ്ക്കല്‍ കുര്യച്ചന് കൈക്കൂലി കൊടുത്ത പതിനായിരം രൂപയുടെ വിവരവും ഫോണിലെ മെസ്സേജില്‍ ഉണ്ടു്. എസ് ഐ യുടെ പോക്കറ്റില്‍ നിന്നും കുരിയച്ചന് കൊടുത്ത കാശും അവര്‍ക്കു് ലഭിക്കുന്നു.
പോലീസ് ബോട്ടില്‍ നിന്നും ചാടി രക്ഷപെട്ട ഗോപനും ജയശ്രീയും കാക്കത്തുരുത്തില്‍ എത്തുന്നു. വിവരം നാട്ടുകാര്‍ പറഞ്ഞറിഞ്ഞ രേവമ്മ പോട്ടിത്തെറിക്കുന്നു. താന്‍ ഇനി ഗള്‍ഫില്‍ പോകുന്നില്ലയെന്നും ഗോപനെ തനിക്കിഷ്ടമാണെന്നും ജയശ്രീ അമ്മയോടു് പറയുന്നു. വിസ ശരിയായിട്ടുണ്ടെന്നു വിളിച്ചു പറയുന്ന മാമച്ചനെ കാണാന്‍ രേവമ്മ മാമച്ചന്റെ ഓഫീസില്‍ എത്തുന്നു. ജയശ്രീ ഗള്‍ഫില്‍ പോകണമെന്നു് ഗോപനെക്കൊണ്ടു് പറയിപ്പിക്കാന്‍ മാമച്ചന് ഉപദേശിക്കുന്നു. ഗള്‍ഫില്‍ പോയിക്കഴിഞ്ഞാല്‍ ജയശ്രീ ഗോപനെ മറന്നുകൊള്ളുമെന്നാണു് മാമച്ചന് പറയുന്നതു്. രേവമ്മ ഗോപനെ സമീപിക്കുന്നു. ജയശ്രീയെ പറഞ്ഞു സമ്മതിപ്പിക്കുന്ന കാര്യം ഗോപന് ഏല്ക്കുന്നു.
ലോണ്‍ എടുത്തതു് തിരിച്ചടച്ചില്ലെങ്കില്‍ ഹൗസ് ബോട്ടു് ജപ്തി ചെയ്യും എന്നു പറഞ്ഞു് ഗോപനു് ബാങ്കില്‍ നിന്നും നോട്ടീസ് ലഭിക്കുന്നു.
ചക്ക മണിയനു് നെഞ്ചു് വേദന ആയിട്ടു് ആശുപത്രിയില്‍ കൊണ്ടു പോകുന്നു. അതു് ഹാര്‍ട്ട് അറ്റാക്കാണെന്നും ശരീരം അനങ്ങി ജോലി ചെയ്തില്ലെങ്കില്‍ അപകടം ആണെന്നും മണിയനോടു് പറയാന്‍ ഗോപന് ഡോക്ടറെ ചട്ടം കെട്ടുന്നു. ചുറ്റുപാടു് മനസ്സിലാക്കി മണിയനോടു് മാത്രമല്ല മൂന്നു് ചേട്ടന്മാരോടും അദ്ധ്വാനിച്ചു ജീവിച്ചിക്കാന് ഡോക്ടര്‍ ഉപദേശിക്കുന്നു.
നെഹ്റു ട്രോഫി വള്ളംകളിയുടെ കാലം അടുക്കുന്നതോടുകൂടി കുട്ടനാട്ടുകാര്‍ അതിന്റെ തയ്യാറെടുപ്പിലാണു്. ചക്കാട്ടുതറ മണിയന് ടീം ക്യാപ്റ്റനായി ഏകകണ്ഠേന തിരഞ്ഞെടുക്കുന്നതും കുര്യച്ചനെ നാട്ടുകാര്‍ പുറന്തള്ളുന്നതും ചക്കാട്ടുകാരും കുര്യച്ചനും തമ്മിലുള്ള ശത്രുത കൂട്ടുന്നു. ജലോത്സവ മത്സരത്തിനു ഒരു വശത്തു തയ്യാറെടുപ്പു് മുറുകുമ്പോള്‍ മറുവശത്തു് അതു് തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങളിലാണു് കുര്യാക്കോസ്.
ഗോപന്റെ ചേട്ടന്മാര് മൂവരും വിവാഹിതരാവുന്നതോടുകൂടി അവര്‍ ചട്ടമ്പിത്തരം നിര്‍ത്തുവാന്‍ ഭാര്യമാര്‍ അവരവരുടെ തലയില്‍ തൊട്ടു സത്യം ചെയ്യിപ്പിക്കുന്നു. ഏട്ടത്തിമാരുടെ രൂപത്തില്‍ വന്ന ഭാഗ്യം ഗോപന്റെ ലോണടവിലും ഗുണമുണ്ടായി. ജയശ്രീയെ വിദേശത്തേക്കയക്കാനുള്ള പണത്തിനു വേണ്ടി കൈവശം ഉള്ള വസ്തു വില്ക്കാന് രേവമ്മ ഒരുങ്ങുന്നു. രണ്ടിനും കുര്യച്ചന് തുരങ്കം വയ്ക്കുന്നു. കുര്യച്ചന്റെ ആള്ക്കാര് വള്ളപ്പുരയില്‍ എത്തി നീറ്റിലിക്കാന് വച്ചിരുന്ന ചുണ്ടന്‍വള്ളത്തിന്റെ മുട്ടു് തട്ടി വള്ളം നശിപ്പിക്കുകയും കായലില്‍ കിടന്നിരുന്ന ഗോപന്റെ ഹൗസ് ബോട്ടു് കത്തിക്കുകയും ചെയ്യുന്നു. കുര്യച്ചന് ഒളിവില്‍ പോകുന്നു. വഴക്കുണ്ടാക്കില്ലെന്നു സത്യം ചെയ്ത ചേട്ടന്മാര് ഗോപന്റെ സഹായത്തിനു് എത്തുന്നില്ല. കുര്യച്ചനെ കണ്ടു പിടിച്ചു തന്നാല്‍ ഫോണ്‍ തിരിച്ചു നല്‍കാം എന്ന ഗോപന്റെ വാഗ്ദാനത്തില്‍ ഇന്‍സ്പക്ടര്‍ അതിനു തയ്യാറാവുന്നു. തന്റെ കയ്യിലിരിക്കുന്ന ഭൂമിയുടെ പട്ടയം വ്യാജമാണെന്നറിയുന്ന രേവമ്മ കുഴഞ്ഞുവീണു് വീണ്ടും ആശുപത്രിയില്‍ എത്തുന്നതു് മരിച്ചിട്ടാണു്. രേവമ്മയുടെ അടക്കം കഴിയുന്നു. കുര്യച്ചന് ചിത്തിരക്കായലില്‍ ഉണ്ടെന്ന വിവരം ഇന്‍സ്പെകടര്‍ ഗോപനെ വിളിച്ചു പറയുന്നു. തുടര്‍ന്നുള്ള സംഘട്ടനത്തില്‍ കുര്യക്കോസിനെ ഗോപന് കീഴ്പെടുത്തുന്നു. കുര്യാക്കോസിന്റെ കാര്യം തുഴഞ്ഞടുത്ത നാട്ടുകാരെ ഏല്പിച്ചിട്ടു് ഗോപന് ജയശ്രീയുടെ വീട്ടില്‍ ചെന്നു് അനാഥയായ ജയശ്രീയുമായി തന്റെ വീട്ടിലേക്കു് മടങ്ങുന്നതോടുകൂടി സിനിമ അവസാനിക്കുന്നു.
എം സിന്ധുരാജ് എഴുതിയ കഥയുടെ ചിത്രീകരണം ഉടനീളം കുട്ടനാടിന്റെ വാതില്‍പ്പുറ കാഴ്ചകളിലൂടെ പ്രേക്ഷകര്‍ക്കു് കാഴ്ച വെച്ച ഛായാഗ്രഹകനായ എസ് കുമാറും ഇതിന്റെ സംവിധായകനായ ലാല്‍ ജോസും പ്രശംസ അര്‍ഹിക്കുന്നു. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയുടെ വരികള്‍ക്കു് വിദ്യാസാഗര്‍ സംഗീതം നല്കി നജീം അര്‍ഷാദും സുജാതയും ചേര്‍ന്നു പാടിയ കൂട്ടിമുട്ടിയ എന്ന ഗാനവും ശങ്കര്‍ മഹാദേവനും ചിത്രയും ചേര്‍ന്നു പാടിയ ഒറ്റത്തുമ്പി എന്ന ഗാനവും അവയുടെ ചിത്രീകരണവും വളരെ നന്നായിട്ടുണ്ടു്.
ചക്ക ഗോപനായി കുഞ്ചാക്കോ ബോബനും, ജയശ്രീയായി നമിത പ്രമോദും, ചേട്ടന്മാരായി ഇര്‍ഷാദ്, ഷിജു, ജോജു എന്നിവരും, മാമച്ചനായി സുരാജ് വെഞ്ഞാറമ്മൂടും, കുര്യച്ചനായി ഷമ്മി തിലകനും, കപ്യാര് ആയി ശിവജി ഗുരുവായൂരും, സുശീലനായി ഹരിശ്രീ അശോകനും, രേവമ്മയായി ബിന്ദു പണിക്കരും, കപ്യാരുടെ ഭാര്യയായി പൊന്നമ്മ ബാബുവും, കപ്യാരുടെ മകളായി അനുശ്രീയും അവരവരുടെ വേഷം മത്സരബുദ്ധിയോടെ നന്നായി ചെയ്തിട്ടുണ്ടു്. എന്തിനധികം പറയുന്നു. കുട്ടനാട്ടുകാരെയും വിദേശികളെയും വരച്ചുകാട്ടാന്‍ സംവിധായകന് ഉപയോഗിച്ച കൊച്ചു കൊച്ചു കഥാപാത്രങ്ങള്‍ പോലും ബാക്ക്ഗ്രൗണ്ടില്‍ മിന്നിമറയുന്നതിനു പകരം മിന്നിത്തിളങ്ങുന്നതായാണു് നാം ഈ ചിത്രത്തില്‍ കാണുന്നതു്. ബാല്‍ക്കണി 6 ന്റെ ബാനറില്‍ ഷെബിന്‍ ബെക്കറും സുല്‍ഫിക്കര്‍ ഹസീസും ചേര്‍ന്നു നിര്‍മ്മിച്ച ഇതു പോലത്തെ നല്ല പടങ്ങള്‍ നമുക്കു് വീണ്ടും കാണാന്‍ അവസരം ഉണ്ടാവും എന്നു നമുക്കു് പ്രതീക്ഷിക്കാം.