സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായ രഘുനന്ദനന്റെ (മോഹന്‍ലാല്‍) ഓരോ പ്രഭാതവും ആരംഭിക്കുന്നത് മദ്യപാനത്തിലൂടെയാണ്. തന്റെ പ്രശസ്തമായ ടിവി ഷോ അവതരിപ്പിക്കുന്നതുപോലും മദ്യപിച്ചാണ്. രഘു പ്രതിഭയെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ ഭര്‍ത്താവെന്ന നിലയില്‍ സഹിക്കാന്‍ കഴിയാതെയാണ് മീര (കനിഹ) അയാളെ ഏഴുവര്‍ഷംമുന്‍പ് ഡൈവോഴ്സ് ചെയ്തത്. ഇപ്പോള്‍ രഘുവിന്റെ അടുത്ത സുഹൃത്തുക്കളാണ് മീരയും അവളുടെ പുതിയ ഭര്‍ത്താവ് അലക്സിയും (ശങ്കര്‍ രാമകൃഷ്ണന്). മീരയ്ക്ക് രഘുവിലുണ്ടായ മകനും അവര്‍ക്കൊപ്പമാണ് കഴിയുന്നത്.
കുടിയില്‍ ആറാടി നിന്ന രഘു ഇടവേളാനന്തരം, സഹോദരതുല്യനായ സുഹൃത്തിന്റെ മരണത്തെതുടര്‍ന്ന് മദ്യപാനം ഉപേക്ഷിക്കുന്നു. പിന്നീട് തന്റെ ജീവിതത്തിലെ ഇരുണ്ട മദ്യകാലം കുടിയനായ മണിയന് (നന്ദു) എന്ന പ്ലംബറിലൂടെ കാണുന്നു. മദ്യപാനം മണിയനെ മാനസികമായും കുടുംബപരമായും സാമൂഹികമായും എങ്ങനെയൊക്കെ തകര്‍ക്കുന്നു എന്ന് കണ്ടറിഞ്ഞ രഘു, അയാളിലൂടെ നാടിന് മദ്യത്തിനെതിരായ സന്ദേശം നല്കാന് പുതിയ വഴികളിലൂടെ സഞ്ചരിക്കുന്നു...
ഒറ്റവരിയില്‍ പറഞ്ഞാല്‍, മദ്യപാനം വ്യക്തിയെയും സമൂഹത്തെയും എങ്ങനെ തകര്‍ക്കുന്നു എന്ന് കുടിയന്മാരുടെ നാടായ കേരളത്തിന് കാട്ടിക്കൊടുക്കുക എന്നതാണ് ചിത്രത്തിന്റെ ഉദ്ദേശ്യം. അതിനുള്ള ശ്രമത്തില്‍ 'ഒരു രഞ്ജിത് ചിത്രം' എന്ന കൈയൊപ്പ് പലയിടത്തും പതിയുന്നില്ല എന്നതാണ് 'സ്പിരിറ്റി'ന്റെ പരിമിതി. ടിവി ഷോയും ക്ലൈമാക്സ് ഒളിക്യാമറ രംഗങ്ങളും ഒക്കെ ഈ പരിമിതിയുടെ സാക്ഷ്യമാണ്. അതുകൊണ്ടുതന്നെ, മുന്‍ചിത്രങ്ങളായ പ്രാഞ്ചിയേട്ടന്റെയോ ഇന്ത്യന്‍ റുപ്പിയുടേയോ നിരയിലേക്ക് ഉയരാനുമായില്ല.
സുഹൃത്തിന്റെ കുടിച്ചുള്ള മരണം നായകന്റെ കണ്ണ് തുറപ്പിക്കുന്ന്ു. നായകന് കുടി നിര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍, മരിച്ച സുഹൃത്തിനോട് നായകനെപ്പോലെ അടുപ്പം ഉണ്ടായിരുന്ന മറ്റുള്ളവര്‍ തുടര്‍ന്നും കൂട്ടംകൂടി കുടിച്ച് മരണത്തില്‍ അനുശോചിക്കുന്ന കേരളീയശൈലിയുടെ വിരോധാഭാസവും ചിത്രം കാട്ടിത്തരുന്നു.
മോഹന്‍ലാല്‍ എന്ന നടന്റെ പ്രതിഭയാണ് ചിത്രത്തില്‍ മേല്‍ക്കൈ നേടുന്നത്. മദ്യപാനിയായും അല്ലാതെയുമുള്ള ലാലിന്റെ പ്രകടനം ലാലിനുമാത്രം കൈകാര്യം ചെയ്യാവുന്ന വഴക്കത്തിന്റെ ഉദാഹരണമാണ്. എടുത്തുപറയേണ്ടത് നന്ദുവിന്റെ മണിയനെക്കുറിച്ചാണ്. ഒരുപാട് ചിത്രങ്ങളില്‍ വന്നുപോയ ഈ നടന്റെ അഭിനയസാധ്യത തിരിച്ചറിഞ്ഞ ആദ്യവേഷം ഒരുപക്ഷേ ഇതായിരിക്കും.
കനിഹ നായിക എന്ന നിലയില്‍ മികച്ച സ്ക്രീന്‍ സ്പേസ് നേടിയിട്ടുണ്ടെങ്കിലും കഥാപാത്രത്തിന് അഭിനയപ്രാധാന്യമൊന്നുമില്ല. ശങ്കര്‍ രാമകൃഷ്ണന്റെ അഭിനയത്തുടക്കം അലക്സിയില്‍ ഭദ്രം. പൊലീസുകാരിയായി ലെനയുടെ വേഷം ശ്രദ്ധനേടും, എന്നാല്‍ ഡയലോഗ് ഡെലിവറിയില്‍ പൊലീസ് ഗാംഭീര്യം പ്രകടമല്ലെന്നത് പോരായ്മയാണ്. മധുവിന്റെ കഥാപാത്രമായ 'കര്‍ത്ത' അദ്ദേഹത്തിന്റെ സ്ഥിരം വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി. എന്നാല്‍ തിലകനെ ഒന്നും ചെയ്യാനില്ലാത്ത വേഷത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു.
റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഷഹബാസ് അമന്റെ ഈണത്തിലുള്ള ചിത്രത്തിലെ ഗാനങ്ങള്‍ ഇമ്പമുള്ളതാണ്. ഇന്ത്യന്‍ റുപ്പിയിലെ 'ഈ പുഴയും' എന്ന ഗാനത്തിന്റെ ശൈലിതന്നെ ഇതിലും തുടര്‍ന്നിട്ടുണ്ട്. വേണുവിന്റെ ക്യാമറയും പക്വമായിരുന്നു.
ചുരുക്കത്തില്‍, രഞ്ജിത്തും മോഹന്‍ലാലും കേരളജനതയ്ക്ക് നേര്‍ക്കുപിടിച്ച ഒരു കണ്ണാടിയാണ് 'സ്പിരിറ്റ്'. മദ്യപാനത്തിന്റെ ദൂഷ്യങ്ങള്‍ വിവരിക്കാനും ബോധവല്ക്കരിക്കാനുമുള്ള പരിശ്രമം. എന്നാല്‍, കണ്ണാടിയില്‍ തങ്ങളുടെ വികൃതരൂപം കണ്ടെന്നുകരുതി മാത്രം കേരളീയര്‍ മുഖം മിനുക്കുമോ?