ബീവിയുടെ ജാറത്തിൽ അനുഗ്രഹം തേടിയെത്തുന്നവരുടെ കൂട്ടത്തിൽ ഒരു പത്രലേഖകനും(വിനീത് കുമാർ) കൂടുന്നു. ബീവിയുടെ ചരിത്രം എഴുതുകയാണു അയാളുടെ ഉദ്ദേശം. സൂഫി(ബാബു ആന്റണി) അയാളെ കണ്ടുമുട്ടി ബീവിയുടെ ചരിത്രം വിവരിക്കുന്നതോടെ കഥ ആരംഭിക്കുന്നു.
വിഖ്യാതമായ മേലെ പുല്ലാര തറവാട്ടിൽ അനന്തരാവകാശിയായി ഒരു പെൺകുട്ടി ജനിക്കുന്നു. പണ്ഡിതനും ദേവി ഉപാസകനും ആയ ശങ്കു അമ്മാവൻ (തമ്പി ആന്റണി) പിറന്നു വീണ തന്റെ അനന്തിരവളുടെ ജാതകം അസാമാന്യമായതാണെന്നു ഗണിച്ച് പറയുന്നു. കാർത്ത്യായനി എന്നു നാമകരണം ചെയ്ത കാർത്തി വിളിക്കപ്പെട്ട ആ യുവതി(ശർബ്ബാനി മുഖർജി) വളർന്ന് യൌവനയുക്തയാകുന്നു. അമ്മാവനോടുള്ള കാർത്തിയുടെ വഴിവിട്ടുള്ള ഇടപഴകലുകൾ അദ്ദേഹത്തെ ഒരു ഘട്ടത്തിൽ ഭീതിതനാക്കുന്നുണ്ട്. ഇതിനിടക്കു പൊന്നാനിയിൽ നിന്ന് നാണ്യവിളകളുടെ കച്ചവടത്തിനു എത്തിയ മാമൂട്ടി എന്ന ചെറുപ്പക്കാരന് ശങ്കുവമ്മാവൻ തറവാട്ടിൽ താമസിക്കാൻ സ്ഥലം കൊടുക്കുന്നു. മാമൂട്ടിയിൽ അനുരാഗവിവശയായ കാർത്തി അയാളുമൊത്ത് പൊന്നാനിക്ക് ഒളിച്ചോടുന്നു. ശക്തിയുടെയും കാമത്തിന്റെയും വിശ്വരൂപമായി കാർത്തി ചില ഘട്ടങ്ങളിൽ മാറുന്നുണ്ട്. പൊന്നാനിക്കുള്ള വഴിമദ്ധ്യാ പുഴക്കരയിലെ അവരുടെ പ്രഥമ ശയനം കാർത്തിയിലുള്ള സ്ത്രീത്വത്തെ ഉച്ചകോടിയിലെത്തിക്കുന്നു.
കാർത്തി പൊന്നാനിയിൽ പോയി മതം മാറി സുഹറ എന്ന പേരു സ്വീകരിക്കുന്നു. അവറു മുസ്ല്യാർ (ജഗതി ശ്രീകുമാർ) ആണ് മതമാറ്റത്തിനു മറ്റും കാർമ്മികത്വം വഹിക്കുന്നത്. സുഹറയായി അവരുടെ ജീവിതം നീങ്ങവെ യാതൃശ്ചികമായി തൊടിയിൽ നിന്നു വിഗ്രഹം കിട്ടുന്നതോടെ അവളുടെ ഗതകാല സ്മരണകൾ സടകുടഞ്ഞെഴുനേൽക്കുന്നു. മാമുട്ടിയുടെ സമ്മതത്തോടെ വീടിനു പുറത്ത് ഒരു ചെറിയ അമ്പലമുണ്ടാക്കി ദേവി വിഗ്രഹം അതിൽ പ്രതിഷ്ഠിച്ച് കാർത്തി ആരാധന തുടങ്ങുന്നു. “മാമുട്ടീടെ ബീടര് അമ്പലമുണ്ടാക്കി പൂജ തുടങ്ങി“ എന്ന വാർത്ത നാട്ടിൽ കാട്ടുതീ പോലെ പടരുന്നതോടെ മതമൌലിക വാദികൾ ഇതിനെതിരെ തലപൊക്കാനും തുടങ്ങുന്നു. പ്രകോപിതനായി ഇതിനെ ചോദ്യം ചെയ്ത അവറുമുസ്ല്ലാരോട് “അവിടിരിക്കുന്നത് എന്റെ ഉമ്മയാണ്, മതം മാറി എന്നു വെച്ച് എനിക്ക് എന്റെ ഉമ്മയെ ഉപേക്ഷിക്കാൻ പറ്റുമോ?” എന്നു ചോദിക്കുന്ന് രംഗത്ത് അവറുമുസ്ല്യാർ ഉത്തരം മുട്ടി കലിതുള്ളി തിരിച്ചുപോരുന്നു. പണ്ടെങ്ങോ മതപരിവർത്തന വിധേയനായ തന്റെ വ്യക്തിത്വത്തിനു നേരെ മാമുട്ടിയും കാർത്തിയും ഉയർത്തിയ ഉത്തരംകിട്ടാപ്രഹേളികയുടെ മുൻപിൽ മാനസിക സമനില തെറ്റി അലഞ്ഞു നടക്കുന്നതായാണു അവറുമുസ്ല്യാരെ പിന്നീട് കാണുന്നത്. “മതം വേണമെങ്കിൽ ജീവിതം വെടിയണം” “ജീവിതം വേണമെങ്കിൽ മതവും“ താൻ രണ്ടിനെയും പ്രണയിച്ചു, എന്നിട്ട് എന്തു നേടി? അവറു മുസ്ല്യാർ അവസാനം കടൽക്കരയിൽ വെച്ച് ജീവിതം അവസാനിപ്പിക്കുന്നു.
സ്ത്രൈണതയുടെ പരിപൂർണ രൂപിയായി മാറിയ കാർത്തിയോടൊത്ത് ശയിക്കാൻ മാമൂട്ടി അശക്തനാകുന്നു. കുടുംബത്തിൽ പെട്ട അമീർ എന്ന യുവാവുമൊത്ത് അയാൾ സ്വവർഗ്ഗ ബന്ധത്തിലേർപ്പെടുന്നു. മത മൌലിക വാദികൾ മാമുട്ടിയെ വധിക്കാൻ പദ്ധതിയിടുന്നു. കച്ചവടത്തിനെന്ന വ്യാജേന വീട്ടിൽ നിന്നു ഇറക്കിക്കൊണ്ടുപോകുമ്പോൾ കാർത്തി ദിവ്യദൃഷ്ടിയാൽ അപകടം മണത്ത് അയാളെ തടയുന്നുണ്ടെങ്കിലും എതിർപ്പു വക വെക്കാതെ അയാൾ പോകുന്നു. മാമൂട്ടി മതമൌലികവാദികളാൽ വധിക്കപ്പെടുന്ന അതേ വേളയിൽ തന്നെ കാർത്തി വീടു വിട്ട് ഇറങ്ങിപ്പോകുന്നു. ഭർതൃഘാതകർ കടലിലേക്ക് വള്ളത്തിൽ രക്ഷപ്പെടുന്ന സമയത്തുതന്നെ കാർത്തി അമീറുമോത്ത് കടലിലേക്ക് അപ്രത്യക്ഷമാകുന്നു. സൂഫി കഥ പറഞ്ഞവസാനിപ്പിക്കുന്നത് ഇങ്ങനെ
“ കടലിൽ നിന്ന് ചിറകുവെച്ച് പൊങ്ങിയ സുഹറയെന്ന കാർത്തി തന്റെ പ്രിയപുരുഷന്റെ ഘാതകരെ കടലിൽ മുക്കിക്കൊന്നു. വഞ്ചി മറിഞ്ഞുമുങ്ങിപ്പോയ പൊന്നാനിയിലെ മുക്കുവന്മാരെ ആ സ്ത്രീശരീരം തന്റെ മുകളിൽ കയറ്റിക്കൊണ്ടുവന്നു രക്ഷിക്കുകയും ചെയ്തു. കരക്കടിഞ്ഞ ആ മയ്യത്ത് കുഴിച്ചിട്ടപ്പോൾ ഈ ഖബറതാ ഉയർന്നുയർന്നുവരുന്നു. അപ്പോഴാണതെല്ലാവർക്കും ബീവിയാണെന്നു മനസ്സിലായത്. ഇതാണു മോനേ ആദ്യത്തെ ബീവിയുടെ കഥ. “
കാർത്തിയായി വേഷമിടുന്നത് ബോർഡർ എന്ന ഹിന്ദി സിനിമയിലും പ്രിയദർശന്റെ രാക്കിളിപ്പാട്ടിലും അഭിനയിച്ച ശർബ്ബാനി മുഖർജിയെന്ന ബംഗാളി നടിയാണ്. മാമൂട്ടിയായി എത്തുന്നത് ഇതിന്റെ നിർമ്മാതാവു കൂടിയായ പ്രകാശ് ബാരെ ആണ്. മതമൌലിക വാദികളുടെ നേതാവായി ശ്രീരാമനും ഇതിൽ വേഷമിടുന്നുണ്ട്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് മോഹൻസിത്താര ഈണം നൽകിയ രണ്ടു ഗാനങ്ങൾ കെ.എസ്.ചിത്ര,ലത കൃഷ്ണ,സുനിൽ എന്നിവർ ആലപിച്ചിരിക്കുന്നു. നിരവധി പുരസ്കാരങ്ങൾ വാങ്ങിയ ഈ സിനിമയിലെ ഏതാനു സംഭാഷണങ്ങൾ ഇതാ:
“ഇത്തരം ഗ്രഹയോഗങ്ങൾ വന്നാൽ ഫലം തന്നെ പറയെരുതെന്നാ,ജാതകം എന്തിനേം അതിശയിക്കും. സാധാരണക്കാരുടെ നല്ലേനും ചീത്തക്കും അപ്പുറത്തായിരിക്കും ഇവരുടെ നല്ലതും ചിത്തയും“ - ശങ്കരമാമ്മ ആയി അഭിനയിച്ച് അന്തർദേശീയ പുരസ്കാരം നേടിയ തമ്പി ആന്റണി
മാമൂട്ടി :“പ്രാർത്ഥിക്കാൻ ഉടയതമ്പുരാനായ റബ്ബിനെ മുസ്ല്യാർ പരിചയപ്പെടുത്തി തന്നില്ലെ, പിന്നെന്തിനാ വിഗ്രഹം?
കാർത്തി: പ്രാർത്ഥിക്കാനല്ല,ഓർമ്മിക്കാൻ -- മാമൂട്ടിയായി പ്രകാശ് ബാരെ
അവറുമുസ്ല്യാര് : പൊളിച്ചു കളയെടാ ഇതെല്ലാം. അല്ലെങ്കിൽ ഞാനിത് ചവിട്ടിപ്പൊളിക്കും. നീയാണ് നീയാണ് ഇതിനൊക്കെ കാരണം
കാർത്തി: മതം മാറീച്ചിട്ട് ഉമ്മല്ല്യാണ്ടാവോ മുസ്ല്യാരേ? ന്റെ ഉമ്മയാണ് അവിടെ -- കാർത്തിയായി ശർബാനി മുഖർജി
അവറുമുസ്ല്യാര്:: “ജീവിതം വേണമെങ്കിൽ ചിലപ്പൊ വിശ്വാസം വെടിയേണ്ടിവരും,വിശ്വാസം വേണമെങ്കിൽ ജീവിതവും. കൊച്ചുണ്ണിത്തമ്പ്രാൻ രണ്ടിനെയും കാമിച്ചു. എന്നിട്ട്..എന്തെങ്കിലും കിട്ടിയോ? എന്തെങ്കിലും കിട്ടിയോ?? --അവറുമുസ്ല്യാരായി ജഗതി ശ്രീകുമാർ
സെയ്ത് മൊല്ല: അപ്പൊ ഞമ്മളു പറഞ്ഞതിന്റെ അർത്ഥം എല്ലാർക്കും മനസ്സിലായില്ലെ?? ദീനിന്റെ ഇസ്സത്ത് ഒരിക്കൽ കളഞ്ഞുപോയാൽ പിന്നെ കിട്ടൂല -- സെയ്ത് മൊല്ലയായി വി.കെ.ശ്രീരാമൻ
കഥകൃത്ത്: ബീവി ദൈവമാണോ?
സൂഫി: അല്ല മോനെ ബീവി ദൈവമല്ല.
കഥാകൃത്ത്: പിന്നെന്തിനാ എല്ലാരും ബീവിയുടെ അടുത്തേക്ക് പോകുന്നത്?
സൂഫി: സുഖസുന്ദരമായി ദൈവത്തിന്റെ അടുത്ത് എത്താൻ. അമ്മ നമ്മളെ ദൈവത്തിന്റെ അടുത്ത് കൊണ്ടുപോവാന്ന് വിചാരിക്യ, ചിരിച്ചു കളിച്ച് പേടിയില്ലാണ്ടെ പോവാല്ലോ.. അതെ മത വൈരം ഇല്ലാണ്ടെ ചിരിച്ച് കളിച്ച് ദൈവത്തിന്റെ അടുത്ത് പോവാൻ --- സൂഫിയായി ബാബു ആന്റണി
ലൌ ജിഹാദിനെപറ്റിയുള്ള വിവാദങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കെ പുറത്തിറങ്ങിയ പ്രിയനന്ദനന്റെ ഈ ചിത്രം മതത്തെ പറ്റിയും മതപരിവർത്തനത്തെപറ്റിയും ചില ചിന്താധാരകൾ ഉണർത്തിവിടുന്നുണ്ട്. ശക്തമായ പ്രമേയം സൂക്ഷിച്ചു ഉപയോഗിക്കുന്നതിൽ അദ്ദേഹം വിജയിക്കുക തന്നെ ചെയ്തിരിക്കുന്നു.