കഥാസാരം
ധനികനും പ്രതാപശാലിയുമായ വൃന്ദാവനത്തില്‍ മാര്‍ത്താണ്ഡന്റെ ഏക പുത്രനാണു് ഗോപി. അവനെക്കൊണ്ടു് മാതുലപുത്രിയായ സ്വര്‍ണ്ണമ്മയെ വിവാഹം കഴിപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണു്. എന്നാല്‍ ഒരു പട്ടാളക്കാരനായ അപ്പുക്കുട്ടന്റെ സഹോദരി, സുന്ദരിയായ രാധയില്‍ ഗോപിയുടെ ഹൃദയം ചെന്നുപതിഞ്ഞിരുന്നു. അപ്പുക്കുട്ടന് തന്റെ സുഹൃത്തായ പരമാനന്ദനു് രാധയെ വിവാഹം ചെയ്തു കൊടുക്കണമെന്നാശിച്ചു കഴിയുകയുമാണു്. ഈ വിധത്തിലുള്ള എതിര്‍പ്പുകളിലൂടെ ഗോപിയുടേയും രാധയുടേയും പ്രേമയമുന മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.
ഒരു നാള് പാര്‍ക്കില്‍ വിശ്രമിച്ചിരുന്ന ഗോപിയുടെ സമീപം സുന്ദരനും മിടുക്കനുമായ ഒരു ബാലന് കടന്നുവന്നു. അവന്റെ പെരുമാറ്റത്തില്‍ താല്പര്യം തോന്നിയ ഗോപി അവനോടു പേരു ചോദിച്ചു. 'ചുക്കു' ഉടന്‍ മറുപടി ലഭിച്ചു. അവനും ഗോപിയുടെ പേരു ചോദിച്ചറിഞ്ഞു. അവന് യാത്രയായി. തെല്ലിട കഴിഞ്ഞു് ആ വീരന് വീണ്ടും വന്നതു് ഗോപിയെ 'അച്ഛാ' 'അച്ഛാ' എന്നു വിളിച്ചുകൊണ്ടാണു്. ഗോപിക്കൊന്നും മനസ്സിലായില്ല. അവിവാഹിതനായ തന്നെ ഒരു പയ്യന് 'അച്ഛാ' എന്നു വിളിച്ചുകൊണ്ടു് കൂടെ കൂടിയതില്‍ അയാള്‍ ആകെ വിഷമിച്ചു. പല വഴികളും പ്രയോഗിച്ചെങ്കിലും ഗോപിക്കു് ചുക്കുവിനെ ഒഴിവാക്കുവാന്‍ കഴിഞ്ഞില്ല. വീട്ടില്‍ കൊണ്ടുപോകാന്‍ സാദ്ധ്യമല്ല. മറ്റൊരു വഴിയും കാണാതെ കാമുകിയെ സമീപിച്ചു.
തന്റെ അച്ഛന് വൃന്ദാവനത്തിലെ ഗോപിയാണെന്നു് ചുക്കു നിസ്സംശയം പറയുന്നതുകേട്ടു് രാധയും വിഷമിച്ചു. തന്നെ ഗോപി വഞ്ചിച്ചുവെന്നുകരുതി അവിടുന്നു് ഇറങ്ങിപ്പോകുവാന് അവള് ഗോപിയോടു് പറഞ്ഞു. എത്ര വിശദമായിപ്പറഞ്ഞിട്ടും രാധയെ വിശ്വസിപ്പിക്കുവാന്‍ ഗോപിക്കു കഴിഞ്ഞില്ല. ഒടുവില്‍ ഒരു രാത്രിയില്‍ അവനെ അവിടെ താമസിപ്പിക്കുവാന്‍ അവള് സമ്മതിച്ചു.
ഗോപി ചുക്കുവിനെ ബോര്‍ഡിംഗ് ഹോമില്‍ ചേര്‍ത്തു. പക്ഷെ ഏതാനും ദിവസങ്ങള്‍ക്കകം അവന് രാധയുടെ വീട്ടില്‍ തിരിച്ചെത്തി. രാധ അമ്മയാണെന്നും ഗോപി തന്റെ അച്ഛനാണെന്നും ആരു ചോദിച്ചാലും അവന് പറഞ്ഞുകൊണ്ടിരുന്നു. രാധ പരിഭ്രാന്തയായി. ചുക്കുവിനെ അവിടെ താമസിപ്പിക്കുന്നതു് അപകടമാണെന്നു ധരിച്ച അവള് ഗോപിയെ വിവരം അറിയിച്ചു.
അപകടം ഒഴിവാക്കുവാന്‍ ചുക്കുവിനെ നിഗ്രഹിക്കുകയേ മാർഗ്ഗമുള്ളൂ എന്നു കരുതി അവനെ കൂട്ടിക്കൊണ്ടുപോയ ഗോപിക്കു് ചുക്കുവിനെ ഒരു സ്ഥലത്തു് ഉപേക്ഷിച്ചിട്ടു പോരേണ്ടി വന്നു. വീട്ടിലെത്തി സമാധാനത്തോടെ ഒന്നു തല ചായ്ച്ചപ്പോള്‍ കതകില്‍ മുട്ടു കേട്ടു. വാതില്‍ തുറന്നപ്പോള്‍ ചുക്കു ഒരു മാന്യനുമായി അവിടെ നില്ക്കുന്നു. അങ്ങിനെ ചുക്കു ഗോപിയുടെ അച്ഛന്റെ സമീപവുമെത്തി.
തന്റെ അച്ഛന് ഗോപിയാണെന്നു് ചുക്കു ആവര്‍ത്തിച്ചു. മാര്‍ത്താണ്ഡൻ കോപാകുലനായി. സ്വര്‍ണ്ണമ്മയെ ഗോപിയെക്കൊണ്ടു് വിവാഹം ചെയ്യിക്കുവാന്‍ അദ്ദേഹം തീരുമാനിച്ചു. പക്ഷെ അവളുടെ അച്ഛന് അഴകേശന് അവിടെ എത്തുകയും ചുക്കുവിനെ കാണുകയും അവന്റെ പഴയ പല്ലവി കേട്ടു് വിവാഹം മുടക്കുകയും ചെയ്തു.
തന്റെ കുടുംബത്തിനു നേരിട്ട അപമാനം പരിഹരിക്കുവാന്‍ മാര്‍ത്താണ്ഡൻ ചുക്കുവിന്റെ മാതാപിതാക്കളെ തിരക്കി ഒരു പരസ്യം പ്രസിദ്ധപ്പെടുത്തി. പരസ്യം രാധ കണ്ടു. ചുക്കുവിന്റെ അച്ഛനമ്മമാരെ കണ്ടുകിട്ടിയാല്‍ ഗോപിയുടെ അപകീര്‍ത്തി തീരുകയും സ്വര്‍ണ്ണമ്മയെ അയാള്‍ വിവാഹം കഴിക്കുവാന്‍ നിര്‍ബ്ബന്ധിതനാവുകയും ചെയ്യും. അങ്ങിനെ തന്റെ ജീവിതാഭിലാഷം നിരാശയിലാകുമെന്നു ഭയന്ന രാധ ഗോപിയുടെ വീട്ടിലെത്തി അവളാണു് ചുക്കുവിന്റെ അമ്മയെന്നും ഗോപിയാണു് അച്ഛനെന്നും തീര്‍ത്തു പറഞ്ഞു.
ആ സമയത്തു് അപ്പുക്കുട്ടന് തോക്കുമായി രാധയെ കൊല്ലുവാന്‍ ചാടിവീഴുന്നു. സ്വര്ണ്ണമ്മയുടേയും പരമാനന്ദത്തിന്റേയും പ്രതികാര നടപടിയുടെ ഭാഗമായിരുന്നു അപ്പുക്കുട്ടന്റെ വരവു്. അപ്പോള്‍ ഗോവിന്ദന് എന്നൊരാള്‍ അവിടെ കടന്നുവന്നു. അയാളെ കണ്ടപ്പോള്‍ 'മുത്തച്ഛാ' എന്നുവിളിച്ചുകൊണ്ടു് ചുക്കു ഓടി അടുത്തുചെന്നു. ചുക്കുവിന്റെ അച്ഛന് അപ്പുക്കുട്ടനാണെന്ന സത്യം അയാള്‍ വെളിപ്പെടുത്തുന്നു. ഇതോടെ ഗോപിക്കും രാധയ്ക്കും അവരുടെ സ്വപ്നലോകത്തേക്കുള്ള വഴിത്താര തെളിഞ്ഞു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍