ജനിക്കുമ്പോൾ ആരും നല്ലവരോ ചീത്തയായവരോ അല്ല. മനുഷ്യന്റെ സ്വഭാവവും സംസ്കാരവും രൂപീകൃതമാകുന്നത് അവൻ വളരുന്ന സാഹചര്യങ്ങളിലാണ്. അങ്ങനെ ദുഷിച്ച ഒരു ചുറ്റുപാടിൽ വളർന്ന് കള്ളനായിത്തീർന്ന ആളാണു വേണു.ഒടുവിലയാൾ ജയിലിലടക്കപ്പെട്ടു.
ജയില്പ്പുള്ളിയും മനുഷ്യനാണെന്നും സ്നേഹം ലഭിച്ചാൽ അവന്റെ ജീവിതം കൊണ്ടർത്ഥമുണ്ടാകുമെന്നും മനസ്സിലാക്കിയ ജയിലർ വേണുവിനെ തന്റെ വീട്ടിൽ താമസിപ്പിച്ചു. ആദ്യം വീട്ടുകാരെല്ലാം എതിർത്തു.ജയിലറിന്റെ സ്നേഹിതനായ ഡി എസ് പി ആവർത്തിച്ചു പറഞ്ഞു. കള്ളനെന്നും കള്ളനായിരിക്കുമെന്നും അവനെ അടിച്ചിറക്കണം എന്നും .ജയിലർ ചലിച്ചില്ല.ക്രമേണ വേണുവിന്റെ സ്വഭാവഗുണത്തിൽ ജയിലറുടെ ഭാര്യയ്ക്ക് മതിപ്പു തോന്നി.ചുരുങ്ങിയ കാലം കൊണ്ട് വേണു അവരുടെ സീമന്തപുത്രനായി അംഗീകരിക്കപ്പെട്ടു.
അങ്ങനെ ഒരിക്കൽ സാഹചര്യത്തിന്റെ സമ്മർദ്ദത്താൽ അഭിസാരികയായിത്തീർന്ന ശ്യാമളയെ വേണു കണ്ടുമുട്ടി. രണ്ടു പേരും തുല്യദുഃഖിതർ. ഒടുവിൽ - ജയിലർ തനിക്കു ജീവിതം നൽകിയതു പോലെ വേണു അവൾക്ക് ജീവിതം കൊടുത്തു.അവർ ആത്മാർത്ഥ ഭാര്യാഭർത്താക്കന്മാരായി. വേണുവിനു മനസ്സിലായി പണത്തിന്റെ ശക്തിയേക്കാൾ എത്രയോ വലുതാണു സ്നേഹത്തിന്റെ ശക്തിയെന്ന്.
പക്ഷേ പണത്തിന്റെ കരാളഹസ്തങ്ങൾ അടങ്ങിയിരുന്നില്ല.വേണുവിനെ കള്ളനാക്കി വളർത്തിയ വിക്രമൻ നമ്പ്യാർക്ക് വേണു തന്നോടൊപ്പം വരേണ്ടത് ആവശ്യമായിത്തീർന്നു. സ്നേഹത്തിന്റെ ഒഴുക്കിനെതിരെ പച്ചനോട്ടുകൾ കൊണ്ടയാൾ അണ കെട്ടി.ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു.ജയിലറിന്റെ മൂത്ത മകൾ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവളായി.ഇളയ മകളുടെ കല്യാണം മുടങ്ങി.ഏക മകൻ കള്ളനായി.പക്ഷേ വേണു തളർന്നില്ല.ചുറ്റും ആക്രമണമുണ്ടായപ്പോഴും അച്ഛനുമമ്മയും സ്നേഹനിധിയായ റഹ്മാനും വേണുവിനെ കറങ്ങി നിന്നു. ഒടുവിൽ ബന്ധങ്ങൾ സൃഷ്ടിക്കുന്ന മാനസികാനുഭൂതികളെ തരിപ്പണമാക്കിയാൽ മാത്രമേ വേണുവിനെ തനിക്കു തിരിച്ചു കിട്ടുകയുള്ളൂ എന്നു മനസ്സിലാക്കിയ വിക്രമൻ ഗർഭിണിയായിരുന്ന ശ്യാമളയെ ചതിച്ചു കൊന്നു.
വേണുവിന്റെ എല്ലാ നിയന്ത്രണങ്ങളും തകർന്നു. പ്രതികാര ചിന്ത തല പൊക്കി.സമൂഹത്തിൽ മാന്യനായി ജീവിക്കുന്ന വിക്രമനെ കൊല്ലണം.
പീറ്റർ വേണുവിനു വേണ്ടി ജീവൻ പോലും കൊടുക്കാൻ സന്നദ്ധനായിരുന്ന വേണുവിന്റെ സുഹൃത്ത്.ആ ആവേശത്തിൽ നിന്നും വേണുവിനെ പിൻ തിരിപ്പിച്ചു.ബുദ്ധി പൂർവം വിക്രമനെ നിയമത്തിന്റെ കയ്യിൽ ഏല്പിക്കാൻ ഉപദേശിച്ചു.അതനുസരിച്ച് വേണു വീണ്ടും കൊള്ളസംഘത്തിൽ അംഗമായി.
വിക്രമൻ നമ്പ്യാർ ഒരു വലിയ അക്രമത്തിനു രൂപം കൊടുക്കുകയയൈരുന്നു.രാഷ്ട്രത്തിന്റെ സമ്പത്തായിരുന്ന ചില ശാസ്ത്രജ്ഞന്മാർ വന്ന ട്രെയിൻ തകർത്താൽ നമ്പ്യാർക്ക് ഭീമമായ തുക ശത്രുരാജ്യത്തിൽ നിന്നും ലഭിക്കും. നാലുമണിക്ക് ട്രെയിനിൽ ബോംബു വെയ്ക്കണം.ഈ പദ്ധതി വേണുവും പീറ്ററും പോലീസിനെ അറിയിച്ചു.പക്ഷേ ആ സന്ദേശം അവിടെയെത്തുന്നതിനു മുൻപ് വിക്രമൻ പിടിച്ചെടുത്തു കളഞ്ഞു.വേണുവും പീറ്റരും ബന്ധനസ്ഥരായി ഗുഹക്കുള്ളിൽ കിടന്നു പിടയുന്നു. മണി മൂന്നര. ബോംബിന്റെ തിരിയിൽ തീ കൊളുത്തപ്പെട്ടു കഴിഞ്ഞു.പോലീസ് സന്ദേശത്തിനു വേണ്ടി കാത്തിരിക്കുകയാണ്. വേണു നിസ്സഹായനായി ചങ്ങലയിൽ കിടക്കുന്നു. ട്രെയിൻ പാഞ്ഞു വരുന്നു……
ഇവിടെ എന്താണു സംഭവിക്കാൻ പോകുന്നത് ? രാജ്യത്തിന്റെ മുഴുവൻ അഭിമാനമായി പരിണമിച്ച സീമന്ത പുത്രന്റെ കഥ നിങ്ങൾ കണ്ടു തന്നെ അറിയുക
കടപ്പാട്: പാട്ടുപുസ്തകം