മമ്മൂട്ടിക്കൊപ്പം ശരത് കുമാര്‍, പത്മപ്രിയ, കനിഹ, സുമന്, തിലകന്, മനോജ് കെ. ജയന് എന്നിങ്ങനെ നീളുന്ന സ്വദേശീയരായ അഭിനേതാക്കളും; ചിത്രത്തിലെ വിദേശീയരായ കഥാപാത്രങ്ങള്‍ക്കു ജീവന് നല്കുന്ന ലിന്‍ഡ അര്‍സെനോ, പീറ്റര്‍ ഹാന്‍ഡ്ലേ ഇവാന്‍സ്, ഹാരി കേ തുടങ്ങിയവരുമുള്പ്പെടുന്ന വലിയൊരു താരനിരതന്നെ ചിത്രത്തില്‍ അണി നിരക്കുന്നു.പക്ഷെ വിദേശിയരായ അഭിനേതാക്കളുടെ പ്രകടനം തീരെ മോശം എന്ന് പറയാതെ വയ്യ. എന്തിന് അവരുടെ മേക്കപ്പ് പോലും തീരെ മോശം. ഇത്ര പണം മുടക്കി എടുക്കുന്ന ചിത്രത്തില്‍ കുറെ കൂടി നല്ല വിദേശികളായ അഭിനേതാക്കളെ കണ്ടെത്താമായിരുന്നു.
ഒരു ചരിത്ര വിഷയം സിനിമയാക്കുമ്പോള്‍ തിരക്കഥാകൃത്തിന് തീര്‍ച്ചയായും പരിമതികളുണ്ട്. ഈയൊരു കാഴ്ചപ്പാടില്‍ എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥ ചരിത്രത്തെ ദൃശ്യവത്കരിക്കുന്നതിനപ്പുറം ഒന്നും ചെയ്യുന്നില്ല. ബ്രിട്ടീഷുകാരുമായി കൊമ്പുകോര്‍ത്ത പഴശ്ശിരാജ എന്ന നാട്ടുരാജാവിന്റെ അവസാനകാലം മാത്രമാണ് സിനിമയ്ക്ക് വിഷയമാവുന്നത്. മൂന്നുമണിക്കൂറിനു മേല്‍ സമയമെടുത്തിട്ടും കേവലം ചില പോരാട്ടങ്ങള്‍, അല്ലെങ്കില്‍ പഴശ്ശിരാജയുടെ പാലായനങ്ങള്‍ മാത്രമായി ചിത്രം ചുരുങ്ങുന്നു. അമിതമാവാത്ത, അതിഭാവുകത്വം കലരാത്ത സംഭാഷണങ്ങളാണ് ഈ ചിത്രത്തില്‍ തിരക്കഥയിലും മികവു പുലര്‍ത്തുന്നത്.
ഇത്രയും വലിയൊരു താരനിരയേയും സാങ്കേതികവിദഗ്ദ്ധരേയും പിന്നണിപ്രവര്ത്തകരേയും അണിനിരത്തി ഒരു ചിത്രം സംവിധാനം ചെയ്തൊരുക്കുക നിസ്സാര കാര്യമല്ല. ഒളിപ്പോരാട്ടങ്ങളും വയനാടന്‍ ഭൂപ്രകൃതി മറയാക്കിയുള്ള യുദ്ധതന്ത്രങ്ങളുമാണ് പഴശ്ശിരാജയ്ക്ക് ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടലുകളില്‍ മേല്‍ക്കൈ നേടുവാന്‍ സഹായകരമായത്. എന്നാലിവയ്ക്കൊന്നും അര്‍ഹമായ ഗൌരവം ചിത്രത്തില്‍ കാണുവാനില്ല. ഒളിപ്പോരാട്ടങ്ങള്‍ പോലും കേവലം കാട്ടിക്കൂട്ടലുകള്‍ മാത്രമായി ചുരുങ്ങുന്നു. ഒരു യുദ്ധചിത്രമായിട്ടു കൂടി ഓര്‍മ്മയില്‍ തങ്ങി നില്ക്കുന്ന ഒരു യുദ്ധരംഗം പോലും ചിത്രത്തിലില്ല എന്നതും സംവിധാനത്തിലെ പരിമിതിയായി തന്നെ കാണണം.
പഴശ്ശിരാജയുടെ പടത്തലവനായ എടച്ചേന കുങ്കനെ അവതരിപ്പിച്ച ശരത് കുമാറിന്റെ അഭിനയമികവാണ് ചിത്രത്തില്‍ ഏറെ ശ്രദ്ധനേടുന്നത്. മിതത്വമാര്‍ന്ന അഭിനയത്തിലൂടെ പഴശ്ശിരാജയെ മമ്മൂട്ടിയും അവിസ്മരണീയമാക്കി. തലയ്ക്കല്‍ ചന്തുവായി മനോജ് കെ. ജയനും നീലിയെന്ന ആദിവാസിയുവതിയായി പത്മപ്രിയയും കൈതേരി അമ്പുവായി സുരേഷ് കൃഷ്ണയും എടുത്തു പറയേണ്ട പ്രകടനമാണ് നടത്തിയിരിക്കുന്നത്.ബ്രിട്ടീഷുകാരില്‍ ആദ്യാവസാനം സിനിമയിലുള്ള, പഴശ്ശിരാജയുമായി നേരിട്ടു ബന്ധം സ്ഥാപിക്കുന്ന ബേബറിനെ ഇതിലും പക്വമായി അവതരിപ്പിക്കേണ്ടിയിരുന്നു.
ടി. മുത്തുരാജിന്റെ കലാസംവിധാനവും നടരാജന്റെ വസ്ത്രാലങ്കാരവും പട്ടണം റഷീദിന്റെ മേക്ക്-അപ്പും ഇളയരാജയുടെ പിന്നണിസംഗീതവും ചിത്രത്തില്‍ മികവു പുലര്‍ത്തിയപ്പോള്‍ ഛായാഗ്രഹണത്തില്‍ ശരാശരി നിലവാരം പോലും കൈവരിക്കുവാന്‍ ക്യാമറ കൈകാര്യം ചെയ്ത രാമനാഥ് ഷെട്ടിക്കും വേണുവിനുമായില്ല. അപൂര്‍വ്വം ചില രംഗങ്ങളൊഴിച്ചു നിര്‍ത്തിയാല്‍, വയനാടന്‍ ഉള്‍ക്കാടുകളും മലനിരകളുമൊക്കെ മികവോടെ പകര്‍ത്തുന്നതില്‍ ഛായാഗ്രാഹകര്‍ പിന്നിലാണ്. വയനാടന്‍ കാടുകളുടെ വന്യമായ സൌന്ദര്യം പകര്‍ത്തുന്നതില്‍ ഛായാഗ്രാഹകര്‍ പരാജയപ്പെട്ടു എന്ന് തന്നെ പറയണം. റെസൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണത്തിന് പ്രത്യേകിച്ചെന്തെങ്കിലുമൊരു പുതുമ ചിത്രത്തിനു നല്കുവാന് കഴിഞ്ഞിട്ടില്ല. വയനാടന്‍ കാടുകളിലെ രാത്രികളില്‍ പോലും കാടിന്റേതായ ശബ്ദങ്ങളുടെ സാന്നിധ്യം അറിയുവാനില്ല! റെസൂല്‍ പൂക്കുട്ടി യുദ്ധ രംഗങ്ങള്‍ മാത്രമെ ശബ്ദ മിശ്രണം ചെയ്തിട്ടുള്ളൂ എന്ന് തോന്നുന്നു.
ഒ.എന്‍.വി. കുറുപ്പ്, ഗിരീഷ് പുത്തഞ്ചെരി, കാനേഷ് പൂനൂര് എന്നിവരെഴുതി ഇളയരാജ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ചിത്രത്തില്‍ അനിവാര്യമല്ല. “ആദിയുഷസന്ധ്യപൂത്തതിവിടെ...” എന്ന ഗാനമാണ് അല്പമെങ്കിലും സിനിമയോടു ചേര്‍ന്നു പോവുന്നത്.
നിഗൂഢമായ വനാന്തരങ്ങളിലെ ഒളിപ്പോരാട്ടങ്ങളും യുദ്ധനീക്കങ്ങളുമൊക്കെയായി വ്യത്യസ്തമായ ഒരു ചലച്ചിത്രാനുഭവം നല്കുവാന് കഴിയുമായിരുന്ന ഒരു പ്രമേയമായിരുന്നു ‘കേരളവര്‍മ്മ പഴശ്ശിരാജാ’യുടേത്. ലോകസിനിമയുടെ നിലവാരത്തിലുള്ള ഒന്നാണിതെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, വിദേശ യുദ്ധചിത്രങ്ങള്‍ കണ്ടിട്ടുള്ള ആര്‍ക്കും അങ്ങിനെയൊരു ധാരണ ചിത്രം കണ്ടിറങ്ങുമ്പോള്‍ ഉണ്ടാവുമെന്നു തോന്നുന്നില്ല.ഇത്രയും സാമ്പത്തികവും മനുഷ്യപ്രയത്നവും ചിലവിട്ട് പുറത്തിറക്കിയ ഒരു ചിത്രമായിട്ടു കൂടി, വിദേശരാജ്യങ്ങളില്‍ നിന്നുള്ള ചെറിയ ആക്ഷന്‍ ചിത്രങ്ങളുടെയത്രപോലും പൂര്‍ണത കൈവരിക്കുവാന്‍ ‘കേരളവര്‍മ്മ പഴശ്ശിരാജാ’യ്ക്ക് കഴിയാത്തത്, സിനിമയിലെ സാങ്കേതികസാധ്യതകള്‍ ഉപയോഗിക്കുന്നതില്‍ നമുക്കുള്ള പരിമിതികള്‍ വ്യക്തമാക്കിത്തരുന്നു.ഹരിഹരന്, എം.ടി. വാസുദേവന്‍ നായര്‍, റെസൂല്‍ പൂക്കുട്ടി എന്നിങ്ങനെ പേരുകളുടെ പെരുമയില്‍ അധികം പ്രതീക്ഷവെയ്ക്കാതെ കാണുവാന്‍ പോയാല്‍, നിരാശ തോന്നില്ലാത്ത ഒരു സാധാരണ ചിത്രം എന്നതിനപ്പുറം ഒരു വിശേഷണവും ഈ ചിത്രം അര്‍ഹിക്കുന്നുമില്ല.