ചിത്രത്തിലെ കഥ നടക്കുന്നത് അമ്പതുകളിലാണ്. ഓണനാട്ടുകര,കൊച്ചി,വടക്കൻ കേരളം എന്നിവിടങ്ങളിൽ ചിത്രീകരിച്ച ഈ ചിത്രം ഷാജി.എൻ.കരുണിന്റെ ആദ്യ മമ്മൂട്ടിചിത്രം എന്ന സവിശേഷത കൂടി അർഹിക്കുന്നുണ്ട്. വേനൽ,മഴ,ശൈത്യം എന്നീ മൂന്ന് കാലാവസ്ഥകളിലൂടെ കഥ പറഞ്ഞ ഈ ചിത്രം മമ്മൂട്ടി എന്ന നടന്റെ മൂന്ന് വ്യത്യസ്ഥ മുഖങ്ങളും സിത്രീ മനസ്സുകളുടെ ഉദാത്ത സ്നേഹവും പ്രേക്ഷകരിലേക്കെത്തിക്കുന്നുണ്ട്. മലബാറിലും പരിസരപ്രദേശങ്ങളിലും വേനൽകാലത്ത് ചിത്രീകരിച്ച കഥയിലെ നായികയായി രേവമ്മ എന്ന ബുദ്ധസ്ത്രീയുടെ വേഷത്തിൽ പത്മപ്രിയ എത്തുന്നു. കൊച്ചിയിലാകട്ടെ കഥ നടക്കുന്നത് മഴക്കാലത്താണ്,പെമ്മേന എന്ന ക്രിസ്ത്യൻ യുവതിയായി കമാലിനി മുഖർജി വേഷമിടുന്നു. തിരുവനന്തപുരത്തെ മഞ്ഞുകാലങ്ങളിലെ കഥയിൽ കാളിയെന്ന മിണ്ടാപ്രാണിയായി അഭിനയിക്കുന്ന നായിക ശ്രീലങ്കൻ വംശജയായ മീനാകുമാരിയാണ്. ഇങ്ങനെ മൂന്നു മതങ്ങളിലുള്ള നായികമാരുടെ നായകനാകട്ടെ മതമേതുമിലാത്ത കുട്ടി എന്ന കുട്ടിസ്രാങ്കാണ്. എല്ലാ മതങ്ങൾക്കും യോജിച്ച ‘കുട്ടി’ എന്ന പദം അന്വർത്ഥമാക്കുന്ന രീതിയിലാണു മമ്മൂട്ടി എന്ന കുട്ടിസ്രാങ്കിനെ സംവിധായകൻ രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. കുട്ടിസ്രാങ്ക് ഒരു യാത്രികനാണ്. ഒരു കടൽ യാത്രികൻ. മൂന്നു വ്യത്യസ്ഥ സ്ഥലങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണ് സ്രാങ്കിന്റെ വേഷവിധാനങ്ങൾ.
ഒരു അജ്ഞാത മൃതശരീരം കരക്കണയുന്നതും, അതു തിരിച്ചറിയാൻ എത്തുന്ന മൂന്ന് സിത്രീകളെ പോലീസ് ചോദ്യം ചെയ്യുന്നതുമാണ് ആദ്യ രംഗങ്ങളിൽ നാം കാണുന്നത്. ഈ മൂന്നു സ്ത്രീകൾ അവരുടെ കാഴ്ചയിലെ,അനുഭവങ്ങളിലെ സ്രാങ്കിനെ ഓർത്തെടുക്കുന്നതാണ് പിന്നീടുള്ള ദൃശ്യരംഗങ്ങൾ. സ്ത്രീകളുടെ മനസ്സിന് ഒരു പാട് പ്രാധാന്യം നൽകുന്ന ഒരു ചിത്രമാണിത്. മൂന്നു സിത്രീകളുടെയും വ്യത്യസ്ത തലങ്ങളിലുള്ള സ്നേഹത്തിനു സ്രാങ്ക് പാത്രമാകുന്നുണ്ട്. ആദ്യ കഥയിൽ നിർദ്ദയനായ ഒരു ഭൃത്യനായി സ്രാങ്കിനെ കാണാമെങ്കിലും അവസാനം അയാൾ മനസ്സലിവുള്ള ഒരു മനുഷ്യനായി പരിണമിക്കുന്നു. കുറ്റബോധം കൊണ്ട് എങ്ങോ മറയുന്നു പിന്നെ. രണ്ടാം കഥയിലെ സ്രാങ്കിനെ പെമ്മേന എന്ന കമാലിനി മുഖർജി ഓർത്തെടുക്കുന്നത് ചവിട്ടുനാടകരംഗങ്ങളുടെ അകമ്പടികളോടു കൂടിയാണ്.
ചവിട്ടുനാടകത്തിലെ നായകനായുള്ള പരിശീലനത്തിന്റെ ഒടുവിൽ പെമ്മേന എന്ന പെൺകൊടിയുടെ മനസ്സും കവർന്ന് ഒരു സുപ്രഭാതത്തിൽ കുട്ടിസ്രാങ്ക് അപ്രത്യക്ഷനാകുന്നു. പിന്നീട് സ്രാങ്കിനെ കാണുന്നത് ഉണ്ണിത്താൻ എന്ന നാട്ടുപ്രമാണിയുടെ പാളയത്തിലാണ്. ഉണ്ണിത്താന് എപ്പോഴും അപശകുനിയായ ഉണ്ണിത്താന്റെ അഭിപ്രായത്തിൽ നാട്ടിലെ ശാപമായ കാളി എന്ന മൂകസ്ത്രീയെ വകവരുത്താൻ നിയോഗിക്കപ്പെടുന്ന സ്രാങ്കിനു പക്ഷെ കൃത്യം നിർവഹിക്കാൻ പറ്റുന്നില്ലെന്നു മാത്രമല്ല,സഹതാപം മൂലം കാളിലെ ഭാര്യയായി സ്വീകരിക്കേണ്ടി വരികയും ചെയ്യുന്നുണ്ട്.
ലോനി ആശാൻ എന്ന ചവിട്ടുനാടക ആശാനായി സുരേഷ്കൃഷ്ണയുടെ വേഷം ശ്രദ്ധേയമാണ്. പുതുമുഖ നടനായ അമിത് ,ജോപ്പൻ എന്ന പ്രതിനായക വേഷത്തെ പ്രതിനിധാനം ചെയ്യുന്നു. പള്ളീലച്ചനായി രംഗപ്രവേശം ചെയ്യുന്ന സിദ്ധിഖും നാട്ടുപ്രമാണിയാ സായ്കുമാറും നാട്ടുപ്രമാണിയുടെ മദ്യപാനിയായ മകനായി അവസാനം ഒരു ട്രൈനപകടത്തിൽ മരണപ്പെടുന്ന നന്ദുവും, ഏകാന്തതയിൽ തന്റെ കഥയും എഴുത്തുകളുമായി നേരം പോക്കുന്ന നന്ദുവിന്റെ ഭാര്യ നളിനിയും (വഹീദ) വ്യത്യസ്ഥങ്ങളായ തലങ്ങളെ പ്രതിനിധാനം ചെയ്യുന്നു.
ചിത്രത്തിലെ ഒരു കഥയിൽ മുഴുനീളെ കടന്നുവരുന്ന ചവിട്ടു നാടകശീലുകളാണ് കുട്ടിസ്രാങ്കിന്റെ വേറൊരു സവിശേഷത. ശ്രീ.ഐസക് തോമസ് കൊട്ടുകപ്പള്ളി ആണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. എട്ടു ഗാനങ്ങളിൽ ഒരെണ്ണം മമ്മൂട്ടിയും പാടിയിട്ടുണ്ട്. രാജലക്ഷ്മി പാടിയ ഗാനങ്ങൾ കേന്ദ്ര അവാർഡ് നിർണ്ണയത്തിലെ അവസാന വട്ടം വരെ മത്സരിച്ചുനിന്നത് അവരുടെ ആലാപന സൌകുമാര്യം കൊണ്ടുതന്നെയാണ്. ഫാദർ ജോസഫ് വർഷങ്ങളുടെ ഗവേഷണഫലമായി സമ്പാദിച്ച ഈരടികളാണ് ഇതിൽ ഗാനങ്ങളായി പുനർജ്ജനിച്ചത്. വേളാങ്കണ്ണിയിലെ ഒരു പുരോഹിതനാണ് ഈ ശീലുകൾ എഴുതിയതെന്ന് പറയപ്പെടുന്നു,അതിനാൽ തന്നെ തമിഴ് പദങ്ങൾ ഒരു പാട് വരുന്നുണ്ട് ഈ ഗാനങ്ങളിൽ.
മികച്ച ചിത്രത്തിനടക്കമുള്ള നാലു പുരസ്കാരങ്ങളാണ് ഈ ചിത്രം 2009-ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ നേടിയത്. മികച്ച ഛായാഗ്രഹണം(അഞ്ജലി ശുക്ല), മികച്ച തിരക്കഥ (പി.എഫ്. മാത്യൂസ്, ഹരികൃഷ്ണൻ), മികച്ച വസ്ത്രാലങ്കാരം (ജയകുമാർ), സ്പെഷൽ ജ്യൂറി പുരസ്കാരം എന്നിവയാണ് ഈ ചിത്രം നേടിയ മറ്റു പുരസ്കാരങ്ങൾ. ദുബായ് അന്താരാഷ്ട്ര ചലച്ചിതോത്സവം ഉൾപ്പെടെ അഞ്ച് അന്താരാഷ്ട്ര ചലച്ചിതോത്സവങ്ങളിൽ പ്രദർശിക്കപ്പെട്ടിട്ടുണ്ട്.