മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമായ ന്യൂസു്പേപ്പര്ബോയിയുടെ സംഭാഷണം നാഗവള്ളിയാണു് എഴുതിയതു്.
കഥാസാരം :
സാധുവായ ഒരു പ്രസ്സു് തൊഴിലാളിയായ ശങ്കരന് നായരുടെ ഭാര്യ കല്ല്യാണിയമ്മ അയല്‍വീട്ടില്‍ അടിച്ചുതളിക്കാന്‍ പോയിട്ടും അപ്പുവും, ലീലയും, ബാലനും അടങ്ങിയ ആ കൊച്ചുകുടുംബം പുലര്‍ത്താന്‍ നന്നേ വിഷമിച്ചു. ലീലയുടെ പഠിപ്പു് മുടക്കി. അപ്പുവിനു് പാഠപുസ്തകം വാങ്ങാന്‍ കഴിയുന്നില്ല. ഇങ്ങിനെ യാതനയുടെ നടുവിലൂടെ നീങ്ങുന്ന ശങ്കരന് നായരുടെ മേല്‍ വിധി അതിന്റെ ക്രൂരത കാട്ടി. തിരക്കില്‍ ജോലി ചെയ്തിരുന്ന ശങ്കരന് നായരുടെ കൈ യന്ത്രത്തിനിടയില്‍ പെട്ടു് ചതഞ്ഞുപോയി. ഒന്നിനും പണം തികയാതിരുന്ന ശങ്കരന് നായരുടെ മുറിവുണങ്ങുന്നതിനു് മുമ്പുതന്നെ വീണ്ടും ജോലിക്കു് ചെന്നു. പക്ഷെ പ്രസ്സു് ഉടമ മറ്റൊരാളെ അയാള്‍ക്കു പകരം നിയമിച്ചു കഴിഞ്ഞിരുന്നു. ഗതി മുട്ടിയ ശങ്കരന് നായരെ സഹായിക്കുവാന്‍ മറ്റൊരു സാധു തൊഴിലാളിയായ വിറകുവെട്ടുകാരന് കിട്ടു മാത്രമേ ഉണ്ടായിരുന്നുള്ളു. മുതലാളി കനിഞ്ഞു് നല്കിയ പതിനഞ്ചു് ദിവസത്തെ കൂലി ഉപേക്ഷിച്ചു് നിരാശകൊണ്ടു് നീറുന്ന ഹൃദയവുമായി ആ അഭിമാനധനന് തിരിച്ചുപോന്നു.
മറ്റൊരു ജോലിയും കിട്ടാതെ ക്ലേശിച്ച ശങ്കരന് നായര്‍ കാലക്രമത്തില്‍ ക്ഷയരോഗിയായും തീരുന്നു. മരുന്നിനും ചോറിനും വഴി കാണാതെ ജീവിതയാതന അനുഭവിക്കുന്ന ശങ്കരന് നായരെ വാടകബാക്കി ചോദിച്ചെത്തുന്ന വക്കീല്‍ ഗുമസ്ഥന് കേശവന് നായരും ഭീഷണിപ്പെടുത്തുന്നു. കിട്ടു എങ്ങിനേയോ പണമുണ്ടാക്കി ഒരു ഡോക്ടറെ വരുത്തുന്നുവെങ്കിലും മഹാബലിമന്നന്റെ കഴിഞ്ഞകാലസുഭിക്ഷത ഇന്നും നിലനില്ക്കുന്നെന്നു് ഓണനാളില്‍ നാടു് കാണാനെത്തുന്ന അദ്ദേഹത്തെ വ്യാമോഹിപ്പിക്കുവാന്‍ നാട്ടുകാര്‍ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചു് രസിക്കുമ്പോള്‍ പട്ടിണിയുടെ പടനിലമായ ശങ്കരന് നായരുടെ വീട്ടില്‍ കൂട്ടനിലവിളിയാണു്. അയാള്‍ എന്നെന്നേക്കുമായി ജീവിതയാതനകളില്‍ നിന്നും രക്ഷപെട്ടു.
അച്ഛന്റെ മരണത്തോടുകൂടി അപ്പു പഠിപ്പു് മുടക്കി. തന്നാലാവുന്ന ജോലി ചെയ്യുവാന്‍ തയ്യാറായി. മദ്രാസില്‍ ജോലിയായിക്കഴിഞ്ഞിരുന്ന കിട്ടുവിന്റെ മകന് രാഘവന് നാട്ടിലെത്തി. സഹോദരി പങ്കജം രാഘവനെ നിര്‍ബന്ധിച്ചതുകൊണ്ടു് അപ്പുവിനേയും കൂട്ടിക്കൊണ്ടു് അയാള്‍ മദ്രാസിലേക്കു് പോയി. ഒരു ഹോട്ടല്‍ തൊഴിലാളിയായിക്കഴിഞ്ഞുവന്നിരുന്ന രാഘവന് അപ്പുവിനെ മദ്രാസിലെ ഒരു ഭേദപ്പെട്ട വീട്ടില്‍ കൊണ്ടാക്കി. ഗൃഹനായികയുടെ അതിരുകടന്ന ക്രൂരത സഹിക്കാനാവാതെ അപ്പു അവിടം വിട്ടു. വേലയും വരുമാനവുമില്ലാതെ തെരുവിലലഞ്ഞ അപ്പുവിനു് തെണ്ടിച്ചെറുക്കന്മാരുടെ നേതാവായ പാപ്പന് സഹായിയായി കിട്ടി. അവരൊന്നിച്ചു് അപ്പുവിനു് നാട്ടിലെത്താനുള്ള പണം നേടാന്‍ ശ്രമമാരംഭിച്ചു.
ഈ കാലഘട്ടത്തില്‍ ജോലി ചെയ്യാനാവാതെ കല്ല്യാണിയമ്മ രോഗിണിയായി കിടപ്പിലായി. ഈ വിവരമറിഞ്ഞ രാഘവന് എങ്ങിനെയോ പണമുണ്ടാക്കി അപ്പുവിനെ നാട്ടിലെത്തിച്ചു. അപ്പു നാട്ടിലെത്തുന്നതിനു് മുമ്പു് വാടകബാക്കിയായി. കേശവന് നായര്‍ അവശയായി കിടന്നിരുന്ന കല്ല്യാണിയമ്മയെ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നു. ആലംബരഹിതമായ ആ സാധു സ്ത്രീ അപ്പുവിനെ കാണാതെ തന്നെ അന്ത്യശ്വാസം വലിച്ചു. പറക്കപറ്റാത്ത അനുജത്തിയേയും അനുജനേയും പുലര്‍ത്താന്‍ ആ കൊച്ചു ധീരന് പത്രവില്പ്പനക്കാനായി ജോലി നോക്കുവാന്‍ തുടങ്ങുന്നതോടുകൂടി ചിത്രം അവസാനിക്കുന്നു.
പ്രസ്തുത ചിത്രത്തിന്റെ ഛായാഗ്രഹണം മാധവന് നായരും, ചിത്രസംയോജനം കെ. ഡി. ജോര്‍ജ്ജും നിര്‍വ്വഹിച്ചു. പശ്ചാത്തലസംഗീതം മഹാത്മാസംഗീതവിഭാഗമാണു് കൈകാര്യം ചെയ്തതു്.
മെരിലാന്ഡു് സ്റ്റുഡിയോയില്‍ നിര്‍മ്മിച്ച ഈ ചിത്രം 13-05-1955 ല്‍ റിലീസായി.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
Old is Gold by B Vijayakumar |