സത്യൻ, കമലാദേവി, അടൂര്‍ ഭാസി, സുകുമാരി, എസ്. പി. പിള്ള, ആറന്മുള പൊന്നമ്മ, ഡി.ഐ.പോള്‍, വിജയ ശോഭ, മുതുകുളം, ശ്രീലത, ഹരി, മിസ് കേരള, ഓ. രാമദാസ്, വിധുബാല, മാസ്റ്റര്‍ ഷാജി, രാജം എന്നിവര്‍ അഭിനയിച്ച പ്രസ്തുത ചിത്രം 12-10-1967 - ൽ റിലീസായി. തോമസ് പിൿച്ചേഴ്സ് ഇതു് വിതരണം ചെയ്തു.
കഥാസാരം
ഐശ്വര്യപൂര്‍ണ്ണമായ മുല്ലയ്ക്കല് തറവാട്ടിലെ ഭവാനിയമ്മയുടെ മൂത്ത മകനാണു് ഗോപി. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയെങ്കിലും മകന് ഉദ്യോഗത്തിനായി അകന്നുപോകുന്നതു് ഇഷ്ടമില്ലാത്ത മാതാവിന്റെ ആഗ്രഹപ്രകാരം വീട്ടില്‍ത്തന്നെ കഴിയുന്നു. ഗോപിയുടെ സഹോദരി രാധ എസ്. എസ്. എല്‍. സി. പാസായി ഉപരിപഠനത്തിനു തയ്യാറെടുത്തു കഴിയുന്നു. അവിടെ ജോലിക്കാരിയായിക്കഴിയുന്ന ലക്ഷ്മിയേയും അവളുടെ സഹോദരന് രാമുവിനേയും ഭവാനിയമ്മ സ്വകുടുംബാംഗങ്ങളെപ്പോലെ കരുതി സ്നേഹിച്ചു വളര്‍ത്തുന്നു.
ഒരു ബന്ധുവീട്ടിലെ വിവാഹത്തിനു് അമ്മയും സഹോദരിയും രാമുവും പോയി. യുവതിയും സുന്ദരിയുമായ ലക്ഷ്മിയില്‍ ഗോപിയുടെ വികാരനേത്രങ്ങള് പതിഞ്ഞു. അവരുടെ ജീവിതത്തിനു് പുത്തന്‍ രൂപം നല്കുന്ന ഒരു സമ്മേളനമായിരുന്നു അതു്.
ഗോപി ഉദ്യോഗം ലഭിച്ചു് നാടുവിട്ടുപോയി. ലക്ഷ്മിയുടെ ഹൃദയവേദന ആരിലും പകരുവാനാവാതെ അവളുടെ ഉള്ളില്‍ത്തന്നെ എരിഞ്ഞുകൊണ്ടിരുന്നു. ഭവാനിയമ്മ ഗോപിക്കു് ഒരു വധുവിനേയും ലക്ഷ്മിക്കു് ഒരു വരനേയും അന്വേഷിച്ചുപിടിക്കാന് ദല്ലാളു് നാറാണപിള്ളയെ ഏര്‍പ്പാടു ചെയ്തു. ആദ്യമായി ലക്ഷ്മിയുടെ വിവാഹം ഉറപ്പിച്ചു.ആരേയും വേദനിപ്പിക്കുവാന്‍ ഇഷ്ടപ്പെടാത്ത ലക്ഷ്മി തന്റെ ഹൃദയവേദനയുമായി ഒരു രാത്രി സഹോദരൻ രാമുവുമൊന്നിച്ചു സ്ഥലം വിട്ടു.
വിശാലമായ ലോകത്തില്‍ സുന്ദരിയായ പാവപ്പെട്ട യുവതിക്കു് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളില്‍ നിന്നെല്ലാം വിധി അവളെ പോറലേശാതെ കാത്തുരക്ഷിച്ചു. മുല്ലയ്ക്കല് തറവാട്ടിലെ സന്തതി അവളുടെ ഉദരത്തില്‍ പൂർണ്ണവളർച്ചയിലെത്തി. ഒരു കന്യാസ്ത്രീമഠക്കാരുടെ സഹായത്തോടെ ആശുപത്രിയില്‍ ചെന്നുപറ്റി അവള് ഒരു ആണ് കുഞ്ഞിനെ പ്രസവിച്ചു. ആശുപത്രി വിട്ടു് പിഞ്ചുകുഞ്ഞുമായി അവശയായ അവള് സ്വന്ത രക്തം വിലയ്ക്കുകൊടുത്തും കൂലിവേല ചെയ്തും മാനാഭിമാനത്തോടുകൂടി ദിനരാത്രങ്ങള്‍ മുന്നോട്ടു നീക്കി.
ഗോപി വീട്ടിലെത്തി വിവരമറിഞ്ഞു വിഷമിച്ചു. അമ്മയോടു് സത്യസ്ഥിതി തുറന്നു പറഞ്ഞു് ലക്ഷ്മിയെത്തേടി ഇറങ്ങിത്തിരിച്ചു. ഗോപിയുടെ പേര്‍ക്കു് ആലോചിച്ചുറച്ചിരുന്ന തരുണീമണി സ്വകാമുകനുമൊത്തു് നാടുവിട്ടതും ഈ സന്ദര്‍ഭത്തിലായിരുന്നു.
ദയാമൂര്ത്തിയുടെ രൂപഭാവത്തില്‍ അംബുജാക്ഷിയെന്ന ഹോട്ടല്‍ ഉടമസ്ഥ ലക്ഷ്മിയെ സമീപിച്ചു. അവള്‍ക്കു പാര്‍പ്പിടവും ജീവിതസൌകര്യവും വാഗ്ദാനം ചെയ്തു കൂട്ടിക്കൊണ്ടുപോയി.ഒരു ദിവസം ലക്ഷ്മിയുടെ മുറിയില്‍ ഒരു പ്രമാണി കടന്നു ചെന്നു. അയാളോടു് ചെറുത്തുനിന്ന ലക്ഷ്മി കസേരകൊണ്ടടിച്ചതു് അപ്പോഴവിടെ ബഹളം കേട്ടു കടന്നുവന്ന അംബുജാക്ഷിയുടെ തലയ്ക്കാണു കൊണ്ടതു്. ആകെ ബഹളം. പോലീസ് ഓടിയെത്തി. ദുര്‍മ്മാര്‍ഗ്ഗ നടപടിക്കാരിയായ ഹോട്ടല്‍ക്കാരി അംബുജാക്ഷിയില് നിന്നും ലക്ഷ്മി രക്ഷപെട്ടു. ആ സന്ദര്‍ഭത്തില്‍ അവിടെയെത്തിയ ഗോപി അവളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. അങ്ങിനെ ആ പാവപ്പെട്ടവളുടെ ജീവിതയാതനകള്ക്കു് ഒരു വിരാമമുണ്ടായി.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍