ശേഖരപിള്ളയ്ക്കു തന്റെ വേലക്കാരിയില്‍ ഒരു പുത്രനുണ്ടായി. പക്ഷെ, അയാള്‍ അതറിയുന്നില്ല. ആട്ടിയോടിക്കപ്പെട്ടിട്ടും അവള് അക്കാര്യം ആരേയും അറിയിച്ചില്ല - മകനെപ്പോലും. ഒരു ദിവസം കുട്ടപ്പനെന്ന ആ മകന് അമ്മയോടു് നിര്‍ബന്ധിച്ചു് വിവരങ്ങളെല്ലാം മനസ്സിലാക്കി. ദാരിദ്ര്യത്താൽ ഒരു ചെറുകൊള്ളക്കാരനായിത്തീര്ന്ന കുട്ടപ്പന്, തന്റെ മാതാവിനു ജീവിക്കുവാനുള്ള മാര്‍ഗ്ഗം പോലും ആരായാത്ത പിതാവിനോടു് പകരം വീട്ടാന്‍ അയാളെ തേടി പുറപ്പെട്ടു. കൂടെ കൂട്ടുകാരന് അന്തപ്പനും.
ആദ്യം ചെന്നതു് പിതാവിന്റെ വീട്ടിലേക്കായിരുന്നു. സമയം സന്ധ്യയായി. ഇന്‍സ്പെക്റ്ററായിരുന്ന വേണു തന്റെ മോട്ടോര്‍ സൈക്കിളില്‍ വീട്ടിലെത്തി. അയാള്‍ മുറിയില്‍ കയറി വേഷം മാറി രമണിയുടെ വീട്ടിലേക്കു പുറപ്പെട്ടു. ഈ തക്കം നോക്കി കുട്ടപ്പന് ആ മുറിയില്‍ പ്രവേശിച്ചു. അവിടെ വേണുവിന്റെ ഒരു ഫോട്ടോ ഉണ്ടായിരുന്നു. അതു കണ്ടു് കുട്ടപ്പന് അത്ഭുതസ്തബ്ധനായി നിന്നു. തന്റെ അതേ ഛായയായിരുന്നു ആ ചിത്രത്തിലെ മനുഷ്യനും. ഒരേയൊരു വ്യത്യാസം, കുട്ടപ്പനു് വലിയ മീശയുണ്ടു്, വേണുവിനു് ഒരു പൊടിമീശ മാത്രമേയുള്ളൂ.
ആരോ വരുന്ന ശബ്ദം കേട്ടു് കുട്ടപ്പന് ഒരു പത്രം വായിക്കുന്ന മട്ടില്‍ അവിടെ നിന്നു. ശേഖരപിള്ളയായിരുന്നു അതു്. അയ്യായിരം രൂപ ‘വേണു’ വിന്റെ കയ്യില്‍ കൊടുത്തു്, അതു് ഒരു സ്നേഹിതന്റെ വീട്ടില്‍ കൊണ്ടുപോയി കൊടുക്കണമെന്നും പറഞ്ഞു. കുട്ടപ്പന് ആ പണവും കൊണ്ടു് സ്ഥലം വിട്ടു. മടങ്ങിവന്ന വേണുവിനോടു് അക്കാര്യം ചോദിച്ചപ്പോള്‍ വേണു ഒന്നും മനസ്സിലാകാത്തവനെപ്പോലെ നിന്നു.
കുട്ടപ്പന് തന്റെ ആക്രമണം രമണിയുടെയും അച്ഛന് ഉണ്ണിത്താന്റെയും നേര്‍ക്കും ആരംഭിച്ചു. വേണുവാണെന്ന വ്യാജേന കല്ലന്‍മുളയുടെ കയറ്റി അയയ്ക്കലിനെന്നപേരില് അയാള്‍ അവിടെ നിന്നു് ആയിരക്കണക്കിനു രൂപാ വാങ്ങിച്ചു. അച്ഛന് ഈ കാര്യം അറിയണ്ട എന്നും പറഞ്ഞിരുന്നു. പിന്നീടു് അക്കാര്യത്തെപ്പറ്റി ശരിയായ വേണുവിനോടു ചോദിച്ച ഉണ്ണിത്താന്, വേണു ഒന്നും മനസ്സിലാകാത്തവനെപ്പോലെ നില്ക്കുന്നതു കണ്ടു് അന്തം വിട്ടുപോയി. കുട്ടപ്പനെ, അന്തപ്പന് വളരെയധികം സഹായിച്ചു. സന്യാസിയുടെ വേഷം കെട്ടി അയാള്‍ കുട്ടപ്പനുവേണ്ടി വിവരങ്ങള്‍ ശേഖരിച്ചു കൊടുത്തു പോന്നു.
വേണു വീട്ടിലില്ലാതിരുന്ന സമയത്തു് ഒരു ദിവസം കുട്ടപ്പന് അവിടെ കയറിച്ചെന്നു. വേണുവിനു് എന്തോ ബാധയോ മറ്റോ ആണെന്നു വിശ്വസിച്ച അച്ഛനമ്മമാര്‍ അവിടെ ഒരു പൂജ നടത്തുകയായിരുന്നു. പൂജാരിയുടെ ആജ്ഞാനുസരണം വേണുവാണെന്നു തെറ്റിദ്ധരിച്ചു് കുട്ടപ്പന് ബന്ധനസ്ഥനാക്കപ്പെട്ടു. പൂജയുടെ ഭസ്മവും മറ്റും അയാളെ തൊടുവിച്ചു. സ്ഥിതിഗതികള്‍ അപകടകരമായപ്പോള്‍, ബോധക്ഷയം നടിക്കുകയാണു് ഏറ്റവും നല്ലതെന്നു മനസ്സിലാക്കിയ കുട്ടപ്പന് അങ്ങനെ ചെയ്തു. അയാളെ വേണുവിന്റെ മുറിയില്‍ കൊണ്ടു ചെന്നു് ജനലിനോടു ചേര്‍ത്തു് കെട്ടിയിട്ടു. ഇതു കണ്ട അന്തപ്പന് ‘വേണുവിനെ’ അഴിച്ചുവിട്ടു. അവര്‍ ജനല്‍വഴി രക്ഷപെട്ടു. വീട്ടില്‍ കയറിവന്ന ശരിയായ വേണുവിനെ കണ്ട വീട്ടുകാര്‍ അമ്പരന്നു. തന്റെ മുറിയിലെ ജനലിന്റെ അകന്നിരിക്കുന്ന കമ്പികള്‍ കണ്ടു് അയാളില്‍ ചില സംശയങ്ങള്‍ മുളയിട്ടു.
വേണുവിന്റെ രോഗശമനത്തിനുവേണ്ടി ഒരു ഗന്ധര്വ്വപൂജ നടത്താന്‍ വീട്ടുകാര്‍ നിശ്ചയിച്ചു. പക്ഷെ,പൂജാസമയത്തു് വീട്ടിലെത്തിയ വേണു, എല്ലാവരേയും അവിടെനിന്നോടിച്ചു. അച്ഛനമ്മമാര്‍ ദുഃഖിതരായിത്തീര്‍ന്നു. കുട്ടപ്പന് പോലീസ് സ്റ്റേഷനിലും തന്റെ കബളിപ്പിക്കല്‍ ആരംഭിച്ചു. ഒരിക്കല്‍ അബദ്ധവശാല്‍ പോലീസിന്റെ പിടിയിലകപ്പെട്ട അന്തപ്പനെ വേണുവിന്റെ വേഷത്തില്‍ ചെന്നു് കുട്ടപ്പന് രക്ഷിച്ചു. വേണുവിന്റെപോലെയുള്ള ഒരു മോട്ടോര്‍ സൈക്കിള്‍ വാങ്ങി അതേ നമ്പരും പെയിന്റു ചെയ്തിരുന്നു, കുട്ടപ്പന്. ഇത്രയുമായപ്പോള്‍ വേണുവിന്റെ മനസ്സിലെ സംശയങ്ങള്‍ കൂടുതല്‍ ബലപ്പെട്ടു.
അവസാനമായി കുട്ടപ്പന് ഒരു കബളിപ്പിക്കല്‍ കൂടി നടത്താന്‍ തീരുമാനിച്ചു. ഒരു രാത്രി രമണിയുടെ അടുക്കല്‍ ചെന്നു് ബിസിനസ്സില്‍ മുടക്കാന്‍ പണം ആവശ്യപ്പെട്ടു. യാതൊന്നും സംശയിക്കാതെ രമണി തന്റെ ആഭരണങ്ങള്‍ പോലും കൊടുത്തു. ആ സമയത്തു് അവിടെയെത്തിയ വേണു, ഉദ്യാനത്തില്‍ നിന്നു മടണ്ടിവരുന്ന രമണിയെയാണു് കണ്ടതു്. മറ്റെന്തോ തെറ്റിദ്ധരിച്ച അയാള്‍ രമണിയോടു പിണങ്ങി ഇറങ്ങിനടന്നു.
പണവുമായി രക്ഷപെട്ട കുട്ടപ്പനെ ഹെഡ്കോൺസ്റ്റബിൾ ചാക്കോ കണ്ടു. പോലീസുകാർ കുട്ടപ്പന്റെ മോട്ടോര്‍ സൈക്കിളിനെ പിന്തുടര്ന്നു. മലമുകളില്വെച്ചു് കുട്ടപ്പന്റെ മോട്ടോര്‍ സൈക്കിൾ ഇടിച്ചു. അയാള്‍ ബോധരഹിതനായി, ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. വേണുവും രമണിയുമായുള്ള വഴക്കു് തീര്‍ന്നു.
പക്ഷെ, പത്രവാര്ത്തകണ്ടു് കുട്ടപ്പന്റെ അറസ്റ്റിന്റെ കഥയറിഞ്ഞ അന്തപ്പന്, അയാളെ ആശുപത്രിയില്‍ നിന്നു് രക്ഷിച്ചു. കുട്ടപ്പന്റെ അസുഖം ഭേദപ്പെട്ടു. എന്നാല്‍ ഒരിക്കല്‍ അന്തപ്പനൊരബദ്ധം പറ്റി. കുട്ടപ്പന് രമണിയെ കാണാന്‍ പോയിരിക്കുകയായിരുന്നു. ഈ സമയത്തു് വഴിയില്‍ക്കൂടി മോട്ടോര്‍സൈക്കിള്‍ ഓടിച്ചുവന്ന വേണുവിനെ കണ്ടു് കുട്ടപ്പന് ആണെന്നു തെറ്റിദ്ധരിച്ച അന്തപ്പന് വീണ്ടും തടവുകാരനാക്കപ്പെട്ടു. രമണിയെയും കൊണ്ടു് കടന്നുകളയാം എന്നുള്ള ഉദ്ദേശത്തോടെ കുട്ടപ്പന് അവളെയും കൂട്ടിക്കൊണ്ടു് മോട്ടോര്‍സൈക്കിളിൽ അവരുടെ രഹസ്യസങ്കേതത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ അന്തപ്പനവിടെയില്ലായിരുന്നു. പക്ഷെ പോലീസ് ഉടനെ അവിടെ എത്തിച്ചേര്‍ന്നു. തുടര്‍ന്നുള്ള പോരാട്ടത്തിന്റെ ഫലമായി കുട്ടപ്പന് ബന്ധനസ്ഥനായി.
അവര്‍ എല്ലാവരും പോലീസ് സ്റ്റേഷനിലെത്തി. തന്റെ മകന്റെ അതേ ഛായയുള്ള കള്ളനെ കാണാന്‍ ശേഖരപിള്ളയും അവിടെ എത്തിയിരുന്നു. അപ്പോഴാണു് കുട്ടപ്പന് താനാരാണെന്നു് വെളിപ്പെടുത്തുന്നതു്. മകന്റെ അറസ്റ്റ് പത്രത്തില്‍ നിന്നറിഞ്ഞ കുട്ടപ്പന്റെ അമ്മയും അവിടെയെത്തി. തുടര്‍ന്നു് എല്ലാം തെളിഞ്ഞു. ആ കുടുംബസമൂഹം സൌഹാര്ദ്ദപൂര്ണ്ണമായി.
'എക്സല്‍' പ്രൊഡൿഷൻസിനുവേണ്ടി ശ്രീ.കുഞ്ചാക്കോ സംവിധാനം ചെയ്തു നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ കഥ കാനം ഇ.ജെ.യും, സംഭാഷണം എസ്.എൽ.പുരം സദാനന്ദനുമാണു് എഴുതിയതു്. വയലാർ രാമവർമ്മ ഇതിനുവേണ്ടി ആറു ഗാനങ്ങള്‍ എഴുതി. സുദര്‍ശനം നല്കിയ ഈണത്തില്‍ യേശുദാസ്,സി.ഓ.ആന്റോ,എസ്.ജാനകി,പി.സുശീല എന്നിവർ പാടി. 'എക്സല്‍' പ്രൊഡൿഷൻസിനു വിതരണാവകാശമുള്ള ‘തിരിച്ചടി‘ ആലപ്പുഴ ഉദയാ സ്റ്റുഡിയോയിലാണു് നിര്‍മ്മിച്ചതു്.
പ്രേംനസീര്‍, കൊട്ടാരക്കര, ഗോവിന്ദന്‍കുട്ടി, അടൂര്‍ഭാസി, എസ്.പി. പിള്ള, ബഹദൂര്‍, മണവാളന് ജോസഫ്, കടുവാക്കുളം ആന്റണി, ഷീല, പങ്കജവല്ലി, അടൂർപങ്കജം, കാഞ്ചന, ദേവകി എന്നിവര്‍ അഭിനയിച്ചു. പ്രേംനസീര്‍ രണ്ടുറോളുകളില് പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം 8-3-1968 ൽ കേരളത്തിലെ സിനിമാശാലകളില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍