കഥാസാരം
ആമിനുമ്മയും മകൾ ഖദീജയും ദാരിദ്ര്യദേവതയുടെ കൂട്ടുകാരായി കഴിഞ്ഞു വന്നു.ഖദീജയെ കുയിക്കത്തറവാടിന്റെ പെരുമ പെരുപ്പിച്ചു പറഞ്ഞു കഴിയുന്ന ബീരാൻ സാഹിബിന്റെ അന്ധനായ പുത്രൻ മജീദിനു വിവാഹം ചെയ്തു കൊടുത്തു.ബീരാന്റെ വിചിത്ര പ്രവൃത്തികൾ ഖദീജയെ വേദനിപ്പിക്കുവാൻ മാത്രമുദ്ദേശിച്ചുള്ളവയായിരുന്നു.കുടില ചിത്തനായ അബ്ദു റഹിമാൻ മൗലവിയുടെ തന്ത്രത്തിൽ ഒരു വാച്ചു മോഷണത്തിന്റെ കുറ്റപത്രം ആമിനയിൽ വന്നു പതിച്ചു. മാതാവിനെ രക്ഷിക്കുവാൻ ഖദീജ കുറ്റം ഏറ്റു. വികാരത്തള്ളലിൽ നേരത്തെ ദുർബ്ബലയായിരുന്ന ആമീന മരണമടഞ്ഞു. ഖദീജ ജയിലിലായി. ജയിൽ ജീവിത കാലത്ത് ഖദീജ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. കഷ്ടപ്പാടു മാത്രം അനുഭവിച്ചു കഴിഞ്ഞ അവൾ ക്ഷയരോഗിയായി സാനിട്ടോറിയത്തിൽ അഭയം തേടി. മകളായ താരാബിയെ കുയിക്കത്തറവാട്ടിൽ എത്തിച്ചു.കൊച്ചു മകളെ കണ്ട ബീരാൻ സാഹിബ് ആളാകെ മാറി നല്ലവനായി. ആ ബാലികയെ സ്വീകരിച്ചു അവിടെ വളർത്തി.
ക്ഷയരോഗ വിമുക്തയായി സാനിട്ടോറിയത്തിൽ നിന്നും മകളെ കൂട്ടിക്കൊണ്ടു പോരാൻ ഖദീജ കുയിക്കത്തറവാട്ടിലെത്തി.പക്ഷേ ഉപ്പുപ്പായുടെ ടൈഫോയിഡ് ഏറ്റു വാങ്ങിയിരുന്ന താരാബി ഖദീജയുടെ കൈകളിൽ എത്തുന്നതിനു മുൻപ് മരണത്തിന്റെ മടിയിൽ വീണു കഴിഞ്ഞിരുന്നു.മകൾക്കായി. വാങ്ങിക്കൊണ്ടു പോയിരുന്ന കുപ്പിവളകൾ പൊട്ടിയിരിക്കുന്നതു നോക്കി മാതാവായ ഖദീജ കരൾ പൊട്ടിക്കരഞ്ഞു.ഇതിനകം വാച്ചുമോഷണം നടത്തിയവളെയും പിടി കൂടിയിരുന്നു.
എഴുതിയത് : ജിജാ സുബ്രഹ്മണ്യൻ
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്‍