കഥാസാരം :
ലിസി ഹോസ്പിറ്റലിലെ ഒരു നേഴ്സായിരുന്നു ലക്ഷ്മി – റിട്ടയേഡ് അദ്ധ്യാപകൻ കരുണാകരന്റെ മകൾ ബി എ പാസ്സായി തൊഴിലില്ലാതെ നിൽക്കുന്ന ചന്ദ്രൻ , ട്യൂട്ടോറിയൽ കോളേജിൽ പഠിക്കുന്ന ലത- നേഴ്സിംഗിനു പഠിക്കുന്ന സീത – ഈ കുടുംബത്തിന്റെ മുഴുവനും താങ്ങും തണലും മൂത്ത മകൾ ലക്ഷ്മിയായിരുന്നു.
ന്യൂയോർക്കിലെ ഒരാസ്പത്രിയിൽ നേഴ്സായി ലക്ഷ്മിയ്ക്ക് ജോലി കിട്ടിയപ്പോൾ അവളുടെ കുടുംബാംഗങ്ങളുടെയെല്ലാം സ്വപ്നങ്ങൾ പൂവണിഞ്ഞു.ഏഴു കടൽ കടന്ന് അമേരിക്കയെന്ന സമ്പന്ന ലോകത്തിൽ കാലു കുത്തുന്നതു തന്നെ ഇഷ്ടം പോലെ സമ്പാദിക്കുവാനാണല്ലോ.
എറണാകുളത്ത് ഒരു ടൂറിസ്റ്റു ടാക്സി ഡ്രൈവറായിരുന്നു സോമൻ.അമേരിക്കൻ ടൂറിസ്റ്റ് മിസ്റ്റർ വില്യംസിനെ സോമന്റെ സേവനവും പെരുമാറ്റവും ആകർഷിച്ചു. അമേരിക്കയിലേക്ക് തിരികെ പോയ അവസരത്തിൽ വില്യംസ് സോമനെ അമേരിക്കയിലേക്ക് ക്ഷണിച്ചു.
സോമൻ ആ ക്ഷണം മറന്നെങ്കിലും വില്യംസ് മറന്നില്ല.ഒരു സുപ്രഭാതത്തിൽ വിസയ്ക്കുള്ള കടലാസുകൾ , ന്യൂയോർക്കിലേക്കുള്ള ടിക്കറ്റ് എന്നിവയെല്ലാം ഒരു പോസ്റ്റ്കവറിൽ വന്നെത്തിയപ്പോൾ സോമൻ അമ്പരന്നു പോയി. അങ്ങനെ സോമനും ഏഴാം കടലിനക്കരെ എത്തിച്ചേർന്നു.
ന്യൂയോർക്കിന്റെ വർണ്ണപ്പൊലിമയിൽ കണ്ണഞ്ചിപ്പോയ സോമൻ , വില്യംസിന്റെ മരണ വാർത്ത കേട്ടു ഞെട്ടിപ്പോയി. തികച്ചും അപരിചിതമായ മഹാനഗരം. ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടവനെപ്പോലെ അയാൾ ഇതികർത്തവ്യതാമൂഢനായി.
ന്യൂയോർക്കിലെ ഏംഗൽ വുഡ് ഹോസ്പിറ്റലിൽ ഒരു നേഴ്സായി ജോലിക്കു ചേർന്ന ലക്ഷ്മിയുടെ ശാലീനതയും സേവനനിരതയും ജാക്സൺ എന്ന അമേരിക്കൻ ഡോക്ടറെ അവളിലേക്ക് ആകർഷിച്ചു.പക്ഷേ ഡോകടർ ജാക്സന്റെ വിവാഹാഭ്യർത്ഥന സ്വീകരിക്കുവാൻ ലക്ഷ്മിയുടെ സംസ്കാരം അനുവദിച്ചില്ല.
ഏതു തൊഴിലിനും മാന്യത കല്പിക്കുകയും നല്ല വേതനം കിട്ടുകയും ചെയ്യുന്ന ഒരു രാജ്യത്ത് പല തൊഴിലുകൾ ചെയ്ത് സോമൻ ജീവിച്ചു.
ലതയുടെ വിവാഹത്തിനു നാട്ടിലെത്തിയ ലക്ഷ്മി , നേഴ്സിംഗ് പാസ്സായ ഇളയ അനുജത്തി സീതയെയും കൊണ്ടാണ് തിരിച്ച് ന്യൂയോർക്കിലേക്ക് പോയത്. സീത വളരെപ്പെട്ടെന്നു തന്നെ പാശ്ചാത്യ സംസ്കാരത്തിനു അടിമയായി തീർന്നു. കൂട്ടുകാരോടൊപ്പം ആടിയും പാടിയും യൗവനത്തിന്റെ ലഹരി അവൾ ആവോളം നുകർന്നു.ലക്ഷ്മിയോടു പൊരുത്തപ്പെടുവാൻ കഴിയാതെ അവൾ തനിയെ താമസം തുടങ്ങി.സീതയുടെ മാദകത്വം ഒരു ചെറുപ്പക്കാരനെ ബലാത്സംഗത്തിന്റെ വക്കോളമെത്തിച്ചു.ഭാഗ്യത്തിനു അവളെ രക്ഷിക്കാൻ സോമൻ എത്തി.
ഒരു സുപ്രഭാതത്തിൽ ലക്ഷ്മിയുടെ സഹോദരൻ ചന്ദ്രനും ന്യൂയോർക്കിൽ എത്തി.ഉറങ്ങാത്ത ആ മഹാനഗരത്തിൽ ചന്ദ്രനെ ആകർഷിച്ചതു നൃത്തശാലകളും ചൂതാട്ട കേന്ദ്രങ്ങളുമായിരുന്നു.കടം വാങ്ങിയുള്ള ചൂതാട്ടം ചന്ദ്രനെ ഒടുവിൽ നിക്കോളാസെന്ന മാഫിയാത്തലവന്റെ വലയിൽ വീഴ്ത്തി.കാറുകളുടെ ശ്മശാനം എന്നറിയപ്പെടുന്ന ജങ്ക് യാർഡിലെ ക്രഷിംഗ് യന്ത്രത്തിലേക്ക് മനുഷ്യനെ ജീവനോടെ വലിച്ചെറിയുന്ന നിക്കോളാസിന്റെ പിടിയിൽ നിന്നും ചന്ദ്രൻ രക്ഷപ്പെടുമോ ? ചന്ദ്രന്റെ ഫോട്ടോ കണ്ടപ്പോൾ സോമൻ എന്തിനാണു ഞെട്ടിയത് ? ന്യൂയോർക്കിലെ തിരക്കേറിയ സെൻട്രൽ പാർക്കിന്റെ മദ്ധ്യത്തിലൂടെ ഒരു കൂട്ടം ചെറുപ്പക്കാർ എന്തിനാണു സീതയെ തുരത്തി ഓടിച്ചത് ?ഡോക്ടർ ജാക്സന്റെ പ്രേമാഭ്യർത്ഥനയുടെ അന്ത്യമെന്ത് ?? സംഭവ ബഹുലവും ജിജ്ഞാസാ ഭരിതവുമായ ഈ ചോദ്യങ്ങൾക്കുത്തരമാണു ഏഴാം കടലിനക്കരെ എന്ന സിനിമ.
കടപ്പാട്: പാട്ടുപുസ്തകം